പേരായിരം പ്രതിഭയായിരമിങ്ങവറ്റി-
ലാരാലെഴും വിഷയമായിരമ‍ാം പ്രപഞ്ചം,
ഓരായ്കില്‍ നേരിതു കിനാവുണരുംവരെയ്ക്കും
നേരാ, മുണര്‍ന്നളവുണര്‍ന്നവനാമശേഷം

നേരല്ല ദൃശ്യമിതു, ദൃക്കിനെ നീക്കിനോക്കില്‍
വേറല്ല വിശ്വമറിവ‍ാം മരുവില്‍ പ്രവാഹം
കാര്യത്തില്‍ നില്പതിഹ കാരണസത്തയെന്ന്യേ
വേറല്ല വീചിയിലിരിപ്പതു വാരിയത്രേ

വാസസ്സു തന്തുവിതു പഞ്ഞിയിതാദിമൂല-
ഭൂതപ്രഘാതമിതുമോര്‍ക്കുകിലിപ്രകാരം
ബോധത്തില്‍ നിന്നു വിലസുന്നു മരുസ്ഥലത്തു
പാഥസ്സുപോലെ പരമാവധി ബോധമത്രേ

വൃത്തിസ്ഥമാമറിവില്‍ വിശ്വവുമില്ലിതിന്റെ
വിത്താമവിദ്യയതുമില്ല വിളക്കു വന്നാല്‍
അദ്ദിക്കിലെങ്ങുമിരുളില്ലുടനങ്ങു വര്‍ത്തി-
വിട്ടാല്‍ വിളക്കു പൊലിയുന്നിരുളും വരുന്നു.

ആരായ്കിലീയുലകമില്ലിതവിദ്യ തത്ത്വ-
മോരാതവര്‍ക്കിതുലകായ് വിലസും ഭ്രമത്താല്‍
ആരാല്‍ വിളക്കെരികിലില്ല പിശാചിതന്ധ-
കാരം ഭയന്നവനിരുട്ടു പിശാചു പോല‍ാം

ഉണ്ടില്ലയെന്നു മുറമാറിയസത്തുസത്തു
രണ്ടും പ്രതീത, മിതനാദിതമഃസ്വഭാവം
രണ്ടും തിരഞ്ഞിടുകിലില്ലയസത്തും രജ്ജു-
ഖണ്ഡത്തിലില്ലുരഗ, മുള്ളതു രജ്ജു മാത്രം

അസ്ത്യസ്തിയെന്നു സകലോപരി നില്‍പതൊന്നേ
സത്യം സമസ്തവുമനിത്യമസത്യമാകും,
മൃത്തിന്‍ വികാരമതസത്യമിതിങ്കലൊക്കെ
വര്‍ത്തിപ്പതോര്‍ക്കിലൊരു മൃത്തിതു സത്യമത്രേ

അജ്ഞാനവേളയിലുമസ്തി വിഭാതി രണ്ടു-
മജ്ഞാതമല്ല, സുഖവും, വിലസുന്നു മൂന്നും;
രജ്ജുസ്വരൂപമഹിയോടുമിദന്തയാര്‍ന്നു
നില്‍ക്കുന്നതിന്നിഹ നിദര്‍ശനമാമിതോര്‍ത്താല്‍

വിശ്വം വിവേകദശയിങ്കലഴിഞ്ഞു സര്‍വ്വ-
മസ്വസ്ഥമാകിലുമതിന്ദ്രിയദൃശ്യമാകും
ദിക്കിന്‍ ഭ്രമം വിടുകിലും ചിരമിങ്ങിവന്റെ
ദൃക്കിന്നു ദിക്കു പുനരങ്ങനെതന്നെ കാണ‍ാം

സത്യത്തിലില്ലയുലകം സകലം വിവേക-
വിദ്ധ്വസ്തമായ പിറകും വിലസുന്നു മുമ്പോല്‍
നിസ്തര്‍ക്കമായ മരുവിലില്ലിഹ നീരമെന്നു
സിദ്ധിക്കിലും വിലസിടുന്നിതു മുന്‍പ്രകാരം

ജ്ഞാനിക്കു സത്തുലകു ചിത്തു സുഖസ്വരൂപ-
മാനന്ദമല്ലനൃതമജ്ഞനിതപ്രകാശം
കാണുന്നവന്നു സുഖമസ്തിതയാര്‍ന്ന ഭാനു-
മാനര്‍ക്കനന്ധനിരുളാര്‍ന്നൊരു ശൂന്യവസ്തു

വിത്തൊന്നുതാന്‍ വിവിധമായ് വിലസുന്നിതിങ്ക-
ലര്‍ത്ഥാന്തരം ചെറുതുമില്ല വിശേഷമായി
രജ്ജുസ്വരൂപമറിയാതിരുളാല്‍ വിവര്‍ത്ത-
സര്‍പ്പം നിനയ്ക്കിലിതു രജ്ജുവില്‍നിന്നു വേറോ?

ഓരോന്നതായവയവം മുഴുവന്‍ പിരിച്ചു
വേറാക്കിയാലുലകമില്ല, വിചിത്രമത്രേ!
വേറാകുമീയവയവങ്ങളുമേവമങ്ങോ-
ട്ടരായ്കിലില്ലഖിലവും നിജബോധമാത്രം

നൂലാടതന്നിലുദകം നുരതന്നിലേവം
ഹാ ലോകമാകെ മറയുന്നൊരവിദ്യയാലേ
ആലോചനാവിഷയമായിതു തന്റെ കാര്യ-
ജാലത്തൊടും മറകിലുണ്ടറിവൊന്നുമാത്രം

ആനന്ദമസ്തിയതു ഭാതിയതൊന്നു തന്നെ
താനന്യമോര്‍ക്കിലതു നാസ്തി ന ഭാതി സര്‍വ്വം
കാനല്‍ജലം ഗഗനനീലമസത്യമഭ്ര-
സൂനം നിനയ്ക്കില്‍ ഗഗനം പരമാര്‍ത്ഥമാകും

ആത്മാവിലില്ലയൊരഹംകൃതി യോഗിപോലെ
താന്‍ മായയാല്‍ വിവിധമായ് വിഹരിച്ചിടുന്നു;
യോഗസ്ഥനായ് നിലയില്‍ നിന്നിളകാതെ കായ-
വ്യൂഹം ധരിച്ചു വിഹരിച്ചിടുമിങ്ങു യോഗി

അജ്ഞാനസംശയവിപര്യയമാത്മതത്ത്വ-
ജിജ്ഞാസുവിന്നു, ദൃഢബോധനിതില്ല തെല്ലും
സര്‍പ്പപ്രതീതി ഫണിയോ കയറോയിതെന്ന
തര്‍ക്കം ഭ്രമം, കയറു കാണ്‍കിലിതില്ല തെല്ലും

മുന്നേ കടന്നു വിഷയംപ്രതി വൃത്തി മുന്നില്‍
നിന്നീടുമാവരണമ‍ാം തിര നീക്കിടുന്നു;
പിന്നീടു കാണുമറിവും പ്രഭതന്റെ പിന്‍പോയ്
കണ്ണെന്നപോലറിവു കാണുകില്ല താനേ

കാണുന്നു കണ്ണിഹ തുറക്കി,ലടയ്ക്കിലന്ധന്‍ –
താനുള്ളില്‍ മേവുമറിവിങ്ങു വരായ്കയാലേ;
ജ്ഞാനം പുറത്തു തനിയേ വരികില്ല കണ്ണു-
വേണം, വരുന്നതിനു, കണ്ണിനു കാന്തി പോലെ.