MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

അഹല്യാമോക്ഷം

എന്നതുകേട്ടു വിശ്വാമിത്രനുമുരചെയ്തു
പന്നഗശായി പരന്‍തന്നോടു പരമാര്‍ത്ഥം:
“കേട്ടാലും പുരാവൃത്തമെങ്കിലോ കുമാര! നീ
വാട്ടമില്ലാത തപസ്സുളള ഗൌതമമുനി 990
ഗംഗാരോധസി നല്ലോരാശ്രമത്തിങ്കലത്ര
മംഗലം വര്‍ദ്ധിച്ചീടും തപസാ വാഴുംകാലം
ലോകേശന്‍ നിജസുതയായുളേളാരഹല്യയ‍ാം
ലോകസുന്ദരിയായി ദിവ്യകന്യകാരത്നം
ഗൌതമമുനീന്ദ്രനു കൊടുത്തു വിധാതാവും;
കൌതുകംപൂണ്ടു ഭാര്യാഭര്‍ത്താക്കന്മാരായവര്‍.
ഭര്‍ത്തൃശുശ്രൂഷാബ്രഹ്‌മചര്യാദിഗുണങ്ങള്‍ ക-
ണ്ടെത്രയും പ്രസാദിച്ചു ഗൌതമമുനീന്ദ്രനും
തന്നുടെ പത്നിയായോരഹല്യയോടും ചേര്‍ന്നു
പര്‍ണ്ണശാലയിലത്ര വസിച്ചു ചിരകാലം.
വിശ്വമോഹിനിയായോരഹല്യാരൂപം കണ്ടു
ദുശ്ച്യവനനും കുസുമായുധവശനായാന്‍.
ചെന്തൊണ്ടിവായ്മലരും പന്തൊക്കും മുലകളും
ചന്തമേറീടും തുടക്കാമ്പുമാസ്വദിപ്പതി-
നെന്തൊരു കഴിവെന്നു ചിന്തിച്ചൂ ശതമഖന്‍
ചെന്താര്‍ബാണാര്‍ത്തികൊണ്ടു സന്താപം മുഴുക്കയാല്‍
സന്തതം മനക്കാമ്പില്‍ സുന്ദരഗാത്രീരൂപം
ചിന്തിച്ചുചിന്തിച്ചനംഗാന്ധനായ്‌ വന്നാനല്ലോ.
അന്തരാത്മനി വിബുധേന്ദ്രനുമതിനിപ്പോ-
ളന്തരം വരാതെയൊരന്തരമെന്തെന്നോര്‍ത്തു
ലോകേശാത്മജസുതനന്ദനനുടെ രൂപം
നാകനായകന്‍ കൈക്കൊണ്ടന്ത്യയാമാദിയിങ്കല്‍
സന്ധ്യാവന്ദനത്തിനു ഗൌതമന്‍ പോയനേര-
മന്തരാ പുക്കാനുടജാന്തരേ പരവശാല്‍.
സുത്രാമാവഹല്യയെ പ്രാപിച്ചു സസംഭ്രമം
സത്വരം പുറപ്പെട്ടനേരത്തു ഗൌതമനും
മിത്രന്‍തന്നുദയമൊട്ടടുത്തീലെന്നു കണ്ടു
ബദ്ധസന്ദേഹം ചെന്നനേരത്തു കാണായ്‌വന്നു
വൃത്രാരാതിക്കു മുനിശ്രേഷ്‌ഠനെ ബലാലപ്പോള്‍
വിത്രസ്തനായെത്രയും വേപഥു പൂണ്ടു നിന്നാന്‍.
തന്നുടെ രൂപം പരിഗ്രഹിച്ചു വരുന്നവന്‍-
തന്നെക്കണ്ടതികോപം കൈക്കൊണ്ടു മുനീന്ദ്രനും
‘നില്ലുനില്ലാരാകുന്നതെന്തിതു ദുഷ്ടാത്മാവേ!
ചൊല്ലുചൊല്ലെന്നോടു നീയെല്ലാമേ പരമാര്‍ത്ഥം.
വല്ലാതെ മമ രൂപം കൈക്കൊള്‍വാനെന്തു മൂലം?
നിര്‍ല്ലജ്ജനായ ഭവാനേതൊരു മഹാപാപി?
സത്യമെന്നോടു ചൊല്ലീടറിഞ്ഞേനല്ലോ തവ
വൃത്താന്തം പറയായ്‌കില്‍ ഭസ്മമാക്കുവേനിപ്പോള്‍.”
ചൊല്ലിനാനതുനേരം താപസേന്ദ്രനെ നോക്കി
‘സ്വര്‍ല്ലോകാധിപനായ കാമകിങ്കരനഹം
വല്ലായ്‌മയെല്ലാമകപ്പെട്ടിതു മൂഢത്വംകൊ-
ണ്ടെല്ല‍ാം നിന്തിരുവടി പൊറുത്തുകൊളേളണമേ!’
‘സഹസ്രഭഗനായി ബ്‌ഭവിക്ക ഭവാനിനി-
സ്സഹിച്ചീടുക ചെയ്ത ദുഷ്‌കര്‍മ്മഫലമെല്ല‍ാം.’
തപസ്വീശ്വരനായ ഗൌതമന്‍ ദേവേന്ദ്രനെ-
ശ്ശപിച്ചാശ്രമമകംപുക്കപ്പോളഹല്യയും
വേപഥുപൂണ്ടു നില്‌ക്കുന്നതുകണ്ടരുള്‍ചെയ്തു
താപസോത്തമനായ ഗൌതമന്‍ കോപത്തോടെഃ
‘കഷ്ടമെത്രയും തവ ദുര്‍വൃത്തം ദുരാചാരേ!
ദുഷ്ടമാനസേ! തവ സാമര്‍ത്ഥ്യം നന്നു പാരം.
ദുഷ്‌കൃതമൊടുങ്ങുവാനിതിന്നു ചൊല്ലീടുവന്‍
നിഷ്‌കൃതിയായുളെളാരു ദുര്‍ദ്ധരമഹാവ്രതം.
കാമകിങ്കരേ! ശിലാരൂപവും കൈക്കൊണ്ടു നീ
രാമപാദാബ്‌ജം ധ്യാനിച്ചിവിടെ വസിക്കേണം.
നീഹാരാതപവായുവര്‍ഷാദികളും സഹി-
ച്ചാഹാരാദികളേതുംകൂടാതെ ദിവാരാത്രം.
നാനാജന്തുക്കളൊന്നുമിവിടെയുണ്ടായ്‌ വരാ
കാനനദേശേ മദീയാശ്രമേ മനോഹരേ.
ഇങ്ങനെ പല ദിവ്യവത്സരം കഴിയുമ്പോ-
ളിങ്ങെഴുന്നളളും രാമദേവനുമനുജനും.
ശ്രീരാമപാദ‍ാംഭോജസ്പര്‍ശമുണ്ടായീടുന്നാള്‍
തീരും നിന്‍ ദുരിതങ്ങളെല്ലാമെന്നറിഞ്ഞാലും.
പിന്നെ നീ ഭക്തിയോടെ പൂജിച്ചു വഴിപോലെ
നന്നായി പ്രദക്ഷിണംചെയ്തു കുമ്പിട്ടു കൂപ്പി
നാഥനെ സ്തുതിക്കുമ്പോള്‍ ശാപമോക്ഷവും വന്നു
പൂതമാനസയായാലെന്നെയും ശുശ്രൂഷിക്ക‍ാം.’
എന്നരുള്‍ചെയ്തു മുനി ഹിമവല്‍പാര്‍ശ്വം പുക്കാ-
നന്നുതൊട്ടിവിടെ വാണീടിനാളഹല്യയും.
നിന്തിരുമലരടിച്ചെന്തളിര്‍പ്പൊടിയേല്‍പാ-
നെന്തൊരു കഴിവെന്നു ചിന്തിച്ചുചിന്തിച്ചുളളില്‍.
സന്താപം പൂണ്ടുകൊണ്ടു സന്തതം വസിക്കുന്നു
സന്തോഷസന്താനസന്താനമേ ചിന്താമണേ!
ആരാലും കണ്ടുകൂടാതൊരു പാഷാണ‍ാംഗിയായ്‌
ഘോരമ‍ാം തപസ്സോടുമിവിടെ വസിക്കുന്ന
ബ്രഹ്‌മനന്ദനയായ ഗൌതമപത്നിയുടെ
കല്‍മഷമശേഷവും നിന്നുടെ പാദങ്ങളാല്‍
ഉന്മൂലനാശംവരുത്തീടണമിന്നുതന്നെ
നിര്‍മ്മലയായ്‌വന്നീടുമഹല്യാദേവിയെന്നാല്‍.”

ഗാഥിനന്ദനന്‍ ദാശരഥിയോടേവം പറ-
ഞ്ഞാശു തൃക്കയ്യും പിടിച്ചുടജാങ്കണം പുക്കാന്‍.
ഉഗ്രമ‍ാം തപസ്സൊടുമിരിക്കും ശിലാരൂപ-
മഗ്രേ കാണ്‍കെന്നു കാട്ടിക്കൊടുത്തു മുനിവരന്‍.
ശ്രീപാദ‍ാംബുജം മെല്ലേ വച്ചിതു രാമദേവന്‍
ശ്രീപതി രഘുപതി സല്‍പതി ജഗല്‍പതി.
രാമോഹമെന്നു പറഞ്ഞാമോദം പൂണ്ടുനാഥന്‍
കോമളരൂപന്‍ മുനിപത്നിയെ വണങ്ങിനാന്‍.
അന്നേരം നാഥന്‍തന്നെക്കാണായിതഹല്യയ്‌ക്കും
വന്നൊരാനന്ദമേതും ചൊല്ലാവതല്ലയല്ലോ.
താപസശ്രേഷ്‌ഠനായ കൌശികമുനിയോടും
താപസഞ്ചയം നീങ്ങുമാറു സോദരനോടും.
ശാപനാശനകരനായൊരു ദേവന്‍തന്നെ-
ച്ചാപബാണങ്ങളോടും പീതമ‍ാം വസ്‌ത്രത്തോടും
ശ്രീവത്സവത്സത്തോടും സുസ്മിതവക്ത്രത്തോടും
ശ്രീവാസ‍ാംബുജദലസന്നിഭനേത്രത്തോടും
വാസവനീലമണിസങ്കാശഗാത്രത്തോടും
വാസവാദ്യമരൌഘവന്ദിതപാദത്തോടും
പത്തുദിക്കിലുമൊക്കെ നിറഞ്ഞ കാന്തിയോടും
ഭക്തവത്സലന്‍തന്നെക്കാണായിതഹല്യയ്‌ക്കും.
തന്നുടെ ഭര്‍ത്താവായ ഗൌതമതപോധനന്‍
തന്നോടു മുന്നമുരചെയ്തതുമോര്‍ത്താളപ്പോള്‍.
നിര്‍ണ്ണയം നാരായണന്‍താനിതു ജഗന്നാഥ-
നര്‍ണ്ണോജവിലോചനന്‍ പത്മജാമനോഹരന്‍
ഇത്ഥമാത്മനി ചിന്തിച്ചുത്ഥാനംചെയ്തു ഭക്ത്യാ
സത്വരമര്‍ഘ്യാദികള്‍കൊണ്ടു പൂജിച്ചീടിനാള്‍.
സന്തോഷാശ്രുക്കളൊഴുകീടും നേത്രങ്ങളോടും
സന്താപം തീര്‍ന്നു ദണ്ഡനമസ്‌കാരവും ചെയ്താള്‍.
ചിത്തകാമ്പിങ്കലേറ്റം വര്‍ദ്ധിച്ച ഭക്തിയോടു-
മുത്ഥാനംചെയ്തു മുഹുരഞ്ജലിബന്ധത്തോടും
വ്യക്തമായൊരു പുളകാഞ്ചിതദേഹത്തോടും
വ്യക്തമല്ലാതെ വന്ന ഗദ്‌ഗദവര്‍ണ്ണത്തോടും.
അദ്വയനായൊരനാദ്യസ്വരൂപനെക്കണ്ടു
സദ്യോജാതാനന്ദാബ്ധിമഗ്നയായ്‌ സ്തുതിചെയ്താള്‍