ഈ സ്വാനുഭവഗീതി ഒരു ശതകമായിട്ടാണ് ഗുരുദേവന്‍ രചിച്ചത്. ഇത് വിദ്യാവിലാസിനി മാസികയില്‍ ഖണ്ഡശഃ പ്രസിദ്ധപ്പെടുത്തിയിരുന്നു

അനുഭൂതിദശകം

മംഗളമെന്മേലരുളും
തങ്ങളിലൊന്നിച്ചിടുന്ന സര്‍വജ്ഞ‍ന്‍
സംഗമമൊന്നിലുമില്ലാ-
തംഗജരിപുവില്‍ തെളിഞ്ഞു കണ്‍കാണും. 1

കാണും കണ്ണിലടങ്ങി-
ക്കാണുന്നില്ലീ നിരന്തരം സകലം
ക്വാണം ചെവിയിലടങ്ങു-
ന്നോണം ത്വക്കില്‍ തുലഞ്ഞുമറ്റതുപോം. 2

പോമിതുപോലെ തുടങ്ങി-
പ്പോമറുരസമപ്പുറത്തു നാവതിലും
പോമിതുപോലെ തുടങ്ങി-
പ്പോമിതു വായ്‍മുതലെഴുന്നൊരിന്ദ്രിയമ‍ാം. 3

ഇന്ദ്രിയമായിടുമന്നാ-
ളിന്ദ്രിയവും കെടുമതന്നു കുരിരുള‍ാം
മന്നിലുരുണ്ടുവീഴുമ്പോ‍ള്‍
തന്നിലകൈവിട്ടു തെറ്റി വടമറ്റാല്‍ 4

അറ്റാലിരുളിലിരിക്കു-
ന്നുറ്റോനിവനെന്നുരുയ്‍ക്കിലല്ലലറും
ചുറ്റും കതിരിടുവോന്‍ ത‍ന്‍-
ചുറ്റായ് മറ്റൊരിരുട്ടു വിലസിടുമോ?5

വിലസിടുവോനിവനെന്നാ-
ലലസത താനേ കടന്നുപിടികൂടും
നിലയിതുതന്നെ നമുക്കീ-
നിലയനമേറുമ്പോഴാണൊരാനന്ദം.6

ആനന്ദക്കടല്‍ പൊങ്ങി-
ത്താനേ പായുന്നിതാ പരന്നൊരുപോല്‍
ജ്ഞാനംകൊണ്ടിതിലേറി-
പ്പാനംചെയ്യുന്നു പരമഹംസജനം.7

ജനമിതുകണ്ടു തെളിഞ്ഞാല്‍
ജനിമൃതികൈവിട്ടിരിക്കുമന്നിലയില്‍
മനതളിരൊന്നു കലര്‍ന്നാ-
ലനവരതം സൗഖ്യമന്നു തന്നെ വരും. 8

വരുമിതിലൊന്നു നിനയ്‍ക്കി‍ല്‍
കരളിലഴിഞ്ഞൊഴുകീടുമിമ്പമറും
കരുതരുതൊന്നുമിതെന്നാ-
ലൊരുപൊരുളായീടുമന്നു തന്നെയവന്‍. 9

അവനിവനെന്നു നിനയ്‍ക്കു-
ന്നവനൊരു പതിയെന്നിരിക്കിലും പശുവ‍ാം
അവികലമാഗ്രഹമറ്റാ-
ലവകലിതാനന്ദവെള്ളമോടിവരും. 10

പ്രപഞ്ചശുദ്ധിദശകം

ഓടിവരുന്നൊരു കൂട്ടം
പേടികളൊളികണ്ടൊഴിഞ്ഞുപോമുടനേ
മൂടുമൊരിരുള്‍വന്നതു പി-
ന്നിടും വെളിവായ് വരുന്നു തേന്‍വെള്ളം. 11

വെള്ളം, തീ മുതലായ് നി-
ന്നുള്ളും വെളിയും നിറഞ്ഞു വിലസീടും
കള്ളം കണ്ടുപിടിച്ചാ-
ലുള്ളം കൈകണ്ടനെല്ലിതന്‍ കനിയ‍ാം.12

കനിയാമൊന്നിലിരുന്നി-
ക്കനകാഡംബരമതിങ്ങു കാണുന്നു
പനിമതിചുടുമതിന്‍മു‍ന്‍
പനികതിരൊളികണ്ടിടുന്നപോല്‍ വെളിയ‍ാം. 13

വെളിയാമതുവന്നെന്‍മു‍ന്‍-
വെളിവായെല്ല‍ാം വിഴുങ്ങി വെറുവെളിയായ്
വെളിമുതലഞ്ചിലുമൊന്നായ്
വിളായാടീടുന്നതാണു തിരുനടനം. 14

നടനം ദര്‍ശനമായാ-
ലുടനേതാനിങ്ങിരുന്നു നടുനിലയ‍ാം.
നടുനിലതന്നിലിരിക്കും
നെടുനാളൊന്നായവന്നു സൗഖ്യം താന്‍ 15

സൗഖ്യം തന്നെയിതെല്ലാ-
മോര്‍ക്കുന്തോറും നിറഞ്ഞ സൗന്ദര്യം
പാര്‍ക്കി‍ല്‍ പാരടിപറ്റി-
പാര്‍ക്കുന്നോനിന്‍ പകര്‍ന്ന പഞ്‍ജരമ‍ാം. 16

പഞ്‍ജരമാമുട‍ല്‍ മുതല‍ാം
പഞ്ഞിയിലറിവായിടുന്ന തീയിടിലും
മഞ്ഞുകണങ്ങള്‍ കണക്കി-
മ്മഞ്‍ജുളവെയില്‍കൊണ്ടപായമടയുന്നു. 17

അടായന്നിന്ദ്രിയവായീ-
ന്നടിപെടുമിതുകണ്ടൊഴിഞ്ഞു മറ്റെല്ല‍ാം.
അടിയറ്റീടും തടിവ-
ന്നടിയില്‍ തനിയേ മറിഞ്ഞു വീഴുമ്പോ‍‍ള്‍. 18

വീഴുമ്പോഴിവയെല്ല‍ാം
പാഴില്‍ തനിയേ പരന്ന തുവെളിയ‍ാം
ആഴിക്കെട്ടിലവന്‍ താന്‍
വീഴുന്നോനല്ലിതാണു കൈവല്യം. 19

കൈവല്യക്കടലൊന്നായ്
വൈമല്യംപൂണ്ടിടുന്നതൊരുവഴിയ‍ാം
ജീവിത്വം കെടുമെന്നേ
ശൈവലകമലുന്നിതന്നു പരഗതിയ‍ാം. 20

പരശിവചിന്താശതകം

പരഗതിയരുളീടുക നീ
പുരഹര! ഭഗവാനിതാണു കര്‍ത്തവ്യം.
ഹര! ഹര! ശിവപെരുമാനേ!
ഹര ഹര വെളിയുന്നറിഞ്ഞ കൂരിരുളും. 21

ഇരുളും വെളിയുമിതൊന്നും
പുരളാതൊളിയായ് നിറഞ്ഞ പൂമഴയേ,
അരുളീടുകകൊണ്ടറിയാ-
തരുളീടുന്നേനിതിന്നു വരമരുളേ. 22

അരുളേ! നിന്‍കളിയരുളാ-
ലരുളിടുന്നെനിക്കൊരരുമറയേ!
ഇരുളേ! വെളിയേ നടുവാ-
മരുളേ! കരളില്‍ കളിക്കുമൊരു പൊരുളേ! 23

പൊരുളേ! പരിമളമിയലും
പൊരുളേതാണോ നിറഞ്ഞ നിറപൊരുളേ!
അരുളേ! അരുളീടുക തേ-
രുരുളേറായ്‍വാനെനിക്കിതിഹ പരനേ! 24

പരനേ! പരായ‍ാം തിരയില്‍-
പ്പരനേതാവായിടുന്ന പശുപതിയേ!
ഹരനേയരികില്‍ വിളിച്ചീ-
ടൊരുനേരവുമിങ്ങിരുത്തുകരുതരുതേ. 25

അരുതേ പറവാനുയിരോ-
ടൊരുപെരുവെളിയായ നിന്റെ മഹാത്മ്യം;
ചെറുതും നിന്‍കൃപയെന്ന്യേ
വെറുതെ ഞാനിങ്ങിരിക്കുമോ ശിവനേ! 26

ശിവനേ! നിന്നിലിരുന്നീ-
ച്ചെവിമിഴിമുതലായിറങ്ങിമേയുന്നു
ഇവനൊടുകൂടി വരുമ്മ-
റ്റവകളുമെല്ലാ,മിതെന്തു മറിമായം? 27

മറിമായപ്പൊടിയറുമ-
മ്മറവാല്‍ മൂടപ്പെടുന്ന പരവെളിയേ!
ചെറുതൊന്നൊന്നുമതൊന്നാ-
മ്മറവൊത്തിളകിപ്പുകഞ്ഞ പുകയും നീ. 28

പുകയേ! പൊടിയേ! പുറമേ-
യകമേ! വെളിയേ! നിറഞ്ഞ പുതുമഴയേ!
ഇഹമേ! പരമേ! ഇടയേ!
സുഖമേകണമേ കനിഞ്ഞു നീയകമേ. 29

അകവും പുറവുമൊഴിഞ്ഞെന്‍-
ഭഗവാനേ! നീ നിറഞ്ഞുവാഴുന്നു;
പുകള്‍പൊങ്ങിന നിന്‍മിഴിയി‍ല്‍
പുകയേ, ഇക്കണ്ടതൊക്കെയും പകയേ. 30

സ്വാനുഭവഗീതി

പകയാമിതു നെയ്യുരുകും-
നികരായ് നീരാക്കീടുന്ന നരഹരിയേ!
പകചെയ്‍‍വതുമിങ്ങിനിമേ‍ല്‍
പുകയായ് വാനില്‍ ചുഴറ്റിവിടുമെരിയേ! 31

എരിനീരൊടു നിലമുരുകി-
പ്പരുകിപ്പുകയായ് മുഴങ്ങിവരുമൊലിയേ!
അരുമറ തിരയുന്നൊരു നി-
ന്തിരുവടിയുടെ പൂഞ്ചിലങ്കയുടെ വിളിയേ! 32

വിളിയേ! വിലപെറുമൊരുമണി-
യൊളിയേ! വിളിയേ പറന്നുവരുമളിയേ!
ഇളകും പരിമളമൊടു ചുവ-
യൊളിയും പൊടിയായ്‍വരുത്തിയൊരു നിലയേ! 33

നിലയില്ലാതെ കൊടുങ്കാ-
റ്റലയുന്നതു പൊയ്‍നിവര്‍ന്നു വരുമിരുളോ!
അലയും തലയിലണിഞ്ഞ-
ങ്ങലയുന്നിതു താന്‍ പുതയ്‍ക്കുമൊരു തൊലിയോ! 34

തൊലിയുമെടുത്തു പുതച്ചാ-
ക്കലിയെക്കഴലാലഴിക്കുമൊരു കലിയേ!
കലിയും കാലാല്‍തുലയും!
നിലയേയെല്ലാ നിലയ്‍ക്കുമൊരു തലയേ! 35

ഒരു തലയിരുളും വെളിയും
വരവുമൊരരുമക്കൊടിക്കു സുരതരുവേ!
അരുതരുതരിമകളറിവതി-
നരിവരരറുമിപ്രസംഗമൊരു ശരിയേ! 36

ശരി പറവതിനും മതി നിന്‍-
ചരിതമൊടിതുകൊണ്ടിതിന്നു നികരിതുവേ.
അരുളപ്പെടുമൊരു പൊരുളേ-
തറിവാലറിയപ്പെടാത്ത നിറപൊരുളേ! 37

പൊരുളും പദവുമൊഴിഞ്ഞ-
ങ്ങരുളും പരയും കടന്നു വരുമലയേ!
വരളുംനാവു നനച്ചാ-
ലരുള്‍പൊങ്ങും വാരിധിക്കതൊരു കുറയോ? 38

കുറയെന്നൊന്നു കുറിക്കും-
മറയോ തേടുന്നതിനു മറുകരയേ!
നിറവില്ലയ്യോ! ഭഗവാ-
നറിയുന്നില്ലീ രഹസ്യമിതു സകലം. 39

സകലം കേവലമൊടു പോ-
യകലുമ്പോഴങ്ങുദിക്കുമൊരുവഴിയേ!
സഹസനകാദികളൊടു പോയ്
ത്തികവായീടും വിളിക്കുമൊരുമൊഴിയേ! 40

(ഇവിടം മുതല്‍ 40 പദ്യം കാണ്‍മാനില്ല)

ഒന്നുമറിഞ്ഞീലയ്യോ!
നിന്നുടെ ലീലാവിശേഷമിതു വലുതേ.
പൊന്നിന്‍കൊടിയൊരു ഭാഗം-
തന്നി‍ല്‍ ചുറ്റിപ്പടര്‍ന്ന തനിമരമേ! 41

തനിമരമേ! തണലിനിയീ നിന്‍-
കനി കഴലിണയെന്‍തലയ്‍ക്കു പൂവണിയേ.
കനകക്കൊടി കൊണ്ടാടും
തനിമാമലയോയിതെന്തു കണ്‍മായ? 42

കണ്‍മായങ്ങളിതെല്ല‍ാം
കണ്‍മുന്നുണ്ടായിരുന്നു കണ്ടീലേ!
വെണ്‍മതിചൂടി വിളങ്ങും
കണ്‍മണിയേ! പുംകഴല്‍ക്കു കൈതൊഴുതേ‍ന്‍. 43

കൈതൊഴുമടിയനെ നീയി-
കൈതവനിലയിന്നെടുത്തു നിന്നടിയില്‍
കൈതഴവിച്ചേര്‍ക്കണമേ നി‍ന്‍
പൈതലിതെന്നോര്‍ത്തു നിന്‍ഭരമേ. 44

നിന്‍ഭരമല്ലതൊന്നി-
ല്ലമ്പിളി ചൂടും നിലിമ്പനായകമേ!
വന്‍പൊഴുമിമ്മലമായ-
ക്കൊമ്പതിനൊന്നായ് വിലയ്‍ക്കുന‍ല്‍കരുതേ! 45

നല്‍കണമിടയനു നി‍ന്‍പൂ-
പൈങ്കഴലിണ നീരണിഞ്ഞ വെണ്മലയേ!
കൂകും പൂങ്കുയിലേറി-
പ്പോകും പൊന്നിന്‍കൊടിക്കു പുതുമരമേ! 46

പുതുമരമേ പൂംകൊടി വ-
ന്നതുമിതുമൊക്കെപ്പരന്ന നിന്‍കൃപയെ
പദമലരിണയെന്‍തലയില്‍
പതിയണമെന്മെയ് കലര്‍ന്നുകൊള്ളണമേ! 47

കൊള്ളണമെന്നെയടിക്കായ്-
ത്തള്ളരുതേ നിന്‍കൃപയ്‍ക്കു കുറയരുതേ
എള്ളളവും കനിവില്ലാ-
തുള്ളവനെന്നോര്‍ത്തൊഴിഞ്ഞുപോകരുതേ! 48

പോകരുതിനി നിന്നടിയില്‍
ചാകണമല്ലെന്നിരിക്കിലിവനിന്നും
വേകുമിരുള്‍ക്കടലി‍ല്‍ വീ-
ണാകുലമുണ്ടാമതിന്നു പറയണമോ? 49

പറയണമെന്നില്ലല്ലോ
അറിവാമടിയന്‍മുടിക്കു ചൂടണമേ!
അറിവറ്റൊന്നായ് വരുമെ-
ന്നറിയാതൊന്നായിരുന്നു വേദിയനേ! 50

വേദിയരോതും വേദം
കാതിലടങ്ങുന്നിവണ്ണമിവ പലതും
ആദിയൊതന്തവുമില്ലാ-
തേതിനോടൊന്നായ് വരുന്നതതു നീയേ! 51

അതു നീയെന്നാലിവനോ-
ടുദിയാതൊന്നായിരിക്കുമുരുമുതലേ!
ഗതിയില്ലയ്യോ! നിന്മെയ്
പതിയെത്തന്നെന്‍ പശുത്വമറു പതിയേ! 52

പതിയെന്നറിയാതെന്‍-
പതിയേ നിന്നെത്തിരഞ്ഞു പലരുമിതാ!
മതികെട്ടൊന്നിലുമില്ലാ-
തതിവാദം കൊണ്ടൊഴിഞ്ഞുപോകുന്നു. 53

പോകുംമണ്ണൊടു തീ നീ-
രോഹരിപോലേ മരുത്തിനോടുവെളിയും
നാകമൊടൊരു നരകം പോ-
യേകമതായ് ഹാ! വിഴുങ്ങിയടിയനെ നീ! 54

അടിയൊടു മുടി നടുവറ്റെ‍ന്‍-
പിടിയിലടങ്ങാതിരുന്നു പല പൊരുളും
വടിവാക്കിക്കോണ്ടന്ന-
ന്നടിയോടൊന്നിച്ചൊഴിഞ്ഞു വരുമൊന്നേ. 55

ഒന്നെന്നും രണ്ടെന്നും
നിന്നിവനെന്നും പറഞ്ഞു പതറരുതേ
ഇന്നിക്കണ്ടവയെല്ല‍ാം
നിന്നോടൊന്നായ് വരുന്നു കളവല്ലേ. 56

അല്ലെന്നും പകലെന്നും
ചൊല്ലും പൊരുളും കടന്ന സുന്ദരമേ!
കൊല്ലെന്നോടുയിരേക്കൊ-
ണ്ടല്ലേ നീ കൈവിലയ്‍ക്കുതാനയ്യോ! 57

അയ്യോ! നിയെന്നുള്ളും
പൊയ്യേ! പുറവും പൊതിഞ്ഞു പോകുന്നു
മെയ്യാറാനായ് വന്നേന്‍
കൈയേന്തിക്കൊണ്ടൊഴിഞ്ഞു പോകുന്നു. 58

കുന്നുമ്മലയുമിതെല്ലാ-
മൊന്നൊന്നായ് പൊന്നടിക്കു കൂട്ടാക്കി
നിന്നപ്പോളടിയൊടെന്‍-
പൊന്നിന്‍ കൊടികൊണ്ടമഴ്‍ന്നതെന്തയ്യോ! 59

എന്തയ്യോ! നീയെന്നും
ചിന്തയ്‍ക്കണയുന്നൊഴിഞ്ഞ ചിന്മയമേ!
വെന്തറ്റീടുമഹന്ത-
യ്‍ക്കന്തിപ്പിറയേയണിഞ്ഞ കോമളമേ! 60

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ