MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

വിരാധവധം

അന്നേരമാശു കാണായ്‌വന്നിതു വരുന്നത-
ത്യുന്നതമായ മഹാസത്വമത്യുഗ്രാരവം
ഉദ്ധൂതവൃക്ഷം കരാളോജ്ജ്വലദംഷ്‌ട്രാന്വിത-
വക്ത്രഗഹ്വരം ഘോരാകാരമാരുണ്യനേത്രം
വാമ‍ാംസസ്ഥലന്യസ്ത ശൂലാഗ്രത്തിങ്കലുണ്ടു
ഭീമശാര്‍ദൂലസിംഹമഹിഷവരാഹാദി
വാരണമൃഗവനഗോചരജന്തുക്കളും
പൂരുഷന്മാരും കരഞ്ഞേറ്റവും തുളളിത്തുളളി.
പച്ചമ‍ാംസങ്ങളെല്ല‍ാം ഭക്ഷിച്ചു ഭക്ഷിച്ചുകൊ-
ണ്ടുച്ചത്തിലലറിവന്നീടിനാനതുനേരം.
ഉത്ഥാനംചെയ്തു ചാപബാണങ്ങള്‍ കൈക്കൊണ്ടഥ
ലക്ഷ്‌മണന്‍തന്നോടരുള്‍ചെയ്തിതു രാമചന്ദ്രന്‍ഃ
“കണ്ടോ നീ ഭയങ്കരനായൊരു നിശാചര-
നുണ്ടു നമ്മുടെനേരേ വരുന്നു ലഘുതരം.
സന്നാഹത്തോടു ബാണം തൊടുത്തു നോക്കിക്കൊണ്ടു
നിന്നുകൊളളുക ചിത്തമുറച്ചു കുമാര! നീ.
വല്ലഭേ! ബാലേ! സീതേ! പേടിയായ്‌കേതുമെടോ!
വല്ലജാതിയും പരിപാലിച്ചുകൊള്‍വനല്ലോ.
എന്നരുള്‍ചെയ്തു നിന്നാനേതുമൊന്നിളകാതേ
വന്നുടനടുത്തിതു രാക്ഷസപ്രവരനും.
നിഷ്‌ഠുരതരമവനെട്ടാശ പൊട്ടുംവണ്ണ-
മട്ടഹാസംചെയ്തിടിവെട്ടീടുംനാദംപോലെ
ദൃഷ്‌ടിയില്‍നിന്നു കനല്‍ക്കട്ടകള്‍ വീഴുംവണ്ണം
പുഷ്ടകോപേന ലോകം ഞെട്ടുമാറുരചെയ്താന്‍ഃ
“കഷ്ടമാഹന്ത കഷ്ടം! നിങ്ങളാരിരുവരും
ദുഷ്‌ടജന്തുക്കളേറ്റമുളള വന്‍കാട്ടിലിപ്പോള്‍
നില്‌ക്കുന്നതസ്തഭയം ചാപതൂണിരബാണ-
വല്‌ക്കലജടകളും ധരിച്ചു മുനിവേഷം
കൈക്കൊണ്ടു മനോഹരിയായൊരു നാരിയോടു-
മുള്‍ക്കരുത്തേറുമതിബാലന്മാരല്ലോ നിങ്ങള്‍.
കിഞ്ചനഭയം വിനാ ഘോരമ‍ാം കൊടുങ്കാട്ടില്‍
സഞ്ചരിച്ചീടുന്നതുമെന്തൊരുമൂലം ചൊല്‍വിന്‍.”
രക്ഷോവാണികള്‍ കേട്ടു തല്‍ക്ഷണമരുള്‍ചെയ്താ-
നിക്ഷ്വാകുകുലനാഥന്‍ മന്ദഹാസാനന്തരംഃ
“രാമനെന്നെനിക്കു പേരെന്നുടെ പത്നിയിവള്‍
വാമലോചന സീതാദേവിയെന്നല്ലോ നാമം.
ലക്ഷ്‌മണനെന്നു നാമമിവനും മല്‍സോദരന്‍
പുക്കിതു വനാന്തരം ജനകനിയോഗത്താല്‍,
രക്ഷോജാതികളാകുമിങ്ങനെയുളളവരെ-
ശ്ശിക്ഷിച്ചു ജഗത്ത്രയം രക്ഷിപ്പാനറിക നീ.”
ശ്രുത്വാ രാഘവവാക്യമട്ടഹാസവും ചെയ്തു
വക്ത്രവും പിളര്‍ന്നൊരു സാലവും പറിച്ചോങ്ങി
ക്രുദ്ധന‍ാം നിശാചരന്‍ രാഘവനോടു ചൊന്നാന്‍ഃ
“ശക്തന‍ാം വിരാധനെന്നെന്നെ നീ കേട്ടിട്ടില്ലേ?
ഇത്ത്രിലോകത്തിലെന്നെയാരറിയാതെയുളള-
തെത്രയും മുഢന്‍ ഭവാനെന്നിഹ ധരിച്ചോന്‍ ഞാന്‍.
മത്ഭയംനിമിത്തമായ്താപസരെല്ലാമിപ്പോ-
ളിപ്രദേശത്തെ വെടിഞ്ഞൊക്കവേ ദൂരെപ്പോയാര്‍.
നിങ്ങള്‍ക്കു ജീവിക്കയിലാശയുണ്ടുളളിലെങ്കി-
ലംഗനാരത്നത്തെയുമായുധങ്ങളും വെടി-
ഞ്ഞെങ്ങാനുമോടിപ്പോവിനല്ലായ്‌കിലെനിക്കിപ്പോള്‍
തിങ്ങീടും വിശപ്പടക്കീടുവേന്‍ ഭവാന്മാരാല്‍.”
ഇത്തരം പറഞ്ഞവന്‍ മൈഥിലിതന്നെ നോക്കി-
സ്സത്വരമടുത്തതു കണ്ടു രാഘവനപ്പോള്‍
പത്രികള്‍ കൊണ്ടുതന്നെ ഹസ്തങ്ങളറുത്തപ്പോള്‍
ക്രുദ്ധിച്ചു രാമംപ്രതി വക്ത്രവും പിളര്‍ന്നതി-
സത്വരം നക്തഞ്ചരനടുത്താനതുനേര-
മസ്ര്തങ്ങള്‍കൊണ്ടു ഖണ്ഡിച്ചീടിനാന്‍ പാദങ്ങളും
ബദ്ധരോഷത്തോടവന്‍ പിന്നെയുമടുത്തപ്പോ-
ളുത്തമ‍ാംഗവും മുറിച്ചീടിനാനെയ്തു രാമന്‍.
രക്തവും പരന്നിതു ഭൂമിയിലതുകണ്ടു
ചിത്തകൌതുകത്തോടു പുണര്‍ന്നു വൈദേഹിയും.
നൃത്തവും തുടങ്ങിനാരപ്സരസ്ര്തീകളെല്ലാ-
മത്യുച്ചം പ്രയോഗിച്ചു ദേവദുന്ദുഭികളും.
അന്നേരം വിരാധന്‍തന്നുളളില്‍നിന്നുണ്ടായൊരു
ധന്യരൂപനെക്കാണായ്‌വന്നിതാകാശമാര്‍ഗ്ഗേ.
സ്വര്‍ണ്ണഭൂഷണംപൂണ്ടു സൂര്യസന്നിഭകാന്ത്യാ
സുന്ദരശരീരനായ്‌ നിര്‍മ്മല‍ാംബരത്തോടും
രാഘവം പ്രണതാര്‍ത്തിഹാരിണം ഘൃണാകരം
രാകേന്ദുമുഖം ഭവഭഞ്ജനം ഭയഹരം.
ഇന്ദിരാരമണമിന്ദീവരദളശ്യാമ-
മിന്ദ്രാദിവൃന്ദാരകവൃന്ദവന്ദിതപദം
സുന്ദരം സുകുമാരം സുകൃതിജനമനോ-
മന്ദിരം രാമചന്ദ്രം ജഗതാമഭിരാമം
വന്ദിച്ചു ദണ്ഡനമസ്‌കാരവുംചെയ്തു ചിത്താ-
നന്ദംപൂണ്ടവന്‍ പിന്നെ സ്തുതിച്ചുതുടങ്ങിനാന്‍ഃ
“ശ്രീരാമ! രാമ! രാമ! ഞാനൊരു വിദ്യാധരന്‍!
കാരുണ്യമൂര്‍ത്തേ! കമലാപതേ! ധരാപതേ!
ദുര്‍വ്വാസാവായ മുനിതന്നുടെ ശാപത്തിനാല്‍
ഗര്‍വിതനായോരു രാത്രിഞ്ചരനായേനല്ലോ.
നിന്തിരുവടിയുടെ മാഹാത്മ്യംകൊണ്ടു ശാപ-
ബന്ധവുംതീര്‍ന്നു മോക്ഷംപ്രാപിച്ചേനിന്നു നാഥാ!
സന്തതമിനിച്ചരണ‍ാംബുജയുഗം തവ
ചിന്തിക്കായ്‌വരേണമേ മാനസത്തിനു ഭക്ത്യാ.
വാണികള്‍കൊണ്ടു നാമകീര്‍ത്തനം ചെയ്യാകേണം
പാണികള്‍കൊണ്ടു ചരണാര്‍ച്ചനംചെയ്യാകേണം
ശ്രോത്രങ്ങള്‍കൊണ്ടു കഥാശ്രവണംചെയ്യാകേണം
നേത്രങ്ങള്‍കൊണ്ടു രാമലിംഗങ്ങള്‍ കാണാകേണം.
ഉത്തമ‍ാംഗേന നമസ്‌കരിക്കായ്‌വന്നീടേണ-
മുത്തമഭക്തന്മാര്‍ക്കു ഭൃത്യനായ്‌ വരേണം ഞാന്‍.
നമസ്തേ ഭഗവതേ ജ്ഞാനമൂര്‍ത്തയേ നമോ
നമസ്തേ രാമായാത്മാരാമായ നമോ നമഃ.
നമസ്തേ രാമായ സീതാഭിരാമായ നിത്യം
നമസ്തേ രാമായ ലോകാഭിരാമായ നമഃ.
ദേവലോകത്തിന്നു പോവാനനുഗ്രഹിക്കേണം
ദേവ ദേവേശ! പുനരൊന്നപേക്ഷിച്ചീടുന്നേന്‍.
നിന്മഹാമായാദേവിയെന്നെ മോഹിപ്പിച്ചീടാ-
യ്‌കംബുജവിലോചന! സന്തതം നമസ്‌കാരം.”
ഇങ്ങനെ വിജ്ഞാപിതനാകിയ രഘുനാഥ-
നങ്ങനെതന്നെയെന്നു കൊടുത്തു വരങ്ങളും.
“മുക്തനെന്നിയേ കണ്ടുകിട്ടുകയില്ലയെന്നെ
ഭക്തിയുണ്ടായാലുടന്‍ മുക്തിയും ലഭിച്ചീടും.”
രാമനോടനുജ്ഞയും കൈക്കൊണ്ടു വിദ്യാധരന്‍
കാമലാഭേന പോയി നാകലോകവും പുക്കാന്‍.
ഇക്കഥ ചൊല്ലി സ്തുതിച്ചീടിന പുരുഷനു
ദുഷ്‌കൃതമകന്നു മോക്ഷത്തെയും പ്രാപിച്ചീട‍ാം.