MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

വനയാത്ര

രാഘവന്‍ താതഗേഹം പ്രവേശിച്ചുടന്‍
വ്യാകുലഹീനം വണങ്ങിയരുള്‍ ചെയ്തു
കൈകേയിയാകിയ മാതാവു തന്നോടു
“ശോകം കളഞ്ഞാലുമമ്മേ! മനസി തേ
സൌമിത്രിയും ജനകാത്മജയും ഞാനും
സൌമുഖ്യമാര്‍ന്നു പോവാനായ് പുറപ്പെട്ടു
ഖേദമകലെക്കളഞ്ഞിനി ഞങ്ങളെ
താതന്നജ്ഞാപിക്ക വേണ്ടതു വൈകാതെ”
ഇഷ്ടവാക്യം കേട്ടു കൈകേയി സാദരം
പെട്ടെന്നെഴുന്നേറ്റിരുന്നു സസംഭ്രമം
ശ്രീരാമനും മൈഥിലിക്കുമനുജനും
ചീരങ്ങള്‍ വെവ്വേറെ നല്‍കിനാളമ്മയും
ധന്യവസ്ത്രങ്ങളുപേക്ഷിച്ചു രാഘവന്‍
വന്യചീരങ്ങള്‍ പരിഗ്രഹിച്ചീടിനാന്‍
പുഷ്കരലോചനാനുജ്ഞയാ വല്‍ക്കലം
ലക്ഷ്മണന്‍ താനുമുടുത്താനതു നേരം
ലക്ഷ്മീഭഗവതിയാകിയ ജാനകി
വല്‍ക്കലം കയ്യില്‍ പിടിച്ചുകൊണ്ടാകുലാല്‍
പക്ഷമെന്തുള്ളിലെന്നുള്ളതറിവാനായ്
തല്‍ക്ഷണേ ലജ്ജയാ ഭര്‍ത്തൃമുഖ‍ാംബുജം
ഗൂഢമായ് നോക്കിനാളെങ്ങനെ ഞാനിതു
ഗാഢമുടുക്കുന്നതെന്നുള്ളചിന്തയാ
മഗലദേവതാവല്ലഭന്‍ രാഘവ-
നിംഗിതജ്ഞന്‍ തദാ വാങ്ങിപ്പരുഷമ‍ാം
വല്‍ക്കലം ദിവ്യ‍ാംബരോപരി വേഷ്ടിച്ഛു
സല്‍കാരമാനം കലര്‍ന്നു നിന്നീടിനാന്‍
എന്നതു കണ്ടൊരു രാജദാരങ്ങളു-
മന്യരായുള്ള ജനങ്ങളുമൊക്കവേ
വന്ന ദു:ഖത്താല്‍ കരയുന്നതു കേട്ടു
നിന്നരുളീടും വസിഷ്ഠമഹാമുനി
കോപേന ഭര്‍ത്സിച്ചു കൈകേയി തന്നോടു
താപേന ചൊല്ലിനാ‘നെന്തിതു തോന്നുവാന്‍?
ദുഷ്ടേ! നിശാചരീ! ദുര്‍വൃത്തമാനസേ!
കഷ്ടമോര്‍ത്തോളം കഠോരശീലേ! ഖലേ!
രാമന്‍ വനത്തിന്നു പോകേണമെന്നല്ലോ
താമസശീലേ! വരത്തെ വരിച്ചു നീ
ജാനകീദേവിക്കു വല്‍ക്കലം നല്‍കുവാന്‍
മാനസേ തോന്നിയതെന്തൊരു കാരണം?
ഭക്ത്യാ പതിവ്രതയാകിയ ജാനകി
ഭര്‍ത്താവിനോടുകൂടെ പ്രയാണം ചെയ്കില്‍
സര്‍വ്വാഭരണവിഭൂഷിതഗാത്രിയായ്
ദിവ്യ‍ാംബരം പൂണ്ടനുഗമിചീടുക.
കാനനദു:ഖനിവാരണാര്‍ത്ഥം പതി-
മാനസവും രമിപ്പിച്ചു സദാകാലം
ഭര്‍ത്തൃശുശ്രൂഷയും ചെയ്തു പിരിയാതെ
ചിത്തശുദ്ധ്യാ ചരിച്ചീടുകെന്നേവരൂ’
ഇത്ഥം വസിഷ്ടോക്തി കേട്ടു ദശരഥന്‍
നത്വാ സുമന്ത്രരോടേവമരുള്‍ ചെയ്തു:
‘രാജയോഗ്യം രഥമാശു വരുത്തുക
രാജീവനേത്രപ്രയാണായ സത്വരം’
ഇത്ഥമുക്ത്വാ രാമവക്ത്ര‍ാംബുജം പാര്‍ത്തു
‘പുത്ര! ഹാ രാമ! സൌമിത്രേ! ജനകജേ!
രാമ! രാമ! ത്രിലോകാഭിരാമ‍ാംഗ!ഹാ!
ഹാ! മമ പ്രാണസമാന! മനോഹര!‘
ദു:ഖിച്ചു ഭൂമിയില്‍ വീണു ദശരഥ-
നുള്‍ക്കാന്പഴിഞ്ഞു കരയുന്നതു നേരം
തേരുമൊരുമിച്ചു നിര്‍ത്തി സുമന്ത്രരും
ശ്രീരാമദേവനുമപ്പോളുരചെയ്തു:
‘തേരില്‍ കരേറുക സീതേ!വിരവില്‍ നീ
നേരമിനിക്കളഞ്ഞീടരുതേതുമേ‘
സുന്ദരിവന്ദിച്ചു തേരില്‍ക്കരേറിനാ-
ളിന്ദിരാ‍വല്ലഭനാകിയ രാമനും
മാനസേ ഖേദം കളഞ്ഞു ജനകനെ
വീണു വണങ്ങി പ്രദക്ഷിണവും ചെയ്തു
താണുതൊഴുതുടന്‍ തേരില്‍ കരേറിനാന്‍;
ബാണചാപാസി തൂണീരാദികളെല്ല‍ാം
കൈക്കൊണ്ടു വന്ദിച്ചു താനും കരേറിനാന്‍
ലക്ഷ്മണനപ്പോള്‍, സുമന്ത്രരുമാകുലാല്‍
ദു:ഖേന തേര്‍ തെളിച്ചീടിനാന്‍, ഭൂപനും
നില്‍ക്കുനില്‍ക്കെന്നു ചൊന്നാന്‍ ,രഘുനാഥനും
ഗച്ഛഗച്ഛേതിവേഗാലരുള്‍ ചെയ്തിതു:
നിശ്ചലമായിതു ലോകവുമന്നേരം
രാജീവലോചനന്‍ ദൂരെ മറഞ്ഞപ്പോള്‍
രാജാവു മോഹിച്ചുവീണിതേ ഭൂതലേ
സ്ത്രീബാലവൃദ്ധാവധി പുരവാസികള്‍
താപം മുഴുത്തു വിലപിച്ചു പിന്നാലെ
‘തിഷ്ഠ!തിഷ്ഠപ്രഭോ! രാമ! ദയാനിധേ!
ദൃഷ്ടിയ്ക്കമൃതമായൊരു തിരുമേനി
കാണായ്കിലെങ്ങനെ ഞങ്ങള്‍ പൊറുക്കുന്നു?
പ്രാണനോ പോയിതല്ലോ മമം ദൈവമേ!‘
ഇത്തരം ചൊല്ലി വിലപിച്ചു സര്‍വ്വരും
സത്വരം തേരിന്‍ പിറകെ നട കൊണ്ടാര്‍
മന്നവന്‍ താനും ചിരം വിലപിച്ചഥ
ചൊന്നാന്‍ പരിചക്രന്മാരൊടാകുലാല്‍
‘എന്നെയെടുത്തിനിക്കൊണ്ടുപോയ് ശ്രീരാമന്‍
തന്നുടെ മാത്രുഗേഹത്തിങ്കലാക്കുവിന്‍
രാമനെ വേറിട്ടു ജീവിച്ചു ഞാനിനി
ഭൂമിയില്‍ വാഴ്കെന്നതില്ലെന്നു നിര്‍ണ്ണയം‘
എന്നതു കേട്ടോരു ഭൃത്യജനങ്ങളും
മന്നവന്‍ തന്നെയെടുത്തു കൌസല്യ തന്‍
മന്ദിരത്തിങ്കലാക്കീടിനാനന്നേരം
വന്നൊരു ദു:ഖേന മോഹിച്ചു വീണിതു
പിന്നെയുണര്‍ന്നു കരഞ്ഞു തുടങ്ങിനാന്‍
ഖിന്നയായ് മേവുന്ന കൌസല്യ തന്നോടും.

ശ്രീരാമനും തമസാനദി തന്നുടെ
തീരം ഗമിച്ചു വസിച്ചു നിശാമുഖേ
പാനീയമാത്രമുപജീവനം ചെയ്തു
ജാനകിയോടും നിരാഹാരനായൊരു
വൃക്ഷമൂലേ ശയനം ചെയ്തുറങ്ങീടിനാന്‍;
ലക്ഷ്മണന്‍ വില്ലുമമ്പും ധരിച്ചന്തികേ
രക്ഷിച്ചു നിന്നു, സുമന്ത്രരുമായോരോ
ദു:ഖവൃത്താന്തങ്ങളും പറഞ്ഞാകുലാല്‍
പൌരജനങ്ങളും ചെന്നരികേ പുക്കു
ശ്രീരാമനെയങ്ങു കൊണ്ടുപൊയ്ക്കൂടാകില്‍
കാനനവാസം നമുക്കുമെന്നേവരും
മാനസത്തിങ്കലുറച്ചു മരുവിനാര്‍
പൌരജനത്തിന്‍ പരിദേവനം കണ്ടു
ശ്രീരാമദേവനുമുള്ളില്‍ നിരൂപിച്ചു
‘സൂര്യനുദിച്ചാലയയ്ക്കയുമില്ലിവര്‍
കാര്യത്തിനും വരും വിഘ്നമെന്നാലിവര്‍
ഖേദം കലര്‍ന്നു തളര്‍ന്നുറങ്ങുന്നിതു
ബോധമില്ലിപ്പോളിനിയുണരും മുന്‍പേ
പോകനാമിപ്പൊഴേ കൂട്ടുക തേരെ‘ന്നു
രാഘവന്‍ വാക്കുകള്‍ കേട്ടു സുമന്ത്രരും
വേഗേന തേരുമൊരുമിച്ചിതന്നേരം
രാഘവന്മാരും ജനകതനൂജയും
തേരിലേറീടിനാരേതുമറിഞ്ഞീല
പൌരജനങ്ങളന്നേരം സുമന്ത്രരും
ചെറ്റയോദ്ധ്യാഭിമുഖം ഗമിച്ചിട്ടഥ
തെറ്റെന്നു തെക്കോട്ടു തന്നെ നടകൊണ്ടു
ചുറ്റും കിടന്ന പുരവാസികളെല്ല‍ാം
പിറ്റേന്നാള്‍ തങ്ങളുണര്‍ന്നു നോക്കുന്നേരം
കണ്ടീലരാമനെയെന്നു കരഞ്ഞതി-
കുണ്ഠിതന്മാരായ് പുരിപുക്കു മേവിനാര്‍
സീതാസമേതന‍ാം രാമനെസ്സന്തതം
ചേതസി ചിന്തിച്ചുചിന്തിച്ചനുദിനം
പുത്രമിത്രാദികളോടുമിട ചേര്‍ന്നു
ചിത്തശുദ്ധ്യാ വസിച്ചീടിനാനേവരും
മംഗലാദേവതാവല്ലഭന്‍ രാഘവന്‍
ഗംഗാതടം പുക്കു ജാനകി തന്നോടും
മംഗലസ്നാനവും ചെയ്തു സഹാനുജം
ശ്രുംഗിവേരാവിദൂരേ മരുവീടിനാന്‍
ദാശരഥിയും വിദേഹതനൂജയും
ശിംശപാമൂലേ സുഖേന വാണീടിനാര്‍