ശ്രീ രമണമഹര്‍ഷി

ചോ: വ്യവഹാരത്തിടയിലും ധ്യാനത്തിലിരിക്കണമെന്നു ഭഗവാന്‍ ഉപദേശിക്കുന്നു. ധ്യാനം പ്രബലമാവുമ്പോള്‍ ശ്വാസോച്ഛ്വാസം പോലും നിലച്ചുപോകും. പിന്നെ കര്‍മ്മങ്ങള്‍ ചെയ്യുന്നതെങ്ങനെ?
മഹര്‍ഷി: ആത്മാന്വേഷ്ണമാണ് ധ്യാനം. ആത്മാവ് ആ ബോധം തന്നെയാണ്. ധ്യാനം സക്ഷാല്‍ക്കരിക്കപ്പെടുമ്പോള്‍ ധ്യാനം നിലയ്ക്കുന്നതിനാല്‍ ഈ ചോദ്യമുദിക്കുന്നില്ല. ബോധം ആര്‍ക്കെന്നു ബോധമന്വേഷിക്കുന്നില്ല. അത് ശുദ്ധമായിട്ടവശേഷിച്ചിരിക്കുന്നു. അന്വേഷണം വ്യക്തിത്വത്തെ ഹനിക്കുന്നില്ല. വ്യവഹാരം (വ്യക്തിത്വം) ബോധത്തേയും ഹനിക്കുന്നില്ല. കര്‍മ്മം വ്യക്തി ബോധത്തെ ഹനിക്കുന്നില്ലെങ്കില്‍ ആ കര്‍മ്മം എങ്ങനെയാണ് വ്യക്തിക്കന്യമല്ലാത്ത ആത്മബോധത്തെ നശിപ്പിക്കുന്നത്.

ശാസ്ത്രീയവും വേദാന്തപരവുമായ വിശദീകരണങ്ങള്‍ തമ്മില്‍ ചേരുകയില്ല. അവയുടെ വൈവിധ്യത്തില്‍ നിന്നും അവ നിരുപയോഗപ്രദങ്ങളാണെന്നു തെളിയുക്കുന്നു. തത്വങ്ങള്‍ വ്യക്തികളുടെ നിലപാടനിസരിച്ചു സത്യമാണ്. സാക്ഷാല്‍ക്കാരത്തില്‍ ലോകമില്ല. ലോകമുള്ളപ്പോള്‍ സാക്ഷാല്‍ക്കാരമില്ല. താന്‍ തന്നെ (ആത്മാവിനെ) കാണുമ്പോള്‍ ഈ ലോകം മറയുന്നു. അങ്ങനെ തന്നെ സാക്ഷാല്‍ക്കരിച്ച് സൃഷ്‌ടി ഉണ്ടായിട്ടില്ലെന്ന സത്യത്തെ ബോധിക്കുക.