വിശദമായ പരിശോധനയ്ക്കുശേഷം ഡോക്ടര്‍ യുവാവായ ജോര്‍ജ് മാറ്റസെനിനോട് സ്വല്പം വേദനയോടെ പറഞ്ഞു, “സുഹൃത്തേ ഞാന്‍ പറയുന്നത് ധൈര്യത്തോടെ കേള്‍ക്കുക. തങ്ങളുടെ കാഴ്ച കുറഞ്ഞു കൊണ്ടിരിക്കുകയാണ്. താമസിയാതെ എല്ലാം കാഴ്ചയില്‍ നിന്നും മറയും… താങ്കള്‍ ഇരുളിലാകും. കാണാന്‍ കൊതിയുള്ളതെല്ലാം വേഗം കണ്ടു തീര്‍ക്കൂ.”

ജോര്‍ജ് മനസംയനത്തോടെ ആശുപത്രി വിട്ടിറങ്ങി. നേരെ പോയത് താന്‍ സ്നേഹിക്കുന്ന പെണ്‍ക്കുട്ടിയുടെ സമീപത്തേക്ക്. തന്നെ ചുഴ്ന്ന് നില്ക്കുന്ന മഹാവിപത്തിനെക്കുറിച്ച് അവളോടു പറഞ്ഞു. മാത്രമല്ല അന്ധനായ ഒരുവനോടൊപ്പമുള്ള ജീവിതത്തിന്റെ കഠിനതയെ കുറിച്ച് വിശദീകരിച്ചു. പിന്നീട് ഈ സ്നേഹബന്ധം ഉപേക്ഷിക്കാനും അവളെ ഉപദേശിച്ചു. അവള്‍ ആ ഉപദേശം സ്വീകരിച്ചു.

കനത്തദുഃഖം ജോര്‍ജിനെ ഈശ്വരചിന്തയിലേക്ക് നയിച്ചു. ആനന്ദത്തിന്റെ, ഉത്സാഹത്തിന്റെ ഉറവിടം ജോര്‍ജ് കണ്ടെത്തി. ഈശ്വരനുമായി തന്റെ ഹൃദയബന്ധത്തെക്കുറിച്ചുള്ള മധുര മനോഹരമായ കവിതകള്‍ ജോര്‍ജ് രചിക്കാന്‍ തുടങ്ങി. ആ ജീവിതം മാതൃകയായി തീരുമാനിക്കുകയായിരുന്നു, ആയിരങ്ങള്‍ക്ക് പ്രചോദനമാകുകയായിരുന്നു.

പ്രശസ്ത എഴുത്തുകാരന്‍ ഒലിവര്‍ ക്രോംവെല്‍ പറയുന്നു, “ക്ലേശങ്ങളില്‍ പെടുമ്പോള്‍ ഞാന്‍ അനുഗ്രഹിക്കപ്പെടുകയാണ്, ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുമ്പോഴൊന്നും പരാജയപ്പെട്ടില്ലെന്നതും സത്യമാണ്.”

ഉറച്ച ഈശ്വരവിശ്വാസം മനഃശാന്തിയും ഐശ്വര്യവും ഉറപ്പാക്കും. ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലും ഓരോരുത്തരായി നമ്മെ വിട്ടകലും. നമ്മളും അങ്ങനെ തന്നെയാണ് മറ്റുള്ളവരോട്. ഇത് ആരുടേയും കുറ്റമോ, കുറവോ ആയി ഗണിക്കേണ്ടതുമില്ല. കാരണം ഈ ലോക സൃഷ്ടി അവ്വിധമാണ്. അതിനാല്‍ ആശ്രയിക്കാവുന്ന, നാം നമ്മെ ഒരിക്കലും വിടാത്ത ഒന്നേയുള്ളു. നമ്മില്‍ തന്നെ കുടികൊള്ളുന്ന നാം ഇതുവരെ തിരഞ്ഞുകൊണ്ടിരുന്ന ഈശ്വരന്‍. അവിടുത്തെ ഏതെങ്കിലും വിധം ആശ്രയിക്കൂ. ജീവിതം എന്നും വര്‍ണാഭമാകും.

കടപ്പാട്: നാം മുന്നോട്ട്