യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 427 – ഭാഗം 6 നിര്‍വാണ പ്രകരണം.

സത്യഭാവനദൃഷ്ടോഽയം ദേഹോ ദേഹോ ഭവത്യലം
ദൃഷ്ടസ്ഥ്വസത്യഭാവേന വ്യോമതാം യാതി ദേഹകഃ (6/82/27)

വസിഷ്ഠന്‍ തുടര്‍ന്നു: എങ്ങനെയാണ് യോഗികള്‍ തങ്ങളുടെ ദേഹത്തെ അണുമാത്രവും ഭീമാകാരവുമാക്കുന്നതെന്ന് ഞാന്‍ ഇനി പറയാം. ഹൃദയകമലത്തിനു തൊട്ടുമുകളിലായി എരിഞ്ഞുകൊണ്ടിരിക്കുന്ന അഗ്നി, ക്ഷണത്തില്‍ വര്‍ദ്ധിതവീര്യമാര്‍ജ്ജിക്കുന്നു. എന്നാല്‍ അത് ബോധസ്വരൂപമായതിനാല്‍ അത് ജ്ഞാനത്തിന്റെ വെളിച്ചമായാണ് ഭാസിക്കുക. എന്നാല്‍ ക്ഷണത്തില്‍ വികസ്വരമായി അത് ദേഹത്തില്‍ മുഴുവന്‍ ആഗിരണം ചെയ്യപ്പെടുന്നു. ഈ ചൂടില്‍ ശരീരത്തിലെ ജലകണങ്ങള്‍ പോലും ആവിയായിപ്പോവുന്നു. അങ്ങനെ ഭൌതീകദേഹവും സൂക്ഷ്മശരീരവും ഉപേക്ഷിച്ച് യഥേഷ്ടം സഞ്ചരിക്കാന്‍ അതിനു കഴിയുന്നു.

അഗ്നിയില്‍ നിന്നും പുകയെന്നപോലെ കുണ്ഡലിനിശക്തി ഉയര്‍ന്ന് ആകാശത്തില്‍ വിലയം പ്രാപിക്കുന്നു. മനോബുദ്ധ്യഹങ്കാരങ്ങള്‍ക്കതീതമായി കുണ്ഡലിനി ചെറിയൊരു ധൂളീകണമെന്നപോലെ പ്രശോഭിക്കുന്നു. ഈ സ്ഫുലിംഗത്തിന് എന്തിനകത്തെയ്ക്ക് വേണമെങ്കിലും, എങ്ങോട്ട്‌ വേണമെങ്കിലും കടന്നു ചെല്ലാം. പിന്നീട് ഈ കുണ്ഡലിനി നേരത്തെ ആഗിരണം ചെയ്തു വെച്ചിട്ടുള്ള ജലത്തെയും ഭൂമിയും പുറത്തുവിട്ട് അതിന്റെ പൂര്‍വ്വരൂപത്തെ പ്രാപിക്കുന്നു. അങ്ങനെയാണ് ജീവന് അണുമാത്രശരീരിയായും പര്‍വ്വതാകാരമാകാനും കഴിയുന്നത്. ഞാനിതുവരെ പറഞ്ഞത് യോഗമാര്‍ഗ്ഗമാണ്.

ഇനി ജ്ഞാനമാര്‍ഗ്ഗം പറയാം. ഒരേയൊരു ബോധമേയുള്ളു. അത് നിര്‍മ്മലമാണ്, സൂക്ഷ്മതരമാണ്, പ്രശാന്തവുമാണ്. എന്നാല്‍ ലോകമോ അതിലെ പ്രവര്‍ത്തനങ്ങളോ ബോധമല്ല. അത് സ്വയം ബോധമെന്നു തിരിച്ചറിയുന്നതാണ് ജീവന് ഹേതു. ഈ ജീവന്‍ യാഥാര്‍ത്ഥ്യമല്ലാത്തതിനെ സത്യമെന്ന് നിനയ്ക്കുന്നു. എന്നാല്‍ ജീവനില്‍ ആത്മജ്ഞാനം ഉണരുമ്പോള്‍ ഈ തെറ്റിദ്ധാരണയ്ക്ക് അവസാനമാവുന്നു. ദേഹം പ്രശാന്തവുമാകുന്നതോടെ ജീവന് ദേഹാഭിമാനവും ദേഹപ്രതീതിയും ഇല്ലാതെയാവുന്നു. ദേഹത്തിനു ആത്മാവുമായുള്ള മോഹബന്ധം സൂര്യനുപോലും ദൂരീകരിക്കാനാകാത്ത ഇരുട്ടാണ്‌.

“ദേഹത്തെ സത്യമെന്ന് ധരിക്കുമ്പോള്‍ അത് യാഥാര്‍ത്ഥ്യമാവുന്നു. അതിനെ അയാഥാര്‍ത്ഥ്യമെന്നു നിനയ്ക്കുമ്പോള്‍ വെറും ആവിയായി അത് ആകാശത്തോടു ചേരുന്നു.” ദേഹത്തില്‍ എന്തെന്തു ധാരണകള്‍ ഉണ്ടോ അതപ്രകാരം ഭവിക്കുന്നു.

ശ്വാസോഛ്വാസനിയന്ത്രണമാണ് മറ്റൊരു രീതി. അതിലൂടെ ജീവനെ കുണ്ഡലിനിയുടെ നിയന്ത്രണത്തില്‍ നിന്ന് വിടുവിച്ച് ദേഹത്തെ ഉപേക്ഷിക്കാം അപ്പോള്‍ വെട്ടിയിട്ട വിറകുപോലെ ദേഹം ജഡസമാനമാകുന്നു. അപ്പോള്‍ ജീവന് ഏതൊരു ദേഹത്തിലും പ്രവേശിക്കാം. ആഗ്രഹപ്രകാരമുള്ള എതനുഭവങ്ങളും ജീവന് പരിചയിക്കാം. അങ്ങനെ ഹിതാനുഭവങ്ങള്‍ ആര്‍ജ്ജിച്ചശേഷം ജീവന് പൂര്‍വ്വദേഹത്തിലെയ്ക്ക് തിരിച്ചും പോകാം. അതുമല്ലെങ്കില്‍ പ്രത്യേകിച്ച് ഒരു ദേഹവും സ്വീകരിക്കാതെ സര്‍വ്വവ്യാപിയായ ബോധമായി നിലനില്‍ക്കാം.