എങ്ങിനെയാണ് ഒരു ഉത്തമ ശിഷ്യനാകാന്‍ കഴിയുക?

ശ്രീശങ്കരാചാര്യരുടെ ജീവിതചരിതത്തിലെ ഒരു സംഭവം.

ഒരിക്കല്‍ ആചാര്യരുടെ ശിഷ്യഗണങ്ങളില്‍ ഒരാള്‍ ഗുരുവിനെ അന്ധമായി അനുകരിക്കാന്‍ തുടങ്ങി . ഗുരുവിന്റെ നടപ്പും വേഷവും, സംസാരവും, വസ്ത്രവും എല്ലാം ശിഷ്യന്‍ അതേവിധം അനുകരിച്ചു. ഗുരുവിന് ശിഷ്യന്റെ ‘രോഗം’ മനസ്സിലായി.

ഒരു ദിവസം ആചാര്യരും ഈ ശിഷ്യനുംകൂടി യാത്ര പോകുന്ന സമയം. ഗുരുവിന്റെ പ്രവര്‍ത്തികളെല്ലാം ശിഷ്യനും അതേപടി പകര്‍ത്തി. ഉച്ചസമയം കത്തിക്കാളുന്നവെയില്‍

‘നല്ല ദാഹം’ ഗുരു പറഞ്ഞു.

‘അതേ എന്ക്കും കടുത്ത ദാഹം’ ശിഷ്യന്‍ ഉടന്‍ പറ‍ഞ്ഞു

”നമുക്കൊരു വഴി കാണാതിരിക്കില്ല’ഇങ്ങനെ പറഞ്ഞുകൊണ്ട് ആചാര്യര്‍ ചുറ്റിനും നോക്കി. സമീപം ഒരു കുടില്‍. നേരേ അങ്ങോട്ടു ചെന്നു . ഓട്ടു പാത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഗൃഹം. അവിടെ ഒരു ദിക്കില്‍ വാര്‍ക്കാനുള്ള ഓട് തിളച്ചു മറിയുന്നു. ആചാര്യനേരെ അതിനു സമീപം ചെന്നു. പുറകെ ശിഷ്യനും.

ആചാര്യര്‍ ഉരുകി തിളച്ചു മറിയുന്ന ദ്രാവകം ഒരു മൊന്തയിലെടുത്തു, കുടിച്ചു. പിന്നീട് ശിഷ്യന്റെ നേര്‍ക്ക് മൊന്ത നീട്ടിതതക്കൊണ്ടു പറഞ്ഞു, കുടിച്ചോളൂ… ദാഹം മാറും…”

ശിഷ്യന്‍ ഞെട്ടി.ഭയന്ന് വിറച്ചുകൊണ്ട് അയാള്‍ പറഞ്ഞു, “ക്ഷമിക്കണേ ഗുരുദേവാ… ഇതു കുടിച്ചാല്‍ ദാഹം മാത്രമല്ല, ഞാനും ദഹിച്ചു പോകും…”

“അന്ധമായ അനുകരണം അപകടകരമാണ് കുഞ്ഞേ.” ആചാര്യര്‍ മന്ദഹാസത്തോടെ പറഞ്ഞു.

മഹത്തുക്കളെ ബാഹ്യമായി അനുകരിക്കാന്‍ ആര്‍ക്കുമാകും. അതുപോര, അവരുടെ ജീവിതസന്ദേശം സ്വജീവിതത്തില്‍ പകര്‍ത്തണം. അപ്പോഴേ യഥാര്‍ത്ഥ അനുയായിയാകൂ.

കടപ്പാട്: നാം മുന്നോട്ട്