യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 617 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

സ്വപ്ന: സ്വപ്നോ ജാഗരായാമേഷ സ്വപ്നേ തു ജാഗരാ
സ്വപ്നസ്തു ജാഗരൈവേതി ജാഗരൈവ സ്ഥിതാ ദ്വിധാ (6.2/137/38)

മഹര്‍ഷി തുടര്‍ന്നു: ആ സ്വപ്നലോകത്ത് പോലും സൂര്യചന്ദ്രന്മാരും മാമലകളും സമുദ്രങ്ങളും ദേവാസുരനര ജാതികളും പട്ടണങ്ങളും കാടുകളും കാലഗണനകളും ദിശകളും എല്ലാമെല്ലാം ഉണ്ടായിരുന്നു. ആ സ്വപ്നദൃശ്യം യഥാതഥമെന്നും തോന്നിയിരുന്നു. എന്റെ നിദ്രയ്ക്ക് ശേഷം ഉയര്‍ന്നു പൊങ്ങിയതാണ് ആ ലോകമെന്നെനിയ്ക്ക് തോന്നി.

ഞാന്‍ സ്വയം ചോദിച്ചു: ഞാനിപ്പോള്‍ ഉറക്കത്തിലല്ലെങ്കിലും എന്തുകൊണ്ടാണീ സ്വപ്നദൃശ്യം ഞാന്‍ ഇപ്പോള്‍ കാണുന്നത്?

കുറച്ചു നേരം ആലോചിച്ചപ്പോള്‍ എനിക്കതിന്റെ പൊരുള്‍ പിടി കിട്ടി. ‘തീര്‍ച്ചയായും അത് ബോധസത്യത്തിന്റെ ഒരു ദിവ്യരൂപം തന്നെയാണ്. ആ ബോധത്തില്‍ എന്തൊക്കെ പ്രടിതമാവുന്നവോ അതാണ്‌ ലോകമാവുന്നത്.’

ഈ ബോധബീജം എവിടെയൊക്കെ തന്റെ സ്വരൂപത്തെ കാണുന്നുവോ അവിടെ, അപ്പോള്‍, ലോകത്തെ കാണുകയായി. എന്നാല്‍ ബോധം തന്റെ അനന്താവബോധമെന്ന സ്വത്വത്തെ ഒരിക്കലും ഉപേക്ഷിക്കുന്നില്ല. സ്വപ്ന വസ്തുവായി കാണപ്പെടുന്ന ലോകം ഈ അനന്തബോധത്തിലുല്‍പ്പന്നമാവുന്ന വെറും പ്രതീതി മാത്രമാണെന്ന് ഞാനറിയുന്നു. ഈ ബോധത്തിന്റെ പ്രഭാസഭാസുരതയാണ് ജാഗ്രദ് ലോകം. അത് അവിച്ഛിന്നവും അദ്വയവുമായ ഒരേയൊരു വസ്തുവാണ്.

“ജാഗ്രദ് അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വപ്നമെന്നത് വെറും സ്വപ്നമാണ്. എന്നാല്‍ സ്വപ്നമെന്നത് സ്വപ്നാവസ്ഥയില്‍ ജാഗ്രദാണ്. അപ്പോള്‍ സ്വപ്നവും ജാഗ്രദുമായി വ്യത്യാസമൊന്നുമില്ല. ജാഗ്രദ് അവസ്ഥ രണ്ടു തരത്തിലുണ്ട്.”

ഒരു വ്യക്തി എന്ന് പറഞ്ഞാല്‍ അത് ബോധമാണ്. നൂറുകണക്കിന് ദേഹങ്ങള്‍ നശിച്ചാലും ബോധം നശിക്കുന്നില്ല. ബോധം ആകാശംപോലെയാണ്‌. എന്നാല്‍ അതിനു നിയതമായ ഒരു ‘ശരീര’മുള്ളതുപോലെ നിലകൊള്ളുകയാണ്. അനന്തത അനേകം നിയതമായ വസ്തുക്കളായി അകത്തും പുറത്തും നിലകൊള്ളുന്നു എന്ന് പറയാം. കാരണം എണ്ണമില്ലാത്തത്ര വസ്തുക്കള്‍ അനുഭവഭാസുരമാവുന്നത് ഈ അനന്തബോധത്തില്‍ നിന്നുകൊണ്ടാണ്. ജീവന്‍ ആന്തരലോകങ്ങളിലേയ്ക്ക് പോകുമ്പോള്‍ സ്വപ്നം ഉയരുന്നു. ജീവനില്‍ ബാഹ്യബോധം അങ്കുരിക്കുമ്പോള്‍ ജാഗ്രദായി. ജീവന്‍ തന്റെ നോട്ടത്തെ സ്വന്തം അസ്തിത്വത്തിലെയ്ക്ക് കേന്ദ്രീകരിക്കുമ്പോള്‍ സ്വപ്നമുണ്ടാകുന്നു.

ഈ ജീവനാണ് പുറമേയ്ക്ക് ദൃശ്യമായാലും അല്ലെങ്കിലും ആകാശമായും ഭൂമിയായും കാറ്റായും മലയായും കടലായും മറ്റും വിസ്തരമായിരിക്കുന്നത്. ഈ സത്യം അറിയുന്നതോടെ ഒരുവന്‍ വാസനകള്‍ എന്ന മനോപാധികളില്‍ നിന്നും മുക്തനാകുന്നു.

പിന്നീട് ഞാന്‍ ‘എന്താണ് നിദ്ര?’ എന്ന് സ്വയം ചോദിച്ചു. അതിനെപ്പറ്റി ധ്യാനിക്കാന്‍ ആരംഭിച്ചു. ഈ വസ്തുപ്രപഞ്ചവുമായി എനിക്ക് എന്ത് ബന്ധമാണുള്ളത്? ഞാനിനി കുറച്ചു വിശ്രമിക്കട്ടെ, എന്ന്‍ എപ്പോഴാണൊരുവനു തോന്നുന്നത്, അപ്പോള്‍ ഉറക്കം വന്നണയുന്നു. ദേഹത്തില്‍ സചേതനവും അചേതനവുമായ (നഖം, മുടി, ഇത്യാദികള്‍) ഘടകങ്ങള്‍ ഉള്ളതുപോലെ ഉറക്കത്തേയുംചേതനയുടെ അടിസ്ഥാനത്തില്‍ രണ്ടായി തിരിക്കാം.

മനസ്സില്‍ ‘ഞാനൊന്ന് പ്രശാന്തനായി വിശ്രമിക്കട്ടെ’ എന്നാ തോന്നല്‍ ഉണ്ടാവുമ്പോള്‍ നിദ്രയുണ്ടാവുന്നു. ഇത് ജാഗ്രദ് അവസ്ഥയിലും സംജാതമാവാം.

അതുകഴിഞ്ഞ് ഞാന്‍ നാലാമത്തെ അവസ്ഥയായ ‘തുരീയ’ത്തെക്കുറിച്ചു പഠിക്കാന്‍ തുടങ്ങി. ഈ അവസ്ഥയില്‍ ലോകമെന്ന കാഴ്ച ഇല്ലാതാവുന്നത് പരിപൂര്‍ണ്ണപ്രകാശം നിറയുന്നതിന്റെ ഫലമായാണ്.

ലോകം യഥാതഥമായി നിലകൊള്ളുന്നു. യാതൊന്നിനും മാറ്റമില്ല. തുരീയാവസ്ഥ മാറ്റമില്ലാതെ നിലകൊള്ളുന്നത് കൊണ്ടാണ് ജാഗ്രാദ്-സ്വപ്ന-നിദ്രാവസ്ഥകള്‍ മാറ്റങ്ങള്‍ക്ക് വിധേയമാകാതെ തുടരുന്നത്.

‘ഈ ലോകം ഒരിക്കലും സൃഷ്ടിക്കപ്പെട്ടിട്ടില്ല, അതിനുള്ള കാരണങ്ങള്‍ ഒന്നുമില്ല’ എന്ന അറിവിന്റെ നിറവില്‍ ‘ബ്രഹ്മമാണ് ലോകമായി പ്രഭാസിക്കുന്നത്’ എന്ന തിരിച്ചറിവിന്റെ തലമാണ് തുരീയം.