അര്യമ്ണോ മാതൃകാ പത്നീ തയോശ്ചര്‍ഷണയഃ സുതാഃ
യത്ര വൈ മാനുഷീ ജാതിര്‍ ബ്രഹ്മണാ ചോപകല്‍പിതാഃ (6-6-42)

ശുകമുനി തുടര്‍ന്നുഃ

അതിനുശേഷം ദക്ഷനും അസികിനിക്കും അറുപതു പുത്രിമാരുണ്ടായി. അതില്‍ പത്തുപേര്‍ ധര്‍മ്മരാജാവിനേയും പതിമൂന്ന് പേര്‍ കശ്യപനേയും ഇരുപത്തിയേഴുപേര്‍ ചന്ദ്രനേയും രണ്ടുപേര്‍ വീതം ഭുതന്‍, അംഗിരന്‍, കൃഷ്വസ്വന്‍ എന്നിവരേയും ബാക്കിയുളളവര്‍ താര്‍ക്ഷ്യനേയും വിവാഹം കഴിച്ചു. അവരുടെ പരമ്പരകളാണ്‌ വിശ്വം മുഴുവന്‍ ജീവനിബിഢമായത്‌.

ഭാനു, ലമ്പന്‍, കുകുഭ, ജാമി, വിശ്വന്‍, സാദ്ധ്യ, മരുത്‌വതി, വാസു, മുഹുര്‍ത, സങ്കല്‍പ എന്നിവര്‍ ധര്‍മ്മരാജന്റെ ഭാര്യമാര്‍. ഭാനുവിന്റെ പൗത്രനാണ്‌ ഇന്ദ്രസേനന്‍. ലമ്പയുടെ മകന്‍ വിദ്യോതന്‍ മേഘങ്ങള്‍ക്ക്‌ ജന്മം കൊടുത്തു. കുകുഭിന്റെ മകന്‍ സങ്കടന്‍ കോട്ടകള്‍ ഉണ്ടാക്കി. ജാമിയുടെ പുത്രനായ സ്വര്‍ഗ്ഗന്റെ പുത്രനായി നന്ദി പിറന്നു. വിശ്വയില്‍നിന്നും വിശ്വദേവരും, സാദ്ധ്യയില്‍ സാദ്ധ്യയും, സാദ്ധ്യയില്‍ അര്‍ത്ഥസിദ്ധിയും, മരുത്വവതിയില്‍ മരുതവാനും ജയന്തനും (ഭഗവദവതാരം) ഉണ്ടായി. മുഹുര്‍ത, ദിനങ്ങളെ നാല്‍പ്പത്തിയെട്ട്‌ മിനുട്ടുകളായിത്തിരിക്കുന്ന വിഭജനമുണ്ടാക്കി. സങ്കല്‍പ്പയില്‍നിന്നും ചിന്തകളുണ്ടായി. കാമം ചിന്തയില്‍നിന്നും ജനിച്ചു. അഷ്ടവസുക്കള്‍ (ദ്രോണന്‍, പ്രാണന്‍, ധ്രുവന്‍, അര്‍ക്കന്‍, അഗ്നി, ദോഷ, വസു,വിഭാവസു) വസുവില്‍ ജനിച്ചു. അവരുടെ പരമ്പരകളായി നഗരങ്ങള്‍, പട്ടണങ്ങള്‍, ജീവഗുണങ്ങള്‍ വികാരങ്ങള്‍ എന്നിങ്ങനെയെല്ലാം സൃഷ്ടികളുണ്ടായി.

ഭൂതനില്‍ നിന്നും സ്വരൂപയില്‍ നിന്നും പതിനൊന്ന് രുദ്രന്മ‍ാര്‍ പിറന്നു. രൈവതന്‍, അജന്‍, ഭാവന്‍, ഭീമന്‍, വാമന്‍, ഉഗ്രന്‍, വൃഷാകവി, അജൈകപത്, അഹിര്‍ഭുധ്ന്യ, ബഹുരൂപ, മഹാന്‍ എന്നിവര്‍. ഭൂതന്റെ മറ്റൊരു ഭാര്യയില്‍ രുദ്രരുടെ പാര്‍ഷദന്മ‍ാര്‍ ജനിച്ചു. അംഗിരനും സ്വാധയും പിതൃക്കളെ അവരുടെ മക്കളായി ദത്തെടുത്തു. വിനത കദ്രു, പതംഗി, യാമിനി എന്നിവര്‍ തര്‍ക്ഷ്യന്റെ ഭാര്യമാര്‍. വിനതയില്‍ ഭഗവല്‍വാഹനമായ ഗരുഡനും പ്രഭാതവും പിറന്നു. കദ്രുവില്‍നിന്നും സര്‍പ്പങ്ങള്‍ ഉണ്ടായി. കൃഷവന്‌ തന്റെ ആദ്യഭാര്യയായ അര്‍ചിയില്‍ കൃഷാസ്വന്‍ ഉണ്ടായി. വേദശിരന്‍, ദേവലന്‍, വയുനന്‍, മനു എന്നിവര്‍ ധീഷ്ണയില്‍ നിന്നുമുണ്ടായി.

സോമന്‍(ചന്ദ്രന്‍) ഇരുപത്തിയേഴ്‌ നക്ഷത്രസമൂഹങ്ങളെ വിവാഹം ചെയ്തു. അതില്‍ രോഹിണിയോട്‌ പ്രതിപത്തി കൂടുതലുണ്ടായതുകൊണ്ട്‌ സോമന്‌ ദക്ഷന്റെ ശാപമേല്‍ക്കാനിടയായി. എങ്കിലും ദക്ഷനെ പ്രസാദിപ്പിച്ച്, സോമന്‍ ശാപപരിഹാരവും നേടി. വൃദ്ധിക്ഷയങ്ങള്‍ അങ്ങനെയുണ്ടായി. അദിതി, ദിതി, ദനു കാസ്ത, അരിഷ്ട, സുരസ, ഇള, മുനി ക്രോധാസ്വാ, താമ്‌ര, സുരഭി, സരമ, തിമി എന്നിവര്‍ കശ്യപന്റെ ഭാര്യമാര്‍. അവരാണ്‌ ഭൂമിയിലെ ജീവജാലങ്ങള്‍ക്ക്‌ ജന്മമേകിയത്‌. തിമിയില്‍നിന്നും ജലജീവികളുണ്ടായി. സരമയില്‍നിന്നും വന്യമൃഗങ്ങളുണ്ടായി. സുരഭിയില്‍നിന്നുമാണ്‌ പോത്ത്, എരുമ എന്നിവയുണ്ടായത്‌. വന്യപക്ഷികള്‍ ഉണ്ടായത്‌ താമരയില്‍നിന്നുമാണ്‌. അപ്സരസ്ത്രീകള്‍ മുനിയില്‍നിന്നും, ഇഴജന്തുക്കള്‍ ക്രോധവസ്വയില്‍നിന്നും ഉണ്ടായി. ഇലയില്‍നിന്നു്‌ പച്ചക്കറികള്‍, സുരസയില്‍ നിന്നു്‌ രാക്ഷസന്മ‍ാര്‍ അരിഷ്ടയില്‍ നിന്നും സ്വര്‍ഗ്ഗഗായകര്‍ എന്നിവരുണ്ടായി. കാസ്തയില്‍ നിന്നും ഒറ്റക്കുളമ്പുളള മൃഗങ്ങള്‍ ഉണ്ടായി. യുദ്ധവീരന്മ‍ാരായ ദാനവര്‍ ദനുവില്‍നിന്നുണ്ടായി. അതിലൊരാളായ വിപ്രചിത്തി നൂറ്റിയൊന്നു പുത്രന്മ‍ാര്‍ക്ക്‌ ‍ജന്മം നല്‍കി. അതില്‍ രാഹു ചിരഞ്ജീവിയായി. ബാക്കിയുളളവര്‍ കേതുവും (ഉല്‍ക്കകള്‍). വിധാതന്‍, അര്യമാന്‍, പൂഷന്‍, ത്വഷ്ടാന്‍, സവിതാന്‍, ഭഗ്ന, ധാതാന്‍, വിധാതാന്‍, വരുണന്‍, മിത്രന്‍, ശക്രന്‍ വാമനന്‍ എന്നിവരാണ്‌ ആദിത്യന്മ‍ാര്‍. അദിതിപുത്രന്മ‍ാരായ ഇവര്‍ ദേവന്മ‍ാരത്രേ. വിവസ്വന്‌ സാംജനായില്‍ ശ്രദ്ധാദേവനും, യമയില്‍ യമിയും, ഛായയില്‍ സനൈശ്യരയും, സാവരണിയും ഉണ്ടായി. ആര്യമയ്ക്ക്‌ ചര്‍ഷണിയെന്ന പേരില്‍ അറിയപ്പെടുന്ന ആണ്‍മക്കള്‍ മാതൃകയിലുണ്ടായി. അവരില്‍ വിജ്ഞാനമുണ്ടായിരുന്നു. സൃഷ്ടാവ്‌ മനുഷ്യരാശിയെ ഉരുത്തിരിച്ചെടുത്തത്‌ ഇവരില്‍നിന്ന‍ാണ്‌.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF