ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 3

മനുഷ്യാണാം സഹസ്രേഷു
കശ്ചിദ് യതതി സിദ്ധയേ
യതതാമപി സിദ്ധാനാം
കശ്ചിന്മാം വേത്തി തത്ത്വതഃ

അനേകം മനുഷ്യരുടെ ഇടയില്‍ കഷ്ടിച്ച് ഒരുവന്‍ പൂര്‍വപുണ്യവശാല്‍ ആത്മജ്ഞാനസിദ്ധികൊണ്ട് പ്രയത്നം ചെയ്യുന്നു. അവരുടെ ഇടയില്‍ത്തന്നെ കഷ്ടിച്ച് ഒരുവന്‍ പരമാത്മാവായിരിക്കുന്ന എന്നെ (മല്‍പ്രസാദംകൊണ്ട്) പരമാര്‍ത്ഥമായി അറിയുന്നു.

യഥാര്‍ത്ഥത്തില്‍ വളരെ കുറച്ച് ആളുകള്‍ മാത്രമേ പരമാര്‍ത്ഥജ്ഞാനം ആഗ്രഹിക്കാറുള്ളൂ. അവരില്‍ വിരളമായിട്ട് ഒരുവനുമാത്രമേ എന്നെ അറിയാന്‍ കഴിയുന്നുള്ളൂ. ശൗര്യവും പരാക്രമവുമുള്ള വ്യക്തികളെ തിരഞ്ഞെടുത്താണ് ലക്ഷത്തോളം പേര്‍ വരുന്ന സൈന്യത്തെ സംഘടിപ്പിക്കുന്നത്. എന്നാല്‍ അവരില്‍ ഒരുവന്‍ മാത്രമേ വിജയലക്ഷ്മിയുടെ സിംഹാസനത്തില്‍ ഇരിക്കുന്നതിന് ഇടയാവുന്നുള്ളൂ. മറ്റുള്ളവരെല്ലാം ആയുധങ്ങള്‍ക്ക് ആഹാരമായിത്തീരുന്നു. അതുപോലെ ആത്മജ്ഞാനത്തിന്റെ പെരുവെള്ളത്തിലേക്ക് എടുത്തുചാടുന്ന അനവധിയാളുകളില്‍ അപൂര്‍വ്വമായി ചിലര്‍മാത്രമേ മറുകരയെത്തുന്നുള്ളൂ. ഈ ജ്ഞാനം സാധാരണമായിട്ടുള്ളതല്ല. ഇതേപ്പറ്റി ഞാന്‍ പിന്നാലെ വിശദീകരിക്കാം. ഇപ്പോള്‍ വിജ്ഞാനത്തെപ്പറ്റി, പ്രാപഞ്ചിക ജ്ഞാനത്തെപ്പറ്റി, ഞാന്‍ നിന്നോടു പറയാം.