യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 513 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

ശാസ്ത്രോപദേശഗുരവ: പ്രേക്ഷ്യന്തേ കിമനര്‍ത്ഥകം
കിമിച്ഛാനനുസംന്ധാനസമാധിര്‍നാധി ഗമ്യതേ (6.2/36/34)

വസിഷ്ഠന്‍ തുടര്‍ന്നു: ഒരു ചെറിയ കുട്ടിയ്ക്കുള്ളില്‍ ഉണ്ടാവുന്ന ഭ്രമക്കാഴ്ചകള്‍ എന്നിലുണ്ടാവുന്നില്ല. എന്നാല്‍ അത് കുട്ടിയെ സംബന്ധിച്ചിടത്തോളം യഥാര്‍ഥമാണവ. എന്റെ ബോധത്തില്‍ സൃഷ്ടിഎന്ന ഒന്ന് ഇല്ലേയില്ല. രൂപം, ദൃശ്യം, ബുദ്ധി, എന്നുവേണ്ട അറിയപ്പെടുന്നതും അല്ലാത്തതുമെല്ലാം ശുദ്ധമായ ബോധം മാത്രം. വിശ്വമല്ല നിലനില്‍ക്കുന്നത്.

എന്നില്‍ അഹംകാരപ്രതീതി ഇല്ല. എന്നാല്‍ അനന്തബോധത്തിന്റെ പരമപ്രശാന്തത എന്നില്‍ നിറവായി ഇരിക്കുന്നു. എന്റെ ഈ വാക്കുകള്‍ പോലും ബോധം മാത്രമാണ്. ഈ സംഭാഷണങ്ങള്‍ നിന്റെ ബോധമണ്ഡലത്തിലാണുള്ളത്.

ആശകള്‍ ഉയരാത്ത അവസ്ഥയാണ് പരമമായ തലം. ആശകളില്‍ നിന്നും സ്വതന്ത്രനായ മുനി മരക്കഷണം കൊണ്ട് നിര്‍മ്മിച്ചതുപോലെ നിര്‍മമനായി നിലകൊള്ളുന്നു. അകത്തും പുറത്തും അയാള്‍ നിശ്ശൂന്യത അറിയുന്നു. ലോകം അയാള്‍ക്ക് ഒരു പൊള്ളയായ മുളംതണ്ടാണ്. ലോകാനുഭവങ്ങളാല്‍ സ്വാധീനിക്കപ്പെടാത്തവര്‍, ബ്രഹ്മസത്തയില്‍ അഭിരമിക്കുന്നവര്‍, പരമമായ പ്രശാന്തിയിലാണ്. അവര്‍ സംസാരസാഗരം തരണ ചെയ്തു കഴിഞ്ഞു.

ആശകളെ പരിത്യജിച്ച്, വാസനകളെ ഉപേക്ഷിച്ച്, മനോപാധികളെ ഇല്ലാതെയാക്കി പറയാനുള്ളത് പറഞ്ഞ് ചെയ്യാനുള്ളത് ചെയ്ത്, സ്പര്‍ശിക്കേണ്ടതിനെ സ്പര്‍ശിച്ചുകൊണ്ട്, വൈവിദ്ധ്യമാര്‍ന്ന സുഗന്ധം നുകര്‍ന്ന്, കാഴ്ചകള്‍ കണ്ട്, സ്വാദുകള്‍ അറിഞ്ഞ് ജീവിക്കുക.

വിഷയങ്ങളുടെ നിരര്‍ത്ഥകതയെ അറിയുമ്പോഴാണ് ആഗ്രഹമെന്ന രോഗത്തില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയുക. ആശകള്‍ ഉണ്ടാവുമ്പോള്‍ അത് ദുഃഖം. ആശകളൊടുങ്ങുന്നത് സൌഖ്യം. മറ്റൊരു സുഖദുഖങ്ങളും ഈ അനുഭവങ്ങള്‍ക്ക് തുല്യമാവില്ല.

മനസ്സാണ് ആഗ്രഹം. മനസ്സിന്റെ അവസാനമാണ് മോക്ഷം. എല്ലാ ശാസ്ത്രഗ്രന്ഥങ്ങളുടെയും സാരമിതാണ്. സ്വപ്രയത്നത്തിലൂടെ ആശകളെ വെല്ലാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റൊരു പോംവഴിയും പ്രയോജനം ചെയ്യുകയില്ല. ആഗ്രഹങ്ങളെ ഒറ്റയടിക്ക് കീഴ്പ്പെടുത്താന്‍ പറ്റില്ലെങ്കില്‍ പടിപടിയായി അതിനു സാധിക്കും. നീണ്ടുകിടക്കുന്ന പാത കണ്ടു യാത്രക്കാരന്‍ പിന്‍വാങ്ങുകയില്ല; അയാള്‍ ഓരോരോ കാല്‍വെപ്പിലൂടെ ആ പാത താണ്ടുകയാണ് ചെയ്യുക. ആശയാണ് സംസാരം, ലോകമെന്ന ഈ വിക്ഷേപം. കാരണം ഒരുവന്റെ ആഗ്രഹമാണ് ലോകമായി വിക്ഷേപിച്ച് അയാള്‍ക്ക് അനുഭവമായിത്തീരുന്നത്. അതിന്റെ അവസാനമാണ് മോക്ഷം. അതുകൊണ്ട് ഒരുവന്‍ ശുഷ്കാന്തിയോടെ ആശകളെ ഇല്ലാതാക്കാന്‍ ശ്രമിക്കണം. മറ്റെല്ലാ പ്രവര്‍ത്തനങ്ങളും വൃഥാവിലാണ്

“എന്തിനാണ് വെറുതെ മനുഷ്യന്‍ ശാസ്ത്രഗ്രന്ഥങ്ങള്‍ പഠിക്കുകയും ഗുരുക്കന്‍മാരുടെ ഉപദേശങ്ങള്‍ ശ്രവിക്കുകയും ചെയ്യുന്നത്? ആശയടങ്ങാതെ സമാധി സാത്യമല്ല!” ഒരാള്‍ക്ക് സ്വപ്രയത്നത്താല്‍ തന്റെ ആഗ്രഹങ്ങളെ മറികടക്കാന്‍ ശക്തിയില്ലെന്ന് വരികില്‍ വേദപഠനവും ഗുരുവില്‍ നിന്നും മറ്റു വിദ്യാഭ്യാസവും കിട്ടിയിട്ടെന്തു കാര്യം? ആശകളാല്‍ ഉണ്ടാവുന്ന അസ്വാസ്ഥ്യം നിയന്ത്രണവിധേയമായാല്‍പ്പിന്നെ ആത്മജ്ഞാനത്തിനായി ചെറിയൊരു പരിശ്രമമേ ആവശ്യമുള്ളു. അതിനാല്‍ എല്ലാവരും ആശയടക്കാനുള്ള മാര്‍ഗ്ഗം തേടട്ടെ. ജനന-ജരാ-മരണങ്ങളുടെ ബീജം ആശയാണ്.

ആശകള്‍ ഉണര്‍ന്നുയരുന്നതാണ് ബന്ധനം. ആശയടങ്ങുന്നതോടെ ബന്ധനത്തില്‍ നിന്ന് മോചനമായി. അതിനാല്‍ ആശയുടെ വിത്തിനെ ഹൃദയത്തില്‍വച്ചുതന്നെ ശാന്തി, സമത, ആത്മനിയന്ത്രണം എന്നീ അഗ്നികള്‍ കൊണ്ട് എരിച്ച്‌ കളയൂ.