ഉപനിഷത്ത് കഥകള്‍

വാജശ്രവസ് എന്ന ബ്രാഹ്മണന്റെ പുത്രനാണ് നചികേതസ്സ്. എല്ലാകാര്യങ്ങളിലും മിടുമിടുക്കന്‍. അവന്റെ അച്ഛനാകട്ടെ പേരുകേട്ട പിശുക്കന്‍ ! ചെലവാക്കുന്നതിലോ ദാനം കൊടുക്കുന്നതിലോ തീരെ താല്പര്യമില്ല. എങ്കിലും തനിക്ക് പേരും പെരുമയുമൊക്കെ വേണമെന്ന് മോഹമുണ്ട്. ദുര്‍മോഹം തന്നെ.

ഒരിക്കല്‍ നചികേതസ്സിന്റെ അച്ഛന്‍ നാട്ടില്‍ പേരെടുക്കുന്നതിനു വേണ്ടി ഒരു യാഗം നടത്തി. വിശ്വജിത്ത് എന്ന വലിയ യാഗം തന്നെയാകട്ടെ എന്നു വിചാരിച്ചു. യാഗത്തിന് ഫലം ലഭിക്കണമെങ്കില്‍ ദാനധര്‍മ്മാദികള്‍ ലോഭമില്ലാതെ ചെയ്യണം. ഈ യാഗത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. ഈ യാഗം ചെയ്യുന്ന ആള്‍ തന്റെ സകലസമ്പത്തും അന്യര്‍ക്ക് ദാനം ചെയ്യണം.

ലുബ്ധനായ വാജശ്രവസ് ഒരു ഉപായം കണ്ടെത്തി. തന്റെ വിലയേറിയ സമ്പത്തില്‍ അധികവും ബന്ധുഗൃഹങ്ങളിലേയ്ക്കു മാറ്റി. എന്നിട്ട് എല്ലും തോലും മാത്രമായ കുറെ പശുക്കളെ മാത്രം ദാനം ചെയ്യാന്‍ കൊണ്ടുവന്ന് യാഗശാലയ്ക്കടുത്ത് ഒരുക്കി നിറുത്തി.

തന്റെ പിതാവിന്റെ ഈ അധര്‍മ്മപ്രവൃത്തി നചികേതസ്സിനെ വല്ലാതെ ദുഃഖിതനാക്കി. അച്ഛന്‍ ചെയ്യാന്‍ പോകുന്നത് കടുത്ത അപരാധം തന്നെ. ഇതുവഴി അച്ഛന് വലിയ പാപം അനുഭവിക്കേണ്ടിവരും പാപത്തിന്റെ ഫലം നരകവാസമാണ്. പിതാവിനെ നരകത്തില്‍ നിന്ന് രക്ഷിക്കേണ്ടത് പുത്രനായ തന്റെ കടമയാണ്. എങ്ങനെ രക്ഷിക്കാം?

ദാനമായി നല്കുന്ന വസ്തുക്കള്‍ ഏറ്റവും നല്ലവയായിരിക്കണം. മോശമായ സാധനങ്ങള്‍ ആര്‍ക്കും ദാനം ചെയ്യരുത്. ദാനം സ്വീകരിക്കുന്നവന് അതുകൊണ്ട് പ്രയോജനം ഉണ്ടാകണം. നമുക്കിഷ്ടമുള്ളതിനെ മാത്രമേ ദാനം ചെയ്യാവൂ. നമുക്കു വേണ്ടതിനെ മറ്റൊരാള്‍ക്ക് നല്‍കുന്നത് ദാനമല്ല. പ്രയോജനമില്ലാത്തത് മറ്റൊരാള്‍ക്കു നല്‍കുന്നത് പാപമാണ്.

യാഗത്തില്‍ പങ്കുകൊള്ളാന്‍ ധാരാളം അതിഥികള്‍ എത്തിയിട്ടുണ്ട്. വലിയ തിരക്കുതന്നെ. പക്ഷേ നചികേതസ്സ് ആ തിരക്കുകളിലൊന്നും അകപ്പെടുന്നില്ല. അവന്റെ ശ്രദ്ധ മുഴുവന്‍ സ്വന്തം അച്ഛന്റെ പ്രവര്‍ത്തനങ്ങളിലായിരുന്നു. ഒടുക്കം അവന്‍ സ്വന്തം അച്ഛനോട് ചോദിച്ചു:

“അച്ഛാ, അങ്ങ് എന്നെ ആര്‍ക്കാണ് ദാനം ചെയ്യുന്നത്?”

അവന്റെ ചോദ്യം കേട്ടതായി അച്ഛന്‍ ഭാവിച്ചില്ല. കുട്ടികള്‍ക്ക് ഓരോന്നു ചോദിക്കാന്‍ കണ്ട ഒരു നേരം. അച്ഛന്‍ തന്നെ ശ്രദ്ധിക്കുന്നുകൂടിയില്ലെന്നു കണ്ടിട്ടും നചികേതസ്സ് പിന്തിരിഞ്ഞില്ല. വീണ്ടു വീണ്ടും അച്ഛനോട് അന്വേഷിച്ചു. രണ്ടാമതും മൂന്നാമതും ചോദിച്ചു. മൂന്നാമത്തെ പ്രാവശ്യം അച്ഛന് ദേഷ്യം വന്നു. അദ്ദേഹം കോപത്തോടെ പറഞ്ഞു.

“നിന്നെ ഞാന്‍ കാലനു കൊടുക്കും!” ഒന്നും ആലോചിക്കാതെ ദേഷ്യത്തിന് പറഞ്ഞു പോയതാണ്. എങ്കിലും അച്ഛന്റെ വാക്കിനെ പാലിക്കേണ്ടത് പുത്രധര്‍മ്മമാണല്ലോ.

“തന്റെ അച്ഛന്റെ ശിഷ്യന്മാരുടെ കൂട്ടത്തില്‍ താന്‍ ഒരിക്കലും ഒരു അധമനായി പെരുമാറിയിട്ടില്ല. ചിലപ്പോള്‍ ഉത്തമ പുത്രനും മറ്റുചിലപ്പോള്‍ മദ്ധ്യമപുത്രനും ആയിട്ടുണ്ടാകാം. എന്നിട്ടും അച്ഛന്‍ എന്നെ യമന് കൊടുക്കണമെന്ന് പറയുന്നു. യമന് എന്താണാവോ എന്നെക്കൊണ്ടുള്ള പ്രയോജനം? എന്തുമാകട്ടെ, ഏതായാലും അച്ഛന്‍ എന്നെ യമന് ദാനം ചെയ്യാന്‍ നിശ്ചയിച്ചു. ആ സ്ഥിതിക്ക് ഇനി യമന്റെ അടുത്തേയ്ക്കു തന്നെ പോകാം.”

എന്നിങ്ങനെ നിശ്ചയിച്ചുറച്ച നചികേതസ്സ് യമലോകത്തേയ്ക്ക് പുറപ്പെടാന്‍ തയ്യാറായി. അവന്‍ അച്ഛനോട് യാത്രാനുമതി ചോദിച്ചു. ആ പിതാവ് തളര്‍ന്നുപോയി. അവിവേകവും കോപവും അശ്രദ്ധയും കൊണ്ട് താന്‍ പറഞ്ഞുപോയ വാക്കിന്റെ ഫലം ഇത്ര കഠിനമോ? കഷ്ടം! തനിക്ക് പുത്രന്‍ നഷ്ടമായിരിക്കുന്നു. യാഗാദികള്‍കൊണ്ട് ഇനി എന്തു ഫലം? ഇത് എങ്ങനെ സഹായിക്കും? തന്റെ മുന്‍കോപം കാരണം മകനെ പിരിയേണ്ടി വരുന്നല്ലോ?

ആ പിതാവ് വളരെ സങ്കടപ്പെട്ടു. നചികേതസ്സ് അച്ഛനെ ആശ്വസിച്ചു.

“അച്ഛാ, സങ്കടപ്പെടരുത്. ഇതില്‍ വിഷമിക്കാന്‍ ഒന്നുമില്ല. ലോകത്തില്‍ ഉണ്ടായതെല്ലാം നശിക്കുകതന്നെ ചെയ്യും. മനുഷ്യരും സസ്യങ്ങളെപ്പോലെ തന്നെ ജനിക്കുകയും മരിക്കുകയും ചെയ്യുന്നു. എല്ലാവര്‍ക്കും ഇത് ബാധകമാണ്. അതിനാല്‍ അങ്ങ് ദുഃഖിക്കേണ്ട കാര്യമില്ല. നമ്മുടെ പൂര്‍വ്വികര്‍ സത്യനിഷ്ഠ പാലിച്ചിരുന്നു. അവര്‍ പറഞ്ഞ വാക്കുകളെയെല്ലാം സത്യമായും പാലിച്ചിട്ടുണ്ട്. വാക്കു പാലിക്കാതിരിക്കുന്നത് അധര്‍മ്മമാണ്. ധാര്‍മ്മിക കുലത്തില്‍ പിറന്ന അങ്ങ് പൂര്‍വ്വികരെപ്പോലെ സത്യവാക്കിനെ പാലിച്ചാലും. നമ്മുടെ പാരമ്പര്യത്തിന് കളങ്കം വരുത്തിക്കൂടാ. അതിനാല്‍ യമലോകത്തേയ്ക്ക് പോകാന്‍ എന്നെ അനുവദിച്ചാലും.”

അച്ഛനെ വിശ്വസിപ്പിച്ചിട്ട് ദൃഢനിശ്ചയത്തോടെ യമലോകത്തേയ്ക്കു പോകാന്‍ നചികേതസ്സ് ഒരുങ്ങി. യമലോകമെന്നു കേട്ടാല്‍ ആരും ഭയപ്പെടും. യമദേവന്‍ എന്നാല്‍ സാക്ഷാല്‍ കാലദേവനാണ്. മരണത്തിന്റെ അധികാരി. അതുകൊണ്ട് യമലോകത്തു പോകാന്‍ ജീവികള്‍ക്കെല്ലാം ഭയമാണ്. എന്നാല്‍ സന്തോഷത്തോടെ യമരാജസന്നിധിയിലേയ്ക്ക് നചികേതസ്സ് പുറപ്പെട്ടു.

ജനിച്ചവര്‍ക്കെല്ലാം മരണമുണ്ട്. അസംഖ്യം ജീവജാലങ്ങള്‍ പ്രതിദിനം ജനിയ്ക്കുകയും മരിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. മരണത്തിന്റെ ദേവത യമരാജനാണ്. ഈ ലോകത്തില്‍ മരിക്കുന്നവരെല്ലാം ഇവിടെനിന്ന് യമലോകത്തെത്തുമെന്നാണ് വിശ്വാസം. ഒരുവന്‍ തന്റെ ജീവിതകാലത്ത് ചെയ്ത കര്‍മ്മങ്ങളുടെ പുണ്യപാപങ്ങള്‍ യമലോകത്തുവച്ച് കണക്കെടുത്തു നോക്കും. സത്കര്‍മ്മങ്ങള്‍ ചെയ്തവര്‍ പുണ്യവാന്മാരാണ്. അവര്‍ക്ക് സ്വര്‍ഗ്ഗലോകത്ത് സുഖമായി വസിക്കാം. ദുഷ്കര്‍മ്മങ്ങള്‍ ചെയ്തിട്ടുള്ള പാപികള്‍ നരകത്തില്‍ കിടന്ന് ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവരും.

നചികേതസ്സ് ഭൂമിയില്‍നിന്ന് യമന്റെ കൊട്ടാരത്തിലെത്തി. അപ്പോള്‍ യമരാജാവ് അവിടെയുണ്ടായിരുന്നു. യമരാജന്‍ അപ്പോഴും നല്ലതിരക്കുള്ള ദേവനാണ്. ദിവസവും ധാരാളം ആളുകള്‍ മരിയ്ക്കുന്നതല്ലേ? അത്യാവിശ്യമായിമറ്റെവിടെയോ പോയിരിക്കുകയാണ്.

നചികേതസ്സ് യമന്റെ വരവും പ്രതീക്ഷിച്ച് അവിടെ ഇരുന്നു. യമന്റെ മന്ത്രിമാരും സേവകരുമൊക്കെ വന്നുനോക്കി. കൊള്ളാം. മിടുക്കനായ ഒരു ബ്രാഹ്മണബാലന്‍. ധീരനാണ് നിര്‍ഭയനാണ്. മിടുക്കരും ഭയന്ന് വിറച്ചിരുന്ന ഇവിടെ പ്രസന്നനും ഉന്മേഷവാനുമായി ഒരു ബാലന്‍ വന്നിരിക്കുന്നു. അത്ഭുതം തന്നെ! അധര്‍മ്മം ചെയ്തവരാണ് യമദേവനെ ഭയപ്പെടുന്നത്. സത്യവും ധര്‍മ്മവും നീതിയും പ്രവര്‍ത്തിക്കുന്നവര്‍ക്ക് യമകിങ്കരന്മാരെ ഭയപ്പെടേണ്ട കാര്യമില്ല. യമരാജന്‍ മരണത്തിന്റെ മാത്രം ദേവനല്ല. ധര്‍മ്മരാജാവു കൂടിയാണ്. ധര്‍മ്മിഷ്ടരെ അദ്ദേഹം അനുഗ്രഹിക്കും. അധര്‍മികളെ ശിക്ഷിക്കും.

യമന്റെ സേവകര്‍ നചികേതസ്സിനെ പരിചരിക്കുന്നതിനു വേണ്ടി ക്ഷണിച്ചു. യമന്‍ അപ്പോള്‍ അവിടെ ഇല്ലാത്തതിനാല്‍ സേവകരുടെ അഭ്യര്‍ത്ഥന ആ ബാലന്‍ സ്വീകരിച്ചില്ല. ആദ്യം യമരാജന്‍ വരട്ടെ. അദ്ദേഹത്തിനെ കണ്ടിട്ട് മതി ബാക്കിയെല്ലാം.

നചികേതസ്സ് അവിടെ മൂന്നുദിവസം കാത്തുനിന്നു. ഇതിനിടയില്‍ ആഹാരമൊന്നും കഴിച്ചില്ല. ഒരു തുള്ളി ജലംപോലും കുടിച്ചില്ല. നാലാംദിവസമാണ് യമന്‍ വന്നത്. പൂജാര്‍ഹനായ ഒരു ബ്രാഹ്മണ ബാലന്‍ മൂന്നു ദിവസമായി ഇങ്ങനെ കാത്തുനില്ക്കുന്ന വിവരം യമന്‍ അറിഞ്ഞു. അദ്ദേഹം വല്ലാതെ വ്യസനിച്ചു. കാരണമുണ്ട് നചികേതസ്സ് അപ്പോള്‍ യമന്റെ അതിഥിയാണ്. അതിഥി ദേവനാണ്. യഥോചിതം അതിഥിയെ പൂജിക്കാതിരിക്കുന്നത് അധര്‍മ്മമാണ്. പുണ്യഫലങ്ങളൊക്കെ നശിച്ചു പോകും. ധര്‍മ്മരാജന്‍തന്നെ അധര്‍മ്മം പ്രവര്‍ത്തിക്കുകയോ? കഷ്ടം തന്നെ!

യമന്‍ നചികേതസ്സിനെ വളര്‍രെ ആദരവോടെ സ്വീകരിച്ചു. ഭക്ഷണപാനീയങ്ങള്‍ നല്‍കി. സേവകരുമായി ചേര്‍ന്ന് ഗംഭീരമായി സല്‍ക്കരിച്ചു. മൂന്നു ദിവസം കാത്തുനില്‍ക്കേണ്ടി വന്നതിലും ആദരിക്കാന്‍ കഴിയാതെപോയതിലും വീണ്ടും വീണ്ടും മാപ്പു യാചിച്ചു. നചികേതസ്സില്‍ സംപ്രീതനായി യമന്‍ പറഞ്ഞു:

“എന്നെ കാണുന്നതിനുവേണ്ടി മൂന്നു ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വന്നുവല്ലേ? ഖേദകരം തന്നെ. അതുകൊണ്ട് പ്രായശ്ചിത്തമായി ഓരോ ദിവസത്തിനും ഒരോന്നുവീതം അങ്ങയ്ക്ക് ഇഷ്ടമുള്ള മൂന്നു വരങ്ങള്‍ സ്വീകരിച്ചുകൊള്ളുക.”

“അല്ലയോ യമധര്‍മ്മരാജാവേ, ഞാന്‍ എന്റെ അച്ഛനെ വിട്ടുപോന്നവനാണ്. അതില്‍ അതീവ ദുഃഖിതനായിരിക്കയാണ് അദ്ദേഹം. എന്നോട് ദേഷ്യവുമുണ്ടാകാം. അദ്ദേഹം ദുഃഖമെല്ലാം മറന്ന് സന്തുഷ്ടനായിത്തീരണം. അങ്ങയുടെ അടുത്തുനിന്ന് മടങ്ങിച്ചെല്ലുന്ന എന്നെ അച്ഛന്‍ തിരിച്ചറിയുകയും സന്തോഷപൂര്‍വ്വം സംസാരിക്കുകയും വേണം. ഇതാണ് ഒന്നാമത്തെ വരമായി ഞാന്‍ ആവശ്യപ്പെടുന്നത്.”

“അങ്ങനെയാവട്ടെ.” യമന്‍ ഒന്നാമത്തെ വരം നല്കി.

“ഇനി രണ്ടാമത്തെ വരമായി എന്തു വേണം?”

“അല്ലയോ യമധര്‍മ്മരാജാവേ, ഭൂമിയിലുള്ള ജീവിതത്തെ അപേക്ഷിച്ച് സ്വര്‍ഗ്ഗജീവിതം വളരെ ശ്രേഷ്ഠമാണ്. ഈ ലോകത്ത് ജീവികള്‍ പലതരത്തിലുള്ള കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നു. വിശപ്പ്, ദാഹം, രോഗം, വാര്‍ദ്ധക്യം, മരണം, പലവിധ ദുരിതങ്ങള്‍ എന്നിങ്ങനെ ക്ലേശങ്ങള്‍ ലോകത്ത് ഏറെയാണ്. ദുഃഖപൂര്‍ണ്ണമാണ് ഭൂമിയിലെ ജീവിതം. എന്നാല്‍ സ്വര്‍ഗ്ഗത്തില്‍ ഈ വിധ ദുഃഖങ്ങളൊന്നുമില്ല. എല്ലാവരും അവിടെ സുഖമായി വസിക്കുന്നു. അങ്ങനെയുള്ള സ്വര്‍ഗ്ഗത്തില്‍ വസിക്കാന്‍ യാഗങ്ങളും ഹോമങ്ങളും അനുഷ്ഠിക്കേണ്ടുന്ന അഗ്നിവിദ്യ എനിക്കു പറഞ്ഞു തന്നാലും.”

“അങ്ങനെയാവട്ടെ.” യമന്‍ അഗ്നിവിദ്യ പറഞ്ഞുകൊടുത്തു. അതില്‍ നചികേതസ്സിന്റെ ശ്രദ്ധയും ശുഷ്കാന്തിയും പഠനസാമര്‍ത്ഥ്യവും കണ്ടറിഞ്ഞ യമധര്‍മ്മരാജാവ് വളരെയധികം സന്തുഷ്ടനായി. അദ്ദേഹം അരുളി ചെയ്തു.

“കുട്ടി, നിന്റെ ബുദ്ധിവൈഭവം എന്നെ സന്തുഷ്ടനാക്കിയിരിക്കുന്നു. വിദ്യ അഭ്യസിക്കുന്ന കുട്ടികള്‍ നിന്നെപ്പോലെ വേണം. നിനക്ക് പ്രത്യേകമായി ഒരു വരം കൂടി ഇതാ നല്‍കുന്നു. സ്വര്‍ഗ്ഗപ്രാപ്തിയ്ക്കുള്ള അഗ്നിവിദ്യ ഇന്നുമുതല്‍ ‘നചികേതാഗ്നി’ എന്നറിയപ്പെടും. വളരെ മനോഹരവും വിചിത്രവുമായ ഈ അപൂര്‍വ്വരത്നമാലയേയും നീ സ്വീകരിക്കുക. ഇതെന്റെ സമ്മാനമാണ്.”

യമന്‍ വിശിഷ്ടമായ തന്റെ രത്നമാല നചികേതസ്സിനു സമ്മാനിച്ചു. “ഇനി മൂന്നാമത്തെ വരം കൂടി ചോദിച്ചു കൊള്ളുക.”

“പ്രഭോ, മനുഷ്യന്‍ മരിച്ചു പോയാല്‍ പിന്നേയും എന്തോ ഒന്ന് അവശേഷിക്കുന്നുണ്ട് എന്നു ചിലര്‍ പറയുന്നു. ഒന്നും അവശേഷിക്കുന്നില്ലന്ന് വേറെ ചിലരുടെ അഭിപ്രായം. ഈ രണ്ട് അഭിപ്രായങ്ങളില്‍ ഏതാണ് സത്യമായിട്ടുള്ളത്? എന്റെ ഈ സംശയത്തിന് ഒരു പരിഹാരം അങ്ങ് എനിക്ക് ഉപദേശിക്കണം. ഇതാണ് ഞാനാഗ്രഹിക്കുന്ന മൂന്നാമത്തെ വരം.”

നചികേതസ്സിന്റെ ചോദ്യം യമനെ വല്ലാതെ വിസ്മയിപ്പിച്ചു. ഒരു കുട്ടിയില്‍ നിന്ന് ഇത്തരമൊരു ആഗ്രഹം ആരും ഒട്ടും തന്നെ പ്രതീക്ഷിക്കുകയില്ല. മരണാനന്തര രഹസ്യത്തെക്കുറിച്ചുള്ള ഇവന്റെ ജിജ്ഞാസ പ്രശംസനീയം തന്നെ. പക്ഷേ അതറിയുന്നതിനുള്ള യോഗ്യത ഇവനുണ്ടോ? എത്രയും പരമവും രഹസ്യവുമായിരിക്കുന്ന ആ സത്യങ്ങളെ പറഞ്ഞുകേട്ടാല്‍ ഇവനു മനസ്സിലാക്കാന്‍ കഴിവുണ്ടാകുമോ? ഒന്നു പരീക്ഷിക്കുക തന്നെ.

“നചികേതസ്സേ, നീ ഒരു ചെറിയ കുട്ടിയാണ്. നിന്റെ സംശയം അത്യന്തം സൂക്ഷ്മമാണ് ദേവന്മാര്‍ക്കുപോലും ഇക്കാര്യത്തില്‍ സംശയം തീര്‍ന്നിട്ടില്ല. നിന്നെപ്പോലൊരു കുട്ടിക്ക് എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന ഒരുകാര്യമല്ല ഇത്. അതുകൊണ്ട് ഈ വരത്തെ ഉപേക്ഷിച്ച് മറ്റെന്തെങ്കിലും വരം ചോദിക്കൂ. തരാം.”

യമന്റെ വാഗ്ദാനം നചികേതസ്സിനെ തൃപ്തനാക്കിയില്ല.

“പ്രഭോ! ദേവന്മാര്‍ക്കുപോലും ഈ വിഷയത്തില്‍ സംശയം തീര്‍ന്നിട്ടില്ലെന്ന് അങ്ങ് പറയുന്നു. മനസ്സിലാക്കാനും വളരെ ബുദ്ധിമുട്ടുണ്ടുതാനും. എന്നാല്‍ ഇക്കാര്യം പറഞ്ഞു തരുവാന്‍ അങ്ങയെപ്പോലെ ശ്രേഷ്ഠനായ വേറൊരാളെ ഞാന്‍ കാണുന്നില്ല. മരണത്തിന്റെ ദേവനായ അങ്ങയെക്കാള്‍ യോഗ്യനായി മരണാനന്തരകാര്യങ്ങളെപ്പറ്റിയുള്ള സംശയം പരിഹരിക്കുവാന്‍ കാണുന്നില്ല. ഈശ്വരാനുഗ്രഹത്താല്‍ എനിക്ക് കിട്ടിയിരിക്കുന്ന ഈ സന്ദര്‍ഭം പാഴാക്കുകയില്ല. അതുകൊണ്ട് ഇതൊഴിച്ച് മറ്റുവരമൊന്നും ഞാന്‍ ചോദിക്കുന്നില്ല. എനിക്കാവശ്യവുമില്ല.”

ശ്രദ്ധയും ബുദ്ധിശക്തിയും കഴിവും സാമര്‍ത്ഥ്യവും അറിവുനേടാനുള്ള വ്യാകുലതയും ഉള്ളവര്‍ക്കുമാത്രമേ വിദ്യ സമ്പാദിക്കാനാകൂ. ശിഷ്യന്റെ ഈവിധ യോഗ്യതകള്‍ പരിശോധിക്കേണ്ടത് ഗുരുവിന്റെ കര്‍ത്തവ്യമാണ്. അയോഗ്യരില്‍ ഒരു വിദ്യയും വിളങ്ങുകയില്ല. പരമമായിരിക്കുന്ന രഹസ്യവിദ്യയെ ജിജ്ഞാസുവായ ഉത്തമശിഷ്യനല്ലാതെ ഗുരുക്കന്മാര്‍ ഉപദേശിക്കുകയില്ല. നചികേതസ്സിനെ ശരിക്കും പരീക്ഷിക്കുവാന്‍ യമധര്‍മ്മരാജാവ് നിശ്ചയിച്ചു.

“നചികേതസ്സേ, നിനക്ക് നൂറുവയസ്സുവരെ ജീവിച്ചിരിക്കുന്ന പുത്രന്മാരേയും പൗത്രന്മാരേയും തരാം. ആയിരക്കണക്കിന് പശുക്കളേയും കുതിരകളേയും ആനകളേയും തരാം സ്വര്‍ണ്ണം വെള്ളി തുടങ്ങി വിലയേറിയവ എത്ര വേണമെങ്കിലും സ്വീകരിച്ചുകൊള്ളുക. ഭൂമിയില്‍ വലിയൊരു സാമ്രാജ്യം വേണമെങ്കില്‍ അതും ആവശ്യപ്പെട്ടുകൊള്ളുക ഇതെല്ലാം അനുഭവിക്കാന്‍ എത്രകാലം നീ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നുവോ അത്രയും കാലം ജീവിക്കുകയും ചെയ്യുക!”

“പ്രഭോ, ഇവയൊന്നും, എനിക്കാവശ്യമില്ല!”

“എങ്കില്‍ നീ ധാരാളം ധനവും ദീര്‍ഘായുസ്സും നേടുക. നിന്നെ വിശാലമായ ഒരു സാമ്രാജ്യത്തിലെ ചക്രവര്‍ത്തിയാക്കാം. മനുഷ്യലോകത്തില്‍ സുഖസാമഗ്രികളെപ്പറ്റി നിനക്ക് ആഗ്രഹമുണ്ടാകാം. അതെല്ലാം നീ വരമായി സ്വീകരിക്കുക. മനുഷ്യര്‍ക്ക് ഒരിക്കലും ലഭിക്കാത്ത ദിവ്യസുന്ദരിമാരെ, തേരിലേറ്റി വാദ്യഘോഷങ്ങളോടുകൂടി നിനക്ക് നല്‍കാം. ഇവരെല്ലാം നിന്നെ എന്നും പരിചരിച്ചുകൊണ്ടിരിക്കും. ഇങ്ങനെ നീ എത്രയും സുഖമായി ജീവിക്കുക. മരണത്തെപ്പറ്റിയുള്ള സംശയം വെടിയുക അതിനെപ്പറ്റി സംശയിക്കരുത്. അത്തരം ചോദ്യമോ വരമോ ആവശ്യപ്പെടരുത് ! ഏതൊരാഗ്രഹത്തെയും വിചാരമാത്രയില്‍ ഇഷ്ടം പോലെ അനുഭവിക്കാന്‍ കഴിവുള്ളവനാക്കി നിന്നെ മാറ്റാം.”

ഇങ്ങനെ പലവിധത്തില്‍ നചികേതസ്സിനെ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചു. എന്നിട്ടും നചികേതസ്സ് അതിനൊന്നും വശപ്പെട്ടില്ല. അവന്‍ പറഞ്ഞു.

“അല്ലയോ യമധര്‍മ്മരാജാവേ, അങ്ങ് എനിക്കു തരാമെന്നു പറഞ്ഞ ഈ സുഖസമ്പാദനസാമഗ്രികളെല്ലാം തന്നെ നാളേയ്ക്കു നിലനില്പില്ലാത്തവയാണ്. എല്ലാം നശിച്ചു പോകുന്നവയാണ്. അനുഭവിക്കുന്നകാലത്ത് അവയെല്ലാം മനുഷ്യന്റെ ഇന്ദ്രിയങ്ങളുടെ ബലത്തെ നശിപ്പിക്കുകയാണ്. എനിക്ക് ദീര്‍ഘായുസ്സ് തരാമെന്ന് അങ്ങു പറഞ്ഞു. വിചിത്രം തന്നെ. അനന്തമായ കാലത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഏതൊരു ജീവിതവും അല്പകാലം മാത്രമേയുള്ളൂ. അങ്ങ് എനിക്ക് വാഗ്ദാനം ചെയ്യുന്ന പശുക്കളും കുതിരകളും രഥങ്ങളും സുന്ദരിന്മാരും നൃത്തവും ഗീതവുമൊക്കെ അങ്ങേയ്ക്കുതന്നെ ഇരിക്കട്ടെ പരമമായിരിക്കുന്ന ആത്മതത്ത്വത്തെ മാത്രം എനിക്ക് ഉപദേശിച്ച് തന്നാലും. മനുഷ്യ ജീവിതത്തിലെ മരണാദിദുഃഖങ്ങളെ നശിപ്പിക്കുവാന്‍ ആദ്ധ്യാത്മിക വിദ്യയ്ക്കു മാത്രമേ ശക്തിയുള്ളൂ! മറ്റൊരു വരം ഞാനാഗ്രഹിക്കുന്നില്ല.”

“നചികേതസ്സേ, നിന്റെ മറ്റ് ഏതൊരാഗ്രഹവും ഞാന്‍ സാധിച്ചുതരാം.”

“പ്രഭോ, ഇതല്ലാതെ മറ്റൊരു വരം ഞാനാഗ്രഹിക്കുന്നില്ല. ധനം കൊണ്ട് മനുഷ്യനെ തൃപ്തിപ്പെടുത്തുവാന്‍ സാധിക്കുകയില്ല. വിഷമങ്ങളെ അനുഭവിക്കുന്നവര്‍ക്ക് അതില്‍ നിന്ന് വിരക്തിയും പ്രയാസമാണ്. സകലദേവന്മാര്‍ക്കും ബഹുമാന്യമായ അങ്ങയെ കണ്ടുമുട്ടിയ ഞാന്‍ ധന്യനാണ് ! അങ്ങനെ എനിക്ക് വേണമെങ്കില്‍ ധനവും ജീവിതകാലവും വേണ്ടത്ര നേടാനാകും. എന്നാല്‍ എനിക്കാവശ്യം ആയുസ്സിനും ധനത്തിനും ഉപരിയായ ആത്മജ്ഞാനം മാത്രമാണ്. പ്രഭോ! ജരാമരണങ്ങളില്ലാത്തവരും അനുഗ്രഹശക്തിയോടുകൂടിയവരുമായ അങ്ങയെപ്പോലെയുള്ള ദേവന്മാരുടെ മുമ്പിലെത്താന്‍ സാധിച്ചിട്ട്, പിന്നെ ഏതെങ്കിലും ഒരു മനുഷ്യന്‍ ഭൂമിയില്‍വച്ചു തന്നെ സാധിക്കുന്ന സ്വര്‍ണ്ണം, സ്ത്രീ, കുളി, പാട്ട്, വാഹനം, ഭൂമി മുതലായവയെ വരമായി സ്വീകരിക്കാമോ? ഒരിക്കലുമില്ല. മൃത്യുദേവ, മനുഷ്യജീവിതത്തില്‍ മഹത്തായ ഫലത്തെ പ്രദാനം ചെയ്യുന്ന പരലോകവിദ്യയെപ്പറ്റി എനിക്കു പറഞ്ഞു തന്നാലും. ആ വിഷയത്തിലുള്ള എന്റെ സംശയങ്ങള്‍ ഇല്ലാതാക്കിയാലും.”

നചികേതസ്സ് തന്റെ നിശ്ചയത്തില്‍ ഉറച്ചുനിന്നു. എത്രതന്നെ ശ്രമിച്ചാലും ആത്മവിദ്യ സമ്പാദിക്കാനുള്ള ലക്ഷ്യത്തില്‍ നിന്ന് നചികേതസ്സ് പിന്മാറുകയില്ലെന്നറിഞ്ഞ യമധര്‍മ്മരാജാവ് അവനില്‍ സന്തുഷ്ടനായിത്തീര്‍ന്നു. പ്രലോഭനങ്ങളേയും പരീക്ഷണങ്ങളേയും അതിജീവിച്ച അവന്‍ ആത്മവിദ്യയ്ക്ക് അധികാരിയാണെന്ന് തെളിയിച്ചു. യമധര്‍മ്മരാജാവ് നചികേതസ്സിന്റെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. ആത്മവിദ്യ പകര്‍ന്നു നല്‍കി അനുഗ്രഹിച്ചു. ശരീരാദികളില്‍ നിന്ന് വേര്‍തിരിക്കുന്നതും എന്നാല്‍ എല്ലാവരുടേയും അന്തര്യാമി ആയിരിക്കുന്നതും ഒരിക്കലും നാശമില്ലാത്തതുമായ ആത്മാവിന്റെ സ്വരൂപവും സത്യത്വവും നചികേതസ്സ് മനസ്സിലാക്കി. ശരീരം നശിക്കുമ്പോഴും ആത്മാവിന് നാശമില്ല. അവിനാശിയായ ആത്മാവ് അവശേഷിക്കുന്നു. എല്ലാവരുടേയും യഥാര്‍ത്ഥസ്വരൂപമായിരിക്കുന്നത് ആത്മാവാണ്. ജീവന്‍മാരുടെ ലക്ഷ്യം ആ ആത്മാവിനെ സാക്ഷാത്കരിക്കുകയുമാണ്. അതിന് ഗുരുക്കന്മാരുടെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കണം. യമധര്‍മ്മരാജന്റെ ഉപദേശപ്രകാരം ഏകാഗ്രമനസ്സോടെ എല്ലാം ശ്രദ്ധയോടെ അഭ്യസിച്ചനവികേതസ്സിന് ആത്മസാക്ഷാത്ക്കാരം നേടാനായി.

ഓം തത് സത്
അവലംബം – കഠോപനിഷത്ത്