ജിഹ്വാ ന വക്തി ഭഗവദ്ഗുണനാമധേയം
ചേതശ്ച ന സ്മരതി തച്ചരണാരവിന്ദം
കൃഷ്ണായ നോ നമതി യച്ഛിര ഏകദാപി
താനാനയധ്വമസതോഽകൃത വിഷ്ണു കൃത്യാന്‍ (6-3-29)

ശുകമുനി തുടര്‍ന്നുഃ

യമദൂതര്‍ തങ്ങളുടെ യജമാനനെ ചെന്നു കണ്ടു ചോദ്യം ചെയ്തു. ഈ വിശ്വത്തിനു നിയമപാലകരായി എത്ര പേരുണ്ട്‌? ഇന്ന് അങ്ങയുടെ അധികാരത്തെ നാലു ദേവതകള്‍ മറികടന്നു. പാപിയായ അജാമിളനെ കൊണ്ടുവരാന്‍ കെട്ടിയ കയര്‍ അവര്‍ അറുത്തുകളഞ്ഞ് അവനെ മോചിപ്പിച്ചു. കാരണം അജാമിളന്‍ നാരായണനാമം ഉച്ചരിച്ചു എന്നതാണ്‌. അതുകൊണ്ട്‌ അങ്ങയുടെ ആജ്ഞാനുസരണം അവനെ കൊണ്ടുവരാന്‍ ഞങ്ങള്‍ക്ക്‌ സാധിച്ചില്ല.

യമരാജന്‍ ഭഗവാന്റെ പദകമലങ്ങള്‍ ധ്യാനിച്ച ശേഷം മറുപടിയായി പറഞ്ഞു. വിശ്വത്തിന്റെ നാഥനായി ഒരാളേ ഉളളൂ. അത്‌ ഞാനല്ല. അദ്ദേഹം എങ്ങും നിറഞ്ഞു വിളങ്ങുന്നു. ആ ഭഗവാന്റെ മഹിമയിലാണ്‌ നാമെല്ലാം ചേര്‍ന്ന് അദ്ദേഹത്താല്‍ തന്നെ നിയുക്തമായ ധര്‍മ്മങ്ങളെ നിറവേറ്റുന്നത്‌. ബ്രഹ്മാവ്, ശിവന്‍ ഞാന്‍, മറ്റ്‌ സ്വര്‍ഗ്ഗവാസികള്‍ എന്നല്ല ആര്‍ക്കും ഭഗവേഛയേയോ ഉദ്ദേശ്യത്തേയോ അളക്കാന്‍ കഴിയില്ലതന്നെ. ഭഗവാന്റെ മായാശക്തിയാല്‍ ശുദ്ധസാത്വികരായ നമ്മള്‍പോലും മൂടപ്പെട്ടിരിക്കുന്നു. നിങ്ങള്‍ അവിടെ കണ്ടു മുട്ടിയവര്‍ ഭഗവല്‍ദൂതരായ ദേവതകളാണ്‌. അവര്‍ ഭക്തരെ സംരക്ഷിക്കുന്നു.

ഭാഗവതധര്‍മ്മം, ഭഗവാന്റെ ഉണ്മയെപ്പറ്റി അദ്ദേഹത്തിലേക്ക്‌ നയിക്കുന്നുതുമായ പാതയെപ്പറ്റി, നാരദനും പ്രഹ്ലാദനും, ജനകനും, ഭീഷ്മര്‍ക്കും, ബാലിക്കും, സനത്കുമാരനും, പരമശിവനും, കപിലനും സ്വയംഭുവമനുവിനും, ശുകനും, എനിക്കുമൊഴികെ മറ്റാര്‍ക്കും അറിയില്ല. ഇതു പ്രകാരം ഭഗവല്‍പാദത്തില്‍ ഭക്തി വളര്‍ത്തുകയെന്നതാണ്‌ ഒരുവന്റെ പരമമായ ധര്‍മ്മം. അവിടുത്തെ ദൂതന്മ‍ാര്‍ കേവലം നശ്വരരായ ഭക്തരെ എല്ലാത്തരത്തിലും സംരക്ഷിക്കുന്നു. മരണത്തില്‍ നിന്നു പോലും മോചനം കൊടുക്കുന്നു. വെറും നാമോച്ചാരണത്തിന്റെ മഹത്വം നിങ്ങള്‍ നേരിട്ടറിഞ്ഞതാണല്ലോ. പണ്ഡിതന്മ‍ാര്‍ ഇതൊന്നുമറിയാതെ എന്തെല്ലാം കര്‍മ്മങ്ങളാണ്‌ ചെയ്യുന്നുത്‌. ജ്ഞാനികള്‍ ഭഗവല്‍നാമത്തെ ആശ്രയിക്കുന്നു. അതുകൊണ്ട്‌ അവര്‍ അറിയാതെയൊരു പാപത്തില്‍ ചാടിയാലും നാമം ആ പാപത്തെ തുടച്ചു മാറ്റും. ഭഗവല്‍നാമത്തിലാശ്രയം കണ്ടെത്തിയവരെ നാം സമീപിക്കേണ്ടതില്ല. നമുക്കവരില്‍ അധികാരമൊന്നുമില്ല. പക്ഷെ ഭഗവല്‍നാമമധുരം ആസ്വദിക്കാത്ത നികൃഷ്ടജിവികളെ ഇവിടെ കൊണ്ടുവരിക. ഭഗവല്‍നാമവും മഹിമയും ഉച്ചരിക്കാന്‍ ഏതൊരാളുടെ നാവു വഴങ്ങുന്നില്ലയോ, ഏതൊരുവന്റെ ഹൃദയം ഭഗവല്‍പ്പാദമലരിണകളാല്‍ നിവസിതമാവുന്നില്ലയോ, ഏതൊരുവന്‍ ഭഗവാന്‍ കൃഷ്ണന്റെ നാമത്തിലും രൂപത്തിലും നമസ്കരിക്കുന്നില്ലയോ, ഒരിക്കലെങ്കിലും വിഷ്ണുസേവ ചെയ്യുന്നില്ലയോ അവനെ എന്റെ അടുത്തു കൊണ്ടുവരിക. എന്റെ ദൂതരാല്‍ ഞാന്‍ ചെയ്ത നിന്ദയെ അവിടുന്നു പൊറുത്താലും. ഭഗവാന്‍ നാരായണന്റെ ദൂതന്‍മാരുമായി അവര്‍ വൃഥാ കലഹത്തിലേര്‍പ്പെട്ടുവല്ലോ.

അതാണാദിവ്യനാമത്തിന്റെ മഹിമ. അഗസ്ത്യമുനിയില്‍നിന്നും ഞാന്‍ കേട്ടതാണ്‌ ആത്മോല്‍ക്കൃഷ്ടമായ ആ ദിവ്യകഥ.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF