MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

അയോദ്ധ്യാകാണ്ഡം

ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു

താര്‍മകള്‍ക്കന്‍പുള്ള തത്തേ വരികെടൊ
താമസശീലമകറ്റേണമാശു നീ
ദാമോദരന്‍ ചരിതാമൃതമിന്നിയും
ആമോദമുള്‍ക്കൊണ്ടു ചൊല്ലൂ സരസമായ്‌.
എങ്കിലോ കേള്‍പ്പിന്‍ ചുരുക്കി ഞാന്‍ ചൊല്ലുവന്‍
പങ്കമെല്ലാമകലും പല ജാതിയും
സങ്കടമേതും വരികയുമില്ലല്ലോ
പങ്കജനേത്രന്‍ കഥകള്‍ കേട്ടീടിനാല്‍.
ഭാര്‍ഗ്ഗവിയാകിയ ജാനകി തന്നുടെ
ഭാഗ്യജലനിധിയാകിയ രാഘവന്‍
ഭാര്‍ഗ്ഗവന്‍ തന്നുടെ ദര്‍പ്പം ശമിപ്പിച്ചു
മാര്‍ഗ്ഗവും പിന്നിട്ടയോദ്ധ്യാപുരിപുക്കു
താതനോടും നിജ മാതൃജനത്തോടും
ധാതൃസുതന‍ാം ഗുരുവരന്‍ തന്നൊടും
ഭ്രാതാക്കളോടും പടയോടുമൊന്നിച്ചു
മേദിനീപുത്രിയ‍ാം ഭാമിനി തന്നൊടും
വന്നെതിരേറ്റൊരു പൗരജനത്തൊടും
ചെന്നു മഹാരാജധാനിയകം പുക്കു.
വന്നിതു സൗഖ്യം ജഗത്തിനു രാഘവന്‍
തന്നുടെ നനാഗുണഗണം കാണ്‍കയാല്‍.
രുദ്രന്‍ പരമേശ്വരന്‍ ജഗദീശ്വരന്‍
കദ്രുസുതഗണഭൂഷണഭൂഷിതന്‍
ചിദ്രൂപനദ്വയന്‍ മൃത്യുഞ്ജയന്‍ പരന്‍
ഭദ്രപ്രദന്‍ ഭഗവാന്‍ ഭവഭഞ്ജനന്‍
രുദ്രാണിയാകിയ ദേവിക്കുടന്‍ രാമ-
ഭദ്രകഥാമൃതസാരം കൊടുത്തപ്പോള്‍
വിദ്രുമതുല്യാധരിയായ ഗൗരിയാ-
മദ്രിസുതയുമാനന്ദവിവശയായ്‌
ഭര്‍ത്തൃപാദപ്രണാമം ചെയ്തു സമ്പൂര്‍ണ്ണ-
ഭക്തിയോടും പുനരേവമരുള്‍ ചെയ്തു:
“നാരായണന്‍ നളിനായതലോചനന്‍
നാരീജനമനോമോഹനന്‍ മാധവന്‍
നാരദസേവ്യന്‍ നളിനാസനപ്രിയന്‍
നാരകാരാതി നളിനശരഗുരു
നാഥന്‍ നരസഖന്‍ നാനാജഗന്മയന്‍
നാദവിദ്യാത്മകന്നാമസഹസ്രവാന്‍
നാളീകരമ്യവദനന്‍ നരകാരി
നാളീകബാന്ധവവംശസമുത്ഭവന്‍
ശ്രീരാമദേവന്‍ പരന്‍ പുരുഷോത്തമന്‍
കാരുണ്യവാരിധി കാമഫലപ്രദന്‍
രാക്ഷസവംശവിനാശനകാരണന്‍
സാക്ഷാല്‍ മുകുന്ദനാനന്ദപ്രദന്‍ പുമാന്‍
ഭക്തജനോത്തമഭുക്തിമുക്തിപ്രദന്‍
സക്തിവിമുക്തന്വിമുക്തഹൃദിസ്ഥിതന്‍
വ്യക്തനവ്യക്തനനന്തനനാമയന്‍
ശക്തിയുക്തന്‍ ശരണാഗതവത്സലന്‍
നക്തഞ്ചരേശ്വരനായ ദശാസ്യനു
മുക്തികൊടുത്തവന്‍ തന്റെ ചരിത്രങ്ങള്‍
നക്തന്ദിവം ജീവിതാവധി കേള്‍ക്കിലും
തൃപ്തി വരാ മമ വേണ്ടീല മുക്തിയും”.
ഇത്ഥം ഭഗവതി ഗൗരി മഹേശ്വരി
ഭക്ത്യാ പരമേശ്വരനോടു ചൊന്നപ്പോള്‍
മന്ദസ്മിതം ചെയ്തു മന്മഥനാശനന്‍
സുന്ദരീ കേട്ടുകൊള്‍കെന്നരുളിച്ചെയ്തു.