എല്ലാവരും എന്റെ ശത്രുക്കളാണെന്നും അവരെല്ലാം എന്നെ ഉപദ്രവിക്കുമെന്നും എനിക്കു തോന്നുന്നു. ഞാനെന്താണ് ചെയ്യേണ്ടത്?

കണ്ണാടികൊണ്ടുണ്ടാക്കിയ കൂട്. നമ്മള്‍ അതിനുള്ളില്‍ കയറി വാതിലടച്ചാല്‍ എന്താണ് സ്ഥിതി? ചുറ്റിനും നൂറുകണക്കിനുള്ള നമ്മുടെ പ്രതിബിംബങ്ങള്‍ നമുക്കു തന്നെ കാണാം. നമുക്കുതന്നെ അപരിചിതത്വം തോന്നുന്ന തരത്തിലുള്ള ഭാരങ്ങളും നമ്മുടെ ഓരോ വശങ്ങളും അതില്‍ കാണാം. അതുകാണുമ്പോള്‍ നമ്മുടെ അവസ്ഥ എത്ര വിചിത്രം.

ഇതേ കണ്ണാടിക്കൂട്ടിലേക്ക് ഒരു നായയെ കടത്തിവിടൂ. തന്റെ പ്രതിബിംബത്തെ അവന്‍ കാണുന്നത് ശത്രുവായിട്ടാണ്. ഛായയായല്ല. അവന്‍ തന്റെ രൂപം നോക്കി കുരയ്ക്കും; കണ്ണാടിയിലെ എല്ലാ നായ്ക്കളും കുരയ്ക്കും. ഒടുവില്‍ യഥാര്‍ത്ഥ നായ ദേഷ്യം കൊണ്ട് ഭ്രാന്തനായി മാറും.

ഇതുതന്നെയാണ് ലോകവും. ലോകം ഒരു കണ്ണാടിയാണെന്ന് ആചാര്യന്‍ പറയുന്നു. ഓരോരുത്തരില്‍ നിന്നും നമുക്കു കിട്ടുന്ന സ്നേഹ, ദേഷ്യങ്ങള്‍, സുഖദുഃഖങ്ങള്‍ എല്ലാം നമുടെ തന്നെ പ്രവൃത്തിയുടെ പ്രതിഫലനമാണ്. ആ കാര്യം മനസ്സിലായാല്‍ നാം അന്യനെ പഴിക്കില്ല സ്വയം മെച്ചപ്പെടാന്‍ ശ്രമിക്കുകയേയുള്ളൂ.

കടപ്പാട്: നാം മുന്നോട്ട്