നല്ല ശിഷ്യന്മാരെ കിട്ടാനില്ലെന്ന് ഗുരുക്കന്മാര്‍ പരാതി പറയുന്നു, എന്താണത്?

ഭാര്യയും ഭര്‍ത്താവും രണ്ടു വയസ്സായ കുട്ടിയും അടങ്ങുന്ന ഒരു കുടുംബം. ഭര്‍ത്താവിന് ജന്മനാ കാഴ്ചയില്ല.

ഒരിക്കല്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നേരം ഭാര്യ ഭര്‍ത്താവിനോടു പറഞ്ഞു, “ഞാന്‍ പോയി വേഗം വരാം. കുട്ടി കരഞ്ഞാല്‍ പാലെടുത്ത് കൊടുക്കണേ.”

“എന്താ പാല്‍?” ഭര്‍ത്താവ് ചോദിച്ചു.

“പാല്‍ എന്നാല്‍ വെളുത്തിരിക്കുന്നത്” അവള്‍ പറഞ്ഞു.

“വെളുപ്പ് എന്നാല്‍ എന്താ?” അടുത്ത സംശയം.

“കൊറ്റിയുടെ നിറം പോലെ.”

“എന്താ കൊറ്റി?” അയാള്‍ വീണ്ടും തിരക്കി.

കൈപ്പത്തി മടക്കി, മുട്ടുവളച്ച് അവള്‍ കൊറ്റിയുടെ രൂപം കാണിച്ചു കൊടുക്കാന്‍ ശ്രമിച്ചു. അവന് എങ്ങനെ അത് മനസ്സിലാകും? അദ്ദേഹത്തിന് കാണാന്‍ കാഴ്ച വേണ്ടേ? അന്ധനായ ഭര്‍ത്താവിനെ രൂപവും നിറവും വിശദീകരിച്ച് ഒരു കാര്യം പഠിപ്പിക്കാന്‍ ശ്രമിച്ച ഭാര്യയല്ലേ വിഡ്ഢി?

ഗുരുക്കന്മാര്‍ ശിഷ്യന്മാരുടെ തലം മനസ്സിലാക്കി അതനുസരിച്ച് അറിവു പകരണം. ശിഷ്യന്റെ കഴിവിനെക്കുറിച്ച് പരിതപിക്കുന്നത് ഗുരുവിന്റെ കഴിവുകേടാണ്. ഉത്തമനായ ഗുരു ശിഷ്യന്റെ തലത്തിലേക്ക് ഇറങ്ങിച്ചെന്ന് അവനെ പ്രബുദ്ധനാകും.

കടപ്പാട്: നല്ലൊരു നാളെ