ശ്രീ രമണമഹര്‍ഷി

ഫെബ്രുവരി 4, 1935

30. മധുരയിലെ ഒരു വക്കീല്‍ ശ്രീ നടേശന്‍ :

ചോ: ശിവന്‍ ‍, വിഷ്ണു മുതലായ മൂര്‍ത്തികളും, കൈലാസം, വൈകുണ്ഠം എന്നീ ലോകങ്ങളും വാസ്തവമാണോ?

ഉ: നാമും ഈ ലോകത്തില്‍ എത്രത്തോളം വാസ്തവമോ അത്രത്തോളം അവരും വാസ്തവമായിരിക്കുന്നു.

ചോ: വ്യാവഹാരിക സത്യത്തില്‍ നാം ഇരിക്കുന്നതുപോലെ അവരും ഇരിക്കുകയാണോ?

ഉ: നാമെല്ലാം ഇരിക്കുമ്പോള്‍ അവര്‍ മാത്രം ഇല്ലെന്നെങ്ങനെ പറയും?

ചോ: അവര്‍ ഉണ്ടെങ്കില്‍ എവിടെ, എങ്ങനെ ഇരിക്കുന്നു?

ഉ: അവരെ കണ്ടവര്‍ എവിടെ ഇരിക്കുന്നു എന്നും എങ്ങനെ ഇരിക്കുന്നു എന്നും എങ്ങനെ പറഞ്ഞിരിക്കുന്നോ അതു തന്നെ നമുക്കു പ്രമാണം.

ചോ: അവരെവിടെ ഇരിക്കുന്നു?

ഉ: നമുക്കുള്ളില്‍ തന്നെ.

ചോ: അങ്ങനെയാണെങ്കില്‍ എല്ലം നമ്മുടെ ഭാവന മാത്രമാണെന്നു ഭഗവാന്‍ പറയുമ്പോലിരിക്കുന്നല്ലോ നമുക്കുണ്ടാക്കാനും അഴിക്കാനുമൊക്കുമല്ലോ?

ഉ: അതാണ്‌ ശരി.

ചോ: എന്നാല്‍ എനിക്കു മിഥ്യകളെ സൃഷ്ടിക്കാനാവുമല്ലോ. ഉദാഹരണത്തിന്‌ മുയല്‍ക്കൊമ്പ്‌ അഥവാ ഭാഗികസത്യത്തോടുകൂടി കാനല്‍ ജലം (ഭാവനയോടുകൂടി സത്യത്തിന്റെ കലര്‍പ്പു ഉള്ളതായി). ശിവന്‍ ‍, വിഷ്ണു തുടങ്ങിയ ദേവന്മാരുടെ നിലനില്‍പു ഇതുപോലെയാണോ?

ഉ: അതെ.

ചോ: ഈശ്വരന്‍ പ്രളയത്തിനു വിധേയനാണോ?

ഉ: നമ്മുടെ സാക്ഷാല്‍ സ്വരൂപത്തെ നാം ഉണര്‍ന്നാല്‍ പ്രളയത്തില്‍ പോലും അഴിഞ്ഞുപോവാതെയിരിക്കുമെങ്കില്‍ ഈശ്വരന്മാരെപ്പറ്റി പറയണമെന്നുണ്ടോ?

ചോ: ദേവന്മാര്‍ ‍, അസുരന്മാര്‍ ‍, പിശാചുക്കള്‍ എന്നിവരുടെ സൃഷ്ടികള്‍ വാസ്തവമാണോ?

ഉ: ആഹാ, ഇല്ലാതെ വരുമോ നാമിരിക്കുമ്പോള്‍.

ചോ: ശുദ്ധചൈതന്യത്തെ എങ്ങനെ ബോധിക്കാനൊക്കും?

ഉ: ഉള്ളതായിട്ട്‌, ഉള്ളവിധം, കേവല സന്മാത്രമായിട്ട്‌.

ചോ: അതിനെ സ്വയം പ്രകാശമാണെന്നു ഭാവിക്കാനൊക്കുമോ?

ഉ: അത്‌ ഇരുള്‍, വെളിച്ചം, ജ്ഞനാജ്ഞാനം എന്നിതുകള്‍ക്കും അതീതമാണ്‌. എന്നാല്‍ ജീവനാകട്ടെ ഈ ദ്വൈതങ്ങളെ കാണുകയാണ്‌. ആത്മസ്വരൂപം ജീവനെയും ജീവന്റെ ജ്ഞനാജ്ഞാനങ്ങളെയും പ്രകാശിപ്പിക്കുന്നു.