ശ്രീ രമണമഹര്‍ഷി

ഫെബ്രുവരി 4, 1935

ചോ: പുണ്യകര്‍മ്മത്താല്‍ സ്വര്‍ഗലോകപ്രാപ്തിയുണ്ടോ?

ഉ: ഇപ്പോഴിരിക്കുമ്പോലെ തന്നെ അപ്പോഴും. ഇപ്പോള്‍ എങ്ങനെയിരിക്കുന്നു എന്നറിഞ്ഞുകൊണ്ടാല്‍ ഇനി വരാന്‍പോകുന്നതിനെപ്പറ്റി ചിന്തിക്കേണ്ടിവരികയില്ല.

ചോ: പുനര്‍ജ്ജനനം ഇല്ലാതെ രക്ഷപ്പെടണ്ടേ?

ഉ: അതെ. ഇപ്പോള്‍ ജനിച്ചിരിക്കുന്നതാരാണ്‌, കഷ്ടപ്പെടുന്നതുമാരെന്നു നോക്കാം. ഉറങ്ങുമ്പോള്‍ ജന്മത്തെപ്പറ്റിയോ മറുപിറവിയെപ്പറ്റിയോ അരെങ്കിലും ചിന്തിക്കുന്നുണ്ടോ? അവിടെ ചിന്തയൊന്നുമില്ല. അതുകൊണ്ട്‌ ജനിച്ചവനുമില്ല, കഷ്ടപ്പെടുന്നവനുമില്ല. ജനനമരണങ്ങളും കഷ്ടപ്പാടുകളും എല്ലാം വിചാരത്തില്‍ മാത്രം. വിചാരം എവിടെനിന്നു വരുന്നുവെന്നു നോക്കിയാല്‍ വിചാരമേ ഉണ്ടാവുകയില്ല. വിചാരമൊഴിഞ്ഞാല്‍ സര്‍വ്വപ്രശ്നങ്ങളും മാറി ആനന്ദസ്വരൂപിയായി നാമിരിക്കുന്നു. ജനനനിവൃത്തി എന്നതിതാണ്‌. ജന്മാന്തരത്തെപ്പറ്റി എന്തിനു ഖേദിക്കുന്നു.

32 ചോ: ഭഗവാനെ ദര്‍ശിക്കാന്‍ വന്ന വേറൊരാള്‍:

ശ്രീകൃഷ്ണചൈതന്യരും, ശ്രീരാമകൃഷ്ണപരമഹംസരും കരഞ്ഞുകരഞ്ഞാണ്‌ ഈശ്വരനെ പ്രാപിച്ചത്. അതല്ലേ മാര്‍ഗം?

ഉ: അതെ. ആ അനുഭവങ്ങള്‍ മൂലം ഒരു മഹാശക്തി അവരെ വഹിച്ചു കൊണ്ടുപോയി. ആ മഹാശക്തിയില്‍ നിങ്ങളും നിങ്ങളെ സമര്‍പ്പിക്കുക, നിങ്ങളെ ലക്ഷ്യത്തിലോട്ടാനയിക്കാന്‍. കണ്ണുനീര്‍ പലപ്പോഴും ദുര്‍ബലത്വത്തിന്റെ ലക്ഷണമാണ്‌. പക്ഷേ ഈ വെളിപാടുകള്‍ അവരെ മഹാശക്തി ഏറ്റെടുത്ത അന്ത്യചേഷ്ടകളായിരുന്നു. നാം ലക്ഷ്യപ്രാപ്തിയിലോട്ടാണ്‌ നോക്കേണ്ടത്‌.

ചോ: ഈ സ്ഥൂലശരീരം ശൂന്യത്തില്‍ മറയുമോ?

ഉ: ഇതെന്തു ചോദ്യം. നാം ദേഹമാണെങ്കില്‍ അതു കണ്ടുകൂടെ?

ചോ: നമുക്ക്‌ വസിഷ്ഠന്‍ ‍, വിശ്വാമിത്രന്‍ എന്നിവരെപ്പോലെ മറ്റുള്ളവര്‍ക്ക് അദൃശ്യരായിട്ടിരിക്കാമോ?

ഉ: അതെല്ലാം ബാഹ്യവിഷയങ്ങള്‍ . ആത്മസ്വരൂപമേ നാമായിരിക്കുമ്പോള്‍ മറ്റുള്ളതെല്ലാം ചിന്തിക്കുന്നതെന്തിന്‌? സാരത്തെ ഗ്രഹിച്ചുകൊണ്ട്‌ കൊത്തുകളായ തത്വങ്ങളെയെല്ലാം ദൂരെത്തള്ളണം. ശരീരത്തെ മറച്ചുവയ്ക്കുന്നത്‌ മുക്തിയുടെ ലക്ഷണമാണെന്ന്‌ പറയുന്നവര്‍ ഒന്നുമറിയാത്തവരാണ്‌, അതാവശ്യമില്ല. നാം ശരീരമല്ലെന്നിരിക്കുമ്പോള്‍ അതിനെ മറച്ചുവച്ചാലെന്താ, അതിനെ കരിച്ചാലെന്താ? ഇതുമൂലമോ, മേല്‍ഗതിയും കീഴ്‌ഗതിയും? അഹന്ത ഒഴിയുന്നതാണ്‌ മുഖ്യം. ശരീരം എങ്ങനെ ഒഴിഞ്ഞുവെന്നതല്ല. ദേഹാത്മബുദ്ധിയാണ്‌ ബന്ധം. അതിനെ നിവര്‍ത്തിച്ചിട്ട്‌ സത്യത്തെ അനുഭവിച്ചറിയണം. നാമതാണ്‌ ചെയ്യേണ്ടത്‌. നിങ്ങള്‍ സ്വര്‍ണ്ണത്തെ ഉരുക്കുമ്പോള്‍ അതിന്റെ മാറ്ററിയുന്നതിനു മുമ്പ്‌ അതെന്താഭരണമായിരുന്നു, എന്താകൃതിയിലിരുന്നു എന്നും മറ്റും അന്വേഷിക്കുന്നതെന്തിന്‌? മാറ്റുള്ള സ്വര്‍ണ്ണമാണോ എന്നേ അറിയെണ്ടതുള്ളു. ചത്തവന്‍ തന്റെ ദേഹത്തെ നോക്കുന്നില്ല. മറ്റുള്ളവരാണ്‌ എങ്ങനെ മരിച്ചു എന്നു മറ്റും അന്വേഷിക്കാനെത്തുന്നത്‌. ശരീരമിരുന്നാലും പോയാലും ജ്ഞാനിക്കു മരണമില്ല. ഒന്നു വിശേഷം, ഒന്നു സാധാരണ എന്നും അവര്‍ ചിന്തിക്കുന്നില്ല. ഒരു ഭേദത്തെയും അവര്‍ കാണുന്നില്ല. ജ്ഞാനിയുടെ ശരീരമെന്തായി എന്നും മറ്റും നാം ശ്രദ്ധിക്കുന്നതെന്തിന്‌? നാം നമുക്ക്‌ വേണ്ടതിനെ നോക്കാം. അദ്യം നാം നമ്മെയറിയാം. പിന്നീട്‌ എങ്ങനെ ചാവുന്നു എന്നും മറ്റും നോക്കാം. ദേഹം ഞാനെന്ന ഭ്രമമാണ്‌ മറ്റു ഭ്രമങ്ങളെയും ക്ഷണിച്ചു വരുത്തുന്നത്‌. നാം ശരീരമാണോ? ഉറക്കത്തില്‍ ഒന്നിനെയും കാണുന്നില്ല. അപ്പോഴില്ലാത്തത്‌ ഇപ്പോളുണ്ടായി ഉപദ്രവിക്കുന്നതേത്‌? അഹന്തയാണ്‌. അതിനെയൊഴിച്ചിട്ട്‌ സുഖത്തിലിരിക്കാം.