യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 596 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

പ്രവിഷ്ടാ യാചനം സഹ്യേ ലബ്ധാ: സുരബിലാദ് ദ്വയം
അനര്‍ഥേനാഽര്‍ഥ ആയാതി കാകതാലീയത: ക്വചിത് (6.2/112/30)

വസിഷ്ഠന്‍ തുടര്‍ന്നു: രാജാവ് നാല് രൂപങ്ങളില്‍ യുദ്ധക്കളത്തിന്റെ നാല് ദിശകളിലേയ്ക്കും പാഞ്ഞുചെന്നു. തയ്യാറെടുപ്പിലും ആയുധങ്ങളിലും തന്റെ സൈന്യം ശത്രുസൈന്യത്തേക്കാള്‍ പിറകിലാണെന്ന് അദ്ദേഹം മനസ്സിലാക്കി. അദ്ദേഹമിങ്ങനെ ആലോചിച്ചു: അഗസ്ത്യമുനി സമുദ്രം കുടിച്ചു വറ്റിച്ചതുപോലെ ഞാന്‍ മറ്റൊരഗസ്ത്യനായി ഈ ശത്രുസൈന്യത്തെ കുടിച്ചു വറ്റിക്കുകതന്നെ വേണം”

അദ്ദേഹം വായു അസ്ത്രത്തെപ്പറ്റി ചിന്തിക്കവേ അത് അടുത്തെത്തി. ഒരിക്കല്‍ക്കൂടി നമസ്കരിച്ചു പ്രാര്‍ത്ഥിച്ച് പ്രജകള്‍ക്കുവേണ്ടി അദ്ദേഹം വായു അസ്ത്രത്തെ ശത്രുക്കള്‍ക്ക്‌ നേരേ പ്രയോഗിച്ചു. ക്ഷണത്തില്‍ അവിടം മുഴുവന്‍ അസ്ത്രശസ്ത്രങ്ങളുടെ പുഴതന്നെ കാണായി. വിശ്വപ്രളയമെന്നു തോന്നുമാറ് കൊടുങ്കാറ്റടിച്ചു. ഈ ദിവ്യാസ്ത്രത്തിന്റെ വീര്യം ശത്രുസൈന്യത്തെ തരിപ്പണമാക്കി. അവിടം മുഴുവന്‍ മഹാമാരിയും കൊടുങ്കാറ്റും ഇരുണ്ടുകറുത്ത കാര്‍മേഘങ്ങളും നിറഞ്ഞു. സൈന്യങ്ങള്‍ പലഭാഗത്തേയ്ക്കും ചിന്നിച്ചിതറി.

മുത്തുകളും സര്‍പ്പങ്ങളും നിറഞ്ഞ നാട്ടില്‍ നിന്നുമുള്ള ചേടിസൈന്യം തെക്കന്‍ പ്രദേശങ്ങളിലേയ്ക്ക് പോയി. വാഞ്ഞുലവനത്തില്‍പ്പോയി പാര്‍സികള്‍ മണ്ണടിഞ്ഞു. ദാരദന്‍മാര്‍ ഗുഹകളില്‍ ഒളിച്ചു. ദാസര്‍ണപടയാളികള്‍ അടുത്തുള്ള കാട്ടിലേയ്ക്ക് പോയെങ്കിലും അവരെ സിംഹങ്ങള്‍ കൊന്നു. ശാകപ്രവിശ്യകളില്‍ നിന്നുമുള്ള പടയാളികള്‍ ഇരുമ്പ് കൊണ്ടുണ്ടാക്കിയ ആയുധങ്ങളുടെ പ്രഹരം സഹിയാഞ്ഞ്‌ പേടിച്ചോടിപ്പോയി.

സ്വര്‍ണ്ണവര്‍ണ്ണത്തൊലികളുള്ള തുംഗുണന്മാരുടെ വസ്ത്രങ്ങള്‍പോലും കള്ളന്മാര്‍ കൊണ്ടുപോയി. രാക്ഷസന്മാര്‍ അവരെ തിന്നു. യുദ്ധത്തില്‍നിന്നും ജീവനോടെ രക്ഷപ്പെട്ടവര്‍ സഹ്യാദ്രി പര്‍വ്വതനിരകളില്‍ അഭയം തേടി, ഏഴു ദിവസം അവരവിടെ വിശ്രമിച്ചു. അവരുടെ മുറിവുകള്‍ ശുശ്രൂഷിച്ചത് ഗാന്ധാരദേശത്തെ വിദ്യാധരനാരികളായിരുന്നു. വിപശ്ചിത രാജാവിന്റെ അസ്ത്രങ്ങള്‍ ഹൂന, ചീന, കിരാട ദേശങ്ങളില്‍ നിന്നും വന്ന സൈനികരില്‍ അംഗഭംഗം വരുത്തി, അവരെ ദുരിതക്കയത്തില്‍ ആഴ്ത്തി. മരങ്ങള്‍പോലും രാജാവിന്റെ യുദ്ധവീര്യം കണ്ടു ഭയചകിതരായി. യുദ്ധം കഴിഞ്ഞിട്ടും ഏറെക്കാലം അവ നിന്നനില്‍പ്പില്‍ അനങ്ങാതവിടെ നിന്നു.

വിദുരപ്രവിശ്യയില്‍ നിന്നും വന്ന വ്യോമയാനപ്പട കാറ്റിന്റെ താണ്ഡവത്തില്‍ അടുത്തുള്ള തടാകത്തില്‍ വീണടിഞ്ഞു. കണ്ണുമൂടി മഴപെയ്തതിനാല്‍ കാലാള്‍പ്പടയ്ക്ക് ഓടാന്‍ പോലും പറ്റിയില്ല. വടക്കോട്ട്‌ ഓടി രക്ഷപ്പെടാന്‍ നോക്കിയ ഹൂനാന്‍പട മണല്‍ക്കുഴികളുടെ ചുഴിയില്‍പ്പെട്ടു നശിച്ചു. കിഴക്കോട്ട് ഓടിയ ശാകസൈന്യത്തെ രാജാവ് തടവിലാക്കി ഒരു ദിവസം കഴിഞ്ഞ് അവരെ പുറത്തു വിട്ടു. മാന്ത്രപ്രവിശ്യയില്‍ നിന്നും വന്ന പടയാളികള്‍ മാഹേന്ദ്രപര്‍വ്വതത്തില്‍ അഭയം തേടി. ഇഴഞ്ഞിഴഞ്ഞ് ഓരോ അടിവെച്ചു മുകളിലേയ്ക്ക് കയറവേ താഴെവീണ അവരെ ആഹാരനീഹാരങ്ങള്‍ നല്‍കി പരിചരിച്ചുരക്ഷിച്ചത് അവിടങ്ങളിലെ പര്‍ണ്ണശാലകളില്‍ കഴിയുന്ന മാമുനിമാരാണ്.

“യുദ്ധക്കളത്തിലെ മരണത്തില്‍ നിന്നും രക്ഷതേടി ആഹാരത്തിനായി യാചിച്ച് മലമുകളില്‍ കയറിയ അവര്‍ക്ക് ക്ഷണത്തില്‍ രണ്ടനുഗ്രഹങ്ങള്‍ – അഭയവും ശാശ്വതശാന്തി പ്രദാനം ചെയ്യുന്ന മാമുനിമാരുടെ സത്സംഗവും ലഭിച്ചു. തിന്മയ്ക്ക് പിറകേ ചിലപ്പോള്‍ നന്മകള്‍ വന്നുകൂടിയെന്നിരിക്കും. ‘കാക്കയും പനമ്പഴവും’ എന്നപോലെയുള്ള തികഞ്ഞ ആകസ്മികതയാണിത്.”

ദാശരണസൈനികര്‍ അബദ്ധവശാല്‍ വിഷക്കായകള്‍ തിന്നു മരിച്ചു. എന്നാല്‍ ഹൈഹയ സൈനികര്‍ അബദ്ധത്തില്‍ കഴിക്കാനിടയായത് ഏതോ ദിവ്യമായ ഔഷധച്ചെടിയാണ്. ആകാശഗമനാദി സിദ്ധികളോടെ അവര്‍ ഗന്ധര്‍വ്വന്മാരായിത്തീര്‍ന്നു.