സേവനത്തിനു ലഭിക്കുന്ന അവസരങ്ങല്‍ ഈശ്വരാനുഗ്രഹം കൊണ്ടാണെന്നു കരുതിക്കൂടെ?

മദര്‍ തെരേസയുടെ മഠത്തില്‍ രജതജൂബിലി ആഘോഷിക്കുന്നു. ധനികരും ഉന്നത ഉദ്യോഗസ്ഥരും വന്‍പ്രതാപികളും ഭരണക്കാരും അതിഥികളായിട്ടുണ്ട്. അവരില്‍ നാനാമതസ്ഥരുമുണ്ട്.

പ്രാര്‍ത്ഥനയ്ക്കുശേഷം വിരുന്നാരംഭിച്ചു. സാധുക്കളായ അന്തേവാസികള്‍ക്ക് പ്രതാപികളായ അതിഥികള്‍ ആഹാരം വിളമ്പി. എല്ലാവരുമൊരുമിച്ച് അവര്‍ ആഹാരം കഴിച്ചു. ഇതെല്ലാം കണ്ട് മദറിന്റെ മിഴികളില്‍ ആനന്ദബാഷ്പം.

ചടങ്ങ് കഴിഞ്ഞു. എല്ലാവരും ഒഴിഞ്ഞു. മദര്‍ ഈ സംഭവത്തെക്കുറിച്ച് പിന്നീട് പരാമര്‍ശിച്ചു. “ഞാന്‍ ഉന്നതരെ ക്ഷണിച്ചത്, അവരുടെ സഹോദരങ്ങളായ സാധുജനങ്ങളെ അവര്‍ക്ക് കാണാനും, ഇവരുടെ പരിസ്ഥിതി നേരിട്ട് മനസിലാക്കാനുമാണ്. മാത്രമല്ല സാധുക്കള്‍ക്ക് ഒരു സേവനം ചെയ്യാന്‍ അവര്‍ക്ക് ഒരു അവസരം ഉണ്ടാക്കുകയുമായിരുന്നു.

നല്ല വസ്ത്രം ധരിച്ചവരും, ധനികരും, പ്രതാപികളും, നേതാക്കളും തങ്ങള്‍ക്ക് ആഹാരം വിളമ്പി തന്നപ്പോള്‍, തങ്ങളോട് സംസാരിച്ചപ്പോള്‍ അനുഭവിച്ച സന്തോഷം കണ്ടില്ലേ.”

“നമ്മുടെ ഒരു വാക്കിനും നോക്കിനും സ്പര്‍ശനത്തിനും ഇത്രയും കരുത്തുണ്ടെന്നിരിക്കേ എന്തിന് നാം ഇക്കാര്യത്തില്‍ പിശുക്കു കാണിക്കുന്നു. കിട്ടുന്ന അവസരങ്ങളില്‍ നമ്മുടെ ദാരിദ്രരായ സഹോദരങ്ങളെ കാണുകയും കഴിവുപോലെ സേവിക്കുകയും ചെയ്യുക.”

കടപ്പാട്: നാം മുന്നോട്ട്