യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 488 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

ന കേനചിത്കസ്യചിദേവ കശ്ചി
ദ്ദോഷോ ന ചൈവേഹ ഗുണ: കദാചിത്
സുഖേന ദുഖേന ഭവാഭവേന
ന ചാസ്തി ഭോക്താ ന ച കര്‍തൃതാ ച (6.2/11/15)

ഭൂശുണ്ടന്‍ തുടര്‍ന്നു: ആരിലാണോ മൂര്‍ച്ചയേറിയ ആയുധങ്ങളുമായുള്ള സംസര്‍ഗ്ഗവും നഗ്നസ്ത്രീകളുമായുള്ള സംസര്‍ഗ്ഗവും ഒരുപോലെയുള്ള അനുഭവങ്ങളാകുന്നത് അയാള്‍ പരമാവസ്ഥയെ പ്രാപിച്ചിരിക്കുന്നു. നിസ്തന്ദ്രമായ ആത്മീയസാധനയില്‍ മുഴുകുന്നതിലൂടെ സാധകന് ഉണര്‍ന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴും വിഷയവസ്തുക്കളുമായുള്ള സംസര്‍ഗ്ഗം ഒരേപോലെ അനുഭവപ്പെടുന്നു. മാനസികപ്രശ്നങ്ങളോ രോഗങ്ങളോ ഒന്നും ആത്മജ്ഞാനിയെ ബാധിക്കുന്നില്ല. ഒരാള്‍ വിഷം കഴിച്ചെന്നിരിക്കട്ടെ. അത് അയാളുടെ ദേഹത്തെ ബാധിക്കുമ്പോള്‍ വിഷത്തിന്റെ തനതു സ്വഭാവം നഷ്ടമാവുന്നില്ല. അതുപോലെ ആത്മാവ് ജീവഭാവം കൈക്കൊള്ളുമ്പോഴും അത് അവിഛിന്നമായ ബോധം, അല്ലെങ്കില്‍ ആത്മാവ് തന്നെ. അതുപോലെയാണ് ബോധം ജഡസ്വഭാവം കൈക്കൊള്ളുന്നത്. ബ്രഹ്മത്തില്‍ നിന്നും എന്തോ ഒന്ന് ഉയര്‍ന്നുവന്നതായി കാണപ്പെടുന്നു. എന്നാലത് ബോധത്തില്‍ നിന്നും വിഭിന്നമല്ല. വിഷം വിഷത്തിന്റെ സ്വഭാവം മാറാതെ തന്നെ ദേഹത്തിനെ വിഷലിപ്തമാക്കുന്നു. അതുപോലെ ആത്മാവ് ജനിക്കുന്നോ മരിക്കുന്നോ ഇല്ല. എന്നാല്‍ മറ്റൊരു വിധത്തില്‍ നോക്കുമ്പോള്‍ അത് ഉണ്ടായി മറയുന്നതായി കാണപ്പെടുന്നുണ്ട്താനും.

ഒരുവന്റെ മേധാശക്തി വിഷയധാരണയില്‍ മുങ്ങിമുഴുകാതെയിരിക്കുമ്പോള്‍ മാത്രമേ അയാള്‍ക്ക് സംസാരസാഗരത്തെ ഒരു ഗോഷ്പദമെന്നപോലെ നിഷ്പ്രയാസം മറികടക്കാന്‍ കഴിയൂ. അതിനായി ഈശ്വരനെയോ മറ്റെന്തെങ്കിലും മാര്‍ഗ്ഗങ്ങളോ തേടേണ്ടതായിട്ടില്ല. സര്‍വ്വവ്യാപിയും സര്‍വ്വശക്തവുമായ ആത്മാവില്‍ എങ്ങനെയാണ്‌ അഹംഭാവത്തിന് ഇരിപ്പിടമുണ്ടാവുക?

“ഒരിടത്തും ആര്‍ക്കും ഒരുകാലത്തും പാപമോ പുണ്യമോ ഇല്ല. സദ്‌വൃത്തികളോ ദുഷ്‌വൃത്തികളോ ഇല്ല. സുഖമോ ദുഖമോ ഇല്ല. ഐശ്വര്യമോ ദാരിദ്ര്യമോ ഇല്ല. കര്‍ത്താവോ ഭോക്താവോ ഇല്ല.”

ആത്മാവില്‍ അഹംഭാവം ഉണര്‍ന്നു എന്ന് പറയുന്നത് ദൂരത്തെ ദൂരമാക്കാന്‍ (ആകാശമാക്കാന്‍) കൊണ്ടുവന്നു എന്ന് പറയുന്നതുപോലെ അസംബന്ധം. അഹംഭാവം അസത്താണ്. വെറും ഭ്രമക്കാഴ്ച മാത്രമാണ്. ആകാശത്തിനു ‘ആകാശത്വം’ എന്ന അപാരതയാണ് സ്വരൂപം. ബോധത്തിന് അവബോധമാണ് സ്വരൂപം. ‘ഞാന്‍’ എന്ന അഹം ‘അതാ’ണെന്നോ ‘അത’ല്ലെന്നോ പറയുകവയ്യ.

ബോധം നിലകൊള്ളുന്നത് ഓരോ അണുവിലും മഹാമേരുക്കള്‍ ഉള്‍ക്കൊള്ളുന്നു എന്നതുപോലെയാണ്. കാരണം അതീവ സൂക്ഷ്മമാണത്. ഈ അതിസൂക്ഷ്മബോധം, ‘ഞാന്‍’, ‘അത്’, ഇത്യാദി ധാരണകളെ സ്വാംശീകരിച്ച് അതതു വസ്തുക്കളാവുന്നു. അലകളും ചുഴികളുമെല്ലാം ജലം തന്നെ. അഹംഭാവം, ആകാശം തുടങ്ങിയ ധാരണകളും ബോധം തന്നെയാണ്. ഇത്തരം ധാരണകളുടെ അവസാനമാണ് വിശ്വപ്രളയം. അങ്ങനെ ഈ വിശ്വം ധാരണകളായി പ്രകടിതമായി, ധാരണകളായിത്തന്നെ ഒടുങ്ങുന്നു. ഈ മാറ്റങ്ങളൊന്നും ബോധത്തിനെ ബാധിക്കുന്നില്ല. ബോധത്തില്‍ സുഖദുഖാദി അനുഭവങ്ങളില്ല. ‘ഇത് ഞാന്‍’ എന്ന ധാരണയും ഇല്ല. ധൈര്യം, സുഖം, ഐശ്വര്യം, ഭയം, സ്മൃതി, യശസ്സ്, തേജസ്സ്, ഒന്നും ബോധത്തിന് ബാധകമല്ല. അവയെല്ലാം ആത്മാവില്‍ ആരോപിക്കുന്നത് ഇരുട്ടില്‍ സര്‍പ്പത്തിനു കാലുകള്‍ ഉണ്ടെന്നു കരുതുന്നതുപോലെയാണ്.