ഏതാവാനേവ ഭൂവലയസ്യ സംനിവേശഃ പ്രമാണ ലക്ഷണതോ വ്യാഖ്യാതഃ (5-21-1)
ഏതേന ഹി ദിവോ മഢലമാനം തദ്വിദ ഉപദിശന്തി യഥാ ദ്വി ദളയോര്‍
ന്നിഷ്പാവാദീനാം തേ അന്തരേണാന്തരിക്ഷം തദുഭയ സന്ധിതം (5-21-2)

ഭൂതലത്തിന്റെ വിസ്തൃതിയെപ്പറ്റിയുളള വെളിപാടാണത്‌. സത്യദൃക്കുകള്‍ ഭൂതലത്തിന്റെ ഒരു പകുതിയെ സംക്ഷിപ്തമായി വിവരിച്ച്‌ വിശദീകരിക്കുന്നുതങ്ങനെയത്രെ. ഇതിനുരണ്ടിനുമിടക്ക്‌ ശൂന്യാകാശമാണ്‌. ഈ തലത്തിന്റെ മദ്ധ്യത്തിലായി സ്ഥിതിചെയ്യുന്നുസൂര്യന്‍ സ്വര്‍ഗ്ഗങ്ങളേയും ഭൂമിയേയും ഇടയ്ക്കുളള ആകാശത്തെയും പ്രകാശമയമാക്കുന്നു.

ഉത്തരായനത്തില്‍ സൂര്യന്‍ വടക്കോട്ടു നീങ്ങുമ്പോള്‍ ദിനങ്ങള്‍ക്ക്‌ രാവുകളേക്കാള്‍ നീളമേറുന്നു. ദക്ഷിണായനത്തില്‍ സൂര്യന്‍ തെക്കോട്ടു നീങ്ങുമ്പോള്‍ രാത്രികള്‍ക്ക്‌ പകലുകളേക്കാള്‍ നീളം കൂടുന്നു. സൂര്യന്‍ മേടവും തുലാമും കടന്നുപോവുമ്പോള്‍ രാത്രിപകലുകള്‍ക്ക്‌ ഒരേ നീളമായിരിക്കും. മാനസോത്തരപര്‍വ്വതത്തിനെ പ്രദക്ഷിണം വെച്ചുളള യാത്ര 95,100,000 യോജനയാണെന്നു് അറിവുളളവര്‍ പറയുന്നു. ആ പര്‍വ്വതനിരയിലാണ്‌ നാലു പ്രധാനനഗരികള്‍. കിഴക്കുളള നഗരി ഇന്ദ്രന്‍റേത്‌. തെക്ക്‌ യമന്‍റേത്‌. പടിഞ്ഞാറ് വരുണന്‍റേത്‌. വടക്ക്‌ സോമന്‍റേത്‌. സൂര്യന്‍ ഈ നഗരികളെ കടന്നുപോകുമ്പോള്‍ നമുക്ക്‌ സൂര്യോദയം, നട്ടുച്ച, അസ്തമയം, അര്‍ദധരാത്രി എന്നിവ അനുഭവപ്പെടുന്നു. എന്നാല്‍ മേരുപര്‍വ്വതത്തില്‍ നിവസിക്കുന്നുവര്‍ക്ക്‌ നിരന്തരമായി പകലാണ്‌. സൂര്യനസ്തമിക്കുമ്പോള്‍ ലോകം മുഴുവന്‍ സുഷുപ്തിയിലേക്ക്‌ നീങ്ങുന്നു. എന്നാല്‍ സൂര്യന്‍ എതിര്‍ദിശയില്‍ ഉദിച്ചുയരുമ്പോള്‍ അത്‌ മനുഷ്യരെ പീഢിപ്പിക്കുന്നു. അവര്‍ ഉഷ്ണിച്ചുവിയര്‍ക്കുന്നു.

ജ്ഞാനികള്‍ സൂചനാത്മകമായി ഒരു സൂര്യരഥത്തെ വര്‍ണ്ണിക്കുന്നു. ഒരു വര്‍ഷം രഥത്തിന്റെ ചക്രങ്ങളായും പന്ത്രണ്ടുമാസങ്ങള്‍ ചക്രത്തിന്റെ അഴികളായും, ആറുകാലങ്ങള്‍ ചക്രത്തിന്റെ ഭാഗങ്ങളായും, മൂന്നു ഭാഗങ്ങളുളള ചക്രകുടവും വര്‍ണ്ണനയിലുണ്ട്‌. ചക്രത്തിന്റെ അച്ചുതണ്ട്‌ (ഗുരുത്വാകര്‍ഷണമേഖല) മേരു പര്‍വ്വതത്തില്‍ ഒരറ്റവും, മാനസോത്തരത്തില്‍ മറ്റേ അറ്റവും ഉറപ്പിച്ചിരിക്കുന്നു. മറ്റൊരച്ചുതണ്ട്‌ ആദ്യത്തേതിന്റെ നാലിലൊന്നു നീളത്തിലാണുളളത്‌. അതിന്റെ ഒരറ്റം വലിയ അച്ചുതണ്ടിലും മറ്റേയറ്റം ധ്രുവനക്ഷത്രത്തിലും ഉറപ്പിച്ചിരിക്കുന്നു.

സൂര്യരഥത്തിന്‌ 3,000,000 യോജന നിളവും 900,000 യോജന വീതിയുമുണ്ട്‌. അരുണനാണ്‌ രഥത്തിന്റെ സാരഥി. ഏഴു കുതിരകളെ രഥത്തില്‍ പൂട്ടിയിരിക്കുന്നു. സൂര്യരഥം മുന്നോട്ട്‌ പോവുമ്പോള്‍ മാമുനിമാരും ഋഷികളും, ആകാശദേവതകളും, അപ്സരസുകളുമെല്ലാം സൂര്യഭഗവാനായി വിളങ്ങുന്ന അവിടുത്തെ മഹിമകളെ വാഴ്ത്തിപ്പാടുന്നു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF