MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

പഞ്ചവടീപ്രവേശം

എന്നരുള്‍ചെയ്‌തു ചെന്നു പുക്കിതു പഞ്ചവടി-
തന്നിലാമ്മാറു സീതാലക്ഷ്‌മണസമേതനായ്‌.
പര്‍ണ്ണശാലയും തീര്‍ത്തു ലക്ഷ്‌മണന്‍ മനോജ്ഞമായ്‌
പര്‍ണ്ണപുഷ്പങ്ങള്‍കൊണ്ടു തല്‍പവുമുണ്ടാക്കിനാന്‍.
ഉത്തമഗംഗാനദിക്കുത്തരതീരേ പുരു-
ഷോത്തമന്‍ വസിച്ചിതു ജാനകീദേവിയോടും.
കദളീപനസാമ്രാദ്യഖിലഫലവൃക്ഷാ-
വൃതകാനനേ ജനസംബാധവിവര്‍ജ്ജിതേ
നീരുജസ്ഥലേ വിനോദിപ്പിച്ചു ദേവിതന്നെ
ശ്രീരാമനയോദ്ധ്യയില്‍ വാണതുപോലെ വാണാന്‍.
ഫലമൂലാദികളും ലക്ഷ്‌മണനനുദിനം
പലവും കൊണ്ടുവന്നു കൊടുക്കും പ്രീതിയോടെ.
രാത്രിയിലുറങ്ങാതെ ചാപബാണവും ധരി-
ച്ചാസ്ഥയാ രക്ഷാര്‍ത്ഥമായ്‌ നിന്നീടും ഭക്തിയോടെ.
സീതയെ മദ്ധ്യേയാക്കി മൂവരും പ്രാതഃകാലേ
ഗൗതമിതന്നില്‍ കുളിച്ചര്‍ഗ്‌ഘ്യവും കഴിച്ചുടന്‍
പോരുമ്പോള്‍ സൗമിത്രി പാനീയവും കൊണ്ടുപോരും
വാരം വാരം പ്രീതിപൂണ്ടിങ്ങനെ വാഴുംകാലം.