MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

ശിവന്‍ കഥ പറയുന്നു

പംക്തികന്ധരമുഖരാക്ഷസവീരന്മാരാല്‍
സന്തതം ഭാരേണ സന്തപ്തയ‍ാം ഭൂമിദേവി
ഗോരൂപംപൂണ്ടു ദേവതാപസഗണത്തോടും
സാരസാസനലോകം പ്രാപിച്ചു കരഞ്ഞേറ്റം
വേദനയെല്ല‍ാം വിധാതാവിനോടറിയിച്ചാള്‍;
വേധാവും മൂഹൂര്‍ത്തമാത്രം വിചാരിച്ചശേഷം
‘വേദനായകനായ നാഥനോടിവ ചെന്നു
വേദനംചെയ്‌കയെന്യേ മറ്റൊരു കഴിവില്ല.’
സാരസോത്ഭവനേവം ചിന്തിച്ചു ദേവന്മാരോ-
ടാരൂഢഖേദം നമ്മെക്കൂട്ടിക്കൊണ്ടങ്ങു പോയി
ക്ഷീരസാഗരതീരംപ്രാപിച്ചു ദേവമുനി-
മാരോടുകൂടി സ്തുതിച്ചീടിനാന്‍ ഭക്തിയോടെ.
ഭാവനയോടുംകൂടി പുരുഷസൂക്തംകൊണ്ടു
ദേവനെസ്സേവിച്ചിരുന്നീടിനാന്‍ വഴിപോലെ.
അന്നേരമൊരു പതിനായിരമാദിത്യന്മാ-
രൊന്നിച്ചു കിഴക്കുദിച്ചുയരുന്നതുപോലെ
പത്മസംഭവന്‍തനിക്കന്‍പൊടു കാണായ്‌വന്നു
പത്മലോചനനായ പത്മനാഭനെ മോദാല്‍.
മുക്തന്മാരായുളെളാരു സിദ്ധയോഗികളാലും
ദുര്‍ദ്ദര്‍ശമായ ഭഗവദ്രൂപം മനോഹരം
ചന്ദൃകാമന്ദസ്മിതസുന്ദരാനനപൂര്‍ണ്ണ-
ചന്ദ്രമണ്ഡലമരവിന്ദലോചനം ദേവം
ഇന്ദ്രനീലാഭം പരമിന്ദിരാമനോഹര-
മന്ദിരവക്ഷസ്ഥലം വന്ദ്യമാനന്ദോദയം
വത്സലാഞ്ഞ്‌ഛനവത്സം പാദപങ്കജഭക്ത-
വത്സലം സമസ്തലോകോത്സവം സത്സേവിതം
മേരുസന്നിഭകിരീടോദ്യല്‍കുണ്ഡലമുക്താ-
ഹാരകേയൂര‍ാംഗദകടകകടിസൂത്ര
വലയ‍ാംഗുലീയകാദ്യഖിലവിഭൂഷണ-
കലിതകളേബരം, കമലാമനോഹരം
കരുണാകരം കണ്ടു പരമാനന്ദംപൂണ്ടു
സരസീരുഹഭവന്‍ മധുരസ്‌ഫുടാക്ഷരം
സരസപദങ്ങളാല്‍ സ്തുതിച്ചുതുടങ്ങിനാന്‍ഃ
“പരമാനന്ദമൂര്‍ത്തേ! ഭഗവന്‍! ജയജയ.
മോക്ഷകാമികളായ സിദ്ധയോഗീന്ദ്രന്മാര്‍ക്കും
സാക്ഷാല്‍ കാണ്മതിന്നരുതാതൊരു പാദ‍ാംബുജം
നിത്യവും നമോസ്തു തേ സകലജഗല്‍പതേ!
നിത്യനിര്‍മ്മലമൂര്‍ത്തേ ! നിത്യവും നമോസ്തു തേ.
സത്യജ്ഞാനാനന്താനന്ദാമൃതാദ്വയമേകം
നിത്യവും നമോസ്തു തേ കരുണാജലനിധേ!
വിശ്വത്തെസ്സൃഷ്ടിച്ചു രക്ഷിച്ചു സംഹരിച്ചീടും
വിശ്വനായക! പോറ്റീ! നിത്യവും നമോസ്തു തേ.
സ്വാദ്ധ്യായതപോദാനയജ്ഞാദികര്‍മ്മങ്ങളാല്‍
സാദ്ധ്യമല്ലൊരുവനും കൈവല്യമൊരുനാളും.
മുക്തിയെസ്സിദ്ധിക്കേണമെങ്കിലോ ഭവല്‍പാദ-
ഭക്തികൊണ്ടൊഴിഞ്ഞു മറ്റൊന്നിനാലാവതില്ല.
നിന്തിരുവടിയുടെ ശ്രീപാദ‍ാംബുജദ്വന്ദ്വ-
മന്തികേ കാണായ്‌വന്നിതെനിക്കു ഭാഗ്യവശാല്‍.
സത്വചിത്തന്മാരായ താപസശ്രേഷ്‌ഠന്മാരാല്‍
നിത്യവും ഭക്ത്യാ ബുദ്ധ്യാ ധരിക്കപ്പെട്ടോരു നിന്‍-
പാദപങ്കജങ്ങളില്‍ ഭക്തി സംഭവിക്കണം
ചേതസി സദാകാലം ഭക്തവത്സലാ! പോറ്റീ!
സംസാരാമയപരിതപ്തമാനസന്മാര‍ാം
പുംസ‍ാം ത്വത്ഭക്തിയൊഴിഞ്ഞില്ല ഭേഷജമേതും
മരണമോര്‍ത്തു മമ മനസി പരിതാപം
കരുണാമൃതനിധേ! പെരികെ വളരുന്നു.
മരണകാലേ തവ തരുണാരുണസമ-
ചരണസരസിജസ്മരണമുണ്ടാവാനായ്‌
തരിക വരം നാഥ! കരുണാകര! പോറ്റീ!
ശരണം ദേവ! രമാരമണ! ധരാപതേ!
പരമാനന്ദമൂര്‍ത്തേ! ഭഗവന്‍ ജയ ജയ!
പരമ! പരമാത്മന്‍! പരബ്രഹ്‌മാഖ്യ! ജയ.
പരചിന്മയ!പരാപര! പത്മാക്ഷ! ജയ
വരദ! നാരായണ! വൈകുണ്‌ഠ! ജയ ജയ.”

ചതുരാനനനിതി സ്തുതിചെയ്തൊരുനേരം
മധുരതരമതിവിശദസ്മിതപൂര്‍വം
അരുളിച്ചെയ്തു നാഥ “നെന്തിപ്പോളെല്ലാവരു-
മൊരുമിച്ചെന്നെക്കാണ്മാനിവിടേക്കുഴറ്റോടെ
വരുവാന്‍ മൂലമതു ചൊല്ലുകെ”ന്നതു കേട്ടു
സരസീരുഹഭവനീവണ്ണമുണര്‍ത്തിച്ചുഃ
“നിന്തിരുവടിതിരുവുളളത്തിലേറാതെക-
ണ്ടെന്തൊരു വസ്തു ലോകത്തിങ്കലുളളതു പോറ്റീ!
എങ്കിലുമുണര്‍ത്തിക്ക‍ാം മൂന്നു ലോകത്തിങ്കലും
സങ്കടം മുഴുത്തിരിക്കുന്നിതിക്കാലം നാഥ!
പൌലസ്ത്യ‍തനയന‍ാം രാവണന്‍തന്നാലിപ്പോള്‍
ത്രെയിലോക്യം നശിച്ചിതു മിക്കതും ജഗല്‍പതേ!
മദ്ദത്തവരബലദര്‍പ്പിതനായിട്ടതി-
നിര്‍ദ്ദയം മുടിക്കുന്നു വിശ്വത്തെയെല്ലാമയ്യോ!
ലോകപാലന്മാരെയും തച്ചാട്ടിക്കളഞ്ഞവ-
നേകശാസനമാക്കിച്ചമച്ചു ലോകമെല്ല‍ാം.
പാകശാസനനെയും സമരേ കെട്ടിക്കൊണ്ടു
നാകശാസനവും ചെയ്തീടിനാന്‍ ദശാനനന്‍.
യാഗാദികര്‍മ്മങ്ങളും മുടക്കിയത്രയല്ല
യോഗീന്ദ്രന്മാര‍ാം മുനിമാരെയും ഭക്ഷിക്കുന്നു.
ധര്‍മ്മപത്നികളേയും പിടിച്ചുകൊണ്ടുപോയാന്‍
ധര്‍മ്മവും മറഞ്ഞിതു മുടിഞ്ഞു മര്യാദയും.
മര്‍ത്ത്യനാലൊഴിഞ്ഞവനില്ല മറ്റാരാലുമേ
മൃത്യുവെന്നതും മുന്നേ കല്‍പിതം ജഗല്‍പതേ!
നിന്തിരുവടിതന്നെ മര്‍ത്ത്യനായ്പിറന്നിനി
പങ്‌ക്തികന്ധരന്‍തന്നെക്കൊല്ലണം ദയാനിധേ!
സന്തതം നമസ്‌കാരമതിനു മധുരിപോ!
ചെന്തളിരടിയിണ ചിന്തിക്കായ്‌വരേണമേ!”
പത്മസംഭവനിത്ഥമുണര്‍ത്തിച്ചതുനേരം
പത്മലോചനന്‍ ചിരിച്ചരുളിച്ചെയ്താനേവം:

“ചിത്തശുദ്ധിയോടെന്നെസ്സേവിച്ചു ചിരകാലം
പുത്രലാഭാര്‍ത്ഥം പുരാ കശ്യപപ്രജാപതി.
ദത്തമായിതു വരം സുപ്രസന്നേന മയാ
തദ്വചസ്സത്യം കര്‍ത്തുമുദ്യോഗമദ്യൈവ മേ.
കശ്യപന്‍ ദശരഥന‍ാംനാ രാജന്യേന്ദ്രനായ്‌
കാശ്യപീതലേ തിഷ്‌ഠത്യധുനാ വിധാതാവേ!
തസ്യ വല്ലഭയാകുമദിതി കൌസല്യയും
തസ്യാമാത്മജനായി വന്നു ഞാന്‍ ജനിച്ചീടും.
മത്സഹോദരന്മാരായ്‌ മൂന്നുപേരുണ്ടായ്‌വരും
ചിത്സ്വരൂപിണി മമ ശക്തിയ‍ാം വിശ്വേശ്വരി
യോഗമായാദേവിയും ജനകാലയേ വന്നു
കീകസാത്മജകുലനാശകാരിണിയായി
മേദിനിതന്നിലയോനിജയായുണ്ടായ്‌വരു-
മാദിതേയന്മാര്‍ കപിവീരരായ്പിറക്കേണം.
മേദിനീദേവിക്കതിഭാരംകൊണ്ടുണ്ടായൊരു
വേദന തീര്‍പ്പനെന്നാ”ലെന്നരുള്‍ചെയ്തു നാഥന്‍
വേദനായകനെയുമയച്ചു മറഞ്ഞപ്പോള്‍
വേധാവും നമസ്‌കരിച്ചീടിനാന്‍ ഭക്തിയോടെ.
ആദിതേയന്മാരെല്ലാമാധിതീര്‍ന്നതുനേര-
മാദിനായകന്‍ മറഞ്ഞീടിനോരാശനോക്കി
ഖേദവുമകന്നുളളില്‍ പ്രീതിപൂണ്ടുടനുടന്‍
മേദിനിതന്നില്‍ വീണു നമസ്‌കാരവുംചെയ്താര്‍.
മേദിനീദേവിയേയുമാശ്വസിപ്പിച്ചശേഷം
വേധാവും ദേവകളോടരുളിച്ചെയ്താനേവം.
“ദാനവാരാതി കരുണാനിധി ലക്ഷ്മീപതി
മാനവപ്രവരനായ്‌വന്നവതരിച്ചീടും
വാസരാധീശാന്വയേ സാദരമയോദ്ധ്യയില്‍;
വാസവാദികളായ നിങ്ങളുമൊന്നുവേണം.
വാസുദേവനെപ്പരിചരിച്ചുകൊള്‍വാനായി-
ദ്ദാസഭാവേന ഭൂമീമണ്ഡലേ പിറക്കേണം,
മാനിയ‍ാം ദശാനനഭൃത്യന്മാരാകും യാതു-
ധാനവീരന്മാരോടു യുദ്ധം ചെയ്‌വതിന്നോരോ
കാനനഗിരിഗുഹാദ്വാരവൃക്ഷങ്ങള്‍തോറും
വാനരപ്രവരന്മാരായേതും വൈകിടാതെ.”
സുത്രാമാദികളോടു പത്മസംഭവന്‍ നിജ
ഭര്‍ത്തൃശാസനമരുള്‍ചെയ്തുടന്‍ കൃതാര്‍ത്ഥനായ്‌
സത്യലോകവും പുക്കു സത്വരം ധരിത്രിയു-
മസ്തസന്താപമതിസ്വസ്ഥയായ്‌ മരുവിനാള്‍.
തല്‍ക്കാലേ ഹരിപ്രമുഖന്മാര‍ാം വിബുധന്മാ-
രൊക്കവേ ഹരിരൂപധാരികളായാരല്ലോ.
മാനുഷഹരിസഹായാര്‍ത്ഥമായ്‌ തതസ്തതോ
മാനുഷഹരിസമവേഗവിക്രമത്തോടെ
പര്‍വതവൃക്ഷോപലയോധികളായുന്നത-
പര്‍വതതുല്യശരീരന്മാരായനാരതം
ഈശ്വരം പ്രതീക്ഷമാണന്മാരായ്‌ പ്ലവഗവൃ-
ന്ദേശ്വരന്മാരും ഭൂവി സുഖിച്ചു വാണാരല്ലോ.