ശ്രീ രമണമഹര്‍ഷി
നവംബര്‍ 18, 1936

ചോദ്യം: ജാഗ്രത്തിലെന്നതുപോലെ ആവുന്നിടത്തോളം നമ്മുക്ക് സുഷുപ്തിയില്‍ തന്നെ കഴിഞ്ഞുകൂടരുതോ?
മഹര്‍ഷി: ജാഗ്രദാവസ്ഥയിലും സുഷുപ്തിയുണ്ട്. സത്യം നോക്കിയാല്‍ നാമെപ്പോഴും സുഷുപ്തിയിലാണ്. ഇക്കാര്യം നാം ജാഗ്രദാവസ്ഥയില്‍ അറിയേണ്ടതാണ്. നാം സുഷുപ്തിയോടുകൂടി ചേരുകയോ അതിനെ പിരിഞ്ഞിരിക്കുകയോ ചെയുന്നില്ല. ഈ അവസ്ഥയാണു സമാധി. അഹന്ത മൂലം അജ്ഞാനിക്ക് അധികനേരം സുഷുപ്തിയിലിരിക്കാന്‍ കഴിയുന്നില്ല. അജ്ഞാനി തന്‍റെ സ്വപ്നംമൂലമോ ജാഗ്രത്തുമൂലമോ സുഷുപ്തിയെ അറിയാതെ പോകുന്നു. ആദിയില്‍ തന്നെ നില ഉറപ്പിച്ചു നില്‍ക്കുന്ന ജ്ഞാനി സ്വപ്നത്തിലും ജാഗ്രത്തിലും സുഷുപ്തിയെ അറിയുന്നവനായിരിക്കുന്നു. അവന്‍റെ അഹന്ത കരിഞ്ഞ കയറിന്‍റെ ചട്ടക്കൂടുപോലെയാണ്. സദാ സ്വന്തം ആദിയെ നോക്കിയിരിക്കുന്നു. അവന്‍റെ അഹന്ത സമുദ്രത്തില്‍ ഉപ്പുകട്ടി എന്നപോലെ അത്മാവിലൊടുങ്ങും.

ചോദ്യം: ഇരുപത്തൊന്നു ദിവസത്തിലധികം നിര്‍വ്വികല്പ സമാധിയിലിരുന്നാല്‍ മരിച്ചുപോകുമെന്നു ശ്രീരാമകൃഷ്ണന്‍ പറയുന്നു.
മഹര്‍ഷി: പ്രാരബ്ധം പരിപൂര്‍ണമായി ഗമിക്കുന്നതുവരെ ജീവന്മുക്തനിലും അഹംസ്ഫുരണം ഉണ്ടായികൊണ്ടിരിക്കും. ഇപ്പറഞ്ഞ 21 ദിവസക്കാലാവധിയെപ്പറ്റി എനിക്കു സംശയമുണ്ട്‌. മുപ്പതു നാല്പതും ദിവസം നിരാഹാര വ്രതമിരുന്നവരുണ്ട് . നൂറു ദിവസത്തോളം ഇരുന്നുവരുമുണ്ട്. അങ്ങനെയുള്ളവര്‍ക്ക് പ്രാരബ്ധം പിന്നും അവശേഷിച്ചിരുന്നുവെന്നര്‍ത്ഥം.

ചോദ്യം: ആത്മസാക്ഷാല്‍ക്കാരം എങ്ങനെ സാധിതപ്രായമാകും?
മഹര്‍ഷി: തീയില്‍ നിന്നും പൊരികള്‍ എന്ന പോലെ ബ്രഹ്മത്തില്‍ നിന്നും അഹന്താസ്ഫുരണങ്ങള്‍ ഉല്‍പത്തികൊള്ളുന്നു. ഈ ‘ഞാന്‍’ സ്ഫുരണം ഏതോ ഉപാധിയോടു ചേര്‍ന്ന് തന്മയമായിത്തീര്‍ന്ന താദാത്മ്യബോധമാണ് അജ്ഞാനം. തെറ്റായ ഈ ദേഹാത്മബുദ്ധി നശിച്ചാല്‍ താന്‍ തന്‍റെ ആദി (ബ്രഹ്മ) സ്വരൂപത്തില്‍ തന്നെ ഇരിക്കുന്നുതനുഭവമാകും. ഇതാണ് ജ്ഞാനം.

ചോദ്യം: ദേഹാത്മ ബുദ്ധി ഒഴിയുന്നതെങ്ങനെ ?
മഹര്‍ഷി: ജാഗ്രത്തിലും സ്വപ്നത്തിലും ദേഹം ബോധത്തോടുകൂടിയിരിക്കുന്ന നമ്മുക്ക് ഉറക്കത്തില്‍ ദേഹബോധമില്ലാതിരിക്കുന്നു. അതുകൊണ്ട് ദേഹബോധം നമ്മുടെ നിജപ്രകൃതിയല്ല എന്ന് ജാഗ്രത്തില് ‍(ദേഹാത്മബുദ്ധി നമ്മെ നിയന്ത്രിക്കുമ്പോള്‍) തന്നെ നാം ഉണരേണ്ടതാണ് . രണ്ടവസ്ഥകള്‍ക്കോ രണ്ടു വിചാരങ്ങള്‍ക്കോ ഇടയില്‍ പരിശുദ്ധാത്മാവായ ‘ഞാന്‍ ‘ പ്രകാശിക്കും . അഹന്ത, ഒന്നിനെപ്പറ്റിക്കൊണ്ട് മുമ്പുള്ളതിനെ വിടുന്ന പുഴുവിനെപ്പോലെയാണ് വിഷയസംബന്ധിയല്ലാതിരിക്കുമ്പോള്‍ അഹന്തയുടെ തനിരൂപം മനസ്സിലാക്കാം. അതുകൊണ്ടാണ് വിചാരമറ്റിരിക്കുന്ന അവസ്ഥയില്‍ ശുദ്ധമായ ‘ഞാന്‍’ പ്രകാശിക്കുമെന്നു പറയുന്നത്.

ചോദ്യം: നാം ഉറങ്ങുകയും ഉണരുകയും ചെയ്യുന്നതെങ്ങനെ ?
മഹര്‍ഷി: നേരം ഇരുട്ടുമ്പോള്‍ കോഴി ‘കൊക്കൊക്കോ’ സ്വരമുണ്ടാക്കുന്നു. കുഞ്ഞുങ്ങള്‍ പരപരാ ഓടിവന്ന് അതിന്‍റെ ചിറകിനടിയിലൊളിക്കുന്നു. കുഞ്ഞുങ്ങളെ ചിറകിനടിയില്‍ സുരക്ഷിതമായി ഒതുക്കികൊണ്ട് കോഴി കൂട്ടിനുള്ളില്‍ ചേക്കകയറുന്നു. പൊന്നുഷസ്സില്‍ കുഞ്ഞുങ്ങളുമായി വെളിയില്‍ വരുന്നു. തള്ളക്കോഴിയുടെ സ്ഥാനത്തുള്ള അഹന്ത തന്‍റെ ചിന്തസന്താനങ്ങളെ തന്നോടോതുക്കിവച്ചുകൊണ്ട് ഉറങ്ങാന്‍ പോകുന്നു. പ്രഭാതത്തില്‍ ചിന്തമാരീചികള്‍ പ്രാദുര്‍ഭവിക്കുന്നു. സൂര്യോദയത്തില്‍ രശ്മികളെന്നോണം അഹന്തോദയത്തില്‍ പരിവാരങ്ങളുമായി വിചാരങ്ങളും പ്രത്യക്ഷമാകുന്നു. അസ്തമയത്തില്‍ സൂര്യനോടോത്തു വാരിധിയില്‍ താഴുന്ന രശ്മികളെപ്പോലെ നിദ്രയില്‍ ആത്മാനന്ദ സാഗരത്തില്‍ മുങ്ങുന്ന അഹന്തയോടൊപ്പം വിചാരങ്ങളും മുങ്ങി മറയുന്നു.

ചോദ്യം: സുഷുപ്തി എന്തുപോലെയിരിക്കും
മഹര്‍ഷി: മേഘാവൃതമായ കൂരിരുള്‍ രാത്രിയില്‍ കണ്ണു തുറന്നിരുന്നാലും അന്ധകാരമൊന്നല്ലാതെ വസ്തുക്കളുടെ കാഴ്ച്ചയില്ലാതിരിക്കുന്ന അവസ്ഥയാണ് നിദ്രക്കും ഉള്ളത് . സത്യാന്വഷിയായ മറ്റൊരു ഭക്തനോട്‌ ഭഗവാന്‍ ഇപ്രകാരം പ്രവചിക്കുകയുണ്ടായി . സത്യാസത്യങ്ങളുടെ കഥനം ലോകത്തോട്‌ പറയുന്നതിലെന്തര്‍ത്ഥമുണ്ട്? ലോകത്തിന്‍റെ തന്നെ നിലനില്‍പ്പ്‌ അസത്യത്തിലല്ലേ?