ശ്രീനാരായണഗുരുവിന്റെ ഒരു പ്രമുഖ ദാര്‍ശനികകൃതിയാണ് ആത്മോപദേശശതകം. ഗുരു അരുവിപ്പുറത്ത് വെച്ച് രചിച്ചതാണീ കൃതിയെന്നുപറയപ്പെടുന്നു. ലളിതവും സുന്ദരവുമായ മലയാളത്തിലാണ് ഈ കൃതി രചിക്കപ്പെട്ടിരിക്കുന്നത്. തന്റെ യോഗാനുഭൂതികളുടെയും ആര്‍ജ്ജിച്ച ജ്ഞാനത്തിന്റെയും വെളിച്ചത്തില്‍ ആത്മതത്വത്തെ വര്‍ണ്ണിക്കുകയാണ് ഗുരുദേവന്‍ ഈ കൃതിയിലൂടെ ചെയ്തിരിക്കുന്നത്.

ആത്മോപദേശശതകം അധികരിച്ച് ശ്രീ ബാലകൃഷ്ണന്‍ നായര്‍ നടത്തിയ പ്രഭാഷണപരമ്പരയുടെ MP3 ഓഡിയോ ശ്രേയസ്സില്‍ ലഭ്യമാണ്. ഈ കൃതിക്ക് സ്കൂള്‍ ഓഫ് വേദാന്ത ഡയറക്ടര്‍ സ്വാമി സുധി രചിച്ച ആത്മോപദേശശതകം വ്യാഖ്യാനം (PDF) ഡൗണ്‍ലോഡ് ചെയ്യ‍ാം.

ആത്മോപദേശശതകം

അറിവിലുമേറിയറിഞ്ഞീടുന്നവന്‍ തന്നു-
രുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും
കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി
ത്തെരുതെരെ വീണുവണങ്ങിയോതിടേണം.1

കരണവുമിന്ദ്രിയവും കളേബരം തൊ-
ട്ടറിയുമനേകജഗത്തുമോര്‍ക്കിലെല്ല‍ാം
പരവെളിതന്നിലുയര്‍ന്ന ഭാനുമാന്‍ തന്‍
തിരുവുരുവാണു തിരഞ്ഞു തേറിടേണം.2

വെളിയിലിരുന്നു വിവര്‍ത്തമിങ്ങു കാണും
വെളിമുതലായ വിഭൂതിയഞ്ചുമോര്‍ത്താല്‍
ജലനിധിതന്നിലുയര്‍ന്നിടും തരംഗാ-
വലിയതുപോലെയഭേദമാ‍യ് വരേണം.3

അറിവുമറിഞ്ഞിടുമര്‍ത്ഥവും പുമാന്‍‌ ത-
ന്നറിവുമൊരാദിമഹസ്സു മാത്രമാകും;
വിരളത വിട്ടു വിളങ്ങുമമ്മഹത്താ-
മറിവിലമര്‍ന്നതു മാത്രമായിടേണം.4

ഉലകരുണര്‍ന്നുറങ്ങിയുണര്‍ന്നു ചിന്ത ചെയ്യും
പലതുമിതൊക്കെയുമുറ്റു പാര്‍ത്തുനില്‍ക്കും
വിലമതിയാത വിളക്കുദിക്കയും പിന്‍-
‍പൊലികയുമില്ലിതു കണ്ടു പോയിടേണം.5

ഉണരണമിന്നിയുറങ്ങണം ഭുജിച്ചീ-
ടണമശനം പുണരേണമെന്നിവണ്ണം
അണയുമനേകവികല്‍പ്പമാകയാലാ-
രുണരുവതുള്ളൊരു നിര്‍വ്വികാരരൂപം?6

ഉണരരുതിന്നിയുറങ്ങിടാതിരുന്നീ-
ടണമറിവായിതിനിന്നയോഗ്യനെന്നാല്‍
പ്രണവമുണര്‍ന്നു പിറപ്പൊഴിഞ്ഞു വാഴും
മുനിജനസേവയില്‍ മൂര്‍ത്തി നിര്‍ത്തിടേണം.7

ഒളിമുതല‍ാം പഴമഞ്ചുമുണ്ടു നാറും
നളികയിലേറി നയേന മാറിയാടും
കിളികളെയഞ്ചുമരിഞ്ഞു കീഴ്‌മറിക്കും
വെളിവുരുവേന്തിയകം വിളങ്ങീടേണം.8

ഇരുപുറവും വരുമാറവസ്ഥയെപ്പൂ-
ത്തൊരു കൊടിവന്നു പടര്‍ന്നുയര്‍ന്നു മേവും
തരുവിനടിക്കു തപസ്സുചെയ്തു വാഴും
നരനു വരാ നരകം നിനച്ചിടേണം.9

“ഇരുളിലിരുപ്പവനാര്? ചൊല്‍ക നീ”യെ-
ന്നൊരുവനുരപ്പതു കേട്ടു താനുമേവം
അറിവതിനായവനോടു “നീയുമാരെ”-
ന്നരുളുമിതിന്‍ പ്രതിവാക്യമേകമാകും.10

‘അഹമഹ’മെന്നരുളുന്നതൊക്കെയാരാ-
യുകിലകമേ പലതല്ലതേകമാകും;
അകലുമഹന്തയനേകമാകയാലീ
തുകയിലഹമ്പൊരുളും തുടര്‍ന്നിടുന്നു.11

തൊലിയുമെലുമ്പുമലം ദുരന്തമന്തഃ
കലകളുമേന്തുമഹന്തയൊന്നു കാണ്‍ക!
പൊലിയുമിതന്യ പൊലിഞ്ഞുപൂര്‍ണ്ണമാകും
വലിയൊരഹന്ത വരാ വരം തരേണം.12

ത്രിഗുണമയം തിരുനീറണിഞ്ഞൊരീശ-
ന്നകമലരിട്ടു വണങ്ങിയക്ഷമാറി
സകലമഴിഞ്ഞു തണിഞ്ഞു കേവലത്തിന്‍
മഹിമയുമറ്റു മഹസ്സിലാണിടേണം.13

ത്രിഭുവനസീമ കടന്നു തിങ്ങിവിങ്ങും
ത്രിപുടി മുടിഞ്ഞു തെളിഞ്ഞിടുന്ന ദീപം
കപടയതിയ്ക്കു കരസ്ഥമാകുവിലെ-
ന്നും ഉപനിഷദുക്തിരഹസ്യമോര്‍ത്തിടേണം.14

പരയുടെ പാലുനുകര്‍ന്ന ഭാഗ്യവാന്മാര്‍‌-
‍ക്കൊരുപതിനായിരമാണ്ടൊരല്പനേരം;
അറിവപരപ്രകൃതിക്കധീനമായാ-
ലരനൊടിയായിരമാണ്ടുപോലെ തോന്നും.15

അധികവിശാലമരുപ്രദേശമൊന്നായ്-
നദിപെരുകുന്നതുപോലെ വന്നു നാദം
ശ്രുതികളില്‍ വീണുതുറക്കുമക്ഷിയെന്നും
യതമിയലും യതിവര്യനായിടേണം.16

അഴലെഴുമഞ്ചിതളാര്‍ന്നു രണ്ടു തട്ടായ്-
ച്ചുഴലുമനാദിവിളക്കു തൂക്കിയാത്മാ
നിഴലുരുവായെരിയുന്നു നെയ്യതോ മുന്‍-
പഴകിയ വാസന, വര്‍ത്തി വൃത്തിയത്രേ17

അഹമിരുളല്ലിരുളാകിലന്ധരായ് നാ-
മഹമഹമെന്നറിയാതിരുന്നിടേണം;
അറിവതിനാലഹമന്ധകാരമല്ലെ-
ന്നറിവതിനിങ്ങനെയാര്‍ക്കുമോതിടേണം.18

അടിമുടിയറ്റമതുണ്ടിതുണ്ടതുണ്ടെ-
ന്നടിയിടുമാദിമസത്തയുള്ളതെല്ല‍ാം;
ജഡമിതു സര്‍വ്വമനിത്യമ‍ാം; ജലത്തിന്‍-
വടിവിനെ വിട്ടു തരംങ്ഗമന്യമാമോ?19

ഉലകിനു വേറൊരു സത്തയില്ലതുണ്ടെ-
ന്നുലകരുരപ്പതു സര്‍വ്വമൂഹഹീനം;
ജളനു വിലേശയമെന്നു തോന്നിയാലും
നലമിയലും മലര്‍മാല നാഗമാമോ?20

പ്രിയമൊരു ജാതിയിതെന്‍ പ്രിയം, ത്വദീയ-
പ്രിയമപര പ്രിയമെന്നനേകമായി
പ്രിയവിഷയം പ്രതി വന്നിടും ഭ്രമം; തന്‍-
പ്രിയമപരപ്രിയമെന്നറിഞ്ഞിടേണം.21

പ്രിയമപരന്റെയതെന്‍പ്രിയം; സ്വകീയ-
പ്രിയമപരപ്രിയമിപ്രകാരമാകും
നയമതിനാലെ നരന്നു നന്മ നല്‍കും
ക്രിയയപരപ്രിയഹേതുവായ് വരേണം.22

അപരനുവേണ്ടിയഹര്‍ന്നിശം പ്രയത്നം
കൃപണത വിട്ടുകൃപാലു ചെയ്തിടുന്നു;
കൃപണനധോമുഖനായ്ക്കിടന്നു ചെയ്യു-
ന്നപജയകര്‍മ്മമവന്നു വേണ്ടി മാത്രം.23

അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ-
ലവനിയിലാദിമമായൊരാത്മരൂപം
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.24

ഒരുവനു നല്ലതുമന്യനല്ലലും ചേര്‍-
‍പ്പൊരുതൊഴിലാത്മവിരോധിയോര്‍ത്തിടേണം.
പരനു പരം പരിതാപമേകിടുന്നോ-
രെരിനരകാബ്ധിയില്‍ വീണെരിഞ്ഞിടുന്നു.25

അവയവമൊക്കെയമര്‍ത്തിയാണിയായ് നി-
ന്നവയവിയാവിയെയാവരിച്ചിടുന്നു;
അവനിവനെന്നതിനാലവന്‍ നിനയ്ക്കു-
ന്നവശതയാമവിവേകമൊന്നിനാലെ.26

ഇരുളിലിരുന്നറിയുന്നതാകുമാത്മാ-
വാണറിവതുതാനഥ നാമരൂപമായും
കരണമൊടിന്ദ്രിയകര്‍ത്തൃകര്‍മ്മമായും
വരുവതു കാണ്‍ക! മഹേന്ദ്രജാലമെല്ല‍ാം.27

അടിമുടിയറ്റടിതൊട്ടു മൌലിയന്തം
സ്ഫുടമറിയുന്നതു തുര്യബോധമാകും;
ജഡമറിവീലതു ചിന്ത ചെയ്തു ചൊല്ലു-
ന്നിടയിലിരുന്നറിവല്ലറിഞ്ഞിടേണം.28

മനമലര്‍ കൊയ്തു മഹേശപൂജ ചെയ്യും
മനുജനുമറ്റൊരു വേല ചെയ്തിടേണ്ട;
വനമലര്‍ കൊയ്തുമതല്ലയായ്കില്‍ മായാ-
മനുവുരുവിട്ടുമിരിക്കില്‍ മായമാറും.29

ജഡമറിവീലറിവിന്നു ചിന്തയില്ലോ-
തിടുകയുമില്ലറിവില്ലെന്നറിഞ്ഞു സര്‍വ്വം
വിടുകിലവന്‍ വിശദാന്തരംഗനായ് മേ-
ലുടലിലമര്‍ന്നുഴലുന്നതില്ല നൂനം.30

അനുഭവമാദിയിലൊന്നിരിക്കിലില്ലാ-
തനുമിതിയില്ലിതു മുന്നമക്ഷിയാലേ
അനുഭവിയാതതുകൊണ്ടു ധര്‍മ്മിയുണ്ടെ-
ന്നനുമിതിയാലറിവീലറിഞ്ഞിടേണം31

അറിവതു ധര്‍മ്മിയെയല്ല, ധര്‍മ്മമാമീ
യരുളിയ ധര്‍മ്മിയദൃശ്യമാകയാലേ
ധര മുതലായവയൊന്നുമില്ല താങ്ങു-
ന്നൊരു വടിവാമറിവുള്ളതോര്‍ത്തിടേണം.32

അറിവു നിജസ്ഥിതിയിങ്ങറിഞ്ഞിടാനായ്-
ധര മുതലായ വിഭൂതിയായി താനേ
മറിയുമവസ്ഥയിലേറി മാറിവട്ടം-
തിരിയുമലാതസമം തിരിഞ്ഞിടുന്നു.33

അരനൊടിയാദിയരാളിയാര്‍ന്നിടും തേ-
രുരുളതിലേറിയുരുണ്ടിടുന്നു ലോകം;
അറിവിലനാദിയതായ് നടന്നിടും തന്‍-
തിരുവിളയാടലിതെന്നറിഞ്ഞിടേണം. 34

ഒരു പതിനായിരമാദിതേയരൊന്നായ്
വരുവതുപോലെ വരും വിവേകവൃത്തി
അറിവിനെ മൂടുമനിത്യമായയാമീ-
യിരുളിനെയീര്‍ന്നെഴുമാദിസൂര്യനത്രേ. 35

അറിവിനു ശക്തിയനന്തമുണ്ടിതെല്ലാ-
മറുതിയിട‍ാം സമയന്യയെന്നിവണ്ണം
ഇരുപിരിവായിതിലന്യസാമ്യമാര്‍ന്നു-
ള്ളുരുവിലമര്‍ന്നു തെളിഞ്ഞുണര്‍ന്നിടേണം.36

വിഷമതയാര്‍ന്നെഴുമന്യ വെന്നുകൊള്‍വാന്‍
വിഷമമഖണ്ഡവിവേകശക്തിയെന്ന്യേ;
വിഷമയെ വെന്നതിനാല്‍ വിവേകമാകും
വിഷയവിരോധിനിയോടണഞ്ഞിടേണം.37

പലവിധമായറിയുന്നതന്യയൊന്നായ്
വിലസുവത‍ാം സമയെന്നു മേലിലോതും
നിലയെയറിഞ്ഞു നിവര്‍ന്നു സാമ്യമേലും
കലയിലലിഞ്ഞു കലര്‍ന്നിരുന്നിടേണം38

അരുളിയ ശക്തികളെത്തുടര്‍ന്നു രണ്ട‍ാം
പിരിവിവയില്‍ സമതന്‍വിശേഷമേകം;
വിരതി വരാ വിഷമാവിശേഷമൊന്നി-
ത്തരമിവ രണ്ടു തരത്തിലായിടുന്നു.39

സമയിലുമന്യയിലും സദാപി വന്നി-
ങ്ങമരുവതുണ്ടതതിന്‍ വിശേഷശക്തി
അമിതയതാകിലുമാകെ രണ്ടിവറ്റിന്‍-
ഭ്രമകലയാലഖിലം പ്രമേയമാകും.40

‘ഇതു കുട’മെന്നതിലാദ്യമാ ‘മിതെ’ന്നു-
ള്ളതു വിഷമാ ‘കുട’മോ വിശേഷമാകും;
മതി മുതലായ മഹേന്ദ്രജാലമുണ്ടാ-
വതിനിതുതാന്‍ കരുവെന്നു കണ്ടിടേണം.41

‘ഇദമറി’ വെന്നതിലാദ്യമാ ‘മിതെ’ന്നു-
ള്ളതു സമ,തന്റെ വിശേഷമാണു ബോധം;
മതി മുതലായവയൊക്കെ മാറി മേല്‍ സദ്-
ഗതി വരുവാനിതിനെബ്‌ഭജിച്ചിടേണം.42

പ്രകൃതി പിടിച്ചു ചുഴറ്റിടും പ്രകാരം
സുകൃതികള്‍ പോലുമഹോ! ചുഴന്നിടുന്നു!
വികൃതി വിടുന്നതിനായി വേല ചെയ്‌വീ-
ലകൃതി ഫലാഗ്രഹമറ്ററിഞ്ഞിടേണം.43

പലമതസാരവുമേകമെന്നു പാരാ-
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധ യുക്തി പറഞ്ഞു പാമരന്മാ-
രലവതു കണ്ടലയാതമര്‍ന്നിടേണം.44

ഒരു മതമന്യനു നിന്ദ്യമൊന്നിലോതും
കരുവപരന്റെ കണക്കിനൂനമാകും;
ധരയിലിതിന്റെ രഹസ്യമൊന്നുതാനെ-
ന്നറിവളവും ഭ്രമമെന്നറിഞ്ഞിടേണം.45

പൊരുതു ജയിപ്പതസാദ്ധ്യമൊന്നിനോടൊ-
ന്നൊരു മതവും പൊരുതലൊടുങ്ങുവീല
പരമതവാദിയിതോര്‍ത്തിടാതെ പാഴേ
പൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധി വേണം.46

ഒരു മതമാകുവതിന്നുരപ്പതെല്ലാ-
വരുമിതു വാദികളാരുമോര്‍ക്കുവീല;
പരമതവാദമൊഴിഞ്ഞ പണ്ഡിതന്മാ-
രറിയുമിതിന്റെ രഹസ്യമിങ്ങശേഷം.47

തനുവിലമര്‍ന്ന ശരീരി, തന്റെ സത്താ-
തനുവിലതെന്റെതിതെന്റെതെന്നു സര്‍വ്വം
തനുതയൊഴിഞ്ഞു ധരിച്ചിടുന്നു; സാക്ഷാ-
ലനുഭവശാലികളാമിതോര്‍ക്കിലാരും.48

അഖിലരുമാത്മസുഖത്തിനായ് പ്രയത്നം
സകലവുമിങ്ങു സദാപി ചെയ്തിടുന്നു;
ജഗതിയിലിമ്മതമേകമെന്നു ചിന്തി-
ച്ചഘമണയാതകതാരമര്‍ത്തിടേണം.49

നിലമൊടു നീരതുപോലെ കാറ്റു തീയും
വെളിയുമഹംകൃതി വിദ്യയും മനസ്സും
അലകളുമാഴിയുമെന്നുവേണ്ടയെല്ലാ-
വുലകുമുയര്‍ന്നറിവായി മാറിടുന്നു50

അറിവിലിരുന്നൊരഹന്തയാദ്യമുണ്ടായ്-
വരുമിതിനോടൊരിദന്ത വാമയായും
വരുമിവ രണ്ടുലപങ്ങള്‍പോലെ മായാ-
മരമഖിലം മറയെപ്പടര്‍ന്നിടുന്നു.51

ധ്വനിമയമായ്‌ഗ്ഗഗനം ജ്വലിക്കുമന്നാ-
ളണയുമതിങ്കലശേഷദൃശ്യജാലം;
പുനരവിടെ ത്രിപുടിക്കു പൂര്‍ത്തി നല്കും
സ്വനവുമടങ്ങുമിടം സ്വയം പ്രകാശം!52

ഇതിലെഴുമാദിമശക്തിയിങ്ങു കാണു-
ന്നിതു സകലം പെറുമാദിബീജമാകും;
മതിയതിലാക്കി മറന്നിടാതെ മായാ-
മതിയറുവാന്‍ മനനം തുടര്‍ന്നിടേണം.53

ഉണരുമവസ്ഥയുറക്കിലില്ലുറക്കം
പുനരുണരുമ്പോഴുതും സ്‌ഫുരിക്കുവീല;
അനുദിനമിങ്ങനെ രണ്ടുമാദിമായാ-
വനിതയില്‍നിന്നു പുറന്നു മാറിടുന്നു.54

നെടിയ കിനാവിതു നിദ്രപോലെ നിത്യം
കെടുമിതുപോലെ കിനാവുമിപ്രകാരം
കെടുമതി കാണുകയില്ല,കേവലത്തില്‍
പ്പെടുവതിനാലനിശം ഭ്രമിച്ചിടുന്നു.55

കടലിലെഴും തിരപോലെ കായമോരോ-
ന്നുടനുടനേറിയുയര്‍ന്നമര്‍ന്നിടുന്നു;
മുടിവിതിനെങ്ങിതു ഹന്ത! മൂലസംവിത്-
കടലിലജസ്രവുമുള്ള കര്‍മ്മമത്രേ!56

അലയറുമാഴിയിലുണ്ടനന്തമായാ-
കലയിതു കല്യയനാദികാര്യമാകും
സലിലരസാദി ശരീരമേന്തി നാനാ-
വുലകുരുവായുരുവായി നിന്നിടുന്നു.57

നവനവമിന്നലെയിന്നു നാളെ മറ്റേ-
ദ്ദിവസമിതിങ്ങനെ ചിന്ത ചെയ്തിടാതെ
അവിരതമെണ്ണിയളന്നിടുന്നതെല്ല‍ാം
ഭ്രമമൊരു ഭേദവുമില്ലറിഞ്ഞിടേണം.58

അറിവിനെ വിട്ടഥ ഞാനുമില്ലയെന്നെ-
പ്പിരിയുകിലില്ലറിവും, പ്രകാശമാത്രം;
അറിവറിയുന്നവനെന്നു രണ്ടുമോര്‍ത്താ-
ലൊരു പൊരുളാമതിലില്ല വാദമേതും.59

അറിവിനെയും മമതയ്‌ക്കധീനമാക്കി-
പ്പറയുമിതിന്‍ പരമാര്‍ത്ഥമോര്‍ത്തിടാതെ,
പറകിലുമപ്പരതത്ത്വമെന്നപോലീ-
യറിവറിയുന്നവനന്യമാകുവീല.60

വെളിവിഷയം വിലസുന്നു വേറുവേറാ-
യളവിടുമിന്ദ്രിയമാര്‍ന്ന തന്റെ ധര്‍മ്മം
ജളതയതിങു ദിഗംബരാദി നാമാ-
വലിയൊടുയര്‍ന്നറിവായി മാറിടുന്നു.61

പരവശനായ്പ്പരതത്ത്വമെന്റെതെന്നോര്‍-
ക്കരുതരുതെന്നു കഥിപ്പതൊന്നിനാലേ
വരുമറിവേതു വരാ കഥിപ്പതാലേ
പരമപദം പരിചിന്ത ചെയ്തിടേണം.62

അറിവിലിരുന്നപരത്വമാര്‍ന്നിടാതീ-
യറിവിനെയിങ്ങറിയുന്നതെന്നിയേ താന്‍
പരവശനായറിവീല പണ്ഡിതന്‍ താന്‍-
പരമരഹസ്യമിതാരു പാര്‍ത്തിടുന്നു!63

പ്രതിവിഷയം പ്രതിബന്ധമേറി മേവു-
ന്നിതിനെ നിജസ്മൃതിയേ നിരാകരിക്കൂ;
അതിവിശദസ്മൃതിയാലതീതവിദ്യാ-
നിധി തെളിയുന്നിതിനില്ല നീതിഹാനി.64

ഒരു കുറി നാമറിയാത്തതൊന്നുമിങ്ങി-
ല്ലുരുമറവാലറിവീലുണര്‍ന്നിതെല്ല‍ാം
അറിവവരില്ലതിരറ്റതാകയാലീ-
യരുമയെയാരറിയുന്നഹോ വിചിത്രം!65

ഇര മുതലായവയെന്നുമിപ്രകാരം
വരുമിനിയും;വരവറ്റുനില്‌പതേകം;
അറിവതു നാമതു തന്നെ മറ്റുമെല്ലാ-
വരുമതുതന്‍ വടിവാര്‍ന്നു നിന്നിടുന്നു.66

ഗണനയില്‍നിന്നു കവിഞ്ഞതൊന്നു സാധാ-
രണമിവ രണ്ടുമൊഴിഞ്ഞൊരന്യരൂപം
നിനവിലുമില്ലതു നിദ്രയിങ്കലും മേ-
ലിനനഗരത്തിലുമെങ്ങുമില്ല നൂനം.67

അരവവടാകൃതിപോലഹന്ത രണ്ടാ-
യറിവിലുമംഗിയാലും കടക്കയാലേ,
ഒരു കുറിയാര്യയിതിങ്ങനാര്യയാകു-
ന്നൊരുകുറിയെന്നുണരേണമൂഹശാലി.68

ശ്രുതിമുതല‍ാം തുരഗം തൊടുത്തൊരാത്മ-
പ്രതിമയെഴും കരണപ്രവീണനാളും
രതിരഥമേറിയഹന്ത രമ്യരൂപം
പ്രതി പുറമേ പെരുമാറിടുന്നജസ്രം.69

ഒരു രതിതന്നെയഹന്തയിന്ദ്രിയാന്തഃ
കരണകളേബരമൊന്നിതൊക്കെയായി
വിരിയുമിതിന്നു വിരാമമെങ്ങും, വേറാ-
മറിവവനെന്നറിവോളമോര്‍ത്തിടേണം70

സവനമൊഴിഞ്ഞു സമത്വമാര്‍ന്നു നില്പീ-
ലവനിയിലാരുമനാദി ലീലയത്രേ;
അവിരളമാകുമിതാകവേയറിഞ്ഞാ-
ലവനതിരറ്റ സുഖം ഭവിച്ചിടുന്നു.71

ക്രിയയൊരു കൂറിതവിദ്യ; കേവലം ചി-
ന്മയി മറുകൂറിതു വിദ്യ; മായയാലേ
നിയതമിതിങ്ങനെ നില്‍ക്കിലും പിരിഞ്ഞ-
ദ്ദ്വയപരഭാവന തുര്യമേകിടുന്നു72

ഒരു പൊരുളിങ്കലനേകമുണ്ടനേകം
പൊരുളിലൊരര്‍ത്ഥവുമെന്ന ബുദ്ധിയാലേ
അറിവിലടങ്ങുമഭേദമായിതെല്ലാ-
വരുമറിവീലതിഗോപനീയമാകും.73

പൊടിയൊരു ഭൂവിലസംഖ്യമപ്പൊടിക്കുള്‍-
പ്പെടുമൊരു ഭൂവിതിനില്ല ഭിന്നഭാവം;
ജഡമമരുന്നതുപോലെ ചിത്തിലും ചി-
ത്തുടലിലുമിങ്ങിതിനാലിതോര്‍ക്കിലേകം74

പ്രകൃതി ജലം തനു ഫേനമാഴിയാത്മാ-
വഹമഹമെന്നലയുന്നതൂര്‍മ്മിജാലം
അകമലരാര്‍ന്നറിവൊക്കെ മുത്തുതാന്‍ താന്‍
നുകരുവതാമമൃതായതിങ്ങു നൂനം.75

മണലളവറ്റു ചൊരിഞ്ഞ വാപിയിന്മേ-
ലണിയണിയായല വീശിടുന്ന വണ്ണം
അനൃതപരമ്പര വീശിയന്തരാത്മാ-
വിനെയകമേ ബഹുരൂപമാക്കിടുന്നു.76

പരമൊരു വിണ്ണു, പരന്ന ശക്തി കാറ്റാ-
മറിവനലന്‍, ജല, മക്ഷ, മിന്ദ്രിയാര്‍ത്ഥം
ധരണി, യിതിങ്ങനെയഞ്ചു തത്വമായ് നി-
ന്നെരിയുമിതിന്റെ രഹസ്യമേകമാകും.77

മരണവുമില്ല, പുറപ്പുമില്ല വാഴ്വും
നരസുരരാദിയുമില്ല നാമരൂപം,
മരുവിലമര്‍ന്ന മരീചിനീരുപോല്‍ നില്‍-
പൊരു പൊരുള‍ാം പൊരുളല്ലിതോര്‍ത്തിടേണം78

ജനിസമയം സ്ഥിതിയില്ല ജന്മിയന്യ-
ക്ഷണമതിലില്ലിതിരിപ്പതെപ്രകാരം?
ഹനനവുമിങ്ങനെ തന്നെയാകയാലേ
ജനനവുമില്ലിതു ചിത്പ്രഭാവമെല്ല‍ാം79

സ്ഥിതിഗതിപോലെ വിരോധിയായ സൃഷ്ടി-
സ്ഥിതിലയമെങ്ങൊരു ദിക്കിലൊത്തു വാഴും?
ഗതിയിവ മൂന്നിനുമെങ്ങുമില്ലിതോര്‍ത്താല്‍
ക്ഷിതി മുതലായവ ഗീരു മാത്രമാകും80

പ്രകൃതി പിരിഞ്ഞൊരു കൂറു ഭോക്തൃരൂപം
സകലവുമായ് വെളിയേ സമുല്ലസിക്കും
ഇഹപരമാമൊരു കൂറിദന്തയാലേ
വികസിതമാമിതു ഭോഗ്യവിശ്വമാകും81

അരണി കടഞ്ഞെഴുമഗ്നി പോലെയാരാ-
യ്‌വവരിലിരുന്നതിരറ്റെഴും വിവേകം
പരമചിദംബരമാര്‍ന്ന ഭാനുവായ് നി-
ന്നെരിയുമതിന്നിരയായിടുന്നു സര്‍വ്വം82

ഉടയുമിരിക്കുമുദിക്കുമൊന്നു മാറി-
ത്തുടരുമിതിങ്ങുടലിന്‍ സ്വഭാവമാകും
മുടിയിലിരുന്നറിയുന്നു മൂന്നുമാത്മാ-
വിടരറുമൊന്നിതു നിര്‍വ്വികാരമാകും83

അറിവതിനാലവനീവികാരമുണ്ടെ-
ന്നരുളുമിതോര്‍ക്കിലസത്യമുള്ളതുര്‍വ്വീ;
നിരവധിയായ് നിലയറ്റു നില്‍പ്പതെല്ലാ-
മറിവിലെഴും പ്രകൃതിസ്വരൂപമാകും84

നിഴലൊരു ബിംബമപേക്ഷിയാതെ നില്പീ-
ലെഴുമുലകെങ്ങുമബിംബമാകയാലേ
നിഴലുമതല്ലിതു നേരുമല്ല വിദ്വാ-
നെഴുതിയിടും ഫണിപോലെ കാണുമെല്ല‍ാം.85

തനു മുതലായതു സര്‍വ്വമൊന്നിലൊന്നി-
ല്ലനൃതവുമായതിനാലെയന്യഭാഗം
അനുദിനമസ്തമിയാതിരിക്കയാലേ
പുനരൃതരൂപവുമായ്പ്പൊലിഞ്ഞിടുന്നു.86

തനിയെയിതൊക്കെയുമുണ്ടു തമ്മിലോരോ-
രിനമിതരങ്ങളിലില്ലയിപ്രകാരം
തനു, മുതലായതു സത്തുമല്ല, യോര്‍ത്താ-
ലനൃതവുമല്ലതവാച്യമായിടുന്നു.87

സകലവുമുള്ളതുതന്നെ തത്വചിന്താ-
ഗ്രഹനിതു സര്‍വ്വവുമേകമായ് ഗ്രഹിക്കും;
അകമുഖമായറിയായ്കില്‍ മായയ‍ാം വന്‍-
പക പലതും ഭ്രമമേകിടുന്നു പാരം.88

അറിവിലിരുന്നസദസ്തിയെന്നസംഖ്യം
പൊരിയിളകിബ്ഭുവനം സ്ഫുരിക്കയാലേ
അറിവിനെ വിട്ടൊരു വസ്തുവന്യമില്ലെ-
ന്നറിയണമീയറിവൈകരൂപ്യമേകും.89

അനൃതമൊരസ്തിതയേ മറയ്ക്കുകില്ലെ-
ന്നനുഭവമുണ്ടു സദസ്തിയെന്നിവണ്ണം
അനുപദമസ്തിതയാലിതാവൃതം സദ്-
ഘനമതിനാലേ കളേബരാദികാര്യം90

പ്രിയവിഷയം പ്രതിചെയ്തിടും പ്രയത്നം
നിയതവുമങ്ങനെ തന്നെ നില്‍ക്കയാലേ
പ്രിയമജമവ്യയമപ്രമേയമേകാന്‍
ദ്വയമിതുതാന്‍ സുഖമാര്‍ന്നു നിന്നിടുന്നു91

വ്യയമണയാതെ വെളിക്കു വേല ചെയ്യും
നിയമമിരിപ്പതു കൊണ്ടു നിത്യമാകും
പ്രിയമകമേ പിരിയാതെയുണ്ടിതിന്നീ
ക്രിയയൊരു കേവലബാഹ്യലിംഗമാകും92

ചലമുടലറ്റ തനിക്കു തന്റെയാത്മാ-
വിലുമധികം പ്രിയവസ്തുവില്ലയന്യം;
വിലസിടുമാത്മഗതപ്രിയം വിടാതീ
നിലയിലിരിപ്പതുകൊണ്ടു നിത്യമാത്മാ.93

ഉലകവുമുള്ളതുമായ്ക്കലര്‍ന്നു നില്‍ക്കും
നില വലുതായൊരു നീതികേടിതത്രേ
അറുതിയിടാനരുതാതവാങ്മനോഗോ-
ചരമിതിലെങ്ങു ചരിച്ചിടും പ്രമാണം.94

വിപുലതയാര്‍ന്ന വിനോദവിദ്യ മായാ-
വ്യവഹിതയായ് വിലസുന്ന വിശ്വവീര്യം
ഇവളിവളിങ്ങവതീര്‍ണ്ണയായിടും, ത-
ന്നവയവമണ്ഡകടാഹകോടിയാകും.95

അണുവുമഖണ്ഡവുമസ്തി നാസ്‌തിയെന്നി-
ങ്ങനെ വിലസുന്നിരുഭാഗമായി രണ്ടും;
അണയുമനന്തരമസ്‌തി നാസ്‌തിയെന്നീ-
യനുഭവവും നിലയറ്റു നിന്നുപോകും.96

അണുവറിവിന്‍ മഹിമാവിലങ്ഗമില്ലാ-
തണയുമഖണ്ഡവുമന്നു പൂര്‍ണ്ണമാകും;
അനുഭവിയാതറിവീലഖണ്ഡമ‍ാം ചിദ്-
ഘനമിതു മൌനഘനാമൃതാബ്ധിയാകും.97

ഇതുവരെ നാമൊരു വസ്തുവിങ്ങറിഞ്ഞീ-
ലതിസുഖമെന്നനിശം കഥിക്കയാലേ
മതി മുതലായവ മാറിയാലുമാത്മാ-
സ്വതയറിയാതറിവെന്നു ചൊല്ലിടേണം.98

അറിവഹമെന്നതുരണ്ടുമേകമാമാ-
വരണമൊഴിഞ്ഞവനന്യനുണ്ടു വാദം,
അറിവിനെ വിട്ടഹമന്യമാകുമെന്നാ-
ലറിവിനെയിങ്ങറിയാനുമാരുമില്ല.99

അതുമിതുമല്ല സദര്‍ത്ഥമല്ലഹം സ-
ച്ചിദമൃതമെന്നു തെളിഞ്ഞു ധീരനായി
സദസദിതി പ്രതിപത്തിയറ്റു സത്തോ-
മിതിമൃദുവായ് മൃദുവായമര്‍ന്നിടേണം!100

ആത്മോപദേശശതകം പ്രഭാഷണങ്ങള്‍ MP3 – ശ്രീ ബാലകൃഷ്ണന്‍ നായര്‍