കഥയില്ലാത്ത അദ്ധ്യാത്മരാമായണം
ശ്രീ തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടു് [ PDF, MP3] ആണല്ലോ മലയാളികള്‍ ഏറ്റവും കൂടുതല്‍ പാരായണം ചെയ്യുന്നത്. സീതാരാമകഥയുമായി എന്തെങ്കിലും പ്രത്യേക ബന്ധം ഒന്നുമില്ലെങ്കിലും (അഥവാ ഉണ്ടോ?) കര്‍ക്കിടക മാസം “രാമായണ മാസം” ആയി ആചരിക്കാറുണ്ട്. കര്‍ക്കിടകം ഒരു പഞ്ഞമാസം (അതായത് പട്ടിണിയും മറ്റു ദുരിതങ്ങളും കൂടുതലുള്ള മാസം) ആയിട്ടാണ് കരുതുന്നത്. അതില്‍നിന്ന് മുക്തി നേടാന്‍ രാമായണ പാരായണം സഹായിക്കും എന്നതാവാം ഇതിന്റെ പിന്നില്‍.
മൂലകൃതിയായ വാല്മീകി രാമായണത്തില്‍ നിന്നും വ്യത്യസ്തമായി ആദ്ധ്യാത്മികതയെ എഴുത്തച്ഛന്‍ തന്റെ രാമായണത്തില്‍ തിരുകികയറ്റിയിട്ടുണ്ട്. വ്യാസവിരചിതമെന്നു കരുതപ്പെടുന്ന സംസ്കൃതത്തിലെ അദ്ധ്യാത്മരാമായണത്തിന്റെ ഭാഷാനുവാദമാണ് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം. അദ്ധ്യാത്മരാമായണം ശ്രീരാമനെ സാക്ഷാല്‍ ഈശ്വരനായി ചിത്രീകരിക്കുകയും അദ്ധ്യാത്മ വിഷയങ്ങളിലുള്ള കൂടുതല്‍ അറിവ് പകര്‍ന്നു നല്‍കുകയും ചെയ്യുന്നു. അതുകൊണ്ടായിരിക്കാം അദ്ധ്യാത്മരാമായണം കിളിപ്പാട്ട് മലയാളികളുടെയിടയില്‍ ഇത്ര പ്രസിദ്ധമായത്. കൂടാതെ വായനാശീലവും ഭാഷാപരിജ്ഞാനവും കൂടാന്‍ എഴുത്തച്ഛന്റെ രാമായണം സഹായിക്കുന്നുണ്ട്.
ഹിന്ദുക്കളുടെ മതഗ്രന്ഥം എന്ന് ഉദ്ഘോഷിക്കപ്പെടുന്നത് ഭഗവദ്ഗീതയോ വേദങ്ങളോ ആണെങ്കിലും കൂടുതല്‍ മലയാളികളും രാമായണം എന്നാകും ഉത്തരം പറയുക, അത്രയ്ക്ക് പ്രചാരമുണ്ട് മലയാളികളുടെ ഇടയില്‍ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിന്.
ഇനി രാമായണത്തിലെ ‘കഥയില്ലായ്മയിലേക്ക്’ വരാം. അദ്ധ്യാത്മരാമായണം രാമായണത്തിലെ കഥാശകലങ്ങള്‍ മാറ്റിനിര്‍ത്തിയിട്ട് രാമായണത്തിലെ ആത്മീയചിന്തകളെ ചികഞ്ഞു നോക്കാം. അയോധ്യാകാണ്ഡത്തിലെ ലക്ഷ്മണസാന്ത്വനം, ആരണ്യകാണ്ഡത്തിലെ ലക്ഷ്മണോപദേശം, കിഷ്കിന്ധാകാണ്ഡത്തിലെ താരോപദേശം, തുടങ്ങിയ ഭാഗങ്ങളിലും സാധാരണ ജനത്തിനുവേണ്ടി ആത്മീയതയും വേദാന്തവും ചേര്‍ത്തിട്ടുണ്ട്.
ശ്രീരാമനെകുറിച്ച് (ഈശ്വരനെ എന്ന് മനസ്സിലാക്കുക) രാമായണത്തില്‍ എഴുത്തച്ഛന്റെ ചില പരാമര്‍ശങ്ങള്‍ താഴെ വായിക്കുക. ഇതുപോലെയുള്ള ഈശ്വരവിശേഷണം രാമായണത്തില്‍ നിറയെ കാണാം. എഴുത്തച്ഛന്റെ ഈശ്വരസങ്കല്‍പം ഇതില്‍ വ്യക്തമാകുന്നു.
ബാലകാണ്ഡം – ഉമാമഹേശ്വരസംവാദം
സച്ചിദാനന്ദമേകമദ്വയം പരബ്രഹ്മം
നിശ്ചലം സര്‍വ്വോപാധിനിര്‍മുക്തം സത്താമാത്രം
നിശ്ചയിച്ചറിഞ്ഞുകൂടാതൊരു വസ്തുവെന്നു
നിശ്ചയിച്ചാലുമുള്ളില്‍ ശ്രീരാമദേവനെ നീ
നിര്‍മ്മലം നിരഞ്ജനം നിര്‍ഗ്ഗുണം നിര്‍വ്വികാരം
സന്മയം ശാന്തം പരമാത്മാനം സദാനന്ദം
ജന്മനാശാദികളില്ലാതൊരുവസ്തു പര -
ബ്രഹ്മമീ ശ്രീരാമനെന്നറിഞ്ഞുകൊണ്ടാലും നീ
സര്‍വ്വകാരണം സര്‍വ്വവ്യാപിനം സര്‍വ്വാത്മാനം
സര്‍വ്വജ്ഞം സര്‍വ്വേശ്വരം സര്‍വ്വസാക്ഷിണം നിത്യം
സര്‍വ്വദം സര്‍വ്വാധാരം സര്‍വ്വ ദേവതാമയം
നിര്‍വ്വികാരാത്മാ രാമദേവനെന്നറിഞ്ഞാലും
ബാലകാണ്ഡം – പുത്രകാമേഷ്ടി
പരമന്‍ പരാപരന്‍ പരബ്രഹ്മാഖ്യന്‍ പരന്‍
പരമാത്മാവു പരന്‍പുരുഷന്‍ പരിപൂര്‍ണ്ണന്‍
അച്യുതനനന്തനവ്യക്തനവ്യയനേകന്‍
നിശ്ചലന്‍ നിരുപമന്‍ നിര്‍വ്വാണപ്രദന്‍ നിത്യന്‍
നിര്‍മ്മലന്‍ നിരാമയന്‍ നിര്‍വ്വികാരാത്മാ ദേവന്‍
നിര്‍മ്മമന്‍ നിരാകുലന്‍ നിരഹങ്കാരമൂര്‍ത്തി
നിഷ്കളന്‍ നിരഞ്ജനന്‍ നീതിമാന്‍ നിഷ്കല്‍മഷന്‍
നിര്‍ഗ്ഗുണന്‍ നിഗമാന്തവാക്യാര്‍ത്ഥവേദ്യന്‍ നാഥന്‍
നിഷ്ക്രിയന്‍ നിരാകാരന്‍ നിര്‍ജ്ജരനിഷേവിതന്‍
നിഷ്കാമന്‍ നിയമിനാം ഹൃദയനിലയനന്‍
അദ്വയനജനമൃതാനന്ദന്‍ നാരായണന്‍
യുദ്ധകാണ്ഡം – വിഭീഷണന്‍ ശ്രീരാമസന്നിധിയില്‍
ആദിമദ്ധ്യാന്തവിഹീനന്‍ പരിപൂര്‍ണ്ണ-
നാധാരഭൂതന്‍ പ്രപഞ്ചത്തിനീശ്വരന്‍
അച്യുതനവ്യയനവ്യക്തനദ്വയന്‍
സച്ചില്‍പുരുഷന്‍ പുരുഷോത്തമന്‍ പരന്‍
നിശ്ചലന്‍ നിര്‍മ്മമന്‍ നിഷ്കളന്‍ നിര്‍ഗ്ഗുണന്‍
നിശ്ചയിച്ചാര്‍ക്കുമറിഞ്ഞുകൂടാത്തവന്‍
നിര്‍വ്വികാരന്‍ നിരാകാരന്‍ നിരീശ്വരന്‍
നിര്‍വ്വികല്‍പ്പന്‍ നിരൂപാശ്രയന്‍ ശാശ്വതന്‍
ഷഡ്ഭാവഹീനന്‍ പ്രകൃതി പരന്‍പുമാന്‍
സല്‍ഭാവയുക്തന്‍ സനാതനന്‍ സര്‍വ്വഗന്‍
അതായത്, “നിര്‍ഗ്ഗുണപരബ്രഹ്മമായ” ഈശ്വരനെയാണ് എഴുത്തച്ഛന്‍ അദ്ധ്യാത്മ രാമായണത്തില്‍ അവതരിപ്പിക്കുന്നത് എന്ന് സാരം. ഇത്തരം വിശേഷണങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ ഈശ്വരന്റെ 108 നാമങ്ങള്‍ കൂടി വായിക്കൂ.
ഇതുവരെ 7 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു
ഇമെയില്‍ : sree@sreyas.in





വ്യാസവിരചിതമെന്നു കരുതപ്പെടുന്ന സംസ്കൃതത്തിലെ അദ്ധ്യാത്മരാമായണത്തിന്റെ ഭാഷാനുവാദമാണ് എഴുത്തച്ഛന്റേത്, പുര്‍ണ്ണമായും (വ്യാവഹാരികാര്‍ത്ഥത്തിൽ) സ്വതന്ത്രകൃതി എനു പറയാനാവില്ല. കന്യാകുമാരി ആനന്ദകുടീരത്തിലെ ജ്ഞാനാനന്ദ സ്വാമികൾ മൂലഗ്രന്ഥത്തിന്റെ താല്പര്യത്തെക്കുറിച്ച് രാമായണതത്ത്വം എന്നൊരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. കഴിയുമെങ്കിൽ നോക്കൂ, അങ്ങേക്ക് പ്രയോജനപ്പെടും.
കന്യാകുമാരിയില്‍ എവിടെയാണ് ഈ ആശ്രമം എന്നുകൂടി ദയവായി സൂചിപ്പിക്കാമോ? ഈയുള്ളവന് അവിടം സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ട്. നന്ദി.
ശ്രേയസ്ജി,
മലയാളികള്‍ക്ക് ആത്മീയജ്ഞാനം പകര്‍ന്നു കൊടുക്കുന്നതിനു അങ്ങ് അനുഷ്ഠിക്കുന്ന ഈ യജ്ഞത്തിന് നന്ദിയും അഭിനന്ദനങ്ങളും.
“കര്‍ക്കിടകം ഒരു പഞ്ഞമാസം (അതായത് പട്ടിണിയും മറ്റു ദുരിതങ്ങളും കൂടുതലുള്ള മാസം) ആയിട്ടാണ് കരുതുന്നത്. അതില്‍നിന്ന് മുക്തി നേടാന്‍ രാമായണ പാരായണം സഹായിക്കും എന്നതാവാം ഇതിന്റെ പിന്നില്‍.” ഇതിന് വേറൊരു കാരണമാണ് ഒന്നു കൂടി യുക്തമായി എനിക്കു തോന്നുന്നത്. മഴക്കാലത്ത് കൃഷിക്കാര്‍ക്ക് പതിവിലും കൂടുതല്‍ ഒഴിവുസമയം ലഭിച്ചെന്നു വരാം. അതു ഈശ്വരസ്മരണയ്ക്കായി വിനിയോഗിച്ചതായിരിക്കാം ഇതിനൊരു കാരണമെന്നാണ് എനിക്ക് തൊന്നുന്നത്. ദാരിദ്ര്യം വരുമ്പോള്‍ മാത്രം ഈശ്വരനെ സ്മരിക്കുന്നവനായി മലയാളിയെ (പ്രത്യേകിച്ചും നമ്മുടെ പൂര്‍വ്വികരെ) കാണുന്നത് എത്രമാത്രം ശരിയാണെന്നറിയില്ല.
പിന്നെ, “താങ്കളുടെ അറിവിലേക്കായി” എന്ന തലക്കെട്ടിലെഴുതിയതില്‍ ശ്രേയസ്സ്ജി “പ്രാരാബ്ധം” എന്നു പ്രയോഗിച്ചിട്ടുണ്ട്. “പ്രാരബ്ധം” എന്നതാണ് ശരിയായ രൂപം. പലരും ഇത് തെറ്റിയെഴുതുന്നതു കൊണ്ടാണ് ഇവിടെ ചൂണ്ടിക്കാണിക്കാമെന്ന് കരുതിയത്.
താങ്കളുടെ ജ്ഞാനയജ്ഞം അനുസ്യൂതം തുടരട്ടെ എന്ന് ആശംസിച്ചുകൊണ്ട്
ശങ്കരന്‍
അഭിപ്രായത്തിനും തിരുത്തിനും ആശംസക്കും വളരെ നന്ദി, ശ്രീ ശങ്കരന്‍.
മള്ളിയൂര്‍ നമ്പൂതിരിയുടെ ‘രാമകഥ മാധുരി’ എന്നൊരു ചെറു കൃതി ഉണ്ട്. വാല്മീകിയുടെ രാമായണത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകള്‍. രാമായണ കഥയല്ല വിഷയം. മറിച്,കഥാപാത്രങ്ങളും സംഭവങ്ങളുമാണ്. വ്യത്യസ്തമായ ശൈലി. വേദശാസ്ത്ര പണ്ഡിതനായ ജ്യേഷ്ടന്‍ രാമായണം വിശദീകരിക്കുന്നത് പോലെ.വായിക്കുന്നത് നല്ലൊരു അനുഭവമാണ്.
ഭൂമിയില്‍ ഇതുവരെ ഉണ്ടായിട്ടുള്ള ഏതു കൃതിയിലാണ് കഥയുള്ളതു , അതിനാല്‍ പരമമായ നിര- പര സംസാര മാരിയില്‍ എന്നെപോലെ അറിവില്ലാത്ത ശരീരങ്ങള്‍ അനല്പങ്ങളായി ഭ്രമിക്കുന്നു. നിരന്തരം ഭ്രമ നിയോഗങ്ങളില്‍ ഞാനും നീയും മാറ്റങ്ങളില്‍ ഉള്‍പ്പെട്ടു ലോകമായി ഭവിക്കുന്നു. നീ അല്ല ഞാന്‍ ഓര്‍ക്കുന്നുണ്ടോ നിശബ്ദതയുടെ നിറസൌന്ദര്യം
കുമാരനരായണന്‍
രാമായണം ഇന്നും തര്‍ക വിഷയമായിരിക്കുന്നു .കഷ്ടം എന്നല്ലാതെ എന്ത് പറയും . ചിലര്‍ മാവിന്റെ ഇലയെണ്ണി പാണ്ട്ത്യം വ്യക്തമാക്കുന്നു മറ്റുചിലര്‍ മാമ്പഴം ഭക്ഷിച്ചു സന്തോഷിക്കുന്നു . ഗംഗാതീരത്ത് പാപികളായും അന്നകൂടങ്ങല്‍ക്കരികില്‍ പട്ടിണിക്കാരായും കഴിഞ്ഞുകൂടുന്നവരെപ്പറ്റി സഹതപിക്കാനേ കഴിയൂ .