സ്വാമി വിവേകാനന്ദന്‍

അന്യന്മാരുടെ ശരീരാവശ്യങ്ങളെ നിവൃത്തിച്ചുകൊടുത്ത്, ആ വിധം അവരെ സഹായിക്കുന്നതു വലിയ കാര്യംതന്നെ. എന്നാല്‍, ആ ആവശ്യത്തിന്റെ വലിപ്പവും സഹായത്തിന്റെ ദൂരവ്യാപകത്വവും അനുസരിച്ച് സഹായത്തിന്റെ മഹത്ത്വം കൂടുന്നു. ഒരാളിന്റെ ആവശ്യങ്ങള്‍ ഒരു മണിക്കൂര്‍ നേരത്തേയ്ക്കു പരിഹരിക്കുന്നത് അയാള്‍ക്ക് ഒരു സഹായംതന്നെ; ഒരു സംവത്‌സരക്കാലത്തേയ്ക്കു പരിഹരിക്കുന്നത് അതിനേക്കാള്‍ വലിയ സഹായം; എന്നെന്നേയ്ക്കുമായി പരിഹരിക്കുവാന്‍ സാധിക്കുന്നപക്ഷം നിശ്ചയമായും അതായിരിക്കും അയാള്‍ക്കു ചെയ്തുകൊടുക്കാവുന്നതിലേയ്ക്കും ഏറ്റവും വലിയ സഹായം. ദുഃഖങ്ങളെ ശാശ്വതമായി ഒഴിവാക്കാന്‍ ആത്മ ജ്ഞാനത്തിനു മാത്രമേ കഴിയൂ. മറ്റേതുതരം ജ്ഞാനവും ആവശ്യങ്ങളെ അല്പനേരത്തേയ്ക്കു നിവര്‍ത്തിക്കുകമാത്രം ചെയ്യും. ആത്മ ജ്ഞാനത്തോടുകൂടി മാത്രമേ ആവശ്യങ്ങളെ ജനിപ്പിക്കുന്ന (അവിദ്യാ) ശക്തി പാടേ നശിക്കുന്നുള്ളു. അതുകൊണ്ട് ഒരു മനുഷ്യന് ആദ്ധ്യാത്മികമായി ചെയ്യുന്ന സഹായമാകുന്നു ഏറ്റവും വലിയ സഹായം.

ആത്മവിദ്യാപ്രദാതാവാണ് മനുഷ്യവര്‍ഗ്ഗത്തിന്റെ പരമോപകാരി. അങ്ങനെ മനുഷ്യര്‍ക്ക് അദ്ധ്യാത്മസഹായം ചെയ്തിട്ടുള്ളവരെയാണ് ഏറ്റവും വലിയ പ്രഭാവശാലികളായി നാം ഏതുകാലത്തും കാണുന്നത്. എന്തെന്നാല്‍ സകല ജീവിതവ്യവഹാരങ്ങളുടേയും യഥാര്‍ത്ഥമായ അടിസ്ഥാനം ആദ്ധ്യാത്മികതയാകുന്നു. ആദ്ധ്യാത്മികമായി ശക്തനും പൂര്‍ണ്ണനും ആയ ഒരു മനുഷ്യന് മറ്റേതു വിഷയത്തിലും താന്‍ ഇച്ഛിക്കുന്നപക്ഷം ശക്തനായിത്തീരാം. ആദ്ധ്യാത്മികമായ ബലമുണ്ടാകുന്നതുവരെ മനുഷ്യന് ശരീരാവശ്യങ്ങള്‍പോലും ശരിയായി നിറവേറ്റാന്‍ കഴിയുന്നതല്ല. അദ്ധ്യാത്മസഹായം കഴിഞ്ഞാല്‍ പിന്നെ മുഖ്യമായത് ബുദ്ധിപരമായ സഹായമാകുന്നു. ജ്ഞാനദാനം അന്നദാനത്തേക്കാളും വസ്ത്രദാനത്തേക്കാളും വളരെയധികം ശ്രേഷ്ഠമാണ്. അത് ഒരുവന്റെ ജീവന്‍ രക്ഷിക്കുന്നതിനേക്കാളും ശ്രേഷ്ഠമാകുന്നു: കാരണം, മനുഷ്യന്റെ യഥാര്‍ത്ഥജീവിതം ജ്ഞാനമൂലകമാണ്. അജ്ഞാനം മരണവും ജ്ഞാനം ജീവിതവുമാകുന്നു. അജ്ഞാനത്തിലും ദുഃഖത്തിലുംകൂടി തപ്പിത്തടഞ്ഞുകൊണ്ടുള്ള ഇരുളടഞ്ഞ ഒരു ജീവിതമാണ് നയിക്കേണ്ടിവരുന്നതെങ്കില്‍ ആ ജീവിതം തീരെ വില കുറഞ്ഞതാണ്.

ബുദ്ധിപരമായ സഹായം കഴിഞ്ഞാല്‍ കായികസഹായത്തിനാണ് അടുത്തസ്ഥാനം. ഇങ്ങനെയിരിക്കെ, പരോപകാരവിഷയത്തെപ്പറ്റി ചിന്തിക്കുമ്പോള്‍, കായികസഹായം മാത്രമേ സഹായമായിട്ടുള്ളു എന്നുള്ള തെറ്റിദ്ധാരണയുണ്ടാകാതെ നാം സദാ സൂക്ഷിക്കണം. ആ സഹായം ഒടുവിലത്തേതാകുന്നു: മാത്രമല്ല ശാശ്വതമായ തൃപ്തി നല്കുവാന്‍ കഴിവില്ലാത്തതിനാല്‍ എല്ലാറ്റിലുംവെച്ചു താഴ്ന്നതുമാകുന്നു. എനിക്കു വിശന്നാലുണ്ടാകുന്ന വിഷമം ഭക്ഷണം കഴിച്ചാല്‍ തീരും: പക്ഷേ വിശപ്പു വീണ്ടും ഉണ്ടാകും. മേലില്‍ ആവശ്യങ്ങള്‍ ഒന്നും തോന്നാത്തവിധം തൃപ്തിയാവുമ്പോഴേ എന്റെ വിഷമതകള്‍ അവസാനിക്കയുള്ളു. പിന്നീട് വിശപ്പ് എന്നെ വിഷമിപ്പിക്കുകയില്ല: ഒരു കഷ്ടപ്പാടിനും ദുഃഖത്തിനും എന്നെ ബാധി ക്കാനാവില്ല. അതുകൊണ്ട്, നമുക്ക് ആത്മബലം ഉണ്ടാവാന്‍ ഉപകരിക്കുന്ന സഹായമാണ് ഏറ്റവും മഹത്തായത്. അതു കഴിഞ്ഞാല്‍പ്പിന്നെ ബുദ്ധിപരമായ സഹായം; അതിനും താഴെയാണ് ശരീര സംബന്ധമായ സഹായം.

ലോകത്തിലുള്ള കഷ്ടപ്പാടുകള്‍ കായികസഹായംകൊണ്ടുമാത്രം ശമിപ്പിക്കാന്‍ കഴിയുന്നതല്ല. മനുഷ്യപ്രകൃതി വ്യത്യാസപ്പെടുന്നതു വരെ ഈ ശാരീരികാവശ്യങ്ങള്‍ എപ്പോഴുമുണ്ടായിക്കൊണ്ടിരിക്കും. ദുഃഖങ്ങള്‍ എപ്പോഴും അനുഭവപ്പെട്ടുകൊണ്ടിരിക്കും. എത്രതന്നെ ശരീരസഹായം ചെയ്താലും അവ നിശ്ശേഷം ശമിക്കുകയില്ല. മനുഷ്യരെ നിര്‍മ്മലരാക്കിത്തീര്‍ക്കുകയെന്നുള്ളതുമാത്രമേ ഈ പ്രശ്‌നത്തിനൊരു പരിഹാരമുള്ളു. നാം കാണുന്ന സര്‍വ്വദോഷങ്ങള്‍ക്കും ദുഃഖങ്ങള്‍ക്കും ഉത്പത്തിസ്ഥാനം അജ്ഞാനമാകുന്നു. മനുഷ്യര്‍ക്കു വെളിച്ചവും (ജ്ഞാനവും) തെളിച്ചവും (മനഃശുദ്ധിയും) ഉണ്ടാകട്ടെ. ആത്മിക ശക്തി വര്‍ദ്ധിക്കട്ടെ. ശരിയായ വിദ്യാഭ്യാസം ഉണ്ടാകട്ടെ. അപ്പോള്‍ മാത്രമേ ലോകത്തില്‍ ദുഃഖനിവൃത്തിയുണ്ടാകയുള്ളു. അതിനു മുമ്പില്ല. രാജ്യത്തിലുള്ള ഓരോ ഗൃഹവും ഓരോ ധര്‍മ്മസത്രമായി മാറ്റാന്‍ കഴിഞ്ഞേക്കാം. രാജ്യം മുഴുവന്‍ ആസ്പത്രികളെക്കൊണ്ടു നിറയ്ക്കാന്‍ സാധിച്ചേക്കാം. എന്നാലും മനുഷ്യന്റെ സ്വഭാവം മാറുന്നതുവരെ മനുഷ്യനു ദുഃഖം ഉണ്ടായിക്കൊണ്ടേയിരിക്കും.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I കര്‍മ്മയോഗം. അദ്ധ്യായം 3 കര്‍മ്മരഹസ്യം. പേജ് 43]