ജ്ഞാനേശ്വരി – ആമുഖം

ശ്ലോകം 61
താനി സര്‍വാണി സംയമ്യ
യുക്ത ആസീത മത്പരഃ
വശേ ഹി യസ്യേന്ദ്രിയാണി
തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ.

അര്‍ത്ഥം:
ഇന്ദ്രിയങ്ങളെയെല്ല‍ാം അടക്കിക്കൊണ്ട് ധ്യാനനിഷ്ഠനായി, എന്നെത്തന്നെ പരമലക്ഷ്യമായി വിചാരിക്കുന്നവനായും ഇരിക്കണം. എന്തെന്നാല്‍ ആരുടെ ഇന്ദ്രിയങ്ങള്‍ പൂര്‍ണ്ണമായും നിയന്ത്രിതങ്ങളാണോ, അയാളുടെ ജ്ഞാനം ഉറച്ചതാകുന്നു.

ഭാഷ്യം:
പാര്‍ത്ഥാ, ഏതൊരുവന്‍ ഇന്ദ്രിയങ്ങളെ നിഗ്രഹിച്ച് ഇന്ദ്രിയവിഷങ്ങളിലുള്ള ആസക്തി ഒഴിവാക്കുന്നുവോ, അങ്ങനെയുള്ളവന് മാത്രമേ ധ്യാനനിഷ്ഠനായിരിക്കുവാനുള്ള പക്വത ഉണ്ടായിരിക്കൂ. എന്തുകൊണ്ടെന്നാല്‍, അവന്റെ മനസ്സിനെ ഇന്ദ്രിയങ്ങള്‍ വഞ്ചിക്കുകയില്ല. അവന്‍ ആത്മജ്ഞാനം സിദ്ധിച്ചവനായതുകൊണ്ട് ഒരിക്കലും എന്നെ മറക്കുകയില്ല. ബാഹ്യമായി ഇന്ദ്രിയവിഷയങ്ങളുമായി സമ്പര്‍ക്കമൊന്നുമില്ലെങ്കിലും അതേപ്പറ്റി അല്പമായിട്ടെങ്കിലും ചിന്താവ്യഗ്രനായിട്ടിരിക്കുന്ന ഒരുവന്‍ ആദ്യന്തം ലൗകികനാണെന്നറിഞ്ഞാലും. ജീവനാശത്തിന് ഒരു തുള്ളി വിഷം മതിയാകുന്നതുപോലെ, ഒരുവന്റെ വിവേചനശക്തി നിശ്ശേഷം നശിപ്പിക്കുന്നതിന്‌ അണുമാത്രമായ ആഗ്രഹം മനസ്സില്‍ കയറിക്കൂടിയാല്‍ മതി.

ശ്ലോകം 62
ധ്യായതോ വിഷയാന്‍പുംസഃ
സങ്ഗസ്തേഷുപജായതേ
സങ്ഗാത്സഞ്ജായതേ കാമഃ
കാമാത്ക്രോധോഭിജായതേ.

അര്‍ത്ഥം:
വിഷയങ്ങളെപ്പറ്റി നിരന്തരമായി ചിന്തിക്കുന്നവന് അതില്‍ ആസക്തിയുണ്ടാകുന്നു. ആസക്തി നിമിത്തം കാമവും (ആശയും) കാമത്തില്‍ നിന്ന് ക്രോധവും ഉണ്ടാകുന്നു.

ശ്ലോകം 63
ക്രോധാദ്ഭവതി സമ്മോഹഃ
സമ്മോഹാത്സ്മൃതിവിഭ്രമഃ
സ്മൃതിഭ്രംശാദ്ബുദ്ധിനാശോ
ബുദ്ധിനാശാത്പ്രണശ്യതി.

അര്‍ത്ഥം:
ക്രോധത്തില്‍നിന്ന് അവിവേകം ഉണ്ടാകുന്നു; അവിവേകത്തില്‍നിന്ന് ഓര്‍മ്മയില്ലായ്മയും. ഓര്‍മ്മത്തെറ്റ് ബുദ്ധിനാശത്തിലേക്ക് ഒരുവനെ നയിക്കുന്നു, ബുദ്ധിനാശം കൊണ്ടാകട്ടെ ഒരുവന്‍ നഷ്ടപ്രായനുമാകുന്നു.

ഭാഷ്യം:
വിഷയസ്മരണ നിസ്സംഗരായ വ്യക്തികളില്‍പോലും വിഷയാസക്തി ഉളവാക്കുന്നു. ആസക്തി ഉണ്ടാകുന്നതോടുകൂടി കാമം (ആഗ്രഹം) പ്രത്യക്ഷപ്പെടും. ആഗ്രഹനിവൃത്തിക്ക് തടസ്സമുണ്ടാവുമ്പോള്‍ കോപം ഉദയം ചെയ്യുന്നു. കോപത്തില്‍നിന്ന് വിഭ്രാന്തി ഉടലെടുക്കുന്നു. ശക്തിയായ കാറ്റ് വിളക്കിന്റെ തിരിനാളം അണയ്ക്കുന്നതുപോലെ, വിഭ്രാന്തി ഓര്‍മ്മയെ നശിപ്പിക്കുന്നു. അസ്തമയ സമയത്ത് അന്ധകാരം വെളിച്ചത്തെ വിഴുങ്ങുന്നതുപോലെയാണ് സ്മൃതിഭ്രംശം വന്ന ഒരാളിന്റെ അവസ്ഥ. അവന്റെ കാര്യകാരണശക്തി അജ്ഞതയുടെ ഇരുട്ടില്‍പ്പെട്ടു അന്ധമാകുമ്പോള്‍ അവന്റെ ഗ്രഹണശക്തി താറുമാറാകുന്നു. ഓര്‍മ്മയില്ലായ്മ ഉണ്ടാകുന്നതോടെ അവന് ബുദ്ധിനാശം ഉണ്ടാവുകയും അവന്റെ അറിവെല്ല‍ാം അന്തരീക്ഷത്തില്‍ അലിഞ്ഞുപോവുകയും ചെയ്യുന്നു. ബുദ്ധിനാശം സംഭവിച്ചവന്റെ സ്ഥിതി ജീവന്‍നഷ്ടപ്പെട്ടു നിശ്ചലമായ ഒരു ശരീരത്തിന് തുല്യമാണ്. ഒരു വിറകുകഷണത്തില്‍ പറ്റിപ്പിടിക്കുന്ന തീപ്പൊരിക്ക് എല്ലായിടത്തും വ്യാപിച്ചു ലോകത്തെ മുഴുവന്‍ ചുട്ടുചാമ്പലാക്കാന്‍ കഴിവുള്ളതുപോലെ, മനസ്സില്‍ ആഗന്തുകമായിട്ടെങ്കിലും ഇന്ദ്രിയവിഷയങ്ങളെപ്പറ്റിയുള്ള ചിന്തയുണ്ടായാല്‍ അത് അവനെ നശിപ്പിക്കും.

ശ്ലോകം 64
രാഗദ്വേഷവിമുക്തൈസ്തു
വിഷയാനിന്ദ്രിയൈശ്ചരന്‍
ആത്മവശ്യൈര്‍വിധേയാത്മാ
പ്രസാദമധിഗച്ഛതി.

അര്‍ത്ഥം:
എന്നാല്‍ ജിതമാനസനായ ഒരുവന്‍ തന്റെ നിയന്ത്രണത്തില്‍ വര്‍ത്തിക്കുന്ന ഇന്ദ്രിയങ്ങളില്‍കൂടി പ്രീതിയോ വെറുപ്പോ ഇല്ലാതെ വിഷയങ്ങളെ അനുഭവിക്കുന്നവനായാലും അവന് മനസ്സമാധാനത്തെ അനുഭവിക്കാന്‍ ഇടവരുന്നു.

ഭാഷ്യം:
അതുകൊണ്ട് ഇന്ദ്രിയവിഷയങ്ങളെ മുഴുവന്‍ പുറന്തള്ളണം. അപ്പോള്‍ ക്രോധവും വെറുപ്പും സ്വയമേവ നശിക്കും. അല്ലയോ പാര്‍ത്ഥാ, ഒരു പ്രധാനകാര്യം കേള്‍ക്കുക. കോപവും വെറുപ്പും നശിക്കുമ്പോള്‍ ഇന്ദ്രിയങ്ങള്‍ ഇന്ദ്രിയവിഷയങ്ങളെ ആസ്വദിച്ചാലും യാതൊരു അപചയവും ഉണ്ടാകുകയില്ല. സൂര്യന്‍ തന്റെ കിരണങ്ങള്‍ കൊണ്ട് ജഗത്തിലുള്ള ശുദ്ധവും അശുദ്ധവുമായ എല്ലാ വസ്തുക്കളെയും സ്പര്‍ശിക്കുന്നുണ്ടെങ്കിലും ആ സമ്പര്‍ക്കം സൂര്യനെ ഒരിക്കലും മലിനപ്പെടുത്തുകയില്ല. അതുപോലെ, ഒരുവന്‍ കാമക്രോധങ്ങളില്‍നിന്ന് മുക്തനായി ആത്മാനന്ദത്തില്‍ മുഴുകിയിരിക്കുമ്പോള്‍ അവന്‍ ഇന്ദ്രിയവിഷയങ്ങളില്‍ നിസ്സംഗനായിരിക്കും. ഇന്ദ്രിയവിഷയങ്ങള്‍ അവനില്‍ നിന്ന് വ്യതിരക്തമല്ലെന്നുള്ള അവബോധം അവനുണ്ടായാല്‍ പിന്നെ അതെങ്ങനെ അവനെ നശിപ്പിക്കും? ജലത്തിന് ജലത്തിനെ മുക്കികൊല്ലാന്‍ പറ്റുമോ? എങ്കില്‍ മാത്രമേ നിഷ്ണാതനായ ഒരുവനെ ഇന്ദ്രിയങ്ങള്‍ക്ക് കീഴടക്കാന്‍ കഴിയൂ. ഇപ്രകാരം ശുദ്ധആത്മസ്വരൂപത്തില്‍ സ്ഥിതിചെയ്യുന്ന ഒരുവന്‍ സ്ഥിരബുദ്ധിയാണെന്നറിഞ്ഞാലും.

ശ്ലോകം 65
പ്രസാദേ സര്‍വദുഃഖാന‍ാം
ഹാനിരസ്യോപജായതേ
പ്രസന്നചേതസോ ഹ്യാശു
ബുദ്ധിഃ പര്യവതിഷ്ഠതേ

അര്‍ത്ഥം:
മനസ്സമാധാനമുണ്ടാകുമ്പോള്‍ അവന്റെ സകല ദുഖങ്ങളും ശമിക്കുന്നു. എന്തെന്നാല്‍ ശാന്തമാനസന്റെ ബുദ്ധി ക്ഷണത്തില്‍ സ്ഥിരമായി ഭാവിക്കുന്നു.

ഭാഷ്യം:
കേള്‍ക്കുക. ഇടതടവില്ലാതെ മനസ്സ് പ്രസന്നമായിരിക്കുമ്പോള്‍ ലോകത്തിലുള്ള യാതൊരു ദുഖവും അവിടെ പ്രവേശിക്കുകയില്ല. ഉദരത്തില്‍ത്തന്നെ പീയൂഷത്തിന്റെ ഉറവിടമുള്ള ഒരാള്‍ക്ക്‌ ദാഹമോ വിശപ്പോ അനുഭവപ്പെടാത്തതുപോലെ, പ്രസന്നമായ മനസ്സില്‍ എങ്ങനെയാണ് വ്യസനം കടന്നുകൂടുന്നത്? ബ്രഹ്മാനന്ദത്തില്‍ മുഴുകിയിരിക്കുന്ന ഹൃദയത്തിന് എങ്ങനെ ഭീതിയുണ്ടാകും? അവന്റെ ബുദ്ധി സ്വാഭാവികമായി പരബ്രഹ്മത്തില്‍ വിലയംചെയ്ത സ്ഥിതിയിലായിരിക്കും. കാറ്റില്ലാത്ത സ്ഥലത്തിരിക്കുന്ന ഒരു വിളക്കിന്റെ തിരിനാളം അചഞ്ചലമായി നില്‍ക്കുന്നതുപോലെ ഒരു യോഗിയുടെ സൂക്ഷ്മബുദ്ധി ആത്മാവില്‍ത്തന്നെ ഉറച്ചുനില്‍ക്കുന്നു.

ശ്ലോകം 66
നാസ്തി ബുദ്ധിരയുക്തസ്യ
ന ചായുക്തസ്യ ഭാവനാ
ന ചാഭാവയതഃ ശാന്തിഃ
അശാന്തസ്യ കുതഃ സുഖം?

അര്‍ത്ഥം:
ഇന്ദ്രിയങ്ങളെ സ്വാധീനപ്പെടുത്താത്തവന് ആത്മസ്വരൂപജ്ഞാനം ഉണ്ടാകുന്നതല്ല. അജിതേന്ദ്രിയന് ആത്മധ്യാനവും ഉണ്ടാകുന്നില്ല. ധ്യാനനിഷ്ഠയില്ലാത്തവന് ശാന്തിയില്ല. അശാന്താണ് എവിടെയാണ് സുഖം?

ഭാഷ്യം:
മനസ്സിനെ ധ്യാനത്തില്‍ ഉറപ്പിക്കുവാന്‍ ശേഷിയില്ലാത്ത ഒരുവന്‍ വിഷയങ്ങളുടെ വലയില്‍പ്പെട്ടുഴലുന്നു. അങ്ങനെയുള്ളവന് ആത്മസ്വരൂപജ്ഞാനം ഉണ്ടാവുകയില്ല. അവന് ആത്മജ്ഞാനത്തില്‍ അഭിനിവേശവും ഉണ്ടാകുന്നതല്ല. അപ്രകാരം ഉല്‍ക്കടമായ അഭിനിവേശം ഉണ്ടാകാത്തവന് ശാന്തത ഉണ്ടാകുന്നതല്ല. പിന്നെയെങ്ങനെയാണ് അവന് മനസ്സമാധാനം പ്രതീക്ഷിക്കാനാവുക? പാപിയായ ഒരുവന് ഒരിക്കലും മോക്ഷം ലഭികാത്തതുപോലെ, അശാന്തനായ ഒരുവന് ആനന്ദദായകമായ സുഖം യാദൃശ്ചികമായിട്ടുപോലും ലഭിക്കയില്ല. മനസ്സമാധാനമില്ലാത്ത ഒരുവന് ആനന്ദം ലഭിക്കുമെന്നുള്ള പ്രതീക്ഷ, വറുത്തുപൊരിച്ച വിത്ത് മുളയ്ക്കുമെന്നു പ്രതീക്ഷിക്കുന്നതുപോലെ അസ്ഥാനത്താണ്. ഇതില്‍നിന്ന് അശിക്ഷിതമായ ഒരു മനസ്സാണ് എല്ലാ ദുരിതാനുഭവങ്ങള്‍ക്കും കാരണമെന്ന് മനസ്സിലാക്കി ഇന്ദ്രിയങ്ങളെ പൂര്‍ണ്ണമായും നിയന്ത്രിക്കുകയാണ് അഭിലഷണീയമെന്ന്‌ അറിയുക.

ശ്ലോകം 67
ഇന്ദ്രിയാണ‍ാം ഹി ചരത‍ാം
യന്മനോനുവിധീയതേ
തദസ്യ ഹരതി പ്രജ്ഞ‍ാം
വായുര്‍നാവമിവ‍ാംഭസി

അര്‍ത്ഥം:
എന്തെന്നാല്‍ വിഷയങ്ങളില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഇന്ദ്രിയങ്ങള്‍ക്ക് ഏതൊരാളുടെ മനസ്സ് വശവര്‍ത്തിയായിത്തീരുന്നുവോ, ആ മനസ്സ് അവന്റെ പ്രജ്ഞയെ, ബുദ്ധിയെ, യഥേഷ്ടം വലിച്ചുകൊണ്ടുപോകുന്നു. എങ്ങനെ? സമുദ്രത്തില്‍ കപ്പലിനെ കാറ്റ് ഏപ്രകാരമാണ് വേണ്ട മാര്‍ഗ്ഗത്തില്‍നിന്ന് തെറ്റിച്ചു വേണ്ടാത്ത വഴിക്ക് ഓടിക്കുന്നത്, അതുപോലെ.

ഭാഷ്യം:
തന്റെ ഇന്ദ്രിയങ്ങളുടെ പ്രേരണയ്ക്കൊത്തു പ്രവര്‍ത്തിക്കുന്ന ഒരുവന് സംസാരസാഗരം കടക്കാമെന്ന് തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ അപ്രകാരം ഉണ്ടാകുന്നില്ല. തീരം അണയാറായ ഒരു കപ്പല്‍ കൊടുങ്കാറ്റില്‍പ്പെട്ടാല്‍ നടുക്കടലില്‍വച്ച് ഒഴിവാക്കപ്പെട്ട ഒരത്യാഹിതത്തിന്റെ എല്ലാ ഭയാശങ്കകള്‍ക്കും അത് വീണ്ടും വിധേയമാകും, അതുപോലെ ആത്മപ്രാപ്തി നേടിയ ഒരുവന്‍ ഒരിക്കലെങ്കിലും തന്റെ ഇന്ദ്രിയങ്ങളെ താലോലിക്കാന്‍ മുതിര്‍ന്നാല്‍ സംസാരജീവിതത്തിന്റെ കഷ്ടപ്പാടുകള്‍ അവനെ പരവശനാക്കും.

ശ്ലോകം 68
തസ്മാദ്യസ്യ മഹാബാഹോ
നിഗൃഹീതാനി സര്‍വശഃ
ഇന്ദ്രിയാണീന്ദ്രിയാര്‍ഥോഭ്യഃ
തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ.

അര്‍ത്ഥം:
അതുകൊണ്ട് അല്ലയോ മഹാബാഹോ, ആരുടെ ഇന്ദ്രിയങ്ങളാണോ പൂര്‍ണ്ണമായും ഇന്ദ്രിയവിഷയങ്ങളില്‍ നിന്നും അകറ്റപ്പെട്ടിട്ടുള്ളത്, അവന്റെ ജ്ഞാനം ഉറച്ചതാകുന്നു.

ഭാഷ്യം:
അല്ലയോ അര്‍ജ്ജുനാ, ഇന്ദ്രിയങ്ങള്‍ ഒരുവന്റെ പൂര്‍ണ്ണനിയന്ത്രണത്തിലാകുന്നതിനേക്കാള്‍ കൂടുതല്‍ ഉത്ക്കര്‍ഷം മറ മറ്റെന്തു കൊണ്ടാണ് ഉണ്ടാവുക? ഒരു ആമ അതിന്റെ അവയവങ്ങള്‍ ഇച്ഛാനുസരണം പുറത്തേക്ക് നീട്ടുകയും അകത്തേക്ക് വലിക്കുകയും ചെയ്യുന്നതുപോലെ, ഒരുവന്റെ ഇന്ദ്രിയങ്ങള്‍ അവന്‌ പൂര്‍ണ്ണമായി വശഗമായിരിക്കുകയും അവന്റെ ഇച്ഛയ്ക്കൊപ്പം പ്രവര്‍ത്തുക്കുകയും ചെയ്‌താല്‍ അവന്റെ പ്രജ്ഞ പ്രതിഷ്ഠിതമാണ്. പരിപൂര്‍ണ്ണതയിലെത്തിയ ഒരുവനെ തിരിച്ചറിയുന്നതിനുള്ള നിഗൂഢമായ ഒരു ലക്ഷണം ഇനി ഞാന്‍ പറയ‍ാം, കേട്ടോള്ളൂ.

ശ്ലോകം 69
യാ നിശാ സര്‍വഭൂതാന‍ാം
തസ്യ‍ാം ജാഗര്‍തി സംയമീ
യസ്യ‍ാം ജാഗ്രതി ഭൂതാനി
സാനിശാ പശ്യതോ മുനേഃ

അര്‍ത്ഥം:
ഏതൊരു ആത്മനിഷ്ഠയാണോ സകല ജീവികള്‍ക്കും രാത്രിപോലെ തികച്ചും അന്ധകാരമായിരിക്കുന്നത്, ആ നിഷ്ഠയില്‍ വിവേകിയായവന്‍ ഉണര്‍ന്നിരിക്കുന്നു, ഏതൊരു അജ്ഞാനദശയില്‍ (വിഷയനിഷ്ഠയില്‍) ജീവജാലങ്ങള്‍ ഉണര്‍ന്നു ബോധത്തോടുകൂടി ഇരിക്കുന്നുവോ, ആ ദശ, ആ അവസ്ഥ, ആത്മതത്ത്വത്തെ ദര്‍ശിക്കുന്ന മുനിക്ക്‌ രാത്രിയാകുന്നു.

ഭാഷ്യം:
ആത്മജ്ഞാനം സാധാരണക്കാരന്, ഒന്നും തിരിച്ചറിയാന്‍ കഴിയാത്ത, രാത്രിയിലെ കൂരിരുട്ടുപോലെയാണ്. എന്നാല്‍, അത് ഒരു യോഗിക്ക് വെളിച്ചം വിതറുന്ന ഉഷസ്സാണ്. സാധാരണക്കാരന്‍ ഇന്ദ്രിയവിഷയങ്ങളെ ജാഗരൂകനായി ഉത്സാഹത്തോടെ സമീപിക്കുമ്പോള്‍ ഒരു യോഗി അതിനോട് ഉറക്കത്തിലെന്നപോലെ അലസനായും നിസംഗനായും പെരുമാറുന്നു. അല്ലയോ അര്‍ജ്ജുനാ, ഇപ്രകാരമുള്ള യോഗിയാണ് എല്ലാ പ്രതിബന്ധങ്ങളെയും തരണംചെയ്യുന്ന നിശ്ചയബുദ്ധിയായ അഖന്ധമുനീശ്വരന്‍.

ശ്ലോകം 70
ആപൂര്യമാണമചലപ്രതിഷ്ഠം
സമുദ്രമാപഃ പ്രവിശന്തി യദ്വത്
തദ്വത്കാമാ യം പ്രവിശന്തി സര്‍വേ
സ ശാന്തിമാപ്നോതി ന കാമകാമി.

അര്‍ത്ഥം:
ജലംകൊണ്ട് നിറഞ്ഞിരിക്കുന്നതും സ്ഥിരമായി നില്‍ക്കുന്നതുമായ സമുദ്രത്തില്‍ നാലുപുറത്തുനിന്നും നദി മുതലായവയിലെ ജലം ഒഴുകിയെത്തി ലയിച്ചിട്ടും സമുദ്രം യാതൊന്നും പറ്റാത്ത മട്ടില്‍ സ്ഥിതിചെയ്യുന്നു. അതുപോലെ, നാനാവിധത്തിലുള്ള ഇച്ഛാവിഷയങ്ങള്‍ ഏതൊരു മുനിയിലാണ് ഒരു വികാരത്തെയും ഉണ്ടാക്കാതെ പ്രവേശിച്ചു ലയിക്കുന്നത്, അങ്ങനെയുള്ള മുനി മോക്ഷത്തെ പ്രാപിക്കുന്നു. വിഷയങ്ങളെ ഇച്ഛിക്കുന്നവന്‍ ഒരിക്കലും മോക്ഷത്തെ പ്രാപിക്കുന്നില്ല.

ഭാഷ്യം:
അപ്രകാരമുള്ള ആളിനെ അറിയുന്നതിന്, അല്ലയോ പാര്‍ത്ഥാ, മറ്റൊരു ലക്ഷണമുണ്ട്. ആഴിയുടെ അഗാധതയും ഗ‍ാംഭീര്യവും സഹജമാണ്. നദികളില്‍ ജലം പെരുകി പാരാവാരത്തിലേക്ക് ഒഴുകിയെത്തിയാലും അത് അല്പംപോലും വീര്‍ക്കുകയോ അതിന്റെ അതിര്‍ത്തികളെ ലംഘിക്കുകയോ ചെയ്യുന്നില്ല. വേനല്‍ക്കാലത്ത് നദികളില്‍ വെള്ളം വറ്റുമ്പോള്‍ വാരിധിയുടെ വലിപ്പം കുറയുന്നുമില്ല എന്നതുപോലെ, സ്ഥിതപ്രജ്ഞന്‍ അമാനുഷികമായ സിദ്ധികള്‍ കൈവരിക്കുമ്പോള്‍ ഗര്‍വിതനാവുകയോ സിദ്ധിച്ചില്ലെങ്കില്‍ വിഷണ്ണനാവുകയോ ചെയ്യുകയില്ല. ഒരു ചെറിയ തിരിനാളം സൂര്യഗേഹത്തില്‍ കാന്തി പരത്തുമോ? തിരിനാളം ഇല്ലെങ്കില്‍ അംശുമാന്‍ അന്ധകാരത്തില്‍ ആണ്ടുപോകുമോ? അതുപോലെ, അമാനുഷിക സിദ്ധികള്‍ വരുന്നതും പോകുന്നതും അറിയാതെ അവന്റെ മനസ്സ് ആത്മസുഖത്തില്‍ നിമഗ്നമായിരിക്കും. തന്റെ ആലയവുമായി തട്ടിച്ചു നോക്കുമ്പോള്‍ ദേവേന്ദ്രന്റെ രമ്യഹര്‍മ്മ്യം കേവലം നിസ്സാരമെന്നു ഗണിക്കുന്നവന്‍, ഒരു കുടില്‍ കണ്ടു മോഹിക്കുന്നത് എങ്ങനെയാണ്? അമൃതിനെ കുറ്റം പറയുന്നവന്‍ കഞ്ഞിവെള്ളം കുടിക്കാത്തതുപോലെ, ആത്മാനന്ദം സിദ്ധിച്ച ഒരാള്‍ ലൗകികമായ പ്രൗഢിയില്‍ ഒരിക്കലും ആസക്തനാവുകയില്ല. അതുകൊണ്ട്, സ്വര്‍ഗ്ഗാനന്ദത്തെപ്പോലും പാടേ അവഗണിച്ചവന്‍ ലൗകിക സിദ്ധികള്‍ക്ക് ഒരു വിലയും കല്പ്പിക്കില്ല എന്നതില്‍ അത്ഭുതപ്പെടേണ്ടതില്ലല്ലോ.

ശ്ലോകം 71
വിഹായ കാമാന്യഃ സര്‍വാന്‍
പുമ‍ാംശ്ചരതി നിഃസ്പൃഹഃ
നിര്‍മോ നിരഹംകാരഃ
സ ശാന്തിമധിഗച്ഛതി

അര്‍ത്ഥം:
യാതൊരു പുരുഷന്‍ എല്ലാ ആഗ്രഹങ്ങളെയും ഉപേക്ഷിച്ച് ഒന്നിലും ഇച്ഛയില്ലാത്തവനായി, നിര്‍മ്മനായി, നിരഹങ്കാരനായി, സഞ്ചരിക്കുന്നുവോ അവന്‌ ശാന്തി ലഭിക്കുന്നു.

ഭാഷ്യം:
ആത്മജ്ഞാനത്തില്‍ ആമോദിക്കുന്നവനും ബ്രഹ്മാനന്ദത്തില്‍ തുഷ്ടിയും പുഷ്ടിയും കൈവരിക്കുന്നവനും മാത്രമാണ് യഥാര്‍ത്ഥ സ്ഥിതപ്രജ്ഞന്‍. അവന്‍ എല്ലാ അഹന്തയും ഉപേക്ഷിച്ചിരിക്കുന്നു. എല്ലാ ആഗ്രഹങ്ങളും പരിത്യജിച്ചിരിക്കുന്നു. അവന്‍ ജഗത്​രൂപവുമായി സാത്മ്യം പ്രാപിച്ചു പരമാനന്ദത്തില്‍ വസിക്കുന്നു.

ശ്ലോകം 72
ഏഷാ ബ്രാഹ്മീ സ്ഥിതി പാര്‍ഥ
നൈന‍ാം പ്രാപ്യ വിമുഹ്യതി
സ്ഥിത്വാസ്യാമന്തകാലേ പി
ബ്രഹ്മനിര്‍വാണമൃച്ഛതി.

അര്‍ത്ഥം:
അല്ലയോ പാര്‍ത്ഥാ, ഈ അവസ്ഥയാണ് ബ്രഹ്മജ്ഞാനനിഷ്ഠ. ബ്രഹ്മനിഷ്ഠ പ്രാപിച്ചു കഴിഞ്ഞ ഒരാള്‍ക്ക്‌ പിന്നെ സംസാരമോഹം ഉണ്ടാവുകയില്ല. ഈ ബ്രഹ്മനിഷ്ഠയില്‍, മരണകാലത്ത് മാത്രമേ ഇരിപ്പാന്‍ സംഗതി വന്നുള്ളൂവെങ്കിലും അവന്‍ ബ്രഹ്മത്തില്‍ ലയിച്ചു ചേരുന്നു.

ഭാഷ്യം:
അര്‍ജ്ജുനാ, ഇപ്രകാരം അതുല്യവും അന്തമില്ലാത്തതുമായ അവസ്ഥയാണ് ബ്രഹ്മനിഷ്ഠ. നിഷ്കാമികള്‍ അതിന്റെ അനുഭവജ്ഞാനത്തില്‍കൂടി അനായാസേന പരബ്രഹ്മത്തെ പ്രാപിക്കുന്നു. അവര്‍ക്ക് ആത്മസാക്ഷാത്കാരമുണ്ടാകുമ്പോള്‍ മരണത്തിന്റെ കാലുഷ്യം അവരെ പീഡിപ്പിക്കുന്നില്ല.

ഭഗവാന്റെ ഉപദേശം കേട്ട അര്‍ജ്ജുനന്‍ ആത്മഗതമായി പറഞ്ഞു: ഭഗവാന്റെ ചിന്താഗതി എനിക്ക് ഏറ്റവും ഹിതകരമായി ഭവിച്ചിരിക്കുന്നു. അദ്ദേഹം എല്ലാ പ്രവൃത്തികളെയും അപലപിക്കുകയാണെങ്കില്‍ ഞാന്‍ യുദ്ധം ചെയ്യണമെന്ന ഉപദേശവും സ്വയം തള്ളപ്പെട്ടുപോകുമല്ലോ.

അങ്ങനെ, കൃഷ്ണന്റെ ഭാഷണം കേട്ട അര്‍ജ്ജുനന്റെ ഹൃദയം കോരിത്തരിച്ചു. അവന്‍ സംശയങ്ങള്‍ ഉയര്‍ത്തി ചിന്തോദ്യോതകമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ തയ്യാറായി. അവരുടെ സംഭാഷണം എല്ലാ ധര്‍മ്മത്തിന്റെയും അധിവാസസ്ഥാനവും യഥാര്‍ത്ഥ ജ്ഞാനത്തിന്റെ അമൃതുകൊണ്ട്‌ നിറഞ്ഞ ആഴമേറിയ ആഴിയുമായിരിക്കുമെന്നുള്ളതുകൊണ്ട് ഈ അവസരം അത്യന്തം അഭിരാമമാണ്. സര്‍വജ്ഞനായ ഭഗവാന്‍ ഉദ്ഘോഷിച്ച അമൃതവാണികള്‍, നിവൃത്തിനാഥിന്റെ ശിഷ്യന്‍ ജ്ഞാനേശ്വര്‍ എന്ന ഞാന്‍ നിങ്ങളോട് വിവരിച്ചു പറയ‍ാം.

ഇതി ശ്രീമദ്ഭഗവദ്ഗീതാസുപനിഷത്സു
ബ്രഹ്മവിദ്യായ‍ാം യോഗശാസ്ത്രേ
ശ്രീകൃഷ്ണാര്‍ജുന സംവാദേ
സ‍ാംഖ്യയോഗോ നാമ
ദ്വിതീയോദ്ധ്യായഃ സമാപ്തഃ

സ‍ാംഖ്യായോഗം എന്ന രണ്ട‍ാം അദ്ധ്യായം കഴിഞ്ഞു.