MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

കബന്ധസ്തുതി

“നിന്തിരുവടിയുടെ തത്ത്വമിതൊരുവര്‍ക്കും
ചിന്തിച്ചാലറിഞ്ഞുകൂടാവതല്ലെന്നാകിലും
നിന്തിരുവടിതന്നെ സ്തുതിപ്പാന്‍ തോന്നീടുന്നു
സന്തതം മന്ദത്വംകൊണ്ടെന്തൊരു മഹാമോഹം.
അന്തവുമാദിയുമില്ലാതൊരു പരബ്രഹ്‌മ-
മന്തരാത്മനി തെളിഞ്ഞുണര്‍ന്നു വസിക്കേണം.
അന്ധകാരങ്ങളകന്നാനന്ദമുദിക്കേണം
ബന്ധവുമറ്റു മോക്ഷപ്രാപ്തിയുമരുളേണം.
അവ്യക്തമതിസൂക്ഷ്‌മമായൊരു ഭവദ്രൂപം
സുവ്യക്തഭാവേന ദേഹദ്വയവിലക്ഷണം
ദൃഗ്രുപമേക,മന്യന്‍ സകലദൃശ്യം ജഡം
ദുര്‍ഗ്രാഹ്യമതാന്മകമാകയാലജ്ഞാനികള്‍
എങ്ങനെയറിയുന്നു മാനസവ്യതിരിക്തം
മങ്ങീടാതൊരു പരമാത്മാനം ബ്രഹ്‌മാനന്ദം!
ബുദ്ധ്യാത്മാഭാസങ്ങള്‍ക്കുളൈളക്യമായതു ജീവന്‍
ബുദ്ധ്യാദിസാക്ഷിഭൂതം ബ്രഹ്‌മമെന്നതും നൂനം.
നിര്‍വികാരബ്രഹ്‌മണി നിഖിലാത്മനി നിത്യേ
നിര്‍വിഷയാഖ്യേ ലോകമജ്ഞാനമോഹവശാല്‍
ആരോപിക്കപ്പെട്ടൊരു തൈജസം സൂക്ഷ്‌മദേഹം
ഹൈരണ്യമതു വിരാള്‍പുരുഷനതിസ്ഥൂലം.
ഭാവനാവിഷയമായൊന്നതു യോഗീന്ദ്രാണ‍ാം
കേവലം തത്ര കാണായീടുന്നു ജഗത്തെല്ല‍ാം.
ഭൂതമായതും ഭവ്യമായതും ഭവിഷ്യത്തും
ഹേതുനാ മഹത്തത്ത്വാദ്യാവൃത സ്ഥൂലദേഹേ
ബ്രഹ്‌മാണ്ഡകോശവിരാള്‍പുരുഷേ കാണാകുന്നു
സന്മയമെന്നപോലെ ലോകങ്ങള്‍ പതിന്നാലും.
തുംഗന‍ാം വിരാള്‍പുമാനാകിയ ഭഗവാന്‍ ത-
ന്നംഗങ്ങളല്ലോ പതിന്നാലു ലോകവും നൂനം.
പാതാളം പാദമൂലം പാര്‍ഷ്ണികള്‍ മഹാതലം
നാഥ! തേ ഗുല്‌ഫം രസാതലവും തലാതലം
ചാരുജാനുക്കളല്ലോ സുതലം രഘുപതേ!
ഊരുകാണ്ഡങ്ങള്‍ തവ വിതലമതലവും
ജഘനം മഹീതലം നാഭി തേ നഭസ്ഥലം
രഘുനാഥോരസ്ഥലമായതു സുരലോകം
കണ്‌ഠദേശം തേ മഹര്‍ലോകമെന്നറിയേണം
തുണ്ഡമായതു ജനലോകമെന്നതു നൂനം
ശംഖദേശം തേ തപോലോകമിങ്ങതിന്‍മീതേ
പങ്കജയോനിവാസമാകിയ സത്യലോകം
ഉത്തമ‍ാംഗം തേ പുരുഷോത്തമ! ജഗല്‍പ്രഭോ!
സത്താമാത്രക! മേഘജാലങ്ങള്‍ കേശങ്ങളും.
ശക്രാദിലോകപാലന്മാരെല്ല‍ാം ഭുജങ്ങള്‍ തേ
ദിക്കുകള്‍ കര്‍ണ്ണങ്ങളുമശ്വികള്‍ നാസികയും.
വക്ത്രമായതു വഹ്നി നേത്രമാദിത്യന്‍തന്നെ
ചിത്രമെത്രയും മനസ്സായതു ചന്ദ്രനല്ലോ.
ഭൂഭംഗമല്ലോ കാലം ബുദ്ധി വാക്‌പതിയല്ലോ
കോപകാരണമഹങ്കാരമായതു രുദ്രന്‍.
വാക്കെല്ല‍ാം ഛന്ദസ്സുകള്‍ ദംഷ്‌ട്രകള്‍ യമനല്ലോ
നക്ഷത്രപങ്‌ക്തിയെല്ല‍ാം ദ്വിജപങ്‌ക്തികളല്ലോ
ഹാസമായതു മോഹകാരിണി മഹാമായ
വാസനാസൃഷ്‌ടിസ്തവാപ‍ാംഗമോക്ഷണമല്ലോ.
ധര്‍മ്മം നിന്‍ പുരോഭാഗമധര്‍മ്മം പൃഷ്‌ഠഭാഗം
ഉന്മേഷനിമേഷങ്ങള്‍ ദിനരാത്രികളല്ലോ.
സപ്തസാഗരങ്ങള്‍ നിന്‍ കുക്ഷിദേശങ്ങളല്ലോ
സപ്തമാരുതന്മാരും നിശ്വാസഗണമല്ലോ.
നദികളെല്ല‍ാം തവ നാഡികളാകുന്നതും
പൃഥിവീധരങ്ങള്‍പോലസ്ഥികളാകുന്നതും.
വൃക്ഷാദ്യൗഷധങ്ങള്‍ തേ രോമങ്ങളാകുന്നതും
ത്യ്‌രക്ഷന‍ാം ദേവന്‍തന്നെ ഹൃദയമാകുന്നതും.
വൃഷ്‌ടിയായതും തവ രേതസ്സെന്നറിയേണം
പുഷ്ടമ‍ാം മഹീപതേ! കേവലജ്ഞാനശക്തി
സ്ഥൂലമായുളള വിരാള്‍പുരുഷരൂപം തവ
കാലേ നിത്യവും ധ്യാനിക്കുന്നവനുണ്ട‍ാം മുക്തി.
നിന്തിരുവടിയൊഴിഞ്ഞില്ല കിഞ്ചന വസ്‌തു
സന്തതമീദൃഗ്രൂപം ചിന്തിച്ചു വണങ്ങുന്നേന്‍.
ഇക്കാലമിതില്‍ക്കാളും മുഖ്യമായിരിപ്പോന്നി-
തിക്കാണാകിയ രൂപമെപ്പോഴും തോന്നീടണം.
താപസവേഷം ധരാവല്ലഭം ശാന്താകാരം
ചാപേഷുകരം ജടാവല്‌ക്കലവിഭൂഷണം
കാനനേ വിചിന്വന്തം ജാനകീം സലക്ഷ്‌മണം
മാനവശ്രേഷ്‌ഠം മനോജ്ഞം മനോഭവസമം
മാനസേ വസിപ്പതിന്നാലയം ചിന്തിക്കുന്നേന്‍
ഭാനുവംശോല്‍ഭൂതന‍ാം ഭഗവന്‍! നമോനമഃ
സര്‍വജ്ഞന്‍ മഹേശ്വരനീശ്വരന്‍ മഹാദേവന്‍
ശര്‍വനവ്യയന്‍ പരമേശ്വരിയോടുംകൂടി
നിന്തിരുവടിയേയും ധ്യാനിച്ചുകൊണ്ടു കാശ്യ‍ാം
സന്തതമിരുന്നരുളീടുന്നു മുക്ത്യര്‍ത്ഥമായ്‌.
തത്രൈവ മുമുക്ഷുക്കളായുളള ജനങ്ങള്‍ക്കു
തത്വബോധാര്‍ത്ഥം നിത്യം താരകബ്രഹ്‌മവാക്യം
രാമരാമേതി കനിഞ്ഞുപദേശവും നല്‌കി-
സ്സോമന‍ാം നാഥന്‍ വസിച്ചീടുന്നു സദാകാലം.
പരമാത്മാവു പരബ്രഹ്‌മം നിന്തിരുവടി
പരമേശ്വരനായതറിഞ്ഞു വഴിപോലെ
മൂഢന്മാര്‍ ഭവത്തത്വമെങ്ങനെയറിയുന്നു!
മൂടിപ്പോകയാല്‍ മഹാമായാമോഹാന്ധകാരേ?
രാമഭദ്രായ പരമാത്മനേ നമോനമഃ
രാമചന്ദ്രായ ജഗത്സാക്ഷിണേ നമോനമഃ.
പാഹി മ‍ാം ജഗന്നാഥ! പരമാനന്ദരൂപ!
പാഹി സൗമിത്രിസേവ്യ! പാഹി മ‍ാം ദയാനിധേ!
നിന്മഹാമായാദേവിയെന്നെ മോഹിപ്പിച്ചീടാ-
യ്‌കംബുജവിലോചന! സന്തതം നമസ്‌കാരം.”
ഇര്‍ത്ഥമര്‍ത്ഥിച്ചു ഭക്ത്യാ സ്തുതിച്ച ഗന്ധര്‍വനോ-
ടുത്തമപുരുഷന‍ാം ദേവനുമരുള്‍ചെയ്‌തു:
“സന്തുഷ്‌ടനായേന്‍ തവ സ്തുത്യാ നിശ്ചലഭക്ത്യാ
ഗന്ധര്‍വശ്രേഷ്‌ഠ! ഭവാന്‍ മല്‍പദം പ്രാപിച്ചാലും.
സ്ഥാനം മേ സനാതനം യോഗീന്ദ്രഗമ്യം പര-
മാനന്ദം പ്രാപിക്ക നീ മല്‍പ്രസാദത്താലെടോ!
അത്രയുമല്ല പുനരൊന്നനുഗ്രഹിപ്പന്‍ ഞാ-
നിസ്‌തോത്രം ഭക്ത്യാ ജപിച്ചീടുന്ന ജനങ്ങള്‍ക്കും
മുക്തി സംഭവിച്ചീടുമില്ല സംശയമേതും;
ഭക്തന‍ാം നിനക്കധഃപതനമിനി വരാ.”
ഇങ്ങനെ വരം വാങ്ങിക്കൊണ്ടു ഗന്ധര്‍വശ്രേഷ്‌ഠന്‍
മംഗലം വരുവാനായ്‌തൊഴുതു ചൊല്ലീടിനാന്‍:
“മുന്നിലാമ്മാറു കാണ‍ാം മതംഗാശ്രമം തത്ര
സമ്പ്രാതി വസിക്കുന്നു ശബരീ തപസ്വിനി.
ത്വല്‍പാദ‍ാംബുജഭക്തികൊണ്ടേറ്റം പവിത്രയാ-
യെപ്പൊഴും ഭവാനേയും ധ്യാനിച്ചു വിമുക്തയായ്‌
അവളെച്ചെന്നു കണ്ടാല്‍ വൃത്താന്തം ചൊല്ലുമവ-
ളവനീസുതതന്നെ ലഭിക്കും നിങ്ങള്‍ക്കെന്നാല്‍ .”