MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

യുദ്ധാരംഭം

വാനര സേനയും കണ്ടകമേബഹു-
മാനവും കൈക്കൊണ്ടിരിക്കും ദശാന്തരെ
യുദ്ധത്തിനായ് രജനീചരവീരരെ-
സ്സത്വരം തത്ര വരുത്തി വാഴും വിധൌ
രാവണനെക്കണ്ടു കോപിച്ചുരാഘവ-
ദേവനും സൌമിത്രിയോടു വില്‍ വാങ്ങിനാന്‍
പത്തുകിരീടവും കൈകളിരുപതും
വൃത്രനോടൊത്ത ശരീരവും ശൌര്യവും
പത്തു കിരീടങ്ങളും കുടയും നിമി-
ഷാര്‍ദ്ധേന ഖണ്ഡിച്ചനേരത്തു രാവണന്‍
നാണിച്ചു താഴെത്തിറങ്ങി ഭയം കൊണ്ടു
ബാണത്തെ നോക്കിച്ചരിച്ചീടിനാന്‍.
മുഖ്യപ്രഹസ്തപ്രമുഖപ്രവരന്മാ-
രൊക്കവേ വന്നു തൊഴുതോരനന്തരം
‘യുദ്ധമേറ്റീടുവിന്‍ കോട്ടയില്‍പ്പുക്കട-
ച്ചത്യന്തഭീത്യാ വസിക്കയില്ലത്ര ന‍ാം.’
ഭേരീമൃദംഗഢക്കാപണവാനാക-
ദാരുണ ഗോമുഖാ‍ദ്യങ്ങള്‍ വാദ്യങ്ങളും
വാരണാശ്വോഷ്ട്രഖരഹരി ശാര്‍ദ്ദൂല-
സൈരിഭസ്യന്ദനമുഖ്യയാനങ്ങളില്‍
ഖഡ്ഗശൂലേഷുചാപപ്രാസാതോമര-
മുല്‍ഗരയഷ്ടി ശക്തിച്ഛുരികാദികള്‍
ഹസ്തേ ധരിച്ചുകൊണ്ടസ്തഭീത്യാ ജവം
യുദ്ധസന്നദ്ധരായുദ്ധതബുദ്ധിയോ-
ടബ്ധികളദ്രികളുര്‍വ്വിയും തല്‍ക്ഷണ-
മുദ്ധൂതമായിതു സത്യലോകത്തോളം
വജ്രഹസ്താശയില്‍ പുക്കാന്‍ പ്രഹസ്തനും
വജ്രദംഷ്ട്രന്‍ തഥാ ദക്ഷിണദിക്കിലും
ദുശ്ച്യവനാരിയ‍ാം മേഘനാദന്‍ തദാ
പശ്ചിമഗോപുരദ്വാരി പുക്കീടിനാന്‍.
മിത്ര വര്‍ഗ്ഗാമാത്യഭൃത്യജനത്തൊടു-
മുത്തരദ്വാരി പുക്കാന്‍ ദശവക്ത്രനും
നീലനും സേനയും പൂര്‍വദിഗ്ഗോപുരേ
ബാലിതനയനും ദക്ഷിണഗോപുരേ
വായുതനയനും പശ്ചിമഗോപുരെ
മാ‍യാമനുഷ്യനാമാദിനാരായണന്‍
മിത്രതനയസൌമിത്രീവിഭീഷണ-
മിത്രസംയുക്തനായുത്തരദിക്കിലും
ഇത്ഥമുറപ്പിച്ചു രാഘവരാവണ-
യുദ്ധം പ്രവൃത്തമായ് വന്നു വിചിത്രമായ്.
ആയിരം കോടിമഹാകോടികളോടു-
മായിരമര്‍ബുദമായിരം ശംഖങ്ങള്‍
ആയിരം പുഷ്പങ്ങളായിരം കല്പങ്ങ-
ആയിരം ലക്ഷങ്ങളായിരം ദണ്ഡങ്ങള്‍
ആയിരം ധൂളികളായിരമായിരം
തോയാകരപ്രളയങ്ങളെന്നിങ്ങനെ
സംഖ്യകളോടു കലര്‍ന്ന കപിബലം
ലങ്കാപുരത്തെ വളഞ്ഞാലതിദ്രുതം.
പൊട്ടിച്ചടര്‍ത്ത പാഷാണങ്ങളേക്കൊണ്ടും
മുഷ്ടികള്‍കൊണ്ടും മുസലങ്ങളേക്കൊണ്ടും
ഉര്‍വ്വീരുഹം കൊണ്ടും ഉര്‍വ്വീധരം കൊണ്ടും
സര്‍വതോ ലങ്കാപുരം തകര്‍ത്തീടിനാര്‍.
കോട്ടമതിലും കിടങ്ങും തകര്‍ത്തൂടന്‍
കൂട്ടമിട്ടാര്‍ത്തുവിളിച്ചടുക്കുന്നേരം
വൃഷ്ടിപോലെ ശരജാലം പൊഴിക്കയും
വെട്ടുകൊണ്ടറ്റു പിളര്‍ന്നു കിടക്കയും
അസ്ത്രങ്ങള്‍ ശസ്ത്രങ്ങള്‍ ചക്രങ്ങള്‍ ശാക്തിക-
ളര്‍ദ്ധചന്ദ്രാകാരമായുള്ള പത്രികള്‍
ഖഡ്ഗങ്ങള്‍ ശൂലങ്ങള്‍ കുന്തങ്ങളീട്ടികള്‍
മുല്‍ഗരപംക്തികള്‍ ഭിണ്ഡിപാലങ്ങളും
തോമരദണ്ഡം മുസലങ്ങള്‍ മുഷ്ടികള്‍
ചാമീകരപ്രഭപൂണ്ട ശതഘ്നികള്‍
ഉഗ്രങ്ങളായ വജ്രങ്ങളിവ കൊണ്ടു
നിഗ്രഹിച്ചീടിനാര്‍ നക്തഞ്ചരേന്ദ്രരും.
ആര്‍ത്തി മുഴുത്തു ദശാസ്യനവസ്ഥകള്‍
പേര്‍ത്തുമറിവതിനായയച്ചീടിനാന്‍
ശാര്‍ദ്ദൂലനാദിയ‍ാം രാത്രിഞ്ചരന്മാരെ
രാത്രിയില്‍ ചെന്നാലവരും കപികളായ്.
മര്‍ക്കടെന്ദ്രന്മാരറിഞ്ഞു പിടിച്ചടി-
ച്ചുല്‍ക്കടരോഷേണ കൊല്‍വാന്‍ തുടങ്ങുമ്പോള്‍
ആര്‍ത്തനാദം കേട്ടുരാഘവനും കരു-
ണാര്‍ദ്രബുദ്ധ്യാ കൊടുത്താനഭയം ദ്രുതം.
ചെന്നവരും ശുകസാരണരെപ്പോലെ
ചൊന്നതു കേട്ടു വിഷാദേണ രാവണന്‍
മന്ത്രിച്ചുടന്‍ വിദ്യുജ്ജിഹ്വനുമായ് ദശ-
കന്ധരന്‍ മൈഥിലി വാഴുമിടം പുക്കാന്‍.
രാമശിരസ്സും ധനുസ്സുമിതെന്നുടന്‍
വാമാക്ഷിമുന്നിലാമ്മാറൂ വച്ചീടിനാന്‍
ആയോധനേ കൊന്നു കൊണ്ടുപോന്നേനെന്നു
മായയാ നിര്‍മ്മിച്ചു വച്ചതുകണ്ടപ്പോള്‍
സത്യമെന്നോര്‍ത്തു വിലാപിച്ചു മോഹിച്ചു
മുഗ്ദ്ധ‍ാംഗി വീണുകിടക്കും ദശാന്തരേ
വന്നൊരു ദൂതന്‍ വിരവൊടു രാവണന്‍-
തന്നേയും കൊണ്ടുപോന്നീടിനാനന്നേരം
വൈദേഹി തന്നോടു ചൊന്നാള്‍ സരമയും:
‘ഖേദമശേഷമകലെക്കളക നീ
എല്ല‍ാം ചതിയെന്നു തേറീടിതൊക്കവേ
നല്ലവണ്ണം വരും നാലുനാളുള്ളിലി-
ങ്ങില്ലൊരു സംശയം കല്ല്യാണദേവതേ!
വല്ലഭന്‍ കൊല്ലും ദശാസ്യനെ നിര്‍ണ്ണയം.’
ഇത്ഥം സരമാസരസവാക്യം കേട്ടു
ചിത്തം തെളിഞ്ഞിരുന്നീടിനാന്‍ സീതയും.
മംഗലദേവതാവല്ലഭാജ്ഞാവശാ-
ലംഗദന്‍ രാവണന്‍ തന്നോടൂ ചൊല്ലിനാന്‍:
‘ഒന്നുകില്‍ സീതയെ കൊണ്ടുവന്നെന്നുടെ
മുന്നിലാമ്മാറൂവച്ചീടുക വൈകാതെ.
യുദ്ധത്തിനാശൂപുറപ്പെടുകല്ലായ്കി-
ലത്തല്‍ പൂണ്ടുള്ളിലടച്ചങ്ങിരിക്കിലും
രാക്ഷസസേനയും ലങ്കാനഗരവും
രാക്ഷസരാജന‍ാം നിന്നോടു കൂടവേ
സംഹരിച്ചീടുവാന്‍ ബാണമെയ്തെന്നുള്ള
സിംഹനാദം കേട്ടതില്ലയൊ രാവണ!
ജ്യാനാത ഘോഷവും കേട്ടതില്ലെ ഭവാന്‍?
നാണം നിനക്കേതുമില്ലയോ മാനസേ?’
ഇത്ഥമധിക്ഷേപവാക്കുകള്‍ കേട്ടതി-
ക്രുദ്ധനായോരു രാത്രീഞ്ചരവീരനും
വൃത്രാരിപുത്രതനയനെക്കൊള്‍കെന്നു
നക്തഞ്ചരാധിപന്മാരോടു ചൊല്ലിനാന്‍.
ചെന്നു പിടിച്ചാര്‍ നിശാചര വീരരും
കൊന്നു ചുഴറ്റിയെറിഞ്ഞാന്‍ കപീന്ദ്രനും
പിന്നെയപ്രാസാദവും തകര്‍ത്തീടിനാ-
നൊന്നു കുതിച്ചങ്ങുയര്‍ന്നു വേഗേന പോയ്
മന്നവന്‍ തന്നെത്തൊഴുതു വൃത്താന്തങ്ങ‌-
ളൊന്നൊഴിയാതെയുണര്‍ത്തിനാനംഗദന്‍
പിന്നെസ്സുഷേണന്‍ കുമുദന്‍ നളന്‍ ഗജന്‍
ധന്യന്‍ ഗവയന്‍ ഗവാക്ഷന്‍ മരുത്സുതന്‍
എന്നിവരാദിയ‍ാം വാനരവീരന്മാര്‍
ചെന്നു ചുഴന്നു കിടങ്ങും നിരത്തിനാര്‍.
കല്ലും മലയും മരവും ധരിച്ചാശു
നില്ലു നില്ലെന്നു പറഞ്ഞടുക്കുന്നേരം
ബാണചാപങ്ങളും വാളും പരിചയും
പ്രാണഭയം വരും വെണ്മഴു കുന്തവും
ദണ്ഡങ്ങളും മുസലങ്ങള്‍ ഗദകളും
ഭിണ്ഡിപാലങ്ങളും മുല്‍ഗരജാലവും
ചക്രങ്ങളും പരിഘങ്ങളുമീട്ടികള്‍
സുക്രചകങ്ങളും മറ്റുമിത്രാദികള്‍
ആയുദ്ധമെല്ലാമെടൂത്തു പിടിച്ചുകൊ-
ണ്ടായോധനത്തിന്നടുത്താരരക്കരും.
വാരണനാദവും വാജികള്‍ നാദവും
രാക്ഷസരാര്‍ക്കയും സിംഹനാദങ്ങളും
രൂക്ഷതയേറൂം കപികള്‍നിനാദവും
തിങ്ങി മുഴങ്ങിപ്പുഴങ്ങി പ്രപഞ്ചവു-
മെങ്ങുമിടതൂര്‍ന്നു മാറ്റൊലിക്കൊണ്ടു തേ
ജംഭാരിമുമ്പ‍ാം നിലിമ്പരും കിന്നര-
കിം പുരുഷോരഗഗുഹ്യക സംഘവും
ഗര്‍ന്ധര്‍വ്വസിദ്ധവിദ്യാധരചാരണാ-
ദ്യരീക്ഷാന്തരേ സഞ്ചരിക്കും ജനം
നാരദാദികളായ മുനികളും
ഘോരമായുള്ള ദു:ഖം കണ്ടു കൊള്ളുവാന്‍
നാരികളോടൂം വിമാനയാനങ്ങളി-
ലരുഹ്യ പുഷ്കരാന്തേ നിറഞ്ഞീടിനാര്‍.
തുംഗനാമിന്ദ്രജിത്തേറ്റാനതുനേര-
മംഗദന്‍ തന്നോടതിന്നു കപീന്ദ്രനും
സുതനെക്കൊന്നു തേരും തകര്‍ത്താന്‍ മേഘ-
നാദനും മറ്റൊരു തേരിലേറീടിനാന്‍.
മാരുതി തന്നെ വേല്‍കൊണ്ടു ചാട്ടീടിനാന്‍
ധീരനാകും ജംബുമാലി നിശാചരന്‍
സാരഥി തന്നോടു കൂടവേ മാരുതി
തേരും തകര്‍ത്തവനെക്കൊന്നലറിനാന്‍.
മിത്രതനയന്‍ പ്രഹസ്തനോടേറ്റിതു
മിത്രാരിയോടു വിഭീക്ഷണവീരനും
നീലന്‍ നികുംഭനോടേറ്റാന്‍ തപനനെ-
കാ‍ലപുരത്തിന്നയച്ചാന്‍ മഹാഗജന്‍.
ലക്ഷ്മണനേറ്റാന്‍ വിരൂപാക്ഷനോടഥ
ലക്ഷ്മീപതിയ‍ാം രഘുത്തമന്‍ തന്നോടു
രക്ഷധ്വജാഗ്നിധ്വജാദികള്‍ പത്തുപേര്‍
തല്‍ക്ഷണേ പോര്‍ചെയ്തു പുക്കാര്‍ സുരാ‍ലയം.
വാനരന്മാര്‍ക്കു ജയം വന്നിതന്നേരം
ഭാനുവും വാരിധിതന്നില്‍ വീണീടിനാന്‍.
ഇന്ദ്രാത്മജാത്മജനോടേറ്റു തോറ്റു പോ-
യിന്ദ്രജിത്തംബരാന്തേ മറഞ്ഞീടിനാന്‍
നാഗസ്ത്രമെയ്തു മോഹിപ്പിച്ചിതു ബത
രാഘവന്മാരേയും വാനരന്മാരെയും
വന്ന കപികളെയും നരന്മാരെയു-
മൊന്നൊഴിയാതെ ജയിച്ചേനിതെന്നവന്‍
വെന്നിപ്പെരുമ്പറ കൊട്ടിച്ചു മേളീച്ചു
ചെന്നു ലങ്കാപുരം തന്നില്‍ മേവീടിനാന്‍.
താപസവൃന്ദവും ദേവസമൂഹവും
താപം കലര്‍ന്നു വിഭീഷണവീരനും
ഹാ! ഹാ! വിഷാദേന ദു:ഖവിഷണ്ണരായ്
മോഹിതന്മാരായ് മരുവും ദശാന്തരേ
സപ്തദീപങ്ങളും സപ്താര്‍ണ്ണവങ്ങളും
സപ്താചലങ്ങളുമുള്‍ക്ഷോഭമ‍ാം വണ്ണം
സപ്താശ്വകോടിതേജോമയനായ് സുവര്‍-
ണ്ണാദ്രിപോലേ പവനാശനനാശനന്‍
അബ്ധിതോയം ദ്വിധാ ഭിത്വാ സ്വപക്ഷയു-
ഗ്മോദ്ധൂതലോകത്രയത്തോടതിദ്രുതം
നാഗാരി രാമപാദം വണങ്ങീടിനാന്‍
നാഗാസ്ത്രബന്ധനം തീര്‍ന്നിതു തല്‍ക്ഷണേ.
ശാഖാ മൃഗങ്ങളുമസ്ത്രനിര്‍മ്മുക്തരായ്
ശോകവും തീര്‍ന്നു തെളിഞ്ഞു വിളങ്ങിനാര്‍
ഭക്തപ്രിയന്‍ മുദാപക്ഷിപ്രവരനെ
ബദ്ധസമ്മോദമനുഗ്രഹം നല്‍കിനാന്‍.
കൂപ്പിത്തൊഴുതനുവാദവും കൈക്കൊണ്ടു
മേല്‍പ്പോട്ടു പോയ് മറഞ്ഞീടിനാന്‍ താര്‍ക്ഷ്യനും
മുന്നേതിലും ബലവീര്യവേഗങ്ങള്‍ പൂ-
ണ്ടുന്നതന്മാര‍ാം കപിവരന്മാരെല്ല‍ാം
മന്നവന്‍ തന്‍ നിയോഗേന മരങ്ങളും
കുന്നും മലയുമെടുത്തെറിഞ്ഞീടിനാര്‍.
വന്നശത്രുക്കളെക്കൊന്നു മമാത്മജന്‍
മന്ദിരം പുക്കിരിക്കുന്നതില്‍ മുന്നമേ
വന്നാരവരുമിങ്ങെന്തൊരു വിസ്മയം
നന്നുനന്നെത്രയുമെന്നേ പറയാവൂ.
ചെന്നറിഞ്ഞീടുവിനെന്തൊരു ഘോഷമി’-
തെന്നു ദശാ‍നനന്‍ ചെന്നോരനന്തരം
ചെന്നു ദൂതന്മാരറിഞ്ഞു ദശാനനന്‍
തന്നോടു ചൊല്ലിനാര്‍ വൃത്താന്തമൊക്കവേ.
‘വീര്യബലവേഗവിക്രമം കൈക്കൊണ്ടു
സൂര്യാത്മജാദികളായ കപികുലം
ഹസ്തങ്ങള്‍തോറുമലാതവും കൈക്കൊണ്ടു
ഭിത്തിതന്നുത്തമ‍ാംഗത്തിന്മേല്‍ നിലുന്നോര്‍
നാണമുണ്ടെങ്കില്‍ പുറത്തു പുറപ്പെടു-
കാണുങ്ങളെങ്കിലെന്നാര്‍ത്തു പറകയും
കേട്ടതില്ലെ ഭവാ’നെന്നവര്‍ ചൊന്നതു
കേട്ടു ദശാസ്യനും കോപേന ചൊല്ലിനാന്‍:
‘മാനവന്മാരെയുമേറെ മദമുള്ള
വാനരന്മാരെയും കൊന്നൊടുക്കീടുവാന്‍
പോകധൂമ്രാക്ഷന്‍ പടയോടു കൂടവേ
വേഗേന യുദ്ധം ജയിച്ചു വരിക നീ’
ഇത്ഥമനുഗ്രഹം ചെയ്തയച്ചാനതി-
ക്രുദ്ധന‍ാം ധൂമ്രാക്ഷനും നടന്നീടിനാന്‍.
ഉച്ക്ജൈസ്തരമായ വാദ്യഘോഷത്തോടും
പശ്ചിമഗോപുരത്തൂടെ പുറപ്പെട്ടാന്‍
മാരുതിയോടെതിര്‍ത്താനവനും ചെന്നു
ദാരുണമായിതു യുദ്ധവുമെത്രയും.
ബലസിവന്മഴു കുന്തം ശരാസനം
ശൂലം മുസലം പരിഘഗദാദികള്‍
കൈക്കൊണ്ടു വാരണവാജിരഥങ്ങളി-
ലുള്‍ക്കരുത്തോടേറി രാക്ഷസവീരരും
കല്ലും മരവും മലയുമായ് പര്‍വ്വത-
തുല്യശരീരികളായ കപികളും
തങ്ങളിലേറ്റു പൊരുതു മരിച്ചിതൊ-
ട്ടങ്ങുമിങ്ങും മഹാവീരരായുള്ളവര്‍.
ചോരയുമാറായൊഴുകീ പലവഴി
ശൂരപ്രവരന‍ാം മാരുതി തല്‍ക്ഷണേ
ഉന്നതമായൊരു കുന്നിന്‍ കൊടുമുടി-
തന്നെയടര്‍ത്തെടിത്തൊന്നെറിഞ്ഞീടിനാന്‍.
തേരില്‍ നിന്നാശു ഗദയുമെടുത്തുടന്‍-
പാരിലാമ്മാറു ധൂമ്രാക്ഷനും ചാടിനാന്‍
തേരും കുതിരകളും പൊടിയായിതു
മാരുതിക്കുള്ളില്‍ വര്‍ദ്ധിച്ചിതു കോപവും
രാത്രിഞ്ചരരെയൊടുക്കിത്തുടങ്ങിനാ-
നാര്‍ത്തി മുഴുത്തതു കണ്ടു ധൂമ്രാക്ഷനും
മാരുതിയെഗ്ഗദകൊണ്ടടിച്ചീടിനാന്‍
ധീരതയോ,ടതിനാകുലമെന്നിയേ
പാരം വളര്‍ന്നൊരുകോപവിവശനായ്
മാരുതി രണ്ടാമതൊന്നറിഞ്ഞീടിനാന്‍
ധൂമ്രാക്ഷനേറുകൊണ്ടുമ്പര്‍പുരത്തിങ്ക-
ലാമ്മാറൂ ചെന്നു സുഖിച്ചു വാണീടിനാന്‍.
ശേഷിച്ച രാക്ഷസര്‍ കോട്ടയില്‍ പുക്കിതു
ഘോഷിച്ചിതംഗനമാര്‍ വിലാപങ്ങളും.
വൃത്താന്തമാഹന്ത! കേട്ടു ദശാസ്യനും
ചിത്തതാപത്തോടു പിന്നെയും ചൊല്ലിനാന്‍:
‘വജ്രഹസ്താരി പ്രബലന്‍ മഹാബലന്‍
വജ്രദംഷ്ട്രന്‍ തന്നെ പോക യുദ്ധത്തിനായ്
മാനുഷവാനരന്മാരെ ജയിച്ചഭി-
മാനകീര്‍ത്ത്യാ വരികെ’ന്നയച്ചീടിനാന്‍.
ദക്ഷിണഗോപുരത്തൂടെ പുറപ്പെട്ടു
ശക്രാത്മജാത്മജനോടെതിര്‍ത്തീടിനാന്‍
ദുര്‍ന്നിമിത്തങ്ങളുണ്ടായതനാദൃത്യ
ചെന്നു കപികളോടേറ്റു മഹാബലന്‍
വൃക്ഷശിലാശൈലവൃഷ്ടികൊണ്ടേറ്റവും
രക്ഷോവരന്മാര്‍ മരിച്ചു മഹാരണേ.
ഖഡ്ഗശസ്ത്രാസ്ത്രശക്ത്യാദികളേറ്റേറ്റു
മര്‍ക്കടന്മാരും മരിച്ചാരസംഖ്യമായ്,
പത്തംഗയുക്തമായുള്ള പെരുമ്പട
നക്തഞ്ചരന്മാര്‍ക്കു നഷ്ടമായ് വന്നിതു
രക്തനദികളൊലിച്ചു പലവഴി
നൃത്തം തുടങ്ങി കബന്ധങ്ങളും ബലാല്‍
താരേയനും വജ്രദംഷ്ട്രനും തങ്ങളില്‍
ഘോരമായേറ്റം പിണങ്ങിനില്‍ക്കും വിധൌ
വാളും പറീച്ചുടന്‍ വജ്രദംഷ്ട്രന്‍ ഗള-
നാദം മുറിച്ചെറിഞ്ഞീടിനാനംഗദന്‍.
അക്കഥകേട്ടാശു നക്തഞ്ചരാധിപന്‍
ഉള്‍ക്കരുത്തേറുമകമ്പനന്‍ തന്നെയും
വന്‍പടയോടുമയച്ചാനതു നേരം
കമ്പമുണ്ടായിതു മേദിനിക്കന്നേരം
ദുശ്ച്യവനാരിപ്രവനകമ്പനന്‍
പശ്ചിമഗോപുരത്തൂടേ പുറപ്പെട്ടാന്‍.
വായു തനയനോടേറ്റവനും നിജ-
കായം വെടിഞ്ഞു കാലാലയം മേവിനാന്‍.
മാരുതിയെ സ്തുതിച്ചു മാലോകരും
പാരം ഭയം പെരുത്തു ദശകണ്ഠനും
സഞ്ചരിച്ചാന്‍ നിജ രാക്ഷസസേനയില്‍
പഞ്ചദ്വയാസ്യനും കണ്ടാനതുനേരം
രാമേശ്വരത്തോടു സേതുവിന്മേലുമാ-
രാമദേശാന്തം സുബേലാചലോപരി
വാനരസേന പരന്നതും കൊട്ടക-
ലൂനമായ് വന്നതും കണ്ടോരനന്തരം
‘ക്ഷിപ്രം പ്രഹസ്തനെക്കൊണ്ടുവരികെ’ന്നു
കല്പിച്ചനേരമവന്‍ വന്നു കൂപ്പിനാന്‍
‘നീയറിഞ്ഞീലയോ വൃത്താന്തമൊക്കവേ
നാകയകന്മാര്‍ പടക്കാരുമില്ലായ്കയോ?
ചെല്ലുന്ന ചെല്ലുന്ന രാക്ഷസവീരരെ-
ക്കൊല്ലുന്നതും കണ്ടീങ്ങിരിക്കയില്ലിങ്ങു ന‍ാം.
ഞാനോ ഭവാനോ കനിഷ്ഠനോ പോര്‍ ചെയ്തു
മാനുഷവാനരന്മാരെയൊടുക്കുവാന്‍
പോകുന്നതാരെന്നു ചൊല്‍’കെന്നു കേട്ടവന്‍
‘പോകുന്നതിന്നു ഞാ’നെന്നു കൈകൂപ്പിനാന്‍
തന്നുടെ മന്ത്രികള്‍ നാലുപേരുള്ളവര്‍
ചെന്നു നാലംഗപ്പടയും വരുത്തിനാര്‍.
നാലൊന്നു ലങ്കയിലുള്ള പടയ്ക്കെല്ലാ-
മാലംബന‍ാം പ്രഹസ്തന്‍ മഹാരഥന്‍.
കുംഭഹനും മഹാനാദനും ദുര്‍മ്മുഖന്‍
ജംഭാരി വൈരിയ‍ാം വീരന്‍ സമുന്നതന്‍
ഇങ്ങനെയുള്ളൊരു മന്ത്രികള്‍ നാല്വരും
തിങ്ങിന വന്‍പടയോടും നടന്നിതു.
ദുര്‍ന്നിമിത്തങ്ങളുണ്ടായിതു കണ്ടവന്‍-
തന്നകതാരിലുറച്ചു സന്നദ്ധനായ്
പൂര്‍വപുരദ്വാരദേശേപുറപ്പെട്ടു
പാവകപുത്രനോടേറ്റോരനന്തരം
മര്‍ക്കടന്മാര്‍ ശിലാവൃക്ഷാചലം കൊണ്ടു
രക്ഷോഗണത്തെയൊതുക്കിത്തുടങ്ങിനാര്‍
ചക്രഖഡ്ഗപ്രാസ ശക്തിശസ്ത്രാസ്ത്രങ്ങള്‍
മര്‍ക്കടന്മാര്‍ക്കേറ്റൊക്കെമരിക്കുന്നു.
ഹസ്തിവരന്മാരുമശ്വങ്ങളും ചത്തു
രക്തംനദികളായൊക്കെയൊലിക്കുന്നു.
അംഭോജസംഭവനന്ദനന്‍ ജ‍ാംബവാന്‍
കുംഭഹനുവിനേയും ദുര്‍മ്മുഖനേയും
കൊന്നുമഹാനാദനേയും സമുന്നതന്‍-
തന്നെയും പിന്നെ പ്രഹസ്തന്‍ മഹാരഥന്‍
നീലനോടേറ്റുടന്‍ ദ്വന്ദയുദ്ധം ചെയ്തു
കാലപുരിപുക്കിരുന്നരുളീടിനാന്‍.
സേനാപതിയും പടയും മരിച്ചതു
മാനിയ‍ാം രാവണന്‍ കേട്ടു കോപാന്ധനായ്.