കിഞ്ചിത്‌ കരോത്യുര്‍വ്വപി യത്‌ സ്വദത്തം
സുഹൃത്കൃതം ഹല്ഗ്വപി ഭൂരികാരീ
മയോപനീതാം പൃഥുകൈകമുഷ്ടിം
പ്രത്യഗ്രഹീത്‌ പ്രീതിയുതോ മഹാത്മാ (10-81-35)
ഭക്തായ ചിത്രാ ഭഗവാന്‍ ഹി സംപദോ
രാജ്യം വിഭൂതിര്‍ന്ന സമര്‍ത്ഥയത്യജഃ
അദീര്‍ഘ ബോധായ വിചക്ഷണഃ സ്വയം
പശ്യന്‍ നിപാതം ധനിനാം മദോദ്‌ഭവം (10-81-37)

കൃഷ്ണന്‍ കുചേലനോടു പറഞ്ഞു:
പ്രിയമിത്രമേ, എനിക്കായി എന്ത്‌ സമ്മാനവും കൊണ്ടാണങ്ങു വന്നിട്ടുളളത്‌? എനിക്ക്‌ വിലപിടിച്ചതും പൊങ്ങച്ചമേറിയതുമായ സമ്മാനങ്ങളിലൊന്നും താല്‍പര്യമില്ല. എന്റെ സദ്ഭക്തനില്‍ നിന്നും ഒരിലയോ പൂവോ പഴമോ അല്ലെങ്കില്‍ അല്‍പം ജലമോ കിട്ടിയാല്‍ ഞാന്‍ സംപ്രീതനായി.

ശുകമുനി തുടര്‍ന്നു:
താന്‍ കൊണ്ടു വന്ന ചെറിയ അവില്‍പ്പൊതി പുറത്തെടുക്കാന്‍ കുചേലനു മടിയുളളതു കണ്ട, തന്റെ ദരിദ്രസുഹൃത്തിനെ സമ്പത്തും സൗഭാഗ്യവും സന്തോഷവും നല്‍കി അനുഗ്രഹിക്കാനുളള വ്യഗ്രതകൊണ്ട്‌ കൃഷ്ണന്‍ കുചേലന്റെ മടിയില്‍ നിന്നും അവില്‍പ്പൊതി ബലമായി പിടിച്ചു വാങ്ങി. ‘ആഹാ, ഇതാണെനിക്കേറ്റവും പ്രിയം’ എന്നു പറഞ്ഞു കൃഷ്ണന്‍ ആ അവില്‍ വാരി തിന്നാന്‍ തുടങ്ങി. മറ്റൊരു പിടികൂടി വാരി വായില്‍ ഇടാന്‍ തുടങ്ങുമ്പോള്‍ രുക്മിണി അദ്ദേഹത്തെ തടഞ്ഞു. കൃഷ്ണന്‍ ലോകസമ്പത്തു മുഴുവന്‍ ഒരു പിടി അവിലിന്‌ പകരമായി നല്‍കി കഴിഞ്ഞിരുന്നു.

കൃഷ്ണനുമായി ഒരു രാത്രി പഴയകഥകള്‍ പറഞ്ഞും ഭഗവാന്റെ പരമാനന്ദ സാമീപ്യാനുഗ്രഹം നുകര്‍ന്നും കുചേലന്‍ കൊട്ടാരത്തില്‍ കഴിഞ്ഞു. രാവിലെ സ്വഗൃഹത്തിലേക്ക്‌ പുറപ്പെട്ടു. ഭഗവാന്റെ ഭക്തപ്രേമം, വിനയം, ബ്രാഹ്മണഭക്തി, പരമസൗഹൃദം, അഭിഗമ്യത – എല്ലാറ്റിനെയും പറ്റിയോര്‍ത്ത്‌ കുചേലന്‍ നടന്നു. പെട്ടെന്നദ്ദേഹം ഓര്‍മ്മിച്ചു. ഭഗവാന്‍ ഒന്നും തന്നയച്ചില്ലല്ലോ. എന്നാല്‍ പെട്ടെന്നു തന്നെ സ്വയം പറഞ്ഞു: ‘കൃഷ്ണന്‍ എനിക്ക്‌ സമ്പത്തൊന്നും തന്നനുഗ്രഹിക്കാത്തതു ശരിതന്നെ. എന്നേപ്പോലെ ദരിദ്രനായൊരുവന്‌ സമ്പത്തു തന്നനുഗ്രഹിച്ചാല്‍ ഞാന്‍ അദ്ദേഹത്തെ മറക്കാനിടയായേക്കും’.

ദരിദ്രനായ ആ ബ്രാഹ്മണന്‍ തന്റെ ഗ്രാമത്തിലെത്തിയപ്പോള്‍ അവിടമാകെ മാറിയിരിക്കുന്നു. അദ്ദേഹത്തിന്റെ വീടൊരു കൊട്ടാരമായിരിക്കുന്നു. കല്ലുകളും മുത്തുകളും രത്നങ്ങളും പതിച്ച, ആനക്കൊമ്പും സ്വര്‍ണ്ണവും കൊണ്ടലങ്കരിച്ച കമനീയമായൊരു കൊട്ടാരം. ചിത്രപ്പണികളുളള ദീപസ്തംഭങ്ങളില്‍ നിന്നും തൂക്കിയിട്ട രത്നങ്ങളില്‍ നിന്നും പ്രഭ പരന്നു. ചുവരുകള്‍ സ്ഫടികനിര്‍മ്മിതം. വീട്ടിലെ സ്ത്രീകള്‍ വിലയേറിയ ആടയാഭരണങ്ങള്‍ അണിഞ്ഞിരിക്കുന്നു. ഇതെല്ലാം കൃഷ്ണന്റെ അനുഗ്രഹം മാത്രമാണെന്നു കുചേലന്‍ മനസ്സിലാക്കി. എന്തദ്ഭുതം! അദ്ദേഹമാലോചിച്ചു. ഇതൊന്നും അദ്ദേഹം എന്നോട്‌ സൂചിപ്പിക്കുകപോലും ചെയ്തില്ല. എന്നാല്‍ ആ നിന്തിരുവടിക്കായി കൊണ്ടുപോയ അവില്‍ പൊതിയില്‍നിന്നും എന്തെല്ലാമാണുണ്ടായിരിക്കുന്നത്‌. എന്നെന്നേക്കും അവിടുത്തെ ഭക്തനായും സുഹൃത്തായും സേവകനായും ജന്മജന്മാന്തരങ്ങള്‍ കഴിയാനിടവരട്ടെ. ഭഗവാനു തീര്‍ച്ചയായും തന്റെ ഭക്തന്‌ സമ്പദനുഗ്രഹം നല്‍കാന്‍ കഴിയും എന്നാല്‍ ആ അനുഗ്രഹം ഒരു ശാപമായി മാറിയേക്കാം എന്നളളതുകൊണ്ട്‌ ഭഗവാന്‍ അതു നല്‍കുന്നില്ല തന്നെ. അങ്ങനെ സമാധാനിച്ച്‌ ബ്രാഹ്മണന്‍ ഗൃഹസ്ഥാശ്രമജീവിതം തുടര്‍ന്നു. സുഖ സമ്പത്തുക്കളില്‍ ആസക്തനാവാതെ ജീവിച്ച്‌ അനുദിനം തന്റെ ഭക്തി വളര്‍ത്തി അദ്ദേഹം സുകൃതം നേടി. ഭഗവാന്റെ ബ്രാഹ്മണപ്രേമത്തിന്റെ ഈ കഥ ശ്രവിക്കുന്ന ഏവര്‍ക്കും ഭഗവല്‍പ്രേമമുണ്ടാവുന്നതാണ്‌. കര്‍മ്മഫലങ്ങളും അവരെ തീണ്ടുന്നതല്ല.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF