ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിമൂന്ന് ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം ശ്ലോകം 5,6 തുടര്‍ച്ച

ഇനിയും ബുദ്ധിയുടെ ലക്ഷണങ്ങളെപ്പറ്റി ഞാന്‍ പറയാം. യാദവരാജാവ് പറഞ്ഞു.

“ഒരുവന്‍റെ ആഗ്രഹങ്ങള്‍ അധികരിക്കുമ്പോള്‍ ഇന്ദ്രിയങ്ങള്‍ അതിന്‍റെ വിഷയങ്ങളെ ജയിച്ചു കീഴടക്കുന്നു. അതില്‍നിന്നു ലഭിക്കുന്ന ജയഫലം അവന്‍റെ മുന്നില്‍ സമര്‍പ്പിക്കുന്നു. ഈ ജയഫലത്തില്‍ എത്രത്തോളം സുഖവും എത്രത്തോളം ദുഃഖവും ഉണ്ടെന്നു തീരുമാനിക്കുന്ന നിശ്ചയാത്മകമായ അന്തഃകാരണമാണ് ബുദ്ധി. അത് സുഖത്തെയും ദുഃഖത്തെയും പാപത്തെയും പുണ്യത്തെയും ശുദ്ധമായതിനെയും അശുദ്ധമായതിനെയും തരം തിരിക്കുന്നു. ഇപ്രകാരം ഉത്തമമായതും അധമമായതും ഉയര്‍ന്നതും താഴ്ന്നതും ഏതെന്നു മനസ്സിലാക്കി ഭോഗവിഷയങ്ങളുടെ ഗുണദോഷങ്ങളെ നിര്‍ണ്ണയിക്കുന്നതിന് ബുദ്ധി സഹായകമായിത്തീരുന്നു. ബുദ്ധി ജ്ഞാനത്തിന്‍റെ ഉറവിടമാണ്. സത്വഗുണം ഇതില്‍ക്കൂടി വളരുന്നു. അത് ജീവാത്മാവിന്‍റെയും പരമാത്മാവിന്റെയും സംഗമത്തിന് വഴി തെളിക്കുന്നു.