ശ്രീ രമണമഹര്‍ഷി

മുക്തന്‍ ജനങ്ങളുടെ ഇടയില്‍ പ്രവചനങ്ങള്‍ നടത്തുമെന്ന് പറയപ്പെടുന്നു. ചുറ്റും ദുഃഖവും കണ്ടു കൊണ്ട് അവന്‍ എങ്ങനെ ഒരിടത്തു മിണ്ടാതിരിക്കുമെന്ന് ചോദിക്കുന്നു. ശരിയാണ്. പക്ഷെ മുക്തന്‍ ആരാണ്, അവന്‍ ദുഃഖത്തെ എവിടെയെങ്കിലും കന്നുന്നുണ്ടോ? അവനെ വിട്ടിട്ട് ഈ ലോകത്ത് എന്തെങ്കിലും സംഭവിക്കുന്നുണ്ടോ? മുക്തിയുടെ അവസ്ഥയെപ്പറ്റി ഒന്നും അറിയാതെ അവര്‍ മുക്തന്റെ അവസ്ഥയെ നിര്‍ണ്ണയിക്കുകയാണ്. മുക്തന്‍റെ നിലയില്‍ നിന്നും നോക്കിയാല്‍ അവരുടെ വാദം ഇതായിരിക്കും. ഒരാള്‍ സ്വപ്നത്തില്‍ ധാരാളം ഉറങ്ങുന്ന ആളുകളെ കാണുന്നു. അവന്‍ ഉണര്‍ന്നശേഷം അന്വേഷിക്കുന്നു, അവന്‍ കണ്ട (ഉറങ്ങുന്ന) ആളുകളും ഉണര്‍ന്നോ എന്ന്. ഇതാക്ഷേപകരമല്ലേ?

രാമകൃഷ്ണമഠം സ്വാമികള്‍ തുടര്‍ന്നു ചോദിച്ചു: അങ്ങ് ചെറുപ്പത്തില്‍ മുകളിലിരിക്കുമ്പോള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അമ്മയുടെ ചരിത്രം വായിക്കുകയും ചെയ്തിട്ടുണ്ട്, അക്കാലങ്ങളില്‍ അങ്ങ് സാധനകള്‍ ചെയ്തിരുന്നോ?

താങ്കളുടെ ചോദ്യത്തില്‍ നിന്നും താങ്കള്‍ ആ ചരിത്രം ശരിയായിട്ടു പഠിച്ചില്ലെന്നാണ് തോന്നുന്നത്. അതൊന്നുകൂടി ശ്രദ്ധിച്ചുവായിച്ചാല്‍ മതി. ജ്ഞാനനാജ്ഞാനഭേദങ്ങള്‍ അജ്ഞാനിക്കാണ് ജ്ഞാനിക്ക് ജ്ഞാനമൊന്നേയുള്ളൂ.

ചോദ്യം: ജ്ഞാനിക്ക് തെറ്റ് ചെയ്യാനൊക്കുമോ?
മഹര്‍ഷി: അജ്ഞാനി ദേഹത്തെ കണക്കാക്കി ഒരു ജ്ഞാനിയെ കാണുന്നു. അവന്‍റെ സങ്കല്പത്തില്‍ തെറ്റെന്നുള്ളവയെ അവന്‍ ജ്ഞാനിയിലും പകര്‍ന്നു കാണുന്നു. അങ്ങനെ ഒരു ബാഹ്യ ശരീരത്തെ മാത്രമേ ജ്ഞാനിയില്‍ കാണുന്നതായുള്ളൂ. അവന്‍റെ ശരീരചേഷ്ടകളില്‍ അവന് കര്‍ത്തൃത്വമില്ലെന്നോ ഉണ്ടെന്നൊ അജ്ഞാനി എങ്ങനെ അറിയുന്നു. സ്വന്തം ശരീരവൃത്തികളില്‍ അവന് കര്‍ത്തൃത്വമുണ്ടെങ്കില്‍ ആ വൃത്തികളെപ്പറ്റി അവനോടു തന്നെ ചോദിക്കാമായിരുന്നു.

ചോദ്യം: കര്‍മ്മത്തില്‍ അദ്വൈതത്തിനിടമെങ്ങനെയുണ്ടാകും?
മഹര്‍ഷി: ദ്വൈതത്തില്‍ നിന്നുമുണ്ടാകുന്ന കര്‍മ്മങ്ങളില്‍ അദ്വൈതത്തിനിടമേത്? അഭ്യാസകാലത്തു ദ്വൈതമേയുള്ളൂ. ആത്മലാഭം വന്നവന് അദ്വൈതമേയുള്ളൂ.

ചോദ്യ: ഗുരൂപദേശത്തിലും ഗുരു, ശിഷ്യന്‍ എന്ന ദ്വൈതമുണ്ട്. ഗുരു എപ്പോഴും ആത്മാവു തന്നെയാണ്. അതു തന്നിലിരിക്കുന്നു. അതിനാല്‍ അവിടെ ദ്വൈതം നിഴലിക്കുന്നില്ല. ‘ എന്നുള്ളില്‍ ആത്മാവായിരിക്കുന്ന ഗുരുവേ! എന്ന് തമിഴ്ജ്ഞാനികള്‍ പാടിയിരിക്കുന്നു.

ചോദ്യം: അതെ. ഒരു ജ്ഞാനിയായാലേ ജ്ഞാനിയെ അറിയാനൊക്കുകയുള്ളൂ.
മഹര്‍ഷി: ജ്ഞാനി, അജ്ഞാനിയായിട്ടാരെയും കാണുന്നില്ല. അവന്‍റെ കണ്ണില്‍ കാണുന്നവരൊക്കെ ജ്ഞാനികളാണ്. ഒരുദാഹരണം പറയാം. രണ്ടു സ്നേഹിതന്മാര്‍ അടുത്തടുത്ത് കിടന്നുറങ്ങുന്നു.കൂട്ടുകാരന്‍ ധാരാളം ദൂരെ സ്ഥലങ്ങളില്‍ സഞ്ചരിച്ചതായും പലതും സംഭവിച്ച അനുഭവങ്ങള്‍ അയാള്‍ക്കുണ്ടായതായും ഒരാള്‍ സ്വപ്നത്തില്‍ കാണുന്നു. ഉണര്‍ന്നയുടനെ അതെല്ലാം ശരിയാണോ എന്ന് മറ്റെയാളിനോട് ചോദിച്ചാല്‍ അയാള്‍ ചിരിക്കുകയല്ലേ ഉളളൂ.

സാധാരണ എല്ലാവരും പറയുമ്പോലെ ജ്ഞാനം എന്നൊന്നില്ല. സാധാരണ പറയപ്പെടുന്ന ജ്ഞാനാജ്ഞാനങ്ങള്‍ ആപേഷികങ്ങളും മിഥ്യകളുമാണ്. അതിനാല്‍ അവയെ കണക്കിലെടുക്കാനില്ല. യഥാര്‍ത്ഥത്തില്‍ അദ്വൈതാത്മാവൊന്നെയുള്ളൂ. അതു ദശമപുരുഷനാണ്, അല്ലെങ്കില്‍ കാന്താഭരണമാണ്.

ചോദ്യം: അവിടെ കാണിച്ചു കൊടുക്കാന്‍ ഒരു ഗുരു വേണമല്ലോ
മഹര്‍ഷി: ആ ഗുരുവും ബാഹ്യമല്ല. തന്നില്‍തന്നെ ഇരിക്കുന്നു. നാമറിയാതെ അദ്ദേഹത്തെയും ഒരു മനുഷ്യനായി കരുതുന്നു. എന്നാല്‍ അദ്ദേഹം നമ്മെ അങ്ങനെ കരുതുന്നില്ല. ഗുരു, നിരകാര സ്വരൂപമായിട്ടെന്നുമിരിക്കുന്നു.