MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

വിച്ഛിന്നാഭിഷേകം

അന്നേരമാദിത്യനുമുദിച്ചീടിനാന്‍
മന്നവന്‍ പള്ളിക്കുറുപ്പുണര്‍ന്നീലിന്നും
എന്തൊരുമൂലമതിനെന്നു മാനസേ
ചിന്തിച്ചുചിന്തിച്ചുമന്ദമന്ദം തദാ
മന്ത്രിപ്രവരനാകുന്ന സുമന്ത്രരു-
മന്ത:പുരമകം പുക്കാനതിദൃതം
‘രാജീവമിത്രഗോത്രോല്‍ഭൂത!ഭൂപതേ!
രാജരാജേന്ദ്രപ്രവര!ജയജയ!”
ഇത്ഥംനൃപനെ സ്തുതിച്ചുനമസ്കരി-
ച്ചുത്ഥാനവും ചെയ്തു വന്ദിച്ചു നിന്നപ്പോള്‍
എത്രയും ഖിന്നനായ് കണ്ണുനീരും വാര്‍ത്തു
പൃത്ഥ്വിയില്‍ത്തന്നെ കിടക്കും നരേന്ദ്രനെ
ചിത്താകുലതയാ കണ്ടു സുമന്ത്രരും
സത്വരം കൈകേയി തന്നോടു ചോദിച്ചാന്‍:
ദേവനാരീസമേ!രാജപ്രിയതമേ!
ദേവി കൈകേയീ!!ജയജയ സന്തതം
ഭൂലോകപാലന്‍ പ്രകൃതി പകരുവാന്‍
മൂലമെന്തോന്നു മഹാരാജവല്ലഭേ!‘
ചൊല്ലുകെന്നോടെന്നു കേട്ടു കൈകേയിയും
ചൊല്ലിനാളാശു സുമന്ത്രരോടന്നേരം:
‘ധാത്രീപതീന്ദ്രനു നിദ്രയുണ്ടായീല
രാത്രിയിലെന്നതു കാരണമാകയാല്‍
സ്വസ്ഥനല്ലാതെ ചമഞ്ഞിതു തന്നുടെ
ചിത്തത്തിനസ്വതന്ത്രത്വം ഭവിയ്ക്കയാല്‍
രാമ രാമേതി രാമേതി ജപിയ്ക്കയും
രാമനെത്തന്നെ മനസി ചിന്തിയ്ക്കയും
ഉദ്യല്പ്രജാഗര സേവയും ചെയ്കയാ-
ലത്യന്ത മാകുലനായിതു മന്നവന്‍
രാമനെക്കാണാഞ്ഞു ദു:ഖം നൃപേന്ദ്രനു
രാമനെച്ചെന്നു വരുത്തുക വൈകാതെ’
എന്നതു കേട്ടു സുമന്ത്രരും ചൊല്ലിനാന്‍:
‘ചെന്നു കുമാരനെ ക്കൊണ്ടുവരാമല്ലോ?’
രാജവചനമനാകര്‍ണ്യ ഞാനിഹ
രാജീവലോചനേ പോകുന്നതെങ്ങിനെ?
എന്നതു കേട്ടു ഭൂപാലനും ചൊല്ലിനാന്‍:
‘ചെന്നു നീ തന്നെ വരുത്തുക രാമനെ
സുന്ദരനായൊരു രാമകുമാരന‍ാം
നന്ദനന്‍ തന്‍ മുഖം വൈകാതെ കാണണം’
എന്നതുകേട്ടു സുമന്ത്രരുഴറിപ്പോയ്-
ച്ചെന്നു കൌസല്യാസുതനോടു ചൊല്ലിനാന്‍:
‘താതന്‍ ഭവാനെയുണ്ടല്ലോ വിളിയ്ക്കുന്നു
സാദരം വൈകാതെഴുന്നള്ളുക വേണം‘
മന്ത്രിപ്രവരവാക്യം കേട്ടു രാഘവന്‍
മന്ദേതരമവന്‍ തന്നോടു കൂടവെ
സൌമിത്രിയോടും കരേറി രഥോപരി
പ്രേമവിവശന‍ാം താതന്‍ മരുവിടും
മന്ദിരേ ചെന്നു പിതാവിന്‍പദദ്വയം
വന്ദിച്ചുവീണു നമസ്കരിച്ചീടിനാന്‍
രാമനെച്ചെന്നെടുത്താലിംഗനം ചെയ്‌വാന്‍
ഭൂമിപനാശു സമുത്ഥായ സംഭ്രമാല്‍
ബാഹുക്കള്‍ നീട്ടിയ നേരത്തു ദു:ഖേന
മോഹിച്ചു ഭൂമിയില്‍ വീണിതു ഭൂപനും
രാമരാമേതി പറഞ്ഞു മോഹിച്ചൊരു
ഭൂമീപനെക്കണ്ടു വേഗേന രാഘവന്‍
താതനെച്ചെന്നെടുത്താശ്ലേഷവും ചെയ്തു
സാദരം തന്റെ മടിയില്‍ കിടത്തിനാന്‍
നാരീജനങ്ങളതുകണ്ടനന്തര
മാരൂഢശോകാല്‍ വിലാപം തുടങ്ങിനാര്‍
രോദനം കേട്ടു വസിഷ്ഠമുനീന്ദ്രനും
ഖേദേന മന്ദിരം പുക്കിതു സത്വരം
ശ്രീരാമദേവനുംചോദിച്ചിതന്നേരം:
‘കാരണമെന്തോന്നു താതദു:ഖത്തിനു
നേരേ പറവിനറിഞ്ഞവരെ’ന്നതു-
നേരം പറഞ്ഞിതു കേകയപുത്രിയും
‘കാരണം പുത്രദു:ഖത്തിനു നീ തന്നെ
പാരില്‍ സുഖം ദു:ഖമൂലമല്ലൊ നൃണ‍ാം
ചേതസി നീ നിരൂപിയ്ക്കിലെളുതിനി
താതനു ദു:ഖനിവൃത്തി വരുത്തുവാന്‍
ഭര്‍ത്തൃദു:ഖാപശാന്തിയ്ക്കു കിഞ്ചില്‍ ത്വയാ
കര്‍ത്തവ്യമായൊരു കര്‍മ്മമെന്നായ് വരും
സത്യവാദിശ്രേഷ്ഠനായ പിതാവിനെ
സത്യപ്രതിജ്ഞനാക്കീടുക നീയതു
ചിത്തഹിതം നൃപതീന്ദ്രനു നിര്‍ണ്ണയം;
പുത്രരില്‍ ജ്യേഷ്ഠനാകുന്നതു നീയല്ലൊ
രണ്ടു വരം മമ ദത്തമായിട്ടുണ്ടു
പണ്ടു നിന്‍ താതനാല്‍ സന്തുഷ്ട ചേതസാ
നിന്നാലെ സാദ്ധ്യമായുള്ളോന്നതു രണ്ടു-
മിന്നു തരേണമെന്നര്‍ത്ഥിയ്ക്കയും ചെയ്തേന്‍
നിന്നോടതു പറഞ്ഞീടുവാന്‍ നാണിച്ചു
ഖിന്നനായ് വന്നിതു താതനറിക നീ
സത്യപാശേന സംബദ്ധന‍ാം താതനെ
സത്വരം രക്ഷിപ്പതിന്നു യോഗ്യന്‍ ഭവാന്‍
പുന്നാമമാകും നരകത്തില്‍നിന്നുടന്‍
തന്നുടെ താതനെ താണനം ചെയ്കയാല്‍
പുത്രനെന്നുള്ള ശബ്ദം വിധിച്ചു ശത-
പത്ര സമുത്ഭവനെന്നതറിക നീ‘
മാതൃവചന ശൂലാഭിഹതനായ
മേദിനീപാലകുമാരന‍ാം രാമനും
എത്രയുമേറ്റം വ്യഥിതനായ് ചൊല്ലിനാന്‍:
‘ഇത്രയെല്ല‍ാം പറയേണമോ മാതാവേ!
താതാര്‍ത്ഥമായിട്ടു ജീവനെത്തന്നെയും
മാതാവു തന്നെയും സീതയെത്തന്നെയും
ഞാനുപേക്ഷിപ്പതതിനില്ല സംശയം
മാനസേ ഖേദമതിനില്ലെനിക്കേതും
രാജ്യമെന്നാകിലും താതന്‍ നിയോഗിക്കില്‍
ത്യാജ്യമെന്നാലറിക നീ മാതാവേ!
ലക്ഷ്മണന്‍ തന്നെ ത്യജിക്കെന്നു ചൊല്‍കിലും
തല്‍ക്ഷണം ഞാനുപേക്ഷിപ്പനറിക നീ
പാവകന്‍ തങ്കല്‍ പതിക്കേണമെങ്കിലു-
മേവം വിഷം കുടിക്കേണമെന്നാകിലും
താതന്‍ നിയോഗിക്കിലേതുമേ സംശയം
ചേതസി ചെറ്റില്ലെനിക്കെന്നറിക നീ
താതകാര്യമനാജ്ഞപ്തമെന്നാകിലും
മോദേന ചെയ്യുന്ന നന്ദനനുത്തമന്‍
പിത്രാ നിയുക്തനായീട്ടു ചെയ്യുന്നവന്‍
മദ്ധ്യമനായുള്ള പുത്രനറിഞ്ഞാലും
ഉക്തമെന്നാകിലുമിക്കാര്യമെന്നാലെ-
കര്‍ത്തവ്യമല്ലെന്നു വച്ചടങ്ങുന്നവന്‍
പിത്രോര്‍മ്മലമെന്നുചൊല്ലുന്നു സജ്ജന-
മിത്ഥമെല്ല‍ാം പരിജ്ഞാതം മയാധുനാ
ആകയാല്‍ താതനിയോഗമനുഷ്ഠിപ്പാ-
നാകുലമേതുമെനിയ്ക്കില്ല നിര്‍ണയം
സത്യം കരോമഹം, സത്യം കരോമഹം
സത്യം മയോക്തം മറിച്ചു രണ്ടായ് വരാ’
രാമപ്രതിജ്ഞ കേട്ടോരു കൈകേയിയും
രാമനോടാശു ചൊല്ലീടിനാലാദരാല്‍:
‘താതന്‍ നിനക്കഭിഷേകാര്‍ത്ഥമായുട-
നാദരാല്‍ സംഭരിച്ചോരു സംഭാരങ്ങള്‍
കൊണ്ടഭിഷേകം ഭരതനു ചെയ്യണം
രണ്ട‍ാം വരം പിന്നെയുണ്ടൊന്നു വേണ്ടുന്നു
നീ പതിന്നാലു സംവത്സരം കാനനേ
താപസവേഷേണ വാഴുകയും വേണം
നിന്നോടതു നിയോഗിപ്പാന്‍ മടിയുണ്ടു
മന്നവനിന്നതു ദു:ഖമാകുന്നതും’
എന്നതു കേട്ടു ശ്രീരാമനും ചൊല്ലിനാന്‍:
ഇന്നതിനെന്തൊരു വൈഷമ്യമായതും?
ചെയ്കഭിഷേകം ഭരതനു ഞാനിനി
വൈകാതെ പോവന്‍ വനത്തിനു മാതാവേ!
എന്തതെന്നോടു ചൊല്ലാഞ്ഞു പിതാവതു
ചിന്തിച്ചു ദു:ഖിപ്പതിനെന്തു കാരണം?
രാജ്യത്തെ രക്ഷിപ്പതിന്നു മതിയവന്‍
രാജ്യമുപേക്ഷിപ്പതിന്നു ഞാനും മതി
ദണ്ഡമത്രേ രാജ്യ ഭാരം വഹിപ്പതു
ദണ്ഡകവാസത്തിനേതുമെളുതല്ലോ
സ്നേഹമെന്നെക്കുറിച്ചേറുമമ്മക്കുമീ-
ദ്ദേഹമാത്രം ഭരിക്കെന്നു വിധിക്കയാല്‍
ആകാശഗംഗയെ പാതാളലോകത്തു
വേഗേന കൊണ്ടു ചെന്നാക്കി ഭഗീരഥന്‍
തൃപ്തി വരുത്തി പിതൃക്കള്‍ക്കു പൂരുവും
തൃപ്തനാക്കീടിനാന്‍ താതനു തന്നുടെ
യൌവനം നല്‍കിജ്ജരാനരയും വാങ്ങി
ദിവ്യന്മാരായവര്‍ പിതൃപ്രസാദത്തിനാല്‍
അല്പമായൊള്ളോരു കാര്യം നിരൂപിച്ചു
മല്പിതാ ദു:ഖിപ്പതിനില്ലവകാശം’
രാഘവ വാക്യമേവം കേട്ടു ഭൂപതി
ശോകേന നന്ദനന്‍ തന്നോടു ചൊല്ലിനാന്‍:
‘സ്ത്രീജിതനായതികാമുകനായൊരു
രാജാധമനാകുമെന്നെയും വൈകാതെ
പാശേന ബന്ധിച്ചു രാജ്യം ഗ്രഹിയ്ക്ക നീ
ദോഷം നിനക്കതിനേതുമകപ്പെടാ
അല്ലായ്കിലെന്നോടു സത്യദോഷം പറ്റു-
മല്ലോ കുമാര! ഗുണ‍ാംബുധേ!രാഘവ!‘
പൃഥ്വീപതീന്ദ്രന്‍ ദശരഥനും പുന-
രിത്ഥം പറഞ്ഞു കരഞ്ഞു തുടങ്ങിനാന്‍:
“ഹാ രാമ! ഹാ ജഗന്നാഥ!ഹാ ഹാ രാമ!
ഹാ രാമ! ഹാഹാ മമ പ്രാണ വല്ലഭ!
നിന്നെപ്പിരിഞ്ഞു പൊറുക്കുന്നതെങ്ങനെ?
എന്നെപ്പിരിഞ്ഞു നീ ഘോരമഹാവനം
തന്നില്‍ ഗമിയ്ക്കുന്നതെങ്ങനെ നന്ദന?
എന്നിത്തരം പലജാതി പറകയും
കണ്ണുനീരാലോല വാര്‍ത്തു കരകയും
നന്നായ് മുറുകെമുറുകെത്തഴുകയും
പിന്നെച്ചുടുചുടെ ദീര്‍ഘമായ് വീര്‍ക്കയും
ഖിന്നനായോരു പിതാവിനെക്കണ്ടുടന്‍
തന്നുടെ കയ്യാല്‍ കുളുര്‍ത്തജലം കൊണ്ടു
കണ്ണും മുഖവും തുടച്ചു രഘുത്തമന്‍
ആശ്ലേഷനീതിവാഗ്വൈഭവാദ്യങ്ങളാ-
ലാശ്വസിപ്പിച്ചാന്‍ നയകോവിദന്‍ തദാ
‘എന്തിനെന്‍ താതന്‍ വൃഥൈവ ദു:ഖിയ്ക്കുന്ന-
തെന്തൊരു ദണ്ഡമിതിന്നു, മഹീപതേ!
സത്യത്തെ രക്ഷിച്ചു കൊള്ളുവാന്‍ ഞങ്ങള്‍ക്കു
ശക്തിപോരായ്കയുമില്ലിതു രണ്ടിനും
സോദരന്‍ നാടു ഭരിച്ചിരുന്നീടുക
സാദരം ഞാനരണ്യത്തിലും വാഴുവന്‍
ഓര്‍ക്കിലീ രാജ്യഭാരം വഹിയ്ക്കുന്നതില്‍
സൌഖ്യമേറും വനത്തിങ്കല്‍ വാണീടുവാന്‍
ഏതുമേ ദണ്ഡമില്ലാതെ കര്‍മ്മം മമ-
മാതാവെനിയ്ക്കു വിധിച്ചതു നന്നല്ലോ
മാതാവു കൌസല്യ തന്നെയും വന്ദിച്ചു
മൈഥിലിയോടും പറഞ്ഞിനി വൈകാതെ
പോവതിന്നായ് വരുന്നേനെ’ന്നരുള്‍ ചെയ്തു
ദേവനും മാതൃഗേഹം പുക്കതു നേരം
ധാര്‍മ്മികയാകിയ മാതാ സുസമ്മതം
ബ്രാഹ്മണരെക്കൊണ്ടു ഹോമപൂജാദികള്‍
പുത്രാഭ്യുദയത്തിനായ്ക്കൊണ്ടു ചെയ്യിച്ചു
വിത്തമതീവ ദാനങ്ങള്‍ ചെയ്താദരാല്‍
ഭക്തികൈക്കൊണ്ടു ഭഗവല്പദ‍ാംബുജം
ചിത്തത്തില്‍ നന്നായുറപ്പിച്ചിളകാതെ
നന്നായ് സമാധിയുറച്ചിരിക്കുന്നേരം
ചെന്നോരു പുത്രനേയും കണ്ടതില്ലല്ലോ
അന്തികേ ചെന്നു കൌസല്യയോടന്നേരം
സന്തോഷമോടു സുമിത്ര ചൊല്ലീടിനാള്‍:
‘രാമനുപഗതനായതു കണ്ടീലേ?
ഭൂമിപാലപ്രിയേ!നോക്കീടു’കെന്നപ്പോള്‍
വന്ദിച്ചു നില്‍ക്കുന്ന രാമകുമാരനെ
മന്ദേതരം മുറുകെപ്പുണര്‍ന്നീടിനാള്‍
പിന്നെ മടിയിലിരുത്തി നിറുകയില്‍
നന്നായ് മുകര്‍ന്നു മുകര്‍ന്നു കുതൂഹലാല്‍
ഇന്ദീവരദളശ്യാമകളേബരം
മന്ദമന്ദം തലോടിപ്പറഞ്ഞീടിനാള്‍:
‘എന്തെന്മകനേ! മുഖ‍ാംബുജം വാടുവാന്‍
ബന്ധമുണ്ടായതു പാരം വിശക്കയോ?
വന്നിരുന്നീടു ഭുജിപ്പതിന്നാശു നീ‘
യെന്നു മാതാവു പറഞ്ഞോരനന്തരം
വന്ന ശോകത്തെയടക്കി രഘുവരന്‍
തന്നുടെ മാതാവിനോടരുളിച്ചെയ്തു:
‘ഇപ്പോള്‍ ഭുജിപ്പാനവസരമില്ലമ്മേ; ക്ഷിപ്ര-
മരണ്യവാസത്തിനു പോകണം
മുല്‍പ്പാടു കേകയപുത്രിയാമമ്മയ്ക്കു
മല്‍പ്പിതാ രണ്ടു വരം കൊടുത്തീടിനാന്‍
ഒന്നു ഭരതനെ വാഴിയ്ക്കയെന്നതു-
മെന്നെ വനത്തിന്നയയ്ക്കെന്നു മറ്റേതും
തത്ര പതിന്നാലു സംവത്സരം വസി-
ച്ചത്ര വന്നീടുവന്‍ പിന്നെ ഞാന്‍ വൈകാതെ
സന്താപമേതും മനസ്സിലുണ്ടാകാതെ
സന്തുഷ്ടയായ് വസിച്ചീടുക മാതാവും”‘
ശ്രീരാമ വാക്യമേവം കേട്ടു കൌസല്യ
പാരില്‍ മോഹിച്ചു വീണീടിനാനാകുലാല്‍
പിന്നെ മോഹം തീര്‍ന്നിരുന്നു ദു:ഖാര്‍ണ്ണവം
തന്നില്‍ മുഴുകിക്കരഞ്ഞു കരഞ്ഞുടന്‍
തന്നുടെ നന്ദനന്‍ തന്നോടു ചൊല്ലിനാ’-
‘ളിന്നു നീ കാനനത്തിന്നു പോയീടുകില്‍
എന്നെയും കൊണ്ടുപോകേണം മടിയാതെ
നിന്നെപ്പിരിഞ്ഞാല്‍ ക്ഷണാര്‍ദ്ധം പൊറുക്കുമോ?
ദണ്ഡകാരണ്യത്തിനാശു നീ പോകില്‍ ഞാന്‍
ദണ്ഡധരാലയത്തിന്നു പോയീടുവന്‍
പൈതലെ വേര്‍വിട്ടുപോയ പശുവിനു-
ള്ളാധി പറഞ്ഞറിയിയ്ക്കരുതല്ലോ?
നാടു വാഴേണം ഭരതനെന്നാകില്‍ നീ
കാടു വാഴേണമെന്നുണ്ടോ വിധിമതം?
എന്തു പിഴച്ചതു കൈകേയിയോടു നീ
ചിന്തിയ്ക്ക, താതനോടും കുമാരാ! ബലാല്‍.
താതനും ഞാനുമൊക്കും ഗുരുത്വംകൊണ്ടു
ഭേദം നിനക്കു ചെറ്റില്ലെന്നു നിശ്ചയം
പോകണമെന്നു താതന്‍ നിയോഗിയ്ക്കില്‍, ഞാന്‍
പോകരുതെന്നു ചെറുക്കുന്നതുണ്ടല്ലോ
എന്നുടെ വാക്യത്തെ ലംഘിച്ചു ഭൂപതി-
തന്നുടെ വാചാ ഗമിയ്ക്കുന്നതാകിലോ
ഞാനുമെന്‍ പ്രാണങ്ങളെ ത്യജിച്ചീടുവന്‍
മാനവവംശവും പിന്നെ മുടിഞ്ഞുപോം
തത്ര കൌസല്യാവചനങ്ങളിങ്ങനെ
ചിത്തതാപേണ കേട്ടോരു സൌമിത്രിയും
ശോകരോഷങ്ങള്‍ നിറഞ്ഞ നേത്രാഗ്നിനാ
ലോകങ്ങളെല്ല‍ാം ദഹിച്ചുപോകും വണ്ണം
രാഘവന്‍ തന്നെ നോക്കിപ്പറഞ്ഞീടിനാന്‍
‘ആകുലമെന്തിതു കാരണമുണ്ടാവാന്‍?
ഭ്രാന്തചിത്തം ജഡം വൃദ്ധം വധൂജിതം
ശാന്തേതരം ത്രപാഹീനം ശഠപ്രിയം
ബന്ധിച്ചു താതനേയും പിന്നെ ഞാന്‍ പരി-
പന്ഥികളായുളളവരേയുമൊക്കവേ
അന്തകന്‍ വീട്ടിന്നയച്ചഭിഷേകമൊ-
രന്തരം കൂടാതെ സാധിച്ചുകൊള്ളുവന്‍
ബന്ധമില്ലേതുമിതിന്നു ശോകിപ്പതി-
നന്തര്‍മുദാ വസിച്ചീടുക മാതാവേ!
ആര്യപുത്രാഭിഷേകം കഴിച്ചീടുവാന്‍
ശൌര്യമെനിയ്ക്കതിനുണ്ടെന്നു നിര്‍ണ്ണയം
കാര്യമല്ലാത്തതു ചെയ്യുന്നതാകിലാ-
ചാര്യനും ശാസനം ചെയ്കെന്നതേ വരൂ’
ഇത്ഥം പറഞ്ഞു ലോകത്രയം തദ്രുഷാ
ദുഗ്ദ്ധമാമ്മാറു സൌമിത്രി നില്‍ക്കുന്നേരം
മന്ദഹാസം ചെയ്തു മന്ദേതരം ചെന്നു
നന്ദിച്ചു ഗാഢമായാലിംഗനം ചെയ്തു
സുന്ദരനിന്ദിരാമന്ദിരവത്സനാ-
നന്ദസ്വരൂപനിന്ദിന്ദിരവിഗ്രഹന്‍
ഇന്ദീവരാക്ഷനിന്ദ്രാദിവൃന്ദാരക-
വൃന്ദവന്ദ്യ‍ാംഘ്രിയുഗ്മാരവിന്ദന്‍ പൂര്‍ണ്ണ-
ചന്ദ്രബിംബാനനനിന്ദുചൂഡ്ദപ്രിയന്‍
വൃന്ദാരവൃന്ദ മന്ദാരദാരൂപമന്‍