ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

അദ്ധ്യായം എട്ട് : അക്ഷരബ്രഹ്മയോഗം
ശ്ലോകം 6

യം യം വാപി സ്മരന്‍ ഭാവം
ത്യജത്യന്തേ കളേബരം
തം തമേവൈതി കൗന്തേയ
സദാ തദ്ഭാവഭാവിതഃ

അല്ലയോ അര്‍ജുനാ, മരണവേളയില്‍ ഒരുവന്‍ ഏതേതുരൂപത്തെ സ്മരിച്ചുകൊണ്ടു ദേഹത്തെ ഉപേക്ഷിക്കുന്നുവോ, ജീവിതത്തില്‍ അധികസമയവും ആ രൂപത്തെ തന്നെ ചിന്തിച്ചു കഴിഞ്ഞിരുന്ന അവന്‍ അതതുരൂപത്തെ തന്നെ പ്രാപിക്കുന്നു.

സാധാരണയായി, മരണസമയം സമാഗതമാകുമ്പോള്‍ ഒരുവന്‍ ഏതിനെപ്പറ്റി ചിന്തിക്കുന്നുവോ അവന്‍ അതായിത്തീരുന്നുവെന്നാണ് പൊതുതത്ത്വം. നിര്‍ഭാഗ്യവാനായ ഒരാള്‍ ഭയപ്പെട്ട് അതിവേഗത്തില്‍ അനിയന്ത്രിതമായി ഓടുമ്പോള്‍ ആപല്‍ക്കരമായി ഒരു കിണറ്റില്‍ വീഴാന്‍ ഇടയായാല്‍ അത് ഒഴിവാക്കുന്നതിന് ആരെക്കൊണ്ടും സാധ്യമല്ല. അതുപോലെ മരണവേളയില്‍ ചിന്തിക്കുന്നതെന്താണോ, അത് ആയിത്തീരാതിരിക്കാന്‍ അവനു സാധ്യമല്ല. ഒരുവന്‍ ഉണര്‍ന്നിരിക്കുമ്പോള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ അവന്‍ ഉറക്കത്തില്‍ സ്വപ്നം കാണുന്നു. അതുപോലെ ഒരുവന്‍ ജീവിച്ചിരിക്കുമ്പോള്‍, അവന്റെ ഹൃദയത്തില്‍ താലോലിച്ചു നിര്‍ത്തിയിരുന്ന ആഗ്രഹങ്ങള്‍, മരണസമയത്ത് അവന്റെ മനസ്സില്‍ പ്രചുരമായി വിരിയുന്നു. അങ്ങനെ ഒരുവന്‍ മരണസമയത്ത് ഏതേതു ഭാവമാണോ ഭാവനചെയ്തുകൊണ്ടുദേഹം വിട്ടുപോകുന്നത്, അവന്‍ അതതുഭാവത്തെത്തന്നെ പ്രാപിക്കാന്‍ ഇടവരുന്നു.