ആത്മമോഹോ നൃണാമേഷ കല്‍പ്യതേ ദേവമായയാ
സുഹൃദ്ദുര്‍ഹൃദുദാസീന ഇതി ദേഹാത്മമാനിനാം (10-54-43)
ഏക ഏവ പരോ ഹ്യാത്മാ സര്‍വേഷാമപി ദേഹിനാം
നാനേവ ഗൃഹ്യതേ മൂഢൈര്‍യഥാ ജ്യോതിര്‍യഥാ നഭഃ (10-54-44)
നാത്മനോഽന്യേന സംയോഗോ വിയോഗശ്ചാസതഃ സതി,
തദ്ധേതുത്വാത്‌ തത് പ്രസിദ്ധേര്‍ ദൃഗ്രൂപാഭ്യാം യഥാ രവേഃ (10-54-46)

ശുകമുനി തുടര്‍ന്നു:
ശിശുപാലന്റെ രാജസുഹൃത്തുക്കള്‍ കൃഷ്ണന്റെയും യാദവപ്പടയുടെയും പിറകെ ചെന്നു. പെട്ടെന്ന് കൃഷ്ണന്റെ നേതൃത്വത്തില്‍ യാദവപ്പട പലായനം നിര്‍ത്തി അക്രമികളെ നേരിടാന്‍ തുടങ്ങി. ശത്രുക്കള്‍ യാദവപ്പടയുടെ നേര്‍ക്ക്‌ ശരമാരി ചൊരിഞ്ഞു. കൃഷ്ണന്‍ ഭയചകിതയായ രുക്മിണിയെ സമാധാനിപ്പിച്ചു. തന്റെ ദിവ്യശക്തിയെല്ലാമുപയോഗിച്ച്‌ ശത്രുക്കള്‍ക്കു നേരെ പോരാടുകയും ചെയ്തു. ശത്രുക്കള്‍ തോല്‍വി സമ്മതിച്ച്‌ പരക്കം പാഞ്ഞു. രാജകുമാരന്മാര്‍ പിന്തിരിഞ്ഞോടി. അവര്‍ ശിശുപാലനോട്‌ ഉന്നത വിജ്ഞാനസാരം നല്‍കി ഇങ്ങനെ സമാധാനിപ്പിച്ചു: ‘വ്യാകുലപ്പെടാതിരിക്കുക. ഇഹലോകത്തില്‍ ജയാപജയങ്ങളും സുഖദുഃഖങ്ങളും മാനാപമാനങ്ങളും തുലോം ക്ഷണികങ്ങളത്രെ. അവയൊന്നും ശാശ്വതമല്ല തന്നെ. കാലമാണ്‌ അവകളെ തുടരെത്തുടരെ കൊണ്ടുവന്നു തരുന്നത്‌. ഇതറിയുന്ന ഒരുവന്‍ വ്യാകുലപ്പെടുകയില്ല.’

രുക്മിണിയുടെ ജ്യേഷ്ഠന്‍ രുക്മിയെ സമാധാനിപ്പിക്കാന്‍ ആര്‍ക്കുമായില്ല. ഒരു സേനയുമായി മറ്റു രാജകുമാരന്മാരുടെ സഹായമില്ലെങ്കിലും രുക്മി കൃഷ്ണനെ പിന്തുടര്‍ന്നു. കൃഷ്ണനു നേരെ അധിക്ഷേപവാക്കുകള്‍ ചൊരിഞ്ഞ് രുക്മി അദ്ദേഹത്തെ പോരിനായി വെല്ലുവിളിച്ചു. പെട്ടെന്നു തന്നെ കൃഷ്ണന്‍ രുക്മിയുടെ തേരും കൊടികളും കുതിരകളേയും തന്റെ ആയുധങ്ങള്‍ കൊണ്ട്‌ നശിപ്പിച്ചു. രുക്മി എന്തായുധമെടുത്താലും അതു വീശുംമുന്‍പ്‌ കൃഷ്ണന്‍ നശിപ്പിച്ചു. കൃഷ്ണന്‍ അയാളെ തൂക്കിയെടുത്തുയര്‍ത്തി വാളൂരി വധിക്കാന്‍ തയ്യാറായി. എന്നാല്‍ രുക്മിണി തന്റെ ജ്യേഷ്ഠന്റെ ജീവനുവേണ്ടി യാചിച്ചതിനാല്‍ കൃഷ്ണന്‍ അവനെ വധിക്കാതെ വിട്ടു. രുക്മിയുടെ പകുതി മീശയും കുടുമിയും കൃഷ്ണന്‍ മുറിച്ചു കളഞ്ഞു. രുക്മി അപമാനിതനായി അവിടെ നിന്നു.

അപ്പോഴേക്ക്‌ ബലരാമന്‍ അവിടെയെത്തി എല്ലാവരെയും സമാധാനപ്പെടുത്തി: ‘ഇങ്ങനെ ഒരു ബന്ധുവിനെ വിരൂപിയാക്കുന്നത്‌ അവനെ വധിക്കുന്നുതിനു സമം. അതത്ര ശരിയല്ല. സ്വകര്‍മ്മങ്ങളാല്‍ ചത്തതിനു തുല്യമായ ഒരാളെ വധിക്കുന്നതിലെന്താണ്‌ കാര്യം? ഒരു യോദ്ധാവിന്റെ ധര്‍മ്മത്തില്‍ സ്രഷ്ടാവു തന്നെ വിധിച്ചിട്ടുളളത്‌ ക്രൂരതയത്രെ. സ്വന്തം സഹോദരനാണെങ്കില്‍ കൂടി പ്രത്യേക സാഹചര്യങ്ങളില്‍ ഒരു യോദ്ധാവിന്‌ വധിക്കേണ്ടതായി വന്നേക്കാം. വിഡ്ഢികളായവര്‍ മാത്രമെ തന്റെ സുഖത്തിനും സ്വന്തം കാര്യം നേടാനുമായി ക്രൂരതയിലേര്‍പ്പെടുകയുളളൂ. വാസ്തവത്തില്‍ ഇഹലോകത്തില്‍ ആരും ശത്രുവോ മിത്രമോ അല്ല തന്നെ. ഭഗവാന്റെ മായാശക്തികൊണ്ടൊന്നു മാത്രമാണ്‌ ചിലരെ ശത്രുക്കളായും മറ്റു ചിലരെ മിത്രങ്ങളായും ഇനിയും ചിലരെ നിഷ്പക്ഷമതികളായും ഒരുവന്‍ കണക്കാക്കുന്നത്‌. സത്യത്തില്‍ എല്ലാ ജീവജാലങ്ങളിലെയും ആത്മാവ്‌ ഒന്നു തന്നെ. വിഡ്ഢികളേ അവയില്‍ നാനാത്വം കാണുകയുളളൂ. സര്‍വ്വവ്യാപിയായ ആത്മാവെന്ന നിലയില്‍ അതിന്‌ സംയോഗവിയോഗങ്ങള്‍ ഇല്ല. ജനനമരണങ്ങളെല്ലാം ശരീരത്തെ മാത്രമെ ബാധിക്കുകയുളളൂ. ആത്മീയമായി നിദ്രയിലാണ്ടവനും സ്വപ്നജീവിയുമായ ഒരജ്ഞാനി ജീവിതത്തില്‍ വ്യതിരിക്തത കാണുന്നു. എന്നാല്‍ ആത്മീയമായി ഉണര്‍ന്നവനാകട്ടെ ഈ നാനാത്വഭാവത്തെ ഉപേക്ഷിച്ച്‌ തല്‍ഫലമായ ദുഃഖത്തേയും മോഹത്തേയും ഇല്ലായ്മ ചെയ്യുന്നു.’

രുക്മിണിക്ക്‌ സമാധാനമായി. കൃഷ്ണനെ പരാജയപ്പെടുത്തി സഹോദരിയേയും കൊണ്ടല്ലാതെ തലസ്ഥാനത്തേക്ക്‌ തിരിച്ചുവരില്ല എന്നായിരുന്നു രുക്മിയുടെ പ്രതിജ്ഞ. അതുകൊണ്ട്‌ അയാള്‍ ഭോജകടം എന്നൊരു നഗരം നിര്‍മ്മിച്ച്‌ അവിടെ താമസമാക്കി. കൃഷ്ണന്‍ ദ്വാരകയിലേക്ക്‌ രുക്മിണിയുമായി മടങ്ങി. കൊട്ടാരത്തിലെ ബന്ധുമിത്രാദികളുടെ സാന്നിദ്ധ്യത്തില്‍ രുക്മിണിയെ വിവാഹം കഴിച്ചു. ദ്വാരകാവാസികള്‍ ഈ മംഗളാവസരം ആഘോഷിച്ചാഹ്ലാദിച്ചു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF