മാതാ ഭസ്ത്രാ പിതുഃ പുത്രോ യേന ജാതഃ സ ഏവ സഃ
ഭരസ്വ പുത്രം ദുഷ്യന്ത മാവമംസ്ഥാഃ ശകുന്തളാം (9-20-21)
രേതോധാഃ പുത്രോ നയതി നരദേവ യമക്ഷയാത്‌
ത്വം ചാസ്യ ധാതാ ഗര്‍ഭസ്യ സത്യമാഹ ശകുന്തളാ (9-20-22)

ശുകമുനി തുടര്‍ന്നുഃ
പുരുവിന്റെ കുലത്തിലാണ്‌ രൈഭ്യന്റെ മകനായി ദുഷ്യന്തന്‍ പിറന്നത്‌. ഒരു ദിവസം ദുഷ്യന്തന്‍ നായാട്ടിനായി കാട്ടില്‍ പോയി. കണ്വമഹര്‍ഷിയുടെ ആശ്രമത്തിനു സമീപം ഒരു സുന്ദരിയായ യുവതരുണിയെക്കണ്ട്‌ ആദ്യനോട്ടത്തില്‍ത്തന്നെ പ്രേമത്തിലായി. “നീ രാജരക്തമായിരിക്കണം. അല്ലെങ്കില്‍ എന്റെ ഹൃദയം നിനക്കു വേണ്ടി ഇങ്ങനെ ആഗ്രഹിക്കുകയില്ല.” “ശരിയാണ്” അവള്‍ മറുപടി പറഞ്ഞുഃ ഞാന്‍ ശകുന്തളയാണ്‌. വിശ്വാമിത്രമുനിയുടേയും മേനകയുടേയും മകള്‍. ശകുന്തളയും ദുഷ്യന്തനും ഗാന്ധര്‍വ്വവിധി (സ്വാഭീഷ്ട) പ്രകാരം വിവാഹിതരായി. താമസിയാതെ രാജാവ്‌ കൊട്ടാരത്തിലേക്ക്‌ പോയി. ശകുന്തള ഗര്‍ഭിണിയായി. കാലക്രമത്തില്‍ അവള്‍ ഭരതന്‌ ജന്‍മം നല്‍കി. കുറച്ചു നാള്‍ കഴിഞ്ഞ്‌ ശകുന്തള ഭരതനെയും കൂട്ടി ഭര്‍തൃഗൃഹത്തില്‍ ചെന്നു. എന്നാല്‍ ചക്രവര്‍ത്തി അവളെ തിരിച്ചറിഞ്ഞില്ല. ആ സമയത്ത്‌ ആകാശത്തു നിന്നൊരശരീരി കേട്ടു. “അമ്മ അച്ഛനു വേണ്ടി പുത്രനെ നല്‍കാനുളള പാത്രമത്രെ. ഈ ബാലനെ സ്വീകരിച്ചാലും (ഭരസ്വ). ശകുന്തളയെ അവഗണിക്കുകയുമരുത്‌. ഇതു നിന്റെ പുത്രനാണ്‌. സ്വന്തം കുട്ടികളുളള പുത്രന്‍ തന്റെ അഛനെ യമലോകത്തില്‍ കയറാതെ സൂക്ഷിക്കുന്നു. ശകുന്തള സത്യമാണ്‌ പറയുന്നത്‌.”

കാലക്രമത്തില്‍ ഭരതന്‍ -ഭഗവാന്റെ അംശാവതാരം തന്നെ- ചക്രവര്‍ത്തിയായി. വിസ്മയിപ്പിക്കുന്ന തരത്തില്‍ അനേകം തവണ അദ്ദേഹം അശ്വമേധയാഗം നടത്തി. അമ്പത്തിയഞ്ചുതവണ ഗംഗാതീരത്തും എഴുപത്തിയെട്ടെണ്ണം യമുനാ തീരത്തുമാണ്‌ നടത്തിയത്‌. പങ്കെടുത്ത പുരോഹിതന്‍മാര്‍ക്കെല്ലാം ഉദാരമായ സമ്മനങ്ങള്‍ നല്‍കി. ഈ യാഗങ്ങള്‍കൊണ്ട്‌ ഭഗവല്‍കൃപയുണ്ടാവുകമൂലം ഭരതന്‌ മായാബന്ധനമുണ്ടായിരുന്നില്ല. ഇതുവരെയുണ്ടായിട്ടില്ലാത്ത രീതിയില്‍ മഷ്നാരയാഗവും അദ്ദേഹം നടത്തി. എല്ലാ അയല്‍പ്രവിശ്യകളും ഭരതന്റെ കീഴിലായി. പാതാളങ്ങളില്‍ നിന്നും ദേവഭാര്യമാരെ തടങ്കലില്‍ നിന്നു്‌ രക്ഷിപ്പിച്ചു കൊണ്ടുവന്നു അദ്ദേഹം. സ്വര്‍ഗ്ഗവും ഭൂമിയും തങ്ങളുടെ സമ്പത്തും ഫലങ്ങളും അളവില്ലാതെ വര്‍ഷിച്ചു. രാജാവും പ്രജകളും അധികം അധ്വാനിക്കാതെ തന്നെ നല്ല വിളവുണ്ടായി. ഭരതന്‌ മൂന്നുഭാര്യമാരിലായി മൂന്നുമക്കളുണ്ടായി. എന്നാല്‍ അഛനുമായി സാമ്യമില്ലെന്നുകണ്ട്‌ അവര്‍ ആ കുട്ടികളെ ഉപേക്ഷിച്ചു. കുലം നിലനില്‍ക്കാനായി വായുദേവന്‍ ഒരു കുട്ടിയെ നല്‍കി. ബ്രഹസ്പതി മുനിക്ക്‌ സഹോദരഭാര്യയായ മമതയിലുണ്ടായ കുട്ടിയെ ദുഷ്പ്രവാദം ഭയന്ന്‌ അവര്‍ ഉപേക്ഷിച്ചതായിരുന്നു. ഭരദ്വാജന്‍ എന്നാണീ കുട്ടിയുടെ പേര്‌. ഭരസ്വ എന്നാല്‍ (പാത്രം) നിരക്കുക എന്നര്‍ത്ഥം. അങ്ങനെ ഭരതന്‍ എന്ന പേരുണ്ടായി.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF