യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 586 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

സംവിത്സത്യാസ്ത്വസത്യാ വാ താവന്‍മാത്ര: സ്മൃത പുമാന്‍
സാ യഥാനിശ്ചയോ നൂനം തത്സത്യമിതി നിശ്ചയ: (6.2/100/15)

ശ്രീരാമന്‍ ചോദിച്ചു: മഹര്‍ഷേ എന്നാല്‍ ചിലര്‍ പറയുന്നത് മരണം അനിവാര്യമാണെന്നും ദേഹത്ത് ജീവനുള്ളിടത്തോളം കാലം സുഖമായി ജീവിക്കണം എന്നുമാണ്. കാരണം മരണശേഷം ദേഹം വെറും ചാരമായിക്കഴിഞ്ഞാല്‍പ്പിന്നെ യാതൊന്നും അവശേഷിക്കുന്നില്ലല്ലോ. ഈ അഭിപ്രായമുള്ളവര്‍ക്ക് ഈ സംസാരത്തില്‍ ദുഖനിവൃത്തി എങ്ങനെയാണ് സാധിക്കുക?

വസിഷ്ഠന്‍ പറഞ്ഞു: അന്തര്‍പ്രജ്ഞയില്‍ എന്ത് ദൃഢമായി വിശ്വസിക്കപ്പെടുന്നുവോ അതാണ്‌ അനുഭവസിദ്ധമാവുക. ബോധം എന്നത് സര്‍വ്വവ്യാപിയും പൂര്‍ണ്ണവും അവിച്ഛിന്നവുമാണ്. അതുമാത്രമാണ് ഒന്നായും പലതായും കാണപ്പെടുന്നത്. സൃഷ്ടിയെന്ന സങ്കല്‍പ്പം ഉണ്ടാവുന്നതിനുമുന്‍പ് മറ്റൊന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ ബോധമല്ലാതെ മറ്റൊന്നും സത്യമാവുക അസാദ്ധ്യം. ഈ ശാസ്ത്രത്തില്‍ വിശദമാക്കിയ സത്യത്തെ അറിയാത്തവര്‍ അജ്ഞാനികള്‍ തന്നെയാണ്. അവര്‍ നമ്മെ സംബന്ധിച്ചിടത്തോളം മരിച്ചവര്‍ക്ക് തുല്യരാണ്. എന്നാല്‍ ഈ സത്യം- ശുദ്ധാവബോധമെന്ന ബ്രഹ്മമാണ് എന്ന അവബോധമുള്ളവര്‍ക്ക് നമ്മുടെ ഉപദേശം ആവശ്യമില്ലാതാനും.

ബോധശരീരത്തില്‍ എന്തെന്തെല്ലാം സത്യമാണെന്ന് കരുതിയാലും അവയെല്ലാം സത്യമായിത്തന്നെ അനുഭവപ്പെടുന്നു. ഭൌതികശരീരം ഉണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാവരും സൃഷ്ടമായിട്ടുള്ളത് ബോധമെന്ന ഒരേയൊരു വസ്തുകൊണ്ടാണ്.

ഇന്ദ്രിയാനുഭവങ്ങളാണ് ബോധം എന്ന് കരുതുകയാണെങ്കില്‍ ദുഃഖം സുനിശ്ചിതമത്രേ. കാരണം ജീവനുള്ളിടത്തോളം കാലം ഇതിനു വൈരുദ്ധ്യങ്ങളായ അനുഭവങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും.

എന്നാല്‍ ഈ ലോകമെന്നത് പരമബോധത്തിലുയരുന്ന ഒരു ധാരണാസങ്കല്‍പനം മാത്രമാണെന്ന അറിവുള്ള ഒരാളില്‍ എല്ലാ വൈപരീത്യങ്ങളും അവസാനിക്കുന്നു. വിഭജനാത്മകത ഇല്ലാതാവുന്നു. അനുഭവവൈരുദ്ധ്യങ്ങളും അസ്തമിക്കുന്നു.

ആകാശത്ത് പറന്നുനടക്കുന്ന ഥൂളീകണങ്ങള്‍ ആകാശത്തെ എങ്ങനെ ബാധിക്കാനാണ്? അതുപോലെയാണ് ബോധസാക്ഷാത്ക്കാരത്തില്‍ അഭിരമിക്കുന്നവന്റെ സുഖദുഃഖാനുഭവങ്ങള്‍. ഒരു ദേഹത്തെയോ, വേറിട്ടൊരു വ്യക്തിയേയോ, ജീവനേയോ ഞാന്‍ കാണുന്നില്ല. എല്ലാമെല്ലാം ശുദ്ധമായ അവബോധം മാത്രം. അതില്‍ ഉണ്ടാവുന്ന ഭാവനകള്‍ അപ്രകാരംതന്നെ ഭവിക്കുന്നു. സത്യമാണെങ്കിലും അല്ലെങ്കിലും ദേഹമെന്ന അസ്തിത്വത്തെ അനുഭവിക്കുന്നത് ‘അതാണ്‌’.

“ബോധമെന്നത് സത്യമെന്നോ അസത്യമെന്നോ കണക്കാക്കിയാലും വ്യക്തി ‘അതാണ്‌’. ബോധം സത്യമെന്ന് നിനയ്ക്കുന്നതെന്തോ അത് സത്യമായും യാഥാര്‍ത്ഥ്യമാണ്. ബോധം ആത്മാവെന്നപോലെയോ, കണ്മുന്നില്‍ കാണുന്ന വ്യക്തിയെന്നപോലെയോ യാഥാര്‍ത്ഥ്യമാണ്.

ഭൌതികവാദികള്‍ക്ക് പോലും വ്യക്തിയുടെ അസ്തിത്വത്തെ ചോദ്യം ചെയ്യാനാവില്ല. അപ്പോള്‍പ്പിന്നെ അവര്‍ക്കും ബോധാസ്തിത്വത്തെ ചോദ്യം ചെയ്യാനാവില്ല.

എല്ലാ ശാസ്ത്രങ്ങളുടെയും അന്ത:സത്തയെ വെളിവാക്കുന്നതാണ് ഈ ജ്ഞാനം. എന്നാല്‍ ഈ ജ്ഞാനം വികലമാവുന്നതും വ്യാഖ്യാനിക്കപ്പെടുന്നതും അറിവിനെ അജ്ഞാനത്തിന്റെ കാര്‍മേഘപടലം മറയ്ക്കുമ്പോഴാണ്. എന്നാല്‍ എല്ലാ തെറ്റിദ്ധാരണകളും അവസാനിക്കുന്നതോടെ ഉന്നതവും ഉചിതവുമായ ഫലമുണ്ടാവുന്നു.

ഇത് ശരിയായി അറിയാത്ത പക്ഷം തെറ്റിദ്ധാരണയ്ക്ക് അവസാനമുണ്ടാവുകയില്ല. ആത്മജ്ഞാനസിദ്ധിക്ക് ശേഷവും ഈ അറിവിനെ വീണ്ടും കാര്‍മേഘം മൂടാന്‍ ഇടയായാല്‍പ്പിന്നെ ദുഖനിവാരണം ക്ലിഷ്ടമാണ്. ബോധത്തെ ഉണ്മയായി തിരിച്ചറിയുന്നവര്‍ ജ്ഞാനികളുടെ സംഗത്തിലാണ് വന്നുചേരുക. ആ തിരിച്ചറിവില്‍ എത്തിച്ചേരാന്‍ കഴിയാത്തവര്‍ പാറപോലുള്ള നിര്‍ജീവവസ്തുക്കളായി ജഡാസ്തിത്വമായിത്തീരുന്നു.

ഈ അനന്തബോധം നിദ്രയിലായിരിക്കുമ്പോള്‍ വിഷയാനുഭവം ഉണരുന്നു, അങ്ങനെ ലോകം ഉണ്ടാവുന്നു. ഇഹലോകവും ഇന്ദ്രിയാനുഭവങ്ങളും മാത്രമാണ് സത്യമെന്ന് കരുതുന്നവര്‍ നിദ്രയിലുള്ള ജഡമത്രേ.