സ്വാമി വിവേകാനന്ദന്‍

മതത്തെ സ്നേഹിക്കാനും അനുമോദിക്കാനും സാത്മീകരിക്കാനും പഠിപ്പിച്ചുതരാന്‍ എവിടെയും എല്ലാവര്‍ക്കും കഴിയുന്നതല്ല എന്നാണ് ഇതുവരെ പറഞ്ഞതില്‍നിന്നു വന്നുകൂടന്നത്. “കല്ലുകളില്‍ ധര്‍മ്മോപദേശവും ഒഴുക്കുചോലകളില്‍ ശ്രുതിവാക്യങ്ങളും സര്‍വ്വവസ്തുക്കളിലും നന്മയും” (ഷേക്‌സ്പിയര്‍മഹാകവി പറഞ്ഞിട്ടുള്ളത്) ഒക്കെ കാവ്യഭാഷയില്‍ ശരി: പക്ഷേ, അവികസിതതത്ത്വബീജങ്ങള്‍ അകമേയില്ലാത്തപക്ഷം അതിന്റെ ഒരു മണിയെങ്കിലും വിളയിപ്പാന്‍ ഒന്നിനും കഴിവില്ല കല്ലുകളും ചോലകളും ആര്‍ക്കാണുപദേശം കൊടുക്കുക? ഏതൊരു ജീവന്റെ പാവനഗര്‍ഭഗൃഹത്തിലെ ഹൃദയസരോജത്തില്‍ ചൈതന്യം തുടിച്ചുകൊണ്ടിരിക്കുന്നുവോ ആ ജീവന്. ആ സരോജത്തെ സുന്ദരമായി വിടര്‍ത്തിക്കൊണ്ടുവരുന്ന പ്രകാശം എപ്പോള്‍ വരുന്നതും ജ്ഞാനിയായ സദ്ഗുരുവിങ്കല്‍നിന്നുതന്നെ. അങ്ങനെ ഹൃദയം വികസിച്ചുകഴിഞ്ഞാല്‍ പിന്നെ അതിന് കല്ലോ ചോലയോ, സൂര്യനോ ചന്ദ്രനോ നക്ഷത്രമോ എന്നുവേണ്ട ഈ ദിവ്യപ്രപഞ്ചത്തില്‍ എന്തെല്ലാമുണ്ടോ അതില്‍നിന്നെല്ലാം ധര്‍മ്മോപദേശം ഗ്രഹിക്കാന്‍ യോഗ്യതയുണ്ടാവും. അവികസിതഹൃദയമാകട്ടെ അവയില്‍ വെറും കല്ലും ചോലയും മാത്രമേ കാണൂ. കുരുടന്‍ കാഴ്ചബംഗ്ലാവില്‍ പോയെന്നു വരാം. അതുകൊണ്ട് അയാള്‍ക്ക് ഒരു ലാഭവുമുണ്ടാവില്ല. ആദ്യം അയാളുടെ കണ്ണു തുറക്കണം. പിന്നെയേ ആ ബംഗ്ലാവിലെ സാധനങ്ങളില്‍നിന്നു അയാള്‍ക്കു ഉപദേശം കിട്ടൂ.

സാധകന്റെ കണ്ണുതുറപ്പിക്കുന്നവനാകുന്നു ഗുരു. അതുകൊണ്ട് ഗുരുവിനോടു നമുക്കുള്ള ബന്ധം പിതൃപുത്രബന്ധംതന്നെ. ഗുരുവിന്റെ നേര്‍ക്കു നമ്മുടെ ഹൃദയത്തില്‍ വിശ്വാസവും അനുസരണയും താഴ്മയും ഭക്തിയും ഇല്ലാഞ്ഞാല്‍ ആത്മികപുരോഗതിയുണ്ടാവില്ല. അങ്ങനെയുള്ള ഗുരുശിഷ്യബന്ധം ഉള്ളേടത്തേ അദ്ധ്യാത്മപുരുഷന്മാര്‍ വളര്‍ന്നുവരുന്നുള്ളു എന്നതു ശ്രദ്ധാര്‍ഹമത്രേ. ആവിധം ബന്ധം പുലര്‍ത്തുവാന്‍ അനാസ്ഥ കാണിക്കുന്ന രാജ്യങ്ങളില്‍ മതാചാര്യന്‍ വെറും പ്രാസംഗികന്‍ എന്നായിട്ടുണ്ട്: ആചാര്യന്‍ തനിക്കവകാശപ്പെട്ട അഞ്ചു ഡോളര്‍ കയ്യില്‍ കിട്ടുവാന്‍ കാക്കുന്നു. ശിഷ്യന്‍ ആചാര്യന്റെ വാക്കുകള്‍കൊണ്ടു തന്റെ തലച്ചോറു നിറപ്പാന്‍ പ്രതീക്ഷിക്കുന്നു. ഇത്രയും കഴിഞ്ഞ് അവര്‍ താന്താങ്ങളുടെ വഴിക്കുപോകുന്നു. ഈ സ്ഥിതിയില്‍ അദ്ധ്യാത്മത എന്നുള്ളത് മിക്കവാറും അജ്ഞാതമായ ഒരു വസ്തുവായിരിക്കുന്നു. അതു സംക്രമിപ്പിച്ചുകൊടുപ്പാനോ കൈക്കൊള്ളുവാനോ ആരുമില്ല. അവര്‍ക്കു മതം ഒരു വ്യാപാരവസ്തു. അതു ഡോളര്‍ കൊടുത്താല്‍ കിട്ടുമെന്നാണ് അവരുടെ വിചാരം. അത് അത്ര ലഘുവായി കിട്ടാന്‍ ഭഗവാന്‍ അനുഗ്രഹിച്ചിരുന്നെങ്കില്‍! പക്ഷേ, നിര്‍ഭാഗ്യവശാല്‍ അതു സാദ്ധ്യമല്ല.

അത്യുത്കൃഷ്ടമായ ജ്ഞാനവും വിജ്ഞാനവുമാകുന്നു ആത്മജ്ഞാനം. അതു പണം കൊടുത്തു വാങ്ങാവുന്നതല്ല. ഗ്രന്ഥങ്ങളില്‍നിന്നു പഠിക്കാവുന്നതല്ല. ലോകത്തിന്റെ എല്ലാ മൂലകളിലും നിങ്ങള്‍ക്കു തലയിട്ടുനോക്കാം: ഹിമാലയനിരകളിലും നീളെ തിരഞ്ഞുനോക്കാം: ആല്‍പ്‌സ് – കോക്കസസ്പര്‍വ്വതങ്ങളിലും കിണഞ്ഞുനോക്കാം: സമുദ്രത്തിന്നടിയില്‍ ചുഴിഞ്ഞുനോക്കാം: തിബത്ത് പീഠഭൂമിയിലും ഗോപിമരുഭൂമിയിലും ഒട്ടൊഴിയാതെ നോക്കാം. എന്നാലും അതു കൈക്കൊള്‍വാന്‍ നിങ്ങളുടെ ഹൃദയം യോഗ്യമാവുകയും നിങ്ങള്‍ക്കുള്ള ഗുരു വന്നെത്തുകയും ചെയ്യുന്നതുവരെ അതു നിങ്ങള്‍ക്കു ലഭിക്കുന്നതല്ല. ഈശ്വരനിയുക്തനായ ഗുരു വന്നുചേരുമ്പോള്‍ അദ്ദേഹത്തെ ശിശുസഹജമായ വിശ്വാസത്തോടും സരളതയോടുംകൂടി പരിചരിക്കുക, അദ്ദേഹത്തിന്റെ പ്രഭാവത്തിലെക്കു നിങ്ങളുടെ ഹൃദയം തുറന്നേ വെയ്ക്കുക, ഈശ്വരന്‍ അദ്ദേഹത്തില്‍ പ്രത്യക്ഷനായിരിക്കുന്നു എന്നു ദര്‍ശിക്കയും ചെയ്ക. ആവിധം പ്രേമബഹുമാനഭാവത്തില്‍ സത്യം അന്വേഷിച്ചു ചെല്ലുന്നവര്‍ക്ക് ‘സത്യം, ശിവം, സുന്ദരം’ എന്നതിന്റെ പരമാശ്ചര്യതത്ത്വങ്ങള്‍ സത്യസ്വരൂപനായ പരമേശ്വരന്‍ പ്രത്യക്ഷമാക്കിക്കൊടുക്കും.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I ഭക്തിയോഗം. അദ്ധ്യായം 5 ഗുരുശിഷ്യന്മാര്‍ക്ക് വേണ്ടുന്ന യോഗ്യതകള്‍. പേജ് 441-444]