“എന്തിനാണീ ജീവിതം?” ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു.

ഗുരു ഒരു നിമിഷം മൗനമായി. പിന്നീട് തന്റെ ചെറിയ തോള്‍ സഞ്ചിയില്‍ നിന്ന് ഒരു സാധനം എടുത്ത് ശിഷ്യനെ കാണിച്ചു….നല്ല വൃത്താകൃതിയിലുള്ള ചെറിയെരു കണ്ണാടി കഷണം.

‘ഇതാണ് ജീവിതം’ ഗുരു പറഞ്ഞു ശിഷ്യന് കാര്യം മനസ്സിലായില്ല. ഗുരുനാഥന്‍ വിശദീകരിച്ചു.

“ആറേഴു വയസ്സുള്ളപ്പോള്‍ എന്റെ കൈയ്യില്‍ നിന്നൊരു കണ്ണാടി താഴെ വീണു പൊട്ടി, കഷണങ്ങളായി. ഞാന്‍ അന്നത് ചേര്‍ത്ത് ഒട്ടിക്കാന്‍ പലവിധത്തില്‍ ശ്രമിച്ചു. പക്ഷേ അതു പഴയതു പോലെ ഭംഗിയില്ല. മാത്രമല്ല അതില്‍ മുഖം കാണാനും വൃത്തികേട്. ഞാന്‍ അതിലെ ഒരു വലിയ കഷണം ചില്ലെടുത്തു. ഒരാകൃതിയുമില്ല, വെറും ചില്ലുകഷണം.

പിന്നീട് ക്ഷമാപൂര്‍വം അതിന്റെ വശങ്ങള്‍ ഉരക്കാന്‍ തുടങ്ങി ദിവസവും കുറച്ചു നേരം ഞാന്‍ ആ കണ്ണാടി ചില്ലിന്റെ അരികുകള്‍ ഉരയ്ക്കും. പല മാസങ്ങള്‍ കൊണ്ട് അതിന്റെ വക്ക് ഉരഞ്ഞ് തേഞ്ഞ് വൃത്തിയായി. അങ്ങനെ അത് ചെറിയൊരു വട്ടക്കണ്ണാടിയായി. അതോടെ അത് കണ്ണാടിക്കഷണം എന്ന നിലവിട്ട് ഒരു കണ്ണാടിയായി. ഞാനതുകൊണ്ട് കളിച്ചു രസിച്ചു. സൂര്യപ്രകാശം അതില്‍ തട്ടിച്ച് ഇരുട്ടുള്ള മുറിക്കകത്തേക്കടിച്ചു. എന്റെ കൂട്ടുകാരനായി ആ കണ്ണാടി മാറി, സന്തതസഹചാരിയുമായി.”

ഗുരു തുടരുന്നു, “ഈ ചെറിയ കണ്ണാടി എന്നെ ഒരു പാട് കാര്യങ്ങള്‍ പഠിപ്പിച്ചു… അതായത്, ഞാനീ കണ്ണാടി പോലെയാകണം എന്റെ മനസ്സിന്റെ, അസൂയയും അഹങ്കാരവുമാവുന്ന അരികും മൂലയും ഉരച്ച് കളയണം. കണ്ണാടി സൂര്യപ്രകാശം പ്രതിഫലിപ്പിക്കും പോലെ ഈശ്വരകൃപ എനിനിലൂടെ എല്ലാവരിലേക്കും പ്രതിഫലിപ്പിക്കണം. അതിനാണ് ജീവിതം. മനസ്സിന്റെ (അത്, കേട്ടുവന്നതായാലും) അരികും മൂലയും ഉരച്ചു മിനുക്കി തിളക്കി എടുക്കാന്‍. പിന്നീട് നാം നേടിയ വെളിച്ചം നമ്മുടെ സഹജീവികള്‍ക്ക് പകരാന്‍.

കടപ്പാട്: നാം മുന്നോട്ട്