രമണമഹര്‍ഷിയെ കാണാന്‍ ധനികരും വരാറുണ്ട്. ഇക്കാര്യം മനസ്സിലാക്കിയ ചില കള്ളന്മാര്‍ ഒരു രാത്രിയില്‍ ആശ്രമത്തില്‍ കയറികൂടി. അവര്‍ അവിടെയെക്കെ പണം തിര‍ഞ്ഞു. വിലയുള്ളതെന്നും കണ്ട് കിട്ടിയില്ല. അവര്‍ നിരാശയോടെ തിരച്ചില്‍ തുടരുന്നു. ഒടുവില്‍ കള്ളന്മാര്‍ ഉള്ളിലെ മുറിയിലെത്തി. മഹര്‍ഷി അഗാധധ്യാനത്തില്‍ മുഴുകിയിരിക്കുന്നു. അവര്‍ അദ്ദേഹത്തെ തട്ടിയുണര്‍ത്തി. മഹര്‍ഷി മൗനം പൂണ്ടിരിക്കുന്നതേയുള്ളു. കള്ളന്മാര്‍ അദ്ദേഹത്തെ ഉപദ്രവിക്കാന്‍തുനിഞ്ഞു.

മഹര്‍ഷിയുടെ മുറിയില്‍ നിന്നും അസാധാരണ ശബ്ദം ഉയര്‍ന്നതു കേട്ട് ഭക്തന്മാര്‍ ഉണര്‍ന്നു. അവര്‍ തിടുക്കത്തില്‍ എഴുന്നേറ്റ് വാതില്‍ തള്ളിത്തുറന്നു. അകത്തെ രംഗംകണ്ടവര്‍ കോപാകുലരായി. കൈയില്‍ കിട്ടിയതും കൊണ്ടവര്‍ അകത്തേയ്ക്കു കുതിച്ചു.ഇതിനിടയില്‍ കള്ളന്മര്‍ ഓടി രക്ഷപ്പെട്ടു.

ഭക്തന്മാര്‍ കള്ളന്മാര്‍ക്കു പിറകെ പായാന്‍ തുടങ്ങിയപ്പോള്‍ രമണമഹര്‍ഷി ചോദിച്ചു, “ഒരു നിമിഷം നില്ക്കൂ… നിങ്ങളുടെ പല്ല്, തല്ലിക്കൊഴിക്കാറുണ്ടൊ?”

എല്ലാവരേയും സ്വന്തമായി കാണാന്‍ കഴിയുന്ന മഹത്തുക്കള്‍ക്ക് ആരേയും ഉപദ്രവിക്കാനും സാധ്യമല്ല. കാരണം അവര്‍ അന്യരായി ആരേയും കാണുന്നില്ല. പിന്നെങ്ങനെ വെറുക്കാനാകും?

കടപ്പാട്: നാം മുന്നോട്ട്