സാമൂഹിക ശാസ്ത്രജ്ഞര്‍ നടത്തിയ ഒരു പരീക്ഷണം കേള്‍ക്കൂ.പത്തു കുട്ടികള്‍ വീതമുള്ള രണ്ടു സംഘം. മാഷ് രണ്ടു സംഘത്തേയും രണ്ടു മുറിയിലാക്കി. ഓരോ മുറിയിലും ഇരുപതു കാര്‍ഡ്ബോര്‍ഡ് പെട്ടികള്‍. ഒന്നാം വിഭാഗത്തോട് മാഷ് നിര്‍ദ്ദേശിച്ചു, “ഈ പെട്ടികള്‍ ഒന്നിനു മുകളില്‍ ഒന്നായി പത്തു മിന്നിട്ടിനകം എടുത്തു വെയ്ക്കുക. പെട്ടി താഴെ വീണാല്‍ അടിയും കിട്ടും ഫൈനും അടക്കണം.” കുട്ടികള്‍ ഭയത്തോടെ അതില്‍ ഏര്‍പ്പെട്ടു.

രണ്ടാമത്തെ മുറിയിലെ കുട്ടികള്‍ക്ക് നിര്‍ദ്ദേശം കൊടുത്തതിങ്ങനെ, “എല്ലാവരു കൂടി പത്തു മിന്നിട്ടിനകം ഈ പെട്ടികള്‍ ഒന്നിനു മുകളില്‍ ഒന്നായി കയറ്റിവെയ്ക്കാമോ എന്ന് ശ്രമിക്കൂ. ഈ തമാശകളില്‍ വിജയിക്കുന്നവര്‍ക്ക് സമ്മാനം ഉറപ്പാണ്.” കുട്ടികള്‍ ഉത്സാഹത്തോടെ പെട്ടികള്‍ എടുക്കാന്‍ തുടങ്ങി.

പത്തുമിന്നിട്ടു കഴിഞ്ഞു. മാസ്സര്‍ ഇരുമുറിയും പരിശോധിച്ചു. അടിയും, പിഴയും പറഞ്ഞ മുറിയില്‍ എട്ട് പെട്ടികള്‍ കയറ്റി വെച്ചിരിക്കുന്നു. രണ്ടാമത്തെ മുറിയില്‍ പതിനേഴും.

ഭയം പരാജയത്തിലേക്കേ നയിക്കൂ ഉത്സാഹം വിജയത്തിലേക്കും. അതുകൊണ്ട് ഭയം എന്ന ഭീകരനെ ആദ്യം അകറ്റുക. ഒന്നാം സംഘത്തിലുള്ള കുട്ടികള്‍ പിന്നോക്കം പോയത് ഭയത്തോടുകൂടിയുള്ള പ്രവര്‍ത്തനം കൊണ്ടാണ്. രണ്ടാം സംഘത്തിലെ കുട്ടികളാകട്ടെ ശരിക്കും ഒരു വിനോദത്തിലേര്‍പ്പെടുകയായിരുന്നു. അതിനാല്‍ അവര്‍ക്ക് നന്നായി പ്രവര്‍ത്തിക്കാനും വിജയിക്കാനും കഴിഞ്ഞു.

ജീവിതം ഭയത്തോടെ കഴിയാനുള്ളതല്ല. ഇരുട്ടുള്ള മുറിയിലെ ഇല്ലാത്ത കറുത്ത പൂച്ചയാണ് ഭയം. ഇല്ലാത്ത ഒന്നിനെ ഭയക്കരുത്. ഭയം ഉണ്ടാക്കുന്നവയെ സധൈര്യം നേരിടണം. അതിനു കഴിയുന്നില്ല എന്നു തോന്നിയാല്‍ ഉത്തമരായ സുഹൃത്തുക്കളുടെ/മുതിര്‍ന്നവരുടെ സഹായത്തോടെ മുന്നോട്ടു പോകുക. ഈശ്വരവിശ്വാസം പോഷിപ്പിക്കുക. അപ്പോള്‍ ഭയം അകലുകതന്നെ ചെയ്യും.

കടപ്പാട്: നാം മുന്നോട്ട്