ശ്രീ രമണമഹര്‍ഷി

ജനുവരി 25, 1936

ചോ: ചിന്തിക്കാതെ പ്രവര്‍ത്തിക്കാന്‍ പാടാണല്ലോ?

ഉ: ചിന്ത പ്രവൃ‍ത്തിയോടുകൂടി ഉണ്ടായിക്കൊള്ളും.

ചോ: അപ്പോള്‍ അന്തര്‍മുഖത്വമാണ്‌ ശരി. അത്‌ വര്‍ദ്ധിക്കുകയും ചെയ്യും.

ഉ: സൃഷ്ടിരഹസ്യം ആരാഞ്ഞവരെല്ലാം ഇപ്രകാരം ആത്മാവിന്റെ അഗാധതയില്‍ രമിച്ചിരുന്നവരാണ്‌. അഹന്ത ഒരാളിന്റെ തറയില്‍ പതിച്ച നിഴല്‍ പോലെയാണ്‌. അതിനെ തറയില്‍ മറച്ചിടാന്‍ ശ്രമിക്കുന്നത്‌ വിഡ്ഢിത്തമാണ്‌. അതിരുള്ളത്‌ അഹന്തയും, അതിരില്ലാത്തത് ആത്മാവുമാണ്‌.

കുമിളകള്‍ വെവ്വേറായിരിക്കും. അസംഖ്യവുമാണ്‌. എന്നാല്‍ കടലൊന്നാണ്‌. അതുപോലെ അഹങ്കാരന്മാര്‍ പലതും, ആത്മാവേകവുമാണ്‌.

അഹന്തയെ ഒഴിച്ചിട്ട്‌ ആത്മാവിനെ ദര്‍ശിക്കുക. നിങ്ങള്‍ എന്തിനഹങ്കാരനോട്‌ ചേര്‍ന്നു നില്‍ക്കണം? ഇത്‌ മരുന്നു കഴിക്കുമ്പോള്‍ അങ്ങനെ ഓര്‍മ്മിക്കരുതെന്നു പറയുമ്പോലെയാണ്‌. അത്‌ സാധ്യമാണോ? സാധാരണ ജനങ്ങളെയും ഈ ദോഷം ബാധിക്കുന്നു. വിചാരം മാറിയാലുള്ളതാണ് ആത്മസ്വരൂപമെന്നു പറയുമ്പോള്‍ ‘ശിവോഹം’, ‘അഹം ബ്രഹ്മാസ്മി’ എന്നും മറ്റും എന്തിനു ഭാവിക്കുന്നു?

അഹന്തയറ്റതാണ് ആത്മനിലയെങ്കില്‍ അഹന്തയെന്താണെന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്‌. അഹന്തക്ക്‌ ആത്മാവിനെ വിട്ടു സ്വന്തം നിലയില്ലാത്തതിനാല്‍ അതിന്റെ സ്വരൂപമെന്താണെന്ന് അന്വേഷിച്ചാല്‍ തന്നെ അതൊഴിഞ്ഞു മാറും. ഇതാണ്‌ ശരിയായ ഉപായം. അഹന്തയിലിരിക്കവെ തന്നെ ചെയ്യുന്നതാണ്‌ മറ്റു മാര്‍ഗ്ഗങ്ങള്‍. ഇതിനാല്‍ പല സംശയങ്ങള്‍ക്കുമിടയാകുന്നു. അന്വേഷണം പൂര്‍ത്തിയാകാതെ പോവുന്നു. നമ്മുടെ മാര്‍ഗ്ഗത്തില്‍ അവസാനവിഘ്നത്തെ നാമാദ്യമേ ദൂരീകരിക്കുന്നു. അക്കാരണത്താല്‍ പിന്നീട്‌ നാം സാധനകളൊന്നും അനുഷ്ഠിക്കേണ്ടി വരുന്നില്ല.

കാണപ്പെടേണ്ട വസ്തു താനായിട്ടിരിക്കവേ കാണേണ്ടതിനെ താന്‍ തന്നെ അന്വേഷിക്കുന്നതില്‍ കവിഞ്ഞ്‌ വിചിത്രമായി മറ്റെന്തെങ്കിലുമുണ്ടോ? ഏതോ, ഒന്നു നമ്മുടെ സാക്ഷാല്‍ക്കാരത്തെ മറച്ചുകൊണ്ടിരിക്കുന്നു എന്നും അതിനെ ഇല്ലാതാക്കണമെന്നും നാം വിശ്വസിക്കുകയാണ്‌. ലജ്ജാവഹം! സ്വന്തം മുന്‍ചെയ്തികളെപ്പറ്റി ലജ്ജിക്കേണ്ട ഒരു ദിവസം നിങ്ങള്‍ക്കുണ്ടാകും. അന്നു ബോധ്യമാവുമെന്ന അവസ്ഥയില്‍ തന്നെ നിങ്ങള്‍ ഇപ്പോഴും ഇരിക്കുന്നു.

ചോ: ഇതൊരു വലിയ കൂത്താണെന്നല്ലേ തോന്നുന്നത്‌.

ഉ: അതെ, യോഗവാസിഷ്ഠത്തില്‍ പറയുന്നുണ്ട്‌. നമ്മില്‍ സത്യം മറഞ്ഞിരിക്കുന്നു. മിഥ്യ സത്യമെന്നായി പ്രകാശിക്കുകയും ചെയ്യുന്നു. നാം നമ്മുടെ സത്യത്തില്‍ തന്നെയിരിക്കുന്നു. പക്ഷെ അതറിയുന്നില്ല. ഇത്‌ അത്ഭുതങ്ങളില്‍ അത്ഭുതമല്ലേ? ‘ഞാനാര്‌’ എന്ന അന്വേഷണം തന്നെ അഹന്തയെ അറക്കാനുള്ള കോടാലി.

147. ഒരു കര്‍ണ്ണാടക സന്യാസിക്ക്‌ ഭഗവാന്‍ ഇപ്രകാരം മറുപടി പറഞ്ഞു:

മനസ്സ്‌ പലതരത്തിലാണ്‌. സാക്ഷാല്‍ക്കാരത്താലേ ശുദ്ധമാവൂ. മനസ്സുകൊണ്ട്‌ പൂര്‍ണ്ണത്വത്തെ ഗ്രഹിക്കാന്‍ കഴിയുകയില്ല. സര്‍വ്വജ്ഞത്വമെന്നാല്‍ സര്‍വ്വം ഏതോ അതായിട്ടിരിക്കുകയാണ്‌. ഇവിടെ ‘സര്‍വ്വം’ എന്നത്‌ മനോവൃത്തിയെക്കുറിക്കുകയാണ്‌. അറിഞ്ഞതും അറിയാനുള്ളതും എല്ലാം ഇതില്‍പ്പെടും. മനസ്സിനെത്താണ്ടിയാല്‍ നിങ്ങള്‍ ആത്മാവിലിരിക്കും. ഇപ്പോഴുള്ള അറിവ്‌ അതിരുള്ളതാണ്‌. ആത്മജ്ഞാനം അമേയവും. അമേയത്തെ മേയം കൊണ്ടറിയാനൊക്കുകയില്ല. അതിനാല്‍ താന്‍ അറിയുന്നു എന്നത്‌ വിട്ടാല്‍ പരിശുദ്ധനാവുന്നു. താന്‍ തന്നിലിരിക്കുന്നവനാവും.