MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

അഗസ്ത്യസന്ദര്‍ശനം

ഭാനുമാനുദിച്ചപ്പോളര്‍ഘ്യവും നല്‌കി മഹാ-
കാനനമാര്‍ഗ്ഗേ നടകൊണ്ടിതു മന്ദം മന്ദം.
സര്‍വര്‍ത്തുഫലകുസുമാഢ്യപാദപലതാ-
സംവൃതം നാനാമൃഗസഞ്ചയനിഷേവിതം
നാനാപക്ഷികള്‍ നാദംകൊണ്ടതിമനോഹരം
കാനനം ജാതിവൈരരഹിതജന്തുപൂര്‍ണ്ണം
നന്ദനസമാനമാനന്ദദാനാഢ്യം മുനി-
നന്ദനവേദദ്ധ്വനിമണ്ഡിതമനുപമം
ബ്രഹ്‌മര്‍ഷിപ്രവരന്മാരമരമുനികളും
സമ്മോദംപൂണ്ടു വാഴും മന്ദിരനികരങ്ങള്‍
സംഖ്യയില്ലാതോളമുണ്ടോരോരോതരം നല്ല
സംഖ്യാവത്തുക്കളുമുണ്ടറ്റമില്ലാതവണ്ണം.
ബ്രഹ്‌മലോകവുമിതിനോടു നേരല്ലെന്നത്രേ
ബ്രഹ്‌മജ്ഞന്മാരായുളേളാര്‍ ചൊല്ലുന്നു കാണുംതോറും.
ആശ്ചര്യമോരോന്നിവ കണ്ടുകണ്ടവരും ചെ-
ന്നാശ്രമത്തിനു പുറത്തടുത്തു ശുഭദേശേ
വിശ്രമിച്ചനന്തരമരുളിച്ചെയ്തു രാമന്‍
വിശ്രുതനായ സുതീക്ഷ്‌ണന്‍തന്നോ’ടിനിയിപ്പോള്‍
വേഗേന ചെന്നു ഭവാനഗസ്ത്യ‍മുനീന്ദ്രനോ-
ടാഗതനായോരെന്നെയങ്ങുണര്‍ത്തിച്ചീടേണം.
ജാനകിയോടും ഭ്രാതാവായ ലക്ഷ്‌മണനോടും
കാനനദ്വാരേ വസിച്ചീടുന്നിതുപാശ്രമം.’
ശ്രുത്വാ രാമോക്തം സുതീക്ഷ്‌ണന്മഹാപ്രസാദമി-
ത്യുക്താ സത്വരം ഗത്വാചാര്യമന്ദിരം മുദാ
നത്വാ തം ഗുരുവരമഗസ്ത്യ‍ം മുനികുല-
സത്തമം രഘൂത്തമഭക്തസഞ്ചയവൃതം
രാമമന്ത്രാര്‍ത്ഥവ്യാഖ്യാതല്‍പരം ശിഷ്യന്മാര്‍ക്കാ-
യ്‌ക്കാമദമഗസ്ത്യ‍മാത്മാരാമം മുനീശ്വരം
ആരൂഢവിനയംകൊണ്ടാനതവക്ത്രത്തോടു-
മാരാല്‍ വീണുടന്‍ ദണ്ഡനമസ്‌കാരവും ചെയ്താന്‍.
“രാമന‍ാം ദാശരഥി സോദരനോടും നിജ-
ഭാമിനിയോടുമുണ്ടിങ്ങാഗതനായിട്ടിപ്പോള്‍.
നില്‌ക്കുന്നു പുറത്തുഭാഗത്തു കാരുണ്യാബ്ധേ! നിന്‍
തൃക്കഴലിണ കണ്ടു വന്ദിപ്പാന്‍ ഭക്തിയോടെ.”
മുമ്പേതന്നകകാമ്പില്‍ കണ്ടറിഞ്ഞിരിക്കുന്നു
കുംഭസംഭവന്‍ പുനരെങ്കിലുമരുള്‍ചെയ്താന്‍:
“ഭദ്രം തേ, രഘുനാഥമാനയ ക്ഷിപ്രം രാമ-
ഭദ്രം മേ ഹൃദിസ്ഥിതം ഭക്തവത്സലം ദേവം.
പാര്‍ത്തിരുന്നീടുന്നു ഞാനെത്രനാളുണ്ടു കാണ്മാന്‍.
പ്രാര്‍ത്ഥിച്ചു സദാകാലം ധ്യാനിച്ചു രാമരൂപം
രാമ രാമേതി രാമമന്ത്രവും ജപിച്ചതി-
കോമളം കാളമേഘശ്യാമളം നളിനാക്ഷം.”
ഇത്യുക്ത്വാ സരഭസമുത്ഥായ മുനിപ്രവ-
രോത്തമന്‍ മദ്ധ്യേ ചിത്തമത്യന്തഭക്ത്യാ മുനി-
സത്തമരോടും നിജശിഷ്യസഞ്ചയത്തോടും
ഗത്വാ ശ്രീരാമചന്ദ്രവക്ത്രം പാര്‍ത്തരുള്‍ചെയ്താന്‍ഃ
“ഭദ്രം തേ നിരന്തരമസ്തു സന്തതം രാമ-
ഭദ്ര! മേ ദിഷ്‌ട്യാ ചിരമദ്യൈവ സമാഗമം.
യോഗ്യനായിരിപ്പോരിഷ്‌ടാതിഥി ബലാല്‍ മമ
ഭാഗ്യപൂര്‍ണ്ണത്വേന സംപ്രാപ്തനായിതു ഭവാന്‍.
അദ്യവാസരം മമ സഫല,മത്രയല്ല
മത്തപസ്സാഫല്യവും വന്നിതു ജഗല്‍പതേ!”
കുംഭസംഭവന്‍തന്നെക്കണ്ടു രാഘവന്‍താനും
തമ്പിയും വൈദേഹിയും സംഭ്രമസമന്വിതം
കുമ്പിട്ടു ഭക്ത്യാ ദണ്ഡനമസ്‌കാരം ചെയ്തപ്പോള്‍
കുംഭജന്മാവുമെടുത്തെഴുനേല്‍പിച്ചു ശീഘ്രം
ഗാഢാശ്ലേഷവുംചെയ്തു പരമാനന്ദത്തോടും
ഗൂഢപാദീശ‍ാംശജനായ ലക്ഷ്‌മണനെയും
ഗാത്രസ്പര്‍ശനപരമാഹ്ലാദജാതസ്രവ-
ന്നേത്രകീലാലാകുലനായ താപസവരന്‍
ഏകേന കരേണ സംഗൃഹ്യ രോമാഞ്ചാന്വിതം
രാഘവനുടെ കരപങ്കജമതിദ്രുതം
സ്വാശ്രമം ജഗാമ ഹൃഷ്ടാത്മനാ മുനിശ്രേഷ്‌ഠ-
നാശ്രിതജനപ്രിയനായ വിശ്വേശം രാമം
പാദ്യാര്‍ഗ്‌ഘ്യാസന മധുപര്‍ക്കമുഖ്യങ്ങളുമാ-
പാദ്യ സമ്പൂജ്യ സുഖമായുപവിഷ്‌ടം നാഥം
വന്യഭോജ്യങ്ങള്‍കൊണ്ടു സാദരം ഭുജിപ്പിച്ചു
ധന്യന‍ാം തപോധനനേകാന്തേ ചൊല്ലീടിനാന്‍: