യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 203 [ഭാഗം 5. ഉപശമ പ്രകരണം]

യഥാ രജോഭിര്‍ഗഗനം യഥാ കമലമംബുഭി:
ന ലിപ്യതേ ഹി സംശ്ലിഷ്ടൈര്‍ദേഹൈരാത്മാ തഥൈവ ച (5/5/31)

വസിഷ്ഠന്‍ തുടര്‍ന്നു: ദേഹവും ആത്മാവും തമ്മിലുള്ള ബന്ധത്തെപ്പറ്റി നിന്നിലുള്ള ചിന്താക്കുഴപ്പത്തെ മാറ്റിയാല്‍പ്പിന്നെ ശാന്തിയായി. ചെളിക്കുണ്ടില്‍ വീണാലും സ്വര്‍ണ്ണക്കട്ടയ്ക്ക് കളങ്കമേല്‍ക്കുന്നില്ലല്ലോ. അതുപോലെ ആത്മാവിനെ മലീമസമാക്കുവാന്‍ ശരീരത്തിനാവുകയില്ല. കൈകളുയര്‍ത്തി ഞാനിതാ ആവര്‍ത്തിച്ചു പ്രസ്താവിക്കുന്നു: ‘താമരയും വെള്ളവും പോലെ ആത്മാവും ശരീരവും തികച്ചും വിഭിന്നങ്ങളാണ്‌.’ എന്നാല്‍ കഷ്ടം , ആരും ഇതു ചെവിക്കൊള്ളുന്നില്ല. ജഢമായ ഈ മനസ്സ് സുഖാനുഭവങ്ങളുടെ പിറകേ പോകുന്നിടത്തോളം കാലം ലോകമെന്ന ഈ മായാപ്രപഞ്ചം ഇല്ലാതാവുകയില്ല. എന്നാല്‍ ഇതില്‍നിന്നുണര്‍ന്നാലുടന്‍, അത്മാന്വേഷണമാരംഭിച്ചാല്‍ത്തന്നെ ഈ മായയുടെ മുഖംമൂടി ഇല്ലാതാവും. അതിനാല്‍ എല്ലാവരും ശരീരത്തില്‍ സ്ഥിതിചെയ്യുന്ന ഈ മനസ്സിനെ ഉണര്‍ത്താന്‍ പരിശ്രമിക്കണം. കാരണം അങ്ങിനെയാണ്‌ നാം എല്ലാ പരിണാമപ്രക്രിയകള്‍ക്കുമതീതരായി വര്‍ത്തിക്കുക. പരിണാമങ്ങള്‍ ദു:ഖപൂരിതമാണല്ലോ.

“അന്തരീക്ഷത്തില്‍ പൊങ്ങിക്കിടക്കുന്ന പൊടിപടലങ്ങള്‍ ആകാശത്തിനെ ബാധിക്കാത്തതുപോലെ ശരീരം ആത്മാവിനെ ബാധിക്കുന്നില്ല.” സുഖദു:ഖങ്ങള്‍ ആത്മാവിനാണനുഭവവേദ്യമാകുന്നതെന്ന തെറ്റായ ചിന്ത, ആകാശത്തിനെ പൊടിപടലങ്ങള്‍ മലീമസമാക്കുന്നു എന്നു പറയും പോലെ അസംബന്ധമാണ്‌. വാസ്തവത്തില്‍ സുഖദു:ഖങ്ങള്‍ ശരീരത്തിന്റേതോ ആത്മാവിന്റേതോ അല്ല. അവ വെറും അജ്ഞാനത്തിന്റേതാണ്‌. അവയുടെ ലാഭനഷ്ടങ്ങള്‍ ആരേയും ബാധിക്കുന്നില്ല. അവയ്ക്കാരുമായും സംബന്ധവുമില്ല.

എല്ലാമെല്ലാം ആത്മാവുമാത്രം. പരമപ്രശാന്തം, അനന്തം. രാമാ, ഈ സത്യം സാക്ഷാത്കരിക്കൂ. ആത്മാവും ലോകവും ഒന്നല്ല; അവ രണ്ടും വെവ്വേറെയാണെന്നും പറയുക വയ്യ. ഇതെല്ലാം സത്യാന്വേഷണചിന്തകള്‍ മാത്രം. അദ്വിതീയമായ ബ്രഹ്മം മാത്രമേ ഉണ്മയായുള്ളു. ‘ഞാന്‍ ഇതില്‍ നിന്നു വിഭിന്നമാണ്‌’ എന്ന തോന്നല്‍ വെറും ഭ്രമം. രാമാ ഇതുപേക്ഷിക്കൂ. ഒരേയൊരാത്മാവ്, ആത്മാവില്‍ത്തന്നെ ആത്മാവിനെ അനന്താത്മാവായി അറിയുന്നു. അതിനാല്‍ ദു:ഖം, മോഹം, ജനനം, സൃഷ്ടി, ജീവികള്‍ എന്നുവേണ്ട ഒന്നും വാസ്തവത്തില്‍ ഇല്ല. ഇള്ളതോ സത്യവസ്തു മാത്രം. രാമാ, ദു:ഖമൊഴിവാക്കിയാലും. ദ്വന്ദത ഒഴിവാക്കിയാലും; സ്വന്തം ക്ഷേമത്തില്‍ പോലും ആശങ്കയില്ലാതെ ആത്മാവില്‍ ദൃഢചിത്തനാവൂ. സ്വയം ശാന്തിയെ പ്രാപിക്കൂ. മനസ്സിനെ സുദൃഢമാക്കൂ.

നിന്റെ മനസ്സില്‍ ദു:ഖത്തിനിടമില്ല. ആന്തരികമായുള്ള നിശ്ശബ്ദതയിലഭിരമിക്കൂ. ഏകാന്തനായിരുന്ന് സ്വയമിനിയും ചിന്താധാരണകള്‍ പുതുതായൊന്നുമുണ്ടാക്കാതിരിക്കൂ. ധീരതയോടെ മനസ്സിനേയും ഇന്ദ്രിയങ്ങളേയും അടക്കൂ. ആഗ്രഹലേശമില്ലാതെ, കിട്ടുന്നതുകൊണ്ട് സംതൃപ്തിയടയൂ. യാതൊന്നും കയ്യടക്കാതെയും യാതൊന്നും വിട്ടുകൊടുക്കാതെയും ആയാസരഹിതമായി ജീവിക്കൂ. മനോവൈകല്യങ്ങളെ ഒഴിവാക്കി മോഹാന്ധകാരത്തെ ഇല്ലാതാക്കൂ. ആത്മാഭിരാമനാവൂ. അങ്ങിനെ ദു:ഖനിവൃത്തനാവൂ. നിറസമുദ്രമെന്നപോലെ സര്‍വ്വവ്യാപിത്വമാര്‍ന്ന് ആത്മാവില്‍ അഭിരമിക്കൂ. ചാന്ദ്രശീതളിമയിലെന്നപോലെ ആത്മാവിനാല്‍ ആത്മാനന്ദമറിഞ്ഞ് ജീവിക്കൂ.