പലപ്പോഴും കുറ്റബോധം വേട്ടനായയെപ്പോലെ ഓടിക്കുകയാണ്. ഇതില്‍ നിന്നും മോചനമില്ല.

സത്യസന്ധനും, ധര്‍മ്മിഷ്ഠനുമായ യ‍ുധിഷ്ഠിരന് നരകം കണേണ്ട ദുര്യോഗമുണ്ടായി. യുധിഷ്ഠിരന് എന്തുകൊണ്ടീ വിധിയുണ്ടായി എന്ന ചോദ്യത്തിന് കുരുക്ഷേത്ര യുദ്ധത്തില്‍ ഗുരുവായ ദ്രോണരോട് കള്ളം പറഞ്ഞതു കൊണ്ടാണെന്ന് ഉത്തരവും ലഭിച്ചു ചോദ്യം തുടര്‍ന്നു. “ആ കള്ളം പറയാന്‍ യുധിഷ്ഠിരനെ പ്രേരിപ്പിച്ചതാര്?”

“ശ്രീകൃഷ്ണന്‍.”

“ശ്രീകൃഷ്ണനെ അനുസരിച്ചു കൊണ്ടാണോ യുധിഷ്ഠിരന് ഈ വിധി ഉണ്ടായത്?”

“അല്ല, താന്‍ കള്ളം പറഞ്ഞു എന്ന കുറ്റബോധം സദാ യുധിഷ്ടിരനെ വേട്ടയാടി. മറിച്ച് ഭഗവാനെ ഉപദേശം താന്‍ സ്വീകരിച്ചതാണ് എന്ന ചിന്തയായിരുന്നു അദ്ദേഹം പുലര്‍ത്തേണ്ടിയിരുന്നത്. അങ്ങനെയെങ്കില്‍ കുറ്റബോധത്തില്‍ നിന്ന് യുധിഷ്ഠിരന് ഒഴിവാകാമായിരുന്നു. മഹത്തുക്കളുടെ ഉപദേശം ചോദ്യം ചെയ്യാതെ തന്നെ സ്വീകരിക്കാം. നിസ്വാത്ഥരായ അവര്‍ നല്ലതേഉപദേശിക്കൂ.”

കുറ്റബോധം നമ്മെ ഒരിക്കലും രക്ഷപ്പെടുത്തുകയില്ല. കഴിഞ്ഞതു കഴിഞ്ഞു. ഇനി അതേക്കുറിച്ച് ചിന്തിക്കയേ വേണ്ട. ഈ ദിവസം മുതല്‍ നല്ല ജീവിതം തുടങ്ങുക. അതുമാത്രം മതി. ഇനി തെറ്റ് ആവര്‍ത്തിക്കില്ലെന്ന് മനസാ ഉറപ്പിക്കുക, സുഖമായി ജീവിക്കുക.

ഭൂതകാല ചിന്തയും കുറ്റബോധവും പേറി ഒടുക്കാനുള്ളതല്ല ഈ മനുഷ്യ ജീവിതം. തെറ്റു പറ്റാത്തവരില്ല. അത് വീണ്ടും ആവര്‍ത്തിക്കാതിരിക്കുന്നതിലാണ് മിടുക്ക്. ആ തീരുമാനമെടുത്താല്‍ ഈശ്വരകൃപ നമ്മിലേയ്ക്ക് ഒഴുകുന്നത് അനുഭവിക്കാന്‍ സാധിക്കും. എന്തും ക്ഷമിക്കാറുള്ള സര്‍വ്വ ശക്തനായ ഈശ്വരനെ ശരണം പ്രാപിച്ചിട്ടും കുറ്റബോധം ചുമക്കേണ്ടവനല്ല ഞാന്‍, എന്ന് ഉറപ്പോടെ അവനവനോടു തന്നെ പറയൂ.
കടപ്പാട്: നാം മുന്നോട്ട്