യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 225 [ഭാഗം 5. ഉപശമ പ്രകരണം]

മധ്യസ്ഥദൃഷ്ടയഃ സ്വസ്ഥാ യഥാപ്രാപ്താര്‍ഥദര്‍ശിനഃ
തജ്ജ്ഞാസ്തു പ്രേക്ഷകാ ഏവ സാക്ഷിധര്‍മ്മേ വ്യവസ്ഥിതാഃ (5/20/40)

പുണ്യന്‍ തുടര്‍ന്നു: കാറ്റടിക്കുമ്പോള്‍ പൊടിപടലങ്ങള്‍ പറന്നുപോകുന്നതുപോലെ അച്ഛന്‍, അമ്മ, സുഹൃത്ത്, ബന്ധു തുടങ്ങിയ മിഥ്യാ ധാരണകള്‍ ജ്ഞാനത്തിന്റെ വെളിച്ചത്തില്‍ ഇല്ലാതെയാകും. ഈ ബന്ധുക്കളൊന്നും സത്യമല്ല. അവയെല്ലാം വെറും വാക്കുകള്‍ മാത്രം. ഒരാളെ സുഹൃത്തെന്നു നിനച്ചാല്‍ അവന്‍ സുഹൃത്ത്. അവനെ മറ്റൊരുവന്‍ എന്നുനിനച്ചാല്‍ അങ്ങിനെ. എന്നാല്‍ എല്ലാറ്റിനേയും അഖണ്ഡമായ ഒരു സര്‍വ്വവ്യാപിയെന്നു തിരിച്ചറിഞ്ഞാല്‍പ്പിന്നെ സുഹൃത്ത്, ബന്ധു, ശത്രു എന്നിങ്ങനെയുള്ള തരംതിരിവിനെന്താണര്‍ത്ഥം?

അനിയാ, നിന്റെ ഉള്ളില്‍ത്തന്നെ അന്വേഷിക്കൂ. ദേഹം വെറും ജഢം. മാംസാസ്ഥിരക്ത നിര്‍മ്മിതമായ ഒരു കൂടാണത്. അതില്‍ ‘ഞാന്‍’ എവിടെ? അങ്ങിനെ നിന്റെ അന്വേഷണം തുടര്‍ന്നാല്‍ ‘നീ’ എന്നതും ‘ഞാന്‍’ എന്നതും എല്ലാം മിഥ്യയാണെന്നറിയാം. പുണ്യന്‍, പവനന്‍, എന്നെല്ലാം പറയുന്നതും മിഥ്യ തന്നെ. എന്നിട്ടും നിനക്ക് ‘ഞാനുണ്ട്’ എന്ന തോന്നലുണ്ടെങ്കില്‍, നിനക്ക് പൂര്‍വ്വജന്മങ്ങളില്‍ ഉണ്ടായിരുന്ന അനേകം ബന്ധുക്കളെക്കുറിച്ച് നീയെന്തുകൊണ്ട് വിലപിക്കുന്നില്ല? നീയൊരരയന്നമായിരുന്നപ്പോള്‍ നിനക്ക് അനേകം ബന്ധുക്കള്‍ ആവര്‍ഗ്ഗത്തില്‍പ്പെട്ടവരായുണ്ടായിരുന്നു. നീയൊരു മരമായിരുന്നപ്പോള്‍ വൃക്ഷങ്ങളായും; പിന്നീട് സിംഹജന്മത്തില്‍ സിംഹബന്ധുക്കളും, മല്‍സ്യജന്മത്തില്‍ അനേകം മല്‍സ്യബന്ധുക്കളും നിനക്കുണ്ടായിരുന്നു.

നീയൊരു രാജകുമാരനായിരുന്നു; കഴുതയായിരുന്നു; പേരാല്‍ മരമായിരുന്നു, അരയാലുമായിരുന്നു. നിനക്കൊരു ബ്രാഹ്മണജന്മമുണ്ടായിരുന്നു, നീയൊരീച്ചയായിരുന്നു, കൊതുകായിരുന്നു, ഉറുമ്പായിരുന്നു. നീയൊരു ഒരു ജന്മം തേളായിരുന്നു, പിന്നെ തേനീച്ച. ഇപ്പോള്‍ നീയെന്റെ സഹോദരന്‍! ഇങ്ങിനെ അനേകദേഹങ്ങളില്‍ നീ വീണ്ടും വീണ്ടും ജന്മമെടുത്തിട്ടുണ്ട്. എനിയ്ക്കും അനേകം ജന്മങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ എന്റെ സൂക്ഷ്മദൃഷ്ടിയില്‍ എനിക്കിതെല്ലാം വ്യക്തമായിക്കാണാം. ഞാനൊരു പക്ഷിയായിരുന്നു, തവള, വൃക്ഷം, ഒട്ടകം, രാജാവ്, പുലി, ഇപ്പോള്‍ നിന്റെ സഹോദരന്‍. പത്തുകൊല്ലം ഞാനൊരു പരുന്തായിരുന്നു. അഞ്ചുമാസം ഒരു ചീങ്കണ്ണി; ഒരു നൂറുകൊല്ലം സിംഹം- ഇപ്പോള്‍ നിന്റെ സഹോദരന്‍. ഇങ്ങിനെ എണ്ണമറ്റ ജന്മങ്ങള്‍ അജ്ഞാനത്തിന്റെയും ഭ്രമത്തിന്റെയും പിടിയിലകപ്പെട്ട് കഴിഞ്ഞുപോയതു ഞാനിപ്പോള്‍ വ്യക്തമായി ഓര്‍ക്കുന്നു.

ആ ജന്മങ്ങളിലെല്ലാം എനിയ്ക്ക് അനേകം ബന്ധുക്കളുണ്ടായിരുന്നു. അവരില്‍ ആരെയോര്‍ത്താണു ഞാന്‍ വിലപിക്കേണ്ടത്? അതുകൊണ്ട് എനിയ്ക്ക് ആരെക്കുറിച്ചും ദു:ഖമില്ല. ജീവിതമെന്ന ഈ കാട്ടുപാതയിലെ കരിയിലപോലെ ചിതറിക്കിടക്കുകയാണീ ബന്ധുക്കള്‍. ഈ ലോകത്ത് ശരിയായി സന്തോഷിക്കാനോ ദു:ഖിക്കാനോ എന്താണുള്ളത്? അതുകൊണ്ട് നമുക്കീ വിലാപമെല്ലാം മതിയാക്കി പ്രശാന്തരാവാം. നിന്റെയുള്ളില്‍ ‘ഞാന്‍’ എന്ന പ്രതീതി ജനിപ്പിക്കുന്ന, ലോകമെന്ന ധാരണതന്നെ നമുക്കില്ലാതാക്കാം. താഴോട്ടു നിപതിക്കാതെയും മേലോട്ടു പൊങ്ങിപ്പോവാതെയും സമതയോടെ നമുക്കിരിക്കാം. നിനക്ക് ദു:ഖമില്ല; ജനനമില്ല; അച്ഛനില്ല, അമ്മയില്ല. നീ ആത്മാവാണ്‌. മറ്റൊന്നുമല്ല.

“മഹര്‍ഷിമാര്‍ മദ്ധ്യമാര്‍ഗ്ഗം അവലംബിക്കുന്നു. അവര്‍ അപ്പപ്പോള്‍ക്കാണുന്നതിനെ* അതുപോലെ ക്ഷണികമെന്നറിഞ്ഞ് പ്രശാന്തയോടെയിരിക്കുന്നു. അവര്‍ സാക്ഷിബോധത്തില്‍ സ്ഥിരപ്രതിഷ്ഠരത്രേ.” അവര്‍ ഇരുട്ടില്‍ത്തിളങ്ങുന്ന വെളിച്ചമാണ്‌. വിളക്കും എണ്ണത്തിരിയുമില്ലാതെ സ്വയമുണ്ടാവുന്ന ആ വെളിച്ചത്തിലാണ്‌ എല്ലാം സംഭവിക്കുന്നത്.

*അന്നന്നു കാണ്മതിനെ വാഴ്ത്തുന്നു മാമുനികള്‍ എന്നത്രേ തോന്നി ഹരി നാരായണായ നമ: